ഞാൻ വെറും പോഴൻ

Friday 7 August 2015

അതെ; ഉമ്മൻ ചാണ്ടി സാർ നിങ്ങൾ നുണ പറയുകയാണ്

ഉണ്ണാനും നുണ പറയാനുമേ വാ തുറക്കൂ എന്നായിരുന്നു കേരളത്തിലെ പഴയൊരു മുഖ്യമന്ത്രിയെപ്പറ്റി ഉണ്ടായിരുന്ന ഒരു പൊതുജന സംസാരം. ഇപ്പോഴത്തെ മുഖ്യമന്ത്രിയും പല കാര്യങ്ങളിലും നുണ പറയുന്നു എന്ന് ഇവിടെ പലരും അടക്കം പറയുന്നു. 

സോളാര്‍ കേസ്സ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സരിതോർജ്ജകാലത്ത്, സരിത എസ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അസന്നിഗ്ദമായി പ്രസ്താവിച്ചിരുന്നു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കും സഹായികള്‍ക്കും മാത്രമാണ് സരിതയുമായി ബന്ധമുണ്ടായിരുന്നതെന്നും, താൻ ഏതെങ്കിലും തരത്തില്‍ ഈ കേസുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്നത്തെ നിലപാട്. പേഴ്‌സണല്‍ സെക്രട്ടറി ജോപ്പന് എതിരെ അടക്കം നടപടി എടുത്തപ്പോഴും തനിക്ക് കേസുമായി ബന്ധമില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. പിന്നീട്, വ്യവസായി ശ്രീധരന്‍ നായര്‍, താൻ സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയപ്പോഴും ഉമ്മന്‍ ചാണ്ടി അത് നിഷേധിച്ചു. അതിനു ശേഷം, താന്‍ ശ്രീധരന്‍നായരോടൊപ്പം മുഖ്യമന്ത്രിയുടെ ചേംബറില്‍ പോയി എന്നും ഉമ്മന്‍ചാണ്ടിയെ കണ്ടു എന്നും നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജ് അപ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്നും പാലക്കാട്ട് കിന്‍ഫ്രയില്‍ ഭൂമി അനുവദിക്കുന്നത് ഉള്‍പ്പെടെ സോളാര്‍ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തു എന്നുമൊക്കെ സരിത തന്നെ മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞു. ഇതോടെ, സോളാര്‍ കേസ് പുറത്തു വന്നത് മുതല്‍ ഇങ്ങോട്ട് മുഖ്യമന്ത്രി ജനങ്ങളെ നുണ പറഞ്ഞു പറ്റിക്കുന്നു എന്ന് ഉമ്മൻ ചാണ്ടിയുടെ വിമർശകർ പറഞ്ഞു കൊണ്ടേയിരുന്നു. എന്നാൽ പൊതുജനം, കുറ്റാരോപിതയായ ഒരു സ്ത്രീയുടെ വാക്കുകളേക്കാൾ ഉമ്മൻചാണ്ടിയുടെ വിശദീകരണങ്ങളെ വിശ്വസിച്ചു. 

പഴയ,റ്റൈറ്റാനിയം കമ്പനി അഴിമതിക്കേസ് വന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ നുണയാണോ എന്ന് പലരും സംശയിച്ചു. നായനാര്‍ ഭരണകാലത്ത് രൂപം നല്‍കിയിരുന്ന 108 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പദ്ധതി മാറ്റി 256 കോടി രൂപയുടെ പദ്ധതിയ്ക്കു രൂപം നല്‍കി.  കമ്പനിയുടെ ആകെ വരുമാനം കേവലം 120 കോടി രൂപ ഉള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. ഉമ്മന്‍ചാണ്ടിയുടെ ആശീർവാദത്തിൽ കൊണ്ട് വന്ന ഈ പുതിയ പദ്ധതി പന്ത്രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് അപ്രായോഗികവും നടപ്പാക്കാന്‍ പാടില്ലാത്തതാണെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തീർപ്പ് കല്പ്പിച്ചു. ഈ തീർപ്പ് നിലനില്ക്കെ, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പദ്ധതി അംഗീകരിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി, സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റി തലവന്‍ ത്യാഗരാജന് കത്തയച്ചു. ഈ കത്ത് എഴുതിയ ദിവസം തന്നെ രാമചന്ദ്രന്‍ മാസ്റ്ററുടെ പക്കല്‍ നിന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോർഡെടുത്ത് സുജനപാലനിന് നല്‍കി. മുഖ്യമന്ത്രി ഒപ്പിട്ട് അയച്ച കത്ത് കല്ലുവെച്ച നുണ അല്ലെന്ന് എങ്ങനെ വിശ്വസിക്കും !!!???

ഈ വർഷം സ്കൂൾ തുറക്കുന്നതിന്റെ തലേന്ന്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ സ്റ്റാറ്റസ് പ്രകാരം 90% സ്കൂളുകളിലേക്കുമുള്ള പാഠപുസ്തകങ്ങൾ എത്തിച്ചു കഴിഞ്ഞെന്നും ബാക്കി സ്ക്കൂളുകളിൽ ഒരാഴ്ചക്കുള്ളിൽ പാഠപുസ്തകം എത്തുമെന്നും അദ്ദേഹം കുറിച്ചിട്ടു. പറഞ്ഞതിന്റെ പകുതി സ്കൂളുകളിൽ പോലും പാഠപുസ്തകം കിട്ടിയിരുന്നില്ലെന്നു മാത്രമല്ല, പാഠപുസ്തകം കിട്ടാത്തതിന്റെ പുകിൽ ഇപ്പോഴും തീർന്നിട്ടില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തിലും അദ്ദേഹം പറഞ്ഞത് കള്ളമാണെന്ന് കരുതുന്നവരുടെ ഭാഗത്ത് എന്ത് തെറ്റാണുള്ളത്‌ !!!???

വിവാദം ഭയന്ന് ഇപ്പോൾ സര്‍ക്കാര്‍ പിന്‍വലിച്ച ഭൂമി പതിച്ചു നല്‍കല്‍ ചട്ടത്തിലെ ഭേദഗതി സംബന്ധിച്ച സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയത് ജൂണ്‍ മാസം ഒന്നിനാണ്. എന്നാല്‍, മെയ് 22 ന് നടന്ന മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്, 1977 ജനുവരി ഒന്നിന് ശേഷമുള്ള കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കിട്ടില്ല എന്നാണ്. കൃത്യമായി പറഞ്ഞാൽ, പരമാവധി കയ്യേറ്റക്കാര്‍ക്ക് വഴി വിട്ട സഹായം നല്‍കാന്‍ ഉദ്ദേശിച്ച് കൊണ്ടുവന്ന ഭേദഗതിയുടെ മുഴുവന്‍ തീരുമാനവും അന്നേ എടുത്തു കഴിഞ്ഞിട്ടുണ്ടാകണം. അല്ലാതെ എങ്ങിനെയാണ് 10 ദിവസം കൊണ്ട് ഇങ്ങനെ ഒരു വെള്ളം ചേർക്കൽ ഈ സുപ്രധാന തീരുമാനത്തിൽ വരുന്നത്. എന്നിട്ടാണ്, പത്രസമ്മേളനം വിളിച്ച് ഇങ്ങനെ ഒരു പ്രസ്ഥാവന അദ്ദേഹം നടത്തിയത്. ഒന്നുകിൽ മെയ് 22-നും ജൂണ്‍ 1-നും ഇടയ്ക്ക് മറ്റൊരു മന്ത്രിസഭാ യോഗം ഇതിനു വേണ്ടി നടന്നു കാണണം. അല്ലെങ്കിൽ, ഇത്തരം ഒരു ഉത്തരവിറങ്ങിയത് മുഖ്യമന്ത്രി അറിയാതെയാണെന്ന് സമ്മതിക്കേണ്ടി വരും. ഇത് രണ്ടും സമ്മതിക്കാത്ത കാലത്തോളം അദ്ദേഹം നുണ പറഞ്ഞതാണെന്ന് വിശ്വസിക്കേണ്ടി വരും.

എന്തായാലും കള്ളവും ചതിയുമില്ലാതിരുന്ന, കള്ളത്തരങ്ങൾ എള്ളോളമില്ലാതിരുന്ന മാവേലി നാടിന്റെ ഇപ്പോഴത്തെ ഭരണാധികാരികൾ.....അടിപൊളി തന്നെ....!!!


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday 2 August 2015

രാജ്യത്തിന്റെ സർവ്വസൈന്യാധിപനായ പത്രക്കാരൻ പയ്യൻ...

ഒരു സൗഹൃദസംഭാഷണത്തിനിടെ എന്റെ ഒരു സുഹൃത്ത്  അബ്ദുൽ കലാമിനെ പറ്റി പറഞ്ഞ ഒരു കാര്യം രസാവഹമാണ്. "തലയ്ക്കു വെളിവുള്ളവരുടെ ഇടയിലെ ഏക ഭരണാധികാരിയും ഭരണാധികാരികൾക്കിടയിലെ തലയ്ക്കു വെളിവുള്ള ഏക ആളുമാണ് അബ്ദുൽ കലാം" എന്നായിരുന്നു അദ്ദേഹത്തിൻറെ നിരീക്ഷണം. സത്യത്തോട് വളരെ അടുത്തു നില്ക്കുന്ന ഒരു നിരീക്ഷണം തന്നെ. കലാമിലെ ഭരണാധികാരി എത്രത്തോളം ഭരണ നിപുണൻ ആയിരുന്നു എന്ന കാര്യത്തിൽ ഒട്ടേറെ തർക്കങ്ങൾ ഉണ്ട്. അക്കാര്യം മാറ്റി നിർത്തിയിട്ട്, ജനാധിപത്യഭാരതം കണ്ടത്തിൽ വച്ച് ഏറ്റവും ജനപ്രിയനായ "ഭരണാധികാരി" ആരെന്ന് ചോദിച്ചാൽ തർക്കമില്ലാത്ത ഒരുത്തരമേ കാണാൻ വഴിയുള്ളൂ....അത് അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം എന്ന Dr. A.P.J. അബ്ദുൽ കലാം എന്ന അത്ഭുത മനുഷ്യൻ എന്ന് തന്നെ ആയിരിക്കും. അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അനവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം."ജനങ്ങളുടെ രാഷ്ട്രപതി", "ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ" എന്നീ വിശേഷണങ്ങളോടെ അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുന്നു. 

1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ ജൈനലാബ്ദീന്റേയും, ആഷിയമ്മയുടേയും മകനായിട്ടാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും അദ്ദേഹത്തിൻറെ കുടുംബ പശ്ചാത്തലം പറയത്തക്ക മികച്ചതായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു അദ്ദേഹം. എന്നാൽ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. പത്രവിതരണവുമായി ബന്ധപ്പെട്ട് കിട്ടിയിരുന്ന ഒരു ചെറിയ തുകയായിരുന്നു തന്റെ ആദ്യത്തെ വേതനം എന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്രയേറെ ജനകീയൻ ആയിരുന്നെങ്കിലും വിവാദങ്ങളും വിമർശനങ്ങളും അദ്ദേഹത്തെയും വെറുതെ വിട്ടിരുന്നില്ല. രാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹത്തിൻറെ മുമ്പിലെത്തിയ ദയാഹർജികളിൽ  തീർപ്പുകൽപ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമർശനം അബ്ദുൾ കലാമിനെതിരേ ഉയർന്നിരുന്നു. അദ്ദേഹം, രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്ന ഇരുപത്തൊന്ന് ദയാഹർജികളിൽ ഒന്നിൽ മാത്രമാണ് അദ്ദേഹം തീർപ്പ് കല്പ്പിച്ചത്. ഒരു പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജി പരിഗണിച്ച അദ്ദേഹം പ്രതിക്ക് മാപ്പു നൽകാൻ തയ്യാറായില്ലായിരുന്നു. ചാറ്റർജിയുടെ വധശിക്ഷ പിന്നീട് നടപ്പിലാവുകയും ചെയ്തു. 2001-ലെ ഇന്ത്യൻ പാർലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ അഫ്സൽ ഗുരുവിന്റെ  വധശിക്ഷക്കെതിരെയുള്ള ദയാഹർജിയുടെ തീർപ്പു വൈകിപ്പോയതും ഒട്ടേറെ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ആണവശാസ്ത്രത്തിന്റെ കുലപതിയായി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതും  ഇന്ത്യയുടെ ആണവപദ്ധതിയിൽ കലാമിന് അമിതമായ പ്രാധാന്യം കൊടുത്തതുമെല്ലാം പല ശാസ്ത്രജ്ഞന്മാരെയും ചൊടിപ്പിച്ചിരുന്നു. ഏയ്റോനോട്ടിക്കൽ എ ഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വ്യക്തി എങ്ങിനെയാണ് ആണവ ശാസ്ത്രജ്ഞൻ  എന്നറിയപ്പെടുക എന്നായിരുന്നു വിമർശകരുടെ ചോദ്യം. ന്യൂക്ലിയാർ ഫിസിക്സിൽ കലാമിനു ഒന്നും തന്നെ അറിയില്ല എന്നും ആണവശാസ്ത്ര സംബന്ധിയായ ഒരു ലേഖനം പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രശസ്ത ആണവശാസ്ത്രജ്ഞനായ ഹോമി സെത്ന ആരോപിച്ചിരുന്നു. ആണവനിലയങ്ങളിൽ പ്രവർത്തിച്ച പരിചയങ്ങളൊന്നുമില്ലാത്ത ഒരാളാണ് കലാമെന്നും, ആരോപണം ഉണ്ടായിരുന്നു. സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിലും കലാമിന്റെ സംഭാവനകൾ  ചില മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്തിരുന്നു. മറ്റു പല ശാസ്ത്രജ്ഞന്മാർ ചേർന്ന് വികസിപ്പിച്ചെടുത്ത അഗ്നി, പൃഥി, ആകാശ് എന്ന മിസൈൽ  പദ്ധതികളുടെ ഏകോപനം മാത്രമേ കലാം ചെയ്തിരുന്നുള്ളു എന്നായിരുന്നു ആ വിമർശനം. ഒടുവിൽ കൂടംകുളം ആണവവൈദ്യുത നിലയത്തെ സംബന്ധിച്ച കലാമിന്റെ നിലപാടുകളും വളരെയേറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. കൂടംകുളം ആണവനിലയം സുരക്ഷിതമായ ഒന്നാണെന്ന്  കലാം പ്രസ്ഥാവിച്ചതിനെ, ആണവനിലയത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചു പറയാൻ മാത്രം വിജ്ഞാനം അബ്ദുൾ കലാമിന് ഈ വിഷയത്തിൽ ഇല്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു കൂടംകുളം സമരസമിതി നേതാക്കൾ കലാമിനെ ശക്തമായി വിമർശിച്ചത്. നിഴൽയുദ്ധങ്ങളിൽ അഭിരമിക്കുന്ന ചെറിയ മനസ്സുള്ളവരുടെ വിമർശനങ്ങളെ അർഹിക്കുന്ന അവഗണയോടെ ജനം തള്ളിക്കളഞ്ഞിരുന്നു. 

എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്വപ്നങ്ങളുടെ മൊത്തവ്യാപാരിയായിരുന്ന ഈ വലിയ മനുഷ്യൻ ഒരു ശരാശരി ഭാരതീയനിൽ ഉണ്ടാക്കിയ പ്രഭാവം ചെറുതായിരുന്നില്ല.  വളരെ താഴ്ന്ന നിലയിൽ നിന്ന് കഠിനപരിശ്രമത്താൽ ഉന്നതികൾ കീഴടക്കിയ ശാസ്ത്രജ്ഞൻ എന്ന നിലയിൽ തന്നെ അദ്ദേഹം ഒരു പ്രചോദകൻ (Motivator) ആയിരുന്നു. അനുകരണീയമായ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. രാജ്യത്തിന്റെ സർവ്വസൈന്യാധിപൻ എന്ന നിലയിൽ, രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൌകര്യങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഭാരതത്തിന്റെ ഭാവി കുട്ടികളിലാണ് എന്ന ചിന്താധാരയായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നത്. രാഷ്ട്രപതി ആയിരുന്നപ്പോഴും അതിനു ശേഷവും കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. രണ്ടാമതൊരു വട്ടം കൂടി അദ്ദേഹം രാഷ്ട്രപതി ആകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അദ്ദേഹവും അത് ആഗ്രഹിക്കുന്നു എന്ന തരത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ വാർത്തയെ കലാം തന്നെ അവസാനിപ്പിച്ചു. 

ഹേയ് പ്രിയ അബ്ദുൽ കലാം....നിങ്ങൾ മരിച്ചിട്ടില്ല...ഇന്ത്യയിലെ, പ്രതീക്ഷാ നിർഭരമായ ശുഭ സ്വപ്‌നങ്ങൾ കാണുന്ന ഓരോ വ്യക്തിയിലൂടെയും നിങ്ങൾ ജീവിക്കുന്നു....ഭൗതിക ദേഹത്തിനു മാത്രം വിട...


SHOCKING NEWS SEEN LAST WEEK !!! BUT IT HAPPENED.....

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് മാല ചാര്‍ത്തിയത് ഈ മാസം ഇരുപത്തി രണ്ടിന്, അന്ന് ഈ സംഭവം ഏറെ വിവാദമായെങ്കിലും, ഇന്നിതിനെ ഒരു ഞെട്ടലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ...കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി ചടങ്ങിന് മുമ്പ് മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാലയിടുകയായിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോയില്‍ മാല ചാര്‍ത്തുന്നത് അശുഭമാണെന്ന് വിശ്വസിക്കുന്നവര്‍ അന്ന് മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക