ഞാൻ വെറും പോഴൻ

Thursday 2 October 2014

"മോഹൻലാൽ" കരം ചന്ദ് ഗാന്ധിയ്ക്കപ്പുറം അമേരിക്കയിൽ എന്താണ് സംഭവിച്ചത് ?

മാഡിസന്‍ സ്ക്വയറിലെ പ്രസംഗത്തില്‍ മോദിക്ക് ഒരു നാവു പിഴ സംഭവിച്ചു. രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ പേര് പരാമര്‍ശിക്കവെ "മോഹന്‍ദാസ്" കരംചന്ദ് ഗാന്ധിയെന്നതിന് പകരം "മോഹന്‍ലാല്‍" കരംചന്ദ് ഗാന്ധി എന്നാണ് മോദി പറഞ്ഞത്. മുൻപ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോഴും അദ്ദേഹത്തിന് ഇതേ നാവു പിഴ സംഭവിച്ചിരുന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവർ രാഷ്ട്രപിതാവിന്റെ പേര് തെറ്റായി പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പ്രസ്താവിച്ചു. ഗാന്ധിയുടെ പേര് തെറ്റായി ഉച്ചരിച്ച മോദി, ചൈനീസ് പ്രസിഡന്റിന്റെ പേര് തെറ്റായി പറഞ്ഞതിന് ജോലി നഷ്ടപ്പെട്ട ദൂരദര്‍ശന്‍ ടെലിവിഷന്‍ അവതാരകയെ തിരികെയെടുക്കണം എന്നാണ് കോണ്‍ഗ്രസിന്റെ  മറ്റൊരു നേതാവായ സഞ്ജയ് ജാ ആവശ്യപ്പെട്ടത്. ഗാന്ധിയെ കൊന്നവർ ഇപ്പോള്‍ ഗാന്ധിയൻ പാരമ്പര്യത്തിനുമേല്‍ അവകാശമുന്നയിക്കാൻ  ശ്രമിക്കുന്നുവെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ട്വിറ്ററിൽ പ്രതിഷേധം കുറിച്ചിട്ടു.ഗാന്ധിയന്‍ ആശയങ്ങൾ ഹൃദയത്തിലേറ്റി നടക്കുന്ന ഏതൊരാള്‍ക്കും ഗാന്ധിയുടെ പേര് ഉരുവിടുമ്പോള്‍ പിഴക്കില്ലെന്നു മറ്റൊരു കോണ്‍ഗ്രസ് നേതാവായ രാജ് ബബ്ബര്‍ പറഞ്ഞു. എന്തായാലും മോദി വിരോധികൾ ഒരു നാവു പിഴയിൽ പിടിച്ചു തൂങ്ങി മോദിയെ ആക്രമിച്ചു രസിക്കുമ്പോൾ അമേരിക്കയിൽ മറ്റൊന്നാണ് സംഭവിച്ചത്. 

ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് തനിക്കു വിസ നിഷേധിച്ച ഒരു രാജ്യത്തേക്ക് സർവ്വ വിധ നയതന്ത്ര പരിരക്ഷകളുടെ കവചവും പേറിക്കൊണ്ടു, ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി കാലു കുത്തിയപ്പോൾ ഒരു പുതിയ ചരിത്രമാണ് എഴുതപ്പെട്ടത്. മോദിക്ക് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ ഉജ്വല സ്വീകരണം സമാനതകളില്ലാത്തതായിരുന്നു. സംഭവ ബഹുലമായ അഞ്ചു ദിവസങ്ങൾ; മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രസംഗങ്ങള്‍; നിരവധി കൂടിക്കാഴ്ചകളും സന്ദർശനങ്ങളും. ഇന്ത്യയുടെ പുതിയ ഭരണ കർത്താവ് നരേന്ദ്ര മോദി എന്തായാലും അമേരിക്കയില്‍ ഒരു വൻ തരംഗമായി മാറി. ഇന്ത്യൻ പ്രധാനമന്ത്രി വിശ്വ സമൂഹത്തിനു മുന്നില്‍ ചര്‍ച്ചാ വിഷയമായി; ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ലോക നേതാവ് എന്ന തലത്തിലേക്കുള്ള വളർച്ചയ്ക്കും തുടക്കം കുറിച്ചു.  ഏറെക്കാലത്തിനുശേഷം ഇന്ത്യയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ഭരണാധികാരി എന്ന നിലയിൽ വേണ്ടത്ര മതിപ്പും പരിഗണനയും സ്ഥാനവും അദ്ദേഹത്തിന് അമേരിക്കയില്‍ ലഭിച്ചു എന്നതിൽ സംശയമില്ല. സെപ്റ്റംബര്‍ 11ന്റെ ഓര്‍മ്മകള്‍ പേറുന്ന ഗ്രൗണ്ട് സീറോയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരകവും സന്ദര്‍ശിച്ച് അമേരിക്കന്‍ ജനതയുടെ വൈകാരികതയെ മോദി തൊട്ടുണര്‍ത്തി. എല്ലായിടത്തും ഹിന്ദിയിൽ സംസാരിക്കാൻ ശ്രമിച്ച മോദി, അതുവഴി ദേശസ്‌നേഹികളുടെ മനവും കവര്‍ന്നു. മോദിക്കെതിരെ ഒരു അമേരിക്കൻ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റും ചില ഇന്ത്യക്കാരുടെ തന്നെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും എന്തായാലും ഇദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിലും സന്ദർശനത്തിന്റെ ഹര്‍ഷാരവങ്ങളിലും മുങ്ങിപ്പോയി എന്നത് ഒരു യാഥാർത്യമായി അവശേഷിക്കുന്നു. 121 വർഷങ്ങൾക്ക് മുൻപ് സ്വാമി വിവേകാനന്ദൻ ഒരു അമേരിക്കൻ സദസ്സിന്റെ നിർലോഭമായ കയ്യടി നേടിയതിനു ശേഷം അതേ ഊർജ്ജം നിറഞ്ഞ അംഗീകാരം നേടുന്ന ഇന്ത്യക്കാരൻ മോദിയാണെന്ന്  എഴുതിയ പത്രങ്ങൾ പോലുമുണ്ട്. എന്തായാലും ഇരുവരും പേര് കൊണ്ട് നരേന്ദ്രൻ ആണെന്നതും ഹിന്ദുത്വവക്താക്കൾ ആണെന്നതും രണ്ടു സമ്മേളനങ്ങളും നടന്നത് സെപ്റ്റംബറിൽ ആണെന്നതും തികച്ചും യാദൃശ്ചികമായിരിക്കും.

മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാനകാലത്ത്, ഇന്ത്യ യു.എസ്. ബന്ധങ്ങൾ അത്ര കണ്ട് ജീവനുള്ളതായിരുന്നില്ല. ആണവബാധ്യതാനിയമത്തിന്റെ കുരുക്കുകളിൽപ്പെട്ട് ആണവസഹകരണക്കരാര്‍ നടപടികൾ പൂർത്തിയാക്കാൻ  മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാറിന് കഴിഞ്ഞില്ല എന്നത് തന്നെയായിരുന്നു ഇതിനു പിന്നിൽ. ഒരു ദുർബല സർക്കാരിന്റെ  ബലഹീനത തന്നെയായിരുന്നു ഈ വീഴ്ചകൾക്ക് കാരണം. ഒത്തിരി കക്ഷികളുടെ പിന്തുണയിൽ നിങൾ നില്ക്കുന്ന ഒരു സർക്കാരിന്റെ ഒഴിവാക്കാനാവാത്ത ദൗര്‍ബല്യം. സ്വാഭാവികമായും മതിയായ ഭൂരിപക്ഷമുള്ള ഒരു സർക്കാരിന്റെ നായകൻ എന്ന നിലയിൽ  ഇന്ത്യ യു.എസ്.ബന്ധങ്ങളിൽ സംഭവിച്ച അകലം കുറയ്ക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിക്കും എന്ന് ഇരു രാജ്യങ്ങളും ഇതോടെ ഉറച്ചു വിശ്വസിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പല പ്രശ്‌നങ്ങളും സജീവമായി തുടരുമ്പോൾ, 'നല്ലകാലം വരാന്‍ പോകുന്നു' എന്ന സന്ദേശം ഇവിടെയും പ്രചരിപ്പിക്കാൻ മോദിക്കായി എന്ന് സമ്മതിക്കേണ്ടി വരും.  

"ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്" എന്ന് അമേരിക്കയിൽ ചെന്ന് അദ്ദേഹം  വിളിച്ചു പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം, ജനസംഖ്യയുടെ  65 ശതമാനം വരുന്ന  യുവജനത, ലോകത്തെ തന്നെ വലിയ കമ്പോളം ഇവ ചൂണ്ടിക്കാട്ടിയാണ് മോദി തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ഇന്ത്യ ലോകശക്തിയായി വളരുകയാണ് എന്ന് തെളിഞ്ഞ ശബ്ദത്തിൽ വിളിച്ചു പറഞ്ഞത്. ഇതിലേറെ ശ്രദ്ധേയമായത്, ഇന്ത്യന്‍ മുസ്ലിങ്ങളില്‍ മോദി പ്രകടിപ്പിച്ച അചഞ്ചലമെന്നു തോന്നിപ്പിക്കുന്ന വിശ്വാസമാണ്. അല്‍ഖ്വയ്ദയ്ക്കും സമാന വിധ്വംസക പ്രസ്ഥാനങ്ങല്ക്കും മറ്റും ഇവിടെ വളക്കൂറില്ലെന്നും  ഇവിടത്തെ മുസ്ലിങ്ങള്‍ ഗാന്ധിയുടെയും ബുദ്ധന്റെയും ദര്‍ശനം സ്വീകരിച്ചവരാണെന്നുമുള്ള മോദിയുടെ പ്രസ്താവത്തില്‍, ഇതിനു മുമ്പ് ഒരു ഇന്ത്യൻ ഭരണാധികാരിയും പ്രകടിപ്പിക്കാത്ത ചങ്കൂറ്റവും ധൈര്യവും പ്രകടമായി കണ്ടു. ഒരു പക്ഷെ തനിക്കെതിരെ ഉയർന്നേക്കാവുന്ന മുസ്ലിം വിരുദ്ധ ഭൂതകാല ആരോപണങ്ങൾക്കെതിരെയുള്ള പ്രതിരോധവുമാവാം ഈ പ്രസ്താവം. 

പെപ്‌സി, ഗൂഗിള്‍, ബോയിംഗ് തുടങ്ങി നിരവധി കമ്പനികളെ മേക്ക് ഇന്ത്യ പദ്ധതിയിലേക്ക് ക്ഷണിച്ചു. ചൈനയോടും ജപ്പാനോടും പറഞ്ഞത് പോലെ, ഇന്ത്യയിലേയ്ക്ക്  നിക്ഷേപത്തിനായി വരുന്ന കമ്പനികളെ കാത്തിരിക്കുന്നത് ചുവപ്പുനാടയല്ല, ചുവപ്പുപരവതാനിയാണ് എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് അമേരിക്കന്‍ കമ്പനികളെ നിക്ഷേപത്തിനായി  പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്.  അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്തവിസ നല്കാൻ തീരുമാനമായി. ഇന്ത്യയിലെ അലഹാബാദ്, അജ്‌മേര്‍, വിശാഖപട്ടണം എന്നീ നഗരങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്കയുടെ സഹായം നമുക്കു കിട്ടും. ഇതിനു പുറമേ, 500 പട്ടണങ്ങള്‍ക്ക് വെള്ളം , ശുചിത്വ സംവിധാനങ്ങള്‍, ആരോഗ്യം ഇവ നല്‍കാനുള്ള പദ്ധതിക്ക് യു.എസ് .സഹകരണം ലഭിക്കും. ഭീകരതക്കെതിരെ അമേരിക്കയുമായി സഹകരിക്കുമെന്നും, അതേ സമയം ഐ.എസ്.ഐ.എസ്സിനെ അടിച്ചമര്‍ത്താന്‍ ഇന്ത്യ അമേരിക്കയോടൊപ്പം ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാദൗത്യത്തിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും പ്രഖ്യാപനം ഉണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പങ്കാളിത്തത്തിനായി ശ്രമിക്കുമെന്ന് അമേരിക്ക ഉറപ്പു നൽകി. 

സന്ദർശന പരിപാടികൾക്കൊടുവിൽ  ഒബാമയെ ഇന്ത്യയിലേക്ക് ക്ഷണിയ്ക്കാനും ഇന്ത്യൻ പ്രധാനമന്ത്രി മറന്നില്ല. അമേരിക്കയുമായി വിയോജിപ്പുള്ള കാര്യങ്ങൾക്ക് നേരെ കണ്ണടച്ച് പിടിച്ചു കൊണ്ട് യോജിക്കാവുന്ന കാര്യങ്ങളെ  പരമാവധി ഉയർത്തിക്കാട്ടി തന്റെ അമേരിക്കൻ യാത്ര ഒരു സംഭവമാക്കുന്നതിൽ നരേന്ദ്രമോദി 100% വിജയിച്ചു കഴിഞ്ഞു. ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം പ്രസ്താവിച്ചു കഴിഞ്ഞു,  ഇവ നടപ്പില്‍ വരുത്തുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തുന്നത് വരും ദിവസങ്ങളിൽ നടപ്പിലാവുന്ന കാര്യപരിപാടികളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. വാണിജ്യ വ്യവസായ  സൈനിക രംഗങ്ങളില്‍ സുപ്രധാന കരാറുകളില്‍ ഒന്നും തന്നെ ഒപ്പിട്ടില്ലെങ്കിൽ പോലും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ഒന്നായിരിക്കും. എന്നാൽ, ഏറെ വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ പ്രധാനമന്ത്രി എന്ന് നെഞ്ച് വിരിച്ചു പറയാൻ പാകത്തിന് മികച്ച ശരീര ഭാഷയും ഉറച്ച ശബ്ദവുമുള്ള ഒരാൾ ഉയർന്ന് വന്ന അവസരം എന്ന നിലയിൽ ആയിരിക്കും ഒരു സാധാരണ ഇന്ത്യൻ പൗരൻ ഈ സന്ദർശനത്തെ ഓർക്കുന്നത്.

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക