ഞാൻ വെറും പോഴൻ

Sunday 24 August 2014

വെള്ളാപ്പള്ളി പള്ളിയുടെ മുതുകത്തേക്ക് കയറിയാൽ ക്രിസ്ത്യാനിക്ക് എന്താണ് ? (വായിക്കാം; ഇത് വർഗ്ഗീയമല്ല)

യു ഡി എഫ് സർക്കാരിന്റെ പുതിയ മദ്യനയ പ്രഖ്യാപനത്തിന് പിന്നാലെ ശ്രീമാൻ വെള്ളാപ്പള്ളി നടേശന്‍ ബാറുകള്‍ നിരോധിക്കുന്നതിനൊപ്പം ക്രൈസ്തവപുരോഹിതര്‍ വൈന്‍ വിളമ്പുന്നതും നിരോധിക്കണം എന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പക്ഷെ, ഇത് പറഞ്ഞത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയിൽ ആണെന്ന് ഞാൻ കരുതുന്നില്ല. അബ്കാരി, ബാർ മുതലാളി തുടങ്ങിയ തലങ്ങളിൽ നിന്നായിരിക്കണം ഈ പ്രസ്താവന സംഭവിച്ചത്. ഇക്കാര്യത്തിൽ അദ്ദേഹത്തെ തെറ്റ് പറയാനാവില്ല. അപ്രതീക്ഷിതമായി, സ്വന്തം ബിസിനസ്സിന്റെ സിംഹഭാഗവും വൈകാതെ പൂട്ടേണ്ടി വരുമെന്ന യാഥാർത്ഥ്യം ഇടിത്തീ പോലെ വന്നപ്പോൾ ആത്മ സംയമനം നഷ്ടപ്പെട്ടു സംസാരിച്ചു പോവുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. കാൽച്ചുവട്ടിലെ മണ്ണ് മൊത്തം ഒലിച്ചു പോവുന്ന സമയത്ത് അദ്ദേഹം അനുഭവിക്കുന്ന മാനസ്സിക സംഘർഷം അദ്ദേഹത്തിന് മാത്രമേ മനസ്സിലാവൂ.

പള്ളികളിലെ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ മദ്യപാനമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാണുന്നതു ശരിയല്ലെന്ന് സിറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട് തിരിച്ചടിച്ചു. കള്ളു ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിനു താഴെയിരുന്നാണ് വെള്ളാപ്പള്ളി നടേശന്‍ മദ്യം ധാരാളം കൊടുക്കണമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറയുന്നതില്‍ വൈരുധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈന്‍ മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന് തന്നെയാണ് കെസിബിസിയുടെ അഭിപ്രായമെന്നും ഫാ:പോള്‍ പറഞ്ഞു. വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ലോകവസാനം വരെ പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക് അത് ഉപയോഗിക്കുമെന്നും ലത്തീൻ സഭയെ പ്രതിനിധീകരിച്ചു, ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശ്രീമാൻ വെള്ളാപ്പള്ളിയ്ക്ക് ക്രൈസ്തവ ആരാധനാ ക്രമങ്ങളെ പറ്റി ഉള്ള വളരെ വളരെ ശുഷ്കമായ അറിവാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവനയ്ക്ക് പിന്നിൽ എന്നാണ് ഞാൻ കരുതുന്നത്. മിക്കവാറും അദ്ദേഹത്തിനു സിനിമകളിൽ നിന്ന് കിട്ടിയ ഉൾക്കാഴ്ച മാത്രമേ ഈ വിഷയത്തിൽ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരു ക്രൈസ്തവ വിശ്വാസിയാണ്. റോമൻ സുറിയാനി കത്തോലിക്കാ സഭാ പാരമ്പര്യത്തിൽ ജീവിക്കുന്ന ആളാണ്‌. പലവട്ടം പള്ളിമേടകളിലും മെത്രാനരമനയിലും കൊവേന്തകളിലും നിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. എങ്ങും ഒരു തുള്ളി വൈൻ വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. കുർബ്ബാനയിൽ അല്ലാതെ ഒരു തിരുക്കർമ്മങ്ങളിലും വീഞ്ഞ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ജനിച്ചു ഇന്നേ വരെ കുറഞ്ഞത്‌ 3000- ൽ അധികം കുർബ്ബാനകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്നേ വരെ ഒരു കുർബ്ബാനയിൽ പോലും പള്ളീലച്ചൻ ഒരു തുള്ളിയെങ്കിലും വീഞ്ഞ് വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന എന്ന ചടങ്ങ് കണ്ടിട്ടുള്ള ഏതെങ്കിലും മറ്റു മത വിശ്വാസികൾക്ക് പോലും ഒരു  കുർബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന്റെ അളവിനെക്കുറിച്ച്  വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും. എത്രായിരം ആളുകൾ കൂടുന്ന കുർബ്ബാന ആണെങ്കിലും 15-20 ml വീഞ്ഞാണ് ഒരു കുർബ്ബാനയ്ക്ക് വേണ്ടി പകർന്ന് എടുക്കുന്നത്. സാധാരണ ഗതിയിൽ കുർബ്ബാന അർപ്പിക്കുന്ന അച്ചൻ തന്നെ ആ 15-20 ml വീഞ്ഞും കുടിച്ചിട്ട് കഷ്ടി 50 പൈസ വട്ടവും പപ്പടക്കനവുമുള്ള ഗോതമ്പപ്പം (ഓസ്തി) മാത്രമാണ് വിശ്വാസികൾക്ക് കുര്‍ബാന സ്വീകരിക്കുമ്പോള്‍ കൊടുത്തിരുന്നത്. പിന്നെ അപൂർവ്വം ചില അച്ചന്മാർ ഓസ്തിയുടെ ഒരു അറ്റം വീഞ്ഞിൽ മുക്കി നാവിൽ തരാറുണ്ട്. ഇതാണ് ആകെ ഞാൻ പള്ളികളിൽ കണ്ടിട്ടുള്ള മദ്യ വിതരണം. അപ്പത്തിൽ മുക്കിപ്പോലും വീഞ്ഞ് തരാത്ത അച്ചന്മാരോട് ഒരു പ്രത്യേക തരം മാനസിക വിരോധമുള്ള പലരും എനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞ രീതിയിലുള്ള മദ്യ വിതരണം പള്ളികളിൽ ഉണ്ടായിരുന്നെങ്കിൽ കുർബ്ബാനയ്ക്ക് വരുന്ന വിശ്വാസികളെ പിരിച്ചു വിടാൻ ആകാശത്തേക്ക് വെടി വെക്കേണ്ടി  വന്നേനെ. 

പള്ളിയില്‍ തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന വീഞ്ഞ് സാക്രമെന്റല്‍ വൈന്‍ എന്ന ഗണത്തിൽ പെട്ടതാണ്. സാധാരണ ബീവറേജ് കടകളിൽ കിട്ടുന്ന 41 ദിവസമോ അതിനു മുകളിലോ പഴക്കമുള്ള സാധാരണ വീഞ്ഞല്ല. 15-20 ദിവസം വരെ മാത്രമാണ് ഇതിന്റെ പഴക്കം. പേരിന് വീഞ്ഞ് എന്ന് പറയാം എന്നല്ലാതെ, അതില്‍ ആള്‍ക്കഹോളിന്റെ അളവ് വളരെ കുറവോ, ഒട്ടും തന്നെ ഇല്ലാതെയോ ഇരിക്കും. ഏതെങ്കിലും ബ്രാണ്ടി ഷോപ്പിൽ നിന്ന് വീഞ്ഞിന്റെ കൂട്ടത്തില്‍ പോ‍ലും പെടുത്താനാവാത്ത, അമിതമായ തോതില്‍ ആള്‍ക്കഹോള്‍ അടങ്ങിയ പോര്‍ട്ട് വൈൻ കഴിച്ച അനുഭവം വച്ച് കൊണ്ട്, പള്ളിയിൽ വീഞ്ഞ് കൊടുത്ത് കൂത്താടുന്നു എന്ന് പറയുന്നവരോട് എന്ത് പറയാൻ. അബ്കാരി നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമനുവദിക്കുന്ന ലൈസൻസിന് കീഴിൽ നിന്നാണ് പള്ളികൾക്ക് വേണ്ടി രൂപതകൾ വിശുദ്ധകുർബായ്ക്ക് വേണ്ട വൈൻ ഉണ്ടാക്കുന്നത്‌. ലൈസൻസ് റൂൾ പ്രകാരം ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈൻ ഉണ്ടാക്കാവൂ. നിർമാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല.  നിർമാണം പരിശോധിക്കാൻ എക്സൈസിന് അധികാരവുമുണ്ട്. 

സാക്രമെന്റല്‍ വൈന്‍ ഉണ്ടാക്കുവാന്‍ വേണ്ടി യൂറോപ്യന്‍ പാതിരിമാര്‍, അവര്‍ ചെന്നിടത്തൊക്കെ മുന്തിരികൃഷി തുടങ്ങിയതും, അത് പിന്നെ അവിടങ്ങളില്‍ വീഞ്ഞ് വ്യവസായത്തിന് കാരണമായതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. നല്ല മധുരവും വീര്യവുമൊക്കെയുള്ള, കടും ചുവപ്പു നിറത്തിലുള്ള ഒരു പാനീയം ആണ് വീഞ്ഞ് എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെയും ഒരു ധാരണ. ശരിയായ വീഞ്ഞ് കാണാതെയും രുചിക്കാതെയും അതിനെപ്പറ്റി അബദ്ധങ്ങള്‍ എഴുതിയും പറഞ്ഞും തെറ്റിദ്ധാരണ പരത്തിയ അല്പ്പജ്ഞാനികൾ ആയിരുന്നു എന്റെ ആ ധാരണക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികൾ. പിന്നീട് പല തരത്തിലുള്ള വൈനുകൾ രുചിച്ചപ്പോൾ ആണ് ധാരണകൾ എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. 

അതൊക്കെ പോട്ടെ; നമ്മുടെ വിഷയം പള്ളിയും വെള്ളാപ്പള്ളിയും ആണല്ലോ. വീഞ്ഞുണ്ടാക്കാൻ പള്ളികൾ "ഡിസ്റ്റിലറികൾ" നടത്തുന്നു എന്നാണു നടേശൻ മൊയ്ലാളി പറയുന്നത്. എന്നാൽ വീഞ്ഞുണ്ടാക്കുന്ന പ്രക്രിയ ഡിസ്റ്റിലേഷൻ അല്ല ഫെർമെന്റെഷൻ ആണെന്ന് എഴാം ക്ളാസ്സിലെ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. ബാർ വിഷയത്തിൽ സർക്കാരിന്റെ പുതിയ മദ്യനയം കണ്ട് സമനില തെറ്റിപ്പോയ വെള്ളാപ്പള്ളി പിച്ചും പേയും പറയുന്നത് മനസ്സിലാക്കാം. അത് കേട്ടയുടനെ അദ്ദേഹത്തെ കൌണ്ടർ ചെയ്യാൻ "അഭിവന്ദ്യ പിതാക്കന്മാർ" എന്തിനാണ് കച്ച കെട്ടിയിറങ്ങുന്നതെന്ന് മനസ്സിലാകുന്നില്ല. പിന്നെ, വിശുദ്ധ കുർബ്ബാനയുടെ കൗദാശിക പ്രത്യേകതകളെ കുറിച്ചു വെള്ളാപ്പള്ളി നടേശന് വേദോപദേശം നൽകാൻ ഒരുങ്ങുന്ന ഇടയന്മാരെ എന്ത് പറഞ്ഞാൽ പറ്റും. വെള്ളാപ്പള്ളിയാണോ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരം വിവിധ രൂപതകൾക്ക് മാസ്സ് വൈൻ ഉണ്ടാക്കാൻ വേണ്ടി അബ്കാരി ലൈസൻസ് കൊടുക്കുന്നത് ? അല്ലല്ലോ..

അഥവാ ഗവണ്‍മെന്റ്, മാസ് വൈൻ നിർമ്മാണം നിരോധിച്ചാൽ മറ്റു വഴികൾ നോക്കണം.
ഓശാനപ്പെരുന്നാളിന് ഒലീവ് ഇലയ്ക്ക് പകരം കുരുത്തോല ആകാമെങ്കിൽ; 
പെസഹാത്തിരുനാളിന് മുട്ടനാടിന്റെ ഇറച്ചിക്ക് പകരം കലത്തപ്പം ആകാമെങ്കിൽ;
ദുഖവെള്ളിയാഴ്ച്ച കർത്താവ്‌ രുചിച്ച മീറയ്ക്ക് പകരം പാവക്ക നീര് ആവാമെങ്കിൽ:
വീഞ്ഞിനു പകരം ഇളനീരോ സ്ക്വാഷോ പാലോ ഉപയോഗിച്ച് കൊണ്ട് കൂദാശ പരികർമ്മം ചെയ്താലും വിശ്വാസത്തിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. നമ്മുടെ മാർപ്പാപ്പയോട് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്‌താൽ അദ്ദേഹം വീഞ്ഞിന് അനുകൂലമായി സംസാരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.  

അതേ സമയം ഒരു കരണത്തടിക്കുന്നവന് മറുകരണം കാണിച്ചു കൊടുക്കാൻ പ്രസംഗിച്ചിട്ട് കള്ള് കച്ചവടക്കാരന്റെ ഓരോ ജൽപനത്തിനും "അഭിവന്ദ്യ പിതാക്കന്മാർ" അതേ നാണയത്തിൽ മറുപടി നൽകാൻ തുടങ്ങിയാൽ അത് വിശ്വാസികൾക്ക് മോശം മാതൃകയാകും...

മാത്രവുമല്ല; അനാവശ്യ സാമുദായിക സ്പർദ്ധ വളർത്താനേ ഇത്തരം വില കുറഞ്ഞ വാഗ്വാദങ്ങൾക്ക് കഴിയൂ. ഇവിടെ ഈഴവരും ക്രിസ്ത്യാനികളും വല്ല്യ കുഴപ്പമില്ലാതെ ഐക്യത്തിലും സാഹോദര്യത്തിലും സൌഹൃദത്തിലും കഴിഞ്ഞു പോകുന്നുണ്ട്. ദയവായി രണ്ടു കൂട്ടരും കൂടി അത് നശിപ്പിക്കരുത്. 

മദ്യ നിരോധന പശ്ചാത്തലത്തിൽ എഴുതിയ മറ്റൊരു ലേഖനം വായിക്കാൻ ഇതിൽ ക്ളിക്ക് ചെയ്യുക =====> "മദ്യ" കേരളം ....ഇനി മധുരമനോജ്ഞ "മദ്യ രഹിത" കേരളം !? ഇതൊക്കെ നടന്നാ കൊള്ളാം....!!!

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Friday 15 August 2014

കാലടി ശ്രീശങ്കരാ പാലം രക്തസാക്ഷികളെ തേടുന്നുവോ ? ഭരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി...


ജനപ്രിയമായ  'പഞ്ചവടിപ്പാല'വും 'വെള്ളാനകളുടെ നാടും'

പൊതു നിർമ്മാണ രംഗത്തെ അനീതികളുടെയും അന്യായങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടുകളുടെയും കഥ പറയുന്ന വളരെ ജനപ്രിയമായ രണ്ടു സിനിമകളാണ് 'പഞ്ചവടിപ്പാല'വും 'വെള്ളാനകളുടെ നാടും'. പൊതു നിര്‍മാണപ്രക്രിയകളില്‍ അനുവദിക്കപ്പെടുന്ന തുകകളില്‍ തുച്ഛമായ ശതമാനം മാത്രമേ ഉദ്ദേശ്യ പൂർത്തീകരണത്തിനു ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നും ബാക്കിയെല്ലാം ചില"വായീ" പോവുകയാണെന്നും ഓരോ പദ്ധതികളും വരുന്നതിനു പിന്നിൽ കൃത്യമായ കരുനീക്കങ്ങളുണ്ടെന്നും ശുദ്ധ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കഥ പറഞ്ഞ രണ്ടു സിനിമകൾ. പൊതു നിര്‍മ്മാണരംഗത്തെ നിലവാരക്കുറവിന്റെ മുഖ്യകാരണം കരാറുകാരുടെ മനപൂർവ്വമുള്ള അശ്രദ്ധയാണെന്നത് ഒരു സത്യമായി നിലനിൽക്കെത്തന്നെ രാഷ്ട്രീയ നേതാക്കന്മാർക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും കൊടുക്കേണ്ടത് കൊടുക്കുകയും കാണേണ്ടവരെ വേണ്ട വിധത്തിൽ കാണുകയും ചെയ്താല്‍ മാത്രമേ പൊതു നിര്‍മാണപ്രക്രിയകള്‍ എന്തെങ്കിലും നടക്കുകയുള്ളൂ എന്നതാണ് പൊതു നിർമ്മിതികളുടെ നിലവാരം പരിതാപകരവും അപകടകരവും ആക്കുന്നത്. കരാറുകാർക്ക് കിട്ടേണ്ടതായ തുക, ഒരു സര്‍ക്കാറും കൃത്യ സമയത്തിന് കൊടുത്തുതീര്‍ക്കാറില്ല എന്നതാണ് മറ്റൊരു വസ്തുത. ഗതികെട്ട സമ്മതിദായകരുടെ കയ്യിൽ നിന്നും നികുതിയായി പിരിക്കുന്ന പണമാണ് കരാറുകാരും സര്‍ക്കാറും ഒത്തുകളിച്ചുകൊണ്ട് ധൂര്‍ത്തടിക്കുന്നത്. ഈ ഗതികേട് തന്നെയാണ്  ഈ സിനിമകൾ എന്നും പ്രേക്ഷകരെ ആകർഷിക്കാൻ കാരണവും. 

കാലടിയുടെയും കാലടി വഴി കടന്നു പോകുന്നവരുടെയും ദുരിതങ്ങൾ 

എന്നാൽ, ഇപ്പോൾ കാലടിയിലെ പ്രശ്നം ഇതിനേക്കാൾ രൂക്ഷവും ഭീതിജനകവുമാണ്. പൊതു നിർമ്മാണ പദ്ധതികളിൽ ഇത്രയും ജീർണ്ണതയും അഴിമതിയും നടമാടുന്നതിനും മുൻപ് പണി കഴിക്കപ്പെട്ട കാലടി ശ്രീ ശങ്കര പാലത്തിന്റെ അപകടാവസ്ഥയും പരിമിതികളുമാണത്. മണ്‍സൂണ്‍ സീസൺ ആരംഭിച്ചതോടെ പാലത്തില്‍ രൂപംകൊണ്ടിട്ടുള്ള കുണ്ടുംകുഴിയും വെള്ളക്കെട്ടും കാരണം ഇവിടെ സംജാതമാകുന്ന മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ഇപ്പോൾ വൻ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ കാലടി പാലം ഒന്ന് കടന്നു കിട്ടാൻ ഒന്നോ രണ്ടോ മണിക്കൂറിലേറെ കാത്തുകിടക്കണം. കേരളത്തിലെ സംസ്ഥാന പാതകളിൽ ഏറ്റവും പ്രാധാന്യമേറിയ എംസി റോഡാണ് ഒരു പാലത്തിന്റെ പേരിൽ മണിക്കൂറുകൾ നിശ്ചലമാവുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്നത് ഈ വഴിയാണ്. എംസി റോഡില്‍ കാലടി പാലത്തില്‍ ഗതാഗത കുരുക്കുമൂലം ദിവസേന പതിനായിരക്കണക്കിന് ജനങ്ങള്‍ കാലടിയിലും MC റോഡിലും ദുരിതമനുഭവിക്കുന്നുണ്ട്.  പെരുമ്പാവൂരിൽ നിന്ന് വരുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ക്ക് ഇപ്പുറം വല്ലം വരെയും അങ്കമാലിയിൽ നിന്ന്  വരുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററുകള്‍ക്ക് ഇപ്പുറം മരോട്ടിച്ചോട്  വരെയും നീളുന്ന സ്ഥിതി ഏതാണ്ട് സ്ഥിരമാകുന്നു. സ്വകാര്യ ബസുകളുടെ ട്രിപ്പുകള്‍ പലതും മുടങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വച്ചിരുന്നു. അതോടെ കോരിച്ചൊരിയുന്ന മഴയില്‍ നിരവധി യാത്രക്കാര്‍ പെരുവഴിയിലുമായി. ഗതാഗതക്കുരുക്കിന് പരിഹാരമാകാതെ ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടിലായിരുന്ന ബസ് തൊഴിലാളി യൂണിയനുകള്‍ പിന്നീടു ഈ നിലപാടുപെക്ഷിച്ചതോടെ അധികൃതർ വീണ്ടും ഉറക്കത്തിലായി. 

1963-ല്‍ ഉദ്ഘാടനം ചെയ്ത നിലവിലുള്ള പാലം ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലാണ്. കാലടിയില്‍ നിന്ന് പാലത്തിലേക്കുള്ള പ്രവേശന ഭാഗത്തു തന്നെ സ്ലാബിന്റെ വലിയൊരു ഭാഗം അടര്‍ന്നുപോയി ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ, സ്ലാബ് അടര്‍ന്നു പോയ ഭാഗത്ത് കൂടി നോക്കിയാല്‍ പുഴ ഒഴുകുന്നത്‌ കാണാം. പൊട്ടിക്കിടക്കുന്ന സ്ലാബ് ഭാരവാഹനം കയറുമ്പോള്‍ ഇളകുന്നത് ഏറെ ഭീതിയോടെ മാത്രമേ കണ്ടുനില്‍ക്കാനാകൂ. ഏറെ അപകടം സൃഷ്ടിച്ചേക്കാവുന്ന അവസ്ഥയാണിത്. വാഹനത്തില്‍ കടന്നുപോകുന്നവര്‍ക്ക് ഒരുപക്ഷേ, ഇതിന്റെ രൂക്ഷത മനസ്സിലാകണമെന്നില്ല. നടപ്പാതയില്‍ നിന്നാല്‍ അനുഭവപ്പെടുന്ന കുലുക്കം അനുദിനം വര്‍ധിക്കുന്നതായി ഇതിലൂടെ പതിവായി സഞ്ചരിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. പാലത്തിലെ  വെള്ളക്കെട്ടും ഗതാഗതക്കുരുക്കും  പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം PWD ഉദ്യോഗസ്ഥര്‍ പാലത്തിലെ ടാറ് ചെയ്ത ഭാഗം ജെ.സി.ബി. ഉപയോഗിച്ച് മാറ്റിയപ്പോഴാണ്‌ സ്ലാബ് അടര്‍ന്നു പോയത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഒരു വിദ്യാർഥിയുടെ കാല് ഈ വിടവിൽ പോയിരുന്നു. ഒടുവിൽ നാടുകാർ ഒത്തിരി കഷ്ടപ്പെട്ടാണ്‌ കാൽ അപകടമില്ലാതെ പുറത്തെടുത്തത്. അത്യാസന്ന നിലയിൽ ആശുപത്രികളിലേക്കുള്ള യാത്രക്കിടെ ബ്ളോക്കിൽ കിടന്നു ജീവൻ വേർപെട്ട് പോയ രക്തസാക്ഷികൾ നിരവധിയാണ്. എയർപോർട്ട്‌, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സമയത്തിനു എത്തിച്ചേരാൻ പറ്റാതെ ഉള്ള തൊഴിലും ഉറപ്പായിട്ടും കിട്ടാമായിരുന്ന തൊഴിലും  നഷ്ടപ്പെട്ടവരും അനവധിയാണ്. 

51 വര്‍ഷത്തെ പഴക്കമുള്ള പാലത്തിന് 1350 അടിയാണ് നീളം. പെരിയാറ്റില്‍ നിന്ന് 39 അടി ഉയരത്തിലാണ് പാലം. 13 കോണ്‍ക്രീറ്റ് തൂണുകളാണ് താങ്ങിനിര്‍ത്തുന്നത്. തൂണുകള്‍ക്ക് അടിയില്‍ നിന്ന് മണല്‍ ഊര്‍ന്നുപോയി. മണലിനടിയില്‍ കിടക്കേണ്ട ഭാഗമെല്ലാം വെള്ളത്തിന് മുകളിലാണിപ്പോള്‍.  തൂണുകളുടെ അടിഭാഗത്തെ മണല്‍ച്ചോര്‍ച്ച തടയാനും ഉറപ്പ് വര്‍ധിപ്പിക്കാനും ചുറ്റും കരിങ്കല്ല് കെട്ടുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ അതെല്ലാം വാക്കുകളിൽ മാത്രമൊതുങ്ങി. പാലത്തിന്റെ താഴ്ഭാഗത്തുള്ള മണ്ണൊലിപ്പും പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ട്. കാൽനടക്കാർ, സൈക്കിളുകൾ, ചെറിയ ടു വീലറുകൾ മുതൽ പത്തിരുപതു മെട്രിക് ടണ്‍ ഭാരം വരുന്ന ടോറസ് ടിപ്പറുകൾ, ട്രെയ്ലർ ലോറികൾ, പല തരം യാത്രാ വാഹനങ്ങൾ  തുടങ്ങി ആയിരക്കണക്കിന് വണ്ടികളാണ് ദിവസേന ഈ പാലത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.  പാലത്തിലൂടെ കടന്നു പോകുമ്പോള്‍ അനുഭവപ്പെടുന്ന കുലുക്കം ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. എന്നാല്‍ അധികൃതര്‍ ഇത് പരിഹരിക്കുന്നതിന്‌ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പത്തു കൊല്ലം മുന്‍പു തന്നെ പാലം ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പാലത്തിന്റെ കേടായ കൈവരികള്‍ നന്നാക്കുക മാത്രമാണ്‌ ഇതുവരെ പാലം സം‌രക്ഷിക്കുന്നതിന്‌ ആകെ ചെയ്തിട്ടുള്ള നടപടി. പാലം അപകടാവസ്ഥയിലാണെന്നും ഭാരവാഹനങ്ങള്‍ നിരോധിക്കണമെന്നും മുമ്പ് റിപ്പോര്‍ട്ടുണ്ട്. ഭാരവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ പാലത്തിലൂടെ അയ്യമ്പുഴ, മലയാറ്റൂര്‍, മഞ്ഞപ്ര ഭാഗങ്ങളിലെ മടകളില്‍ നിന്ന് ടണ്‍ കണക്കിന് ലോഡുമായി ടോറസ്സുകള്‍ പായുന്നു. മലയില്‍ നിന്ന് ഭീമാകാരമായ മരത്തടികളും ലോറികളില്‍ കടന്നുപോകുന്നു. പാലത്തിന്റെ ഉറപ്പിന് കോട്ടം തട്ടാതിരിക്കാനാണ് പാലത്തില്‍ നിന്ന് 100 മീറ്റര്‍ ദൂരപരിധിയില്‍ മണല്‍വാരല്‍ നിരോധിച്ചത്. ശിവരാത്രി മണപ്പുറം കോടികള്‍ മുടക്കി കരിങ്കല്ല് കെട്ടി. എന്നാല്‍, രാപകല്‍ വ്യത്യാസമില്ലാതെ അന്യസംസ്ഥാന െതാഴിലാളികളെ ഇറക്കി ദൂരപരിധിയെല്ലാം മറികടന്ന് മണലൂറ്റ് തകൃതിയായി നടക്കുന്നു. മണല്‍വാരലും പാലത്തിന് ഭീഷണിയാണ്. ഇപ്പോൾ അപകടാവസ്ഥയിൽ ആയിരിക്കുന്ന ഈ ഭാഗത്തിന്റെ താഴെ പുഴയ്ക്കു വളരെ ആഴമുണ്ട്. ഇവിടെയാണ്‌ കഴിഞ്ഞ ഈസ്റ്റർ സമയത്ത് നാല് പേർ മുങ്ങി മരിച്ചത്. അവരുടെ മൃതദേഹങ്ങൾ പൊക്കിയെടുക്കാൻ തന്നെ ഒരു ദിവസത്തെ കഠിന പരിശ്രമം വേണ്ടി വന്നു എന്നത് കാര്യങ്ങളുടെ ഭീകരതയിലേക്ക് വിരല ചൂണ്ടുന്നു. പുതിയ പാലത്തിന്റെ ക്രെഡിറ്റിനായി മല്‍സരിക്കുന്നവര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് കാലടിയുടെ തീരാശാപമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും ക്രിയാത്മകമായി ഇടപെടേണ്ട സമയം അതിക്രമിച്ചു. കെ.എസ്.ടി.പി., എം.സി. റോഡ് നവീകരിച്ചപ്പോഴും പാലം പുനരുദ്ധരിച്ചില്ല. ടൗണിലെ റോഡുകള്‍ക്ക് വേണ്ടത്ര വീതി കൂട്ടിയതുമില്ല. ശബരിമല-മലയാറ്റൂര്‍ തീര്‍ത്ഥാടകരും വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഏറ്റവും കൂടുതല്‍ കടന്നുപോകുന്ന പാതയിലെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്നും കാലങ്ങളായി ജനം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. 

കാലങ്ങൾ നീണ്ട മുറവിളികൾക്കൊടുവിൽ, പുതിയ പാലത്തിനു വേണ്ടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കുറച്ചു തുക ഗവണ്മെന്റ് ഇതിനു വേണ്ടി വകയിരുത്തിയിട്ടുമുണ്ട്. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ കൂടി പുതിയ പാലം എന്ന് ഏകദേശം ധാരണയും ആയിട്ടുണ്ട്‌. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് അപ്രോച്ച് റോഡുകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധനയോടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭരണാനുമതി ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പാലത്തിന്റെയും റോഡിന്റെയും ദിശ നിര്‍ണയിച്ച് സ്ഥലം ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടില്ല പക്ഷേ, കരയിലൂടെ അതിന്റെ അപ്പ്രോച്ച്  റോഡ്‌ ഏതു ഭാഗങ്ങളിലൂടെ വേണമെന്ന് ഇതുവരെ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. കാലടി ബസ് സ്റ്റാൻഡിനു പുറകിൽ എത്തുന്നതാണ് ഒരു അലൈൻമെന്റ്. അതല്ല, എയർപോർട്ട് റോഡിലേക്കു വേണമെന്നു ചിലർ നിർദേശിക്കുന്നു. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ചില ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സ്ഥാപിത താത്പര്യങ്ങള്‍ മൂലം പാലത്തിന്റെ നിര്‍മാണം തടസ്സപ്പെടുത്തുകയാണെന്ന് ജനങ്ങൾ ആരോപിക്കുന്നു. എവിടെയാണെങ്കിലും പുതിയ പാലമില്ലാതെ കാലടി കടന്നു കിട്ടുക എളുപ്പമല്ല. അത് കാലടി ടൌണിനൊരു ബൈപാസ് റോഡിനൊപ്പമാണെങ്കിൽ ഏറെ നന്ന്. നാടിന്റെ ഭാവിയെയും യാത്രക്കാരുടെ സുരക്ഷിതത്വത്തെയും മുന്നിൽ കണ്ട് ഈ നടപടികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണം എന്നും പാലത്തില്‍  അടിയന്തിരമായി ടാറിങ്ങ് നടത്തി വാഹനഗതാഗതം സുഗമമാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. 


അതല്ല, തകർന്ന് വീഴുന്ന പാലത്തിൽ നിന്ന് പുഴയിൽ വീണു ഭൂതിയാവുന്ന രക്തസാക്ഷികളുടെ തണുത്ത് വിറങ്ങലിച്ച ശവങ്ങൾ  കണ്ടിട്ടേ ഇതെല്ലാം നടക്കൂ എന്നാണു അധികാരികൾ തീരുമാനിക്കുന്നതെങ്കിൽ കാലം നിങ്ങൾക്ക് മാപ്പ് തരില്ല.



ഭരണ തലത്തിൽ പല തീരുമാനങ്ങളും രക്തസാക്ഷികളുടെ ശവങ്ങൾക്ക്‌ പുറത്തു നിന്നാണല്ലോ നമ്മുടെ ഭരണാധികാരികൾ തീരുമാനിക്കാറുള്ളത്. 



കൊള്ളപ്പലിശക്കാരെ പിടിച്ചു കെട്ടാൻ വേണ്ടി ഓപറേഷൻ കുബേരക്ക് തുടക്കം കുറിക്കാൻ തിരുവനന്തപുരത്തെ അഞ്ചംഗ കുടുംബം...



അമിത വേഗത്തിലോടുന്ന സൂപ്പർ ബൈക്കുകളെ പിടിച്ചു കെട്ടാൻ ഒരു ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെയും കൊച്ചിയിലെ ഒരു പിഞ്ചു കുഞ്ഞിന്റെയും മരണം....

വേഗപ്പൂട്ടും ഹെൽമെറ്റും നിർബന്ധമാക്കാൻ കുറെയധികം മനുഷ്യ ജീവനുകൾ....

ഇനി, കാലടിപ്പാലവും സമാന്തരറോഡും യാഥാർത്ഥ്യമാവാൻ ഒരു "കാലടി ശ്രീ ശങ്കരപ്പാലം അപകടം"; അത് കൂടി വേണ്ടി വരുമോ ???

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 1

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 2

കാലടിപ്പാലത്തെപ്പറ്റി ഇന്ത്യാ വിഷൻ സംപ്രേക്ഷണം ചെയ്ത അന്വേഷണ ചിത്രം ....Part 3


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക





അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday 10 August 2014

"അപ്പോത്തിക്കിരി"യും പൊട്ടക്കിണറിൽ നിന്ന് വെള്ളം കോരുന്നവരും...

കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ തിയ്യറ്ററിൽ പോയി കണ്ടത് ആകെ അഞ്ചു സിനിമകൾ ആണ്. ഇപ്പോൾ “അപ്പോത്തിക്കിരി” എന്ന പടം തിയ്യറ്ററിൽ പോയി കണ്ടതിനു രണ്ടു കാരണങ്ങൾ ആണുള്ളത്. ഒന്നാമത്തേത് ഈ സിനിമയെ ഒരു മൂന്നാം കിട രാഷ്ട്രീയ ആയുധം ആക്കി മാറ്റിയ ചില രാഷ്ട്രീയക്കാരോടുള്ള നിശബ്ദ പ്രതിഷേധം. രണ്ടാമത്തെ കാരണം, ഈ ചിത്രത്തിന്റെ  നിർമ്മാതാവ് എനിക്ക് വ്യക്തിപരമായും തൊഴിൽപരമായും ഏറെ വേണ്ടപ്പെട്ട ആളാണ് എന്നതാണ്.

ആദ്യം ഇതിലെ രാഷ്ട്രീയം പറയാം. കേരളത്തിൽ  രാഷ്ട്രീയനിറമില്ലാതെ ചിന്തിക്കുന്ന ഏതൊരാളും വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന തികച്ചും രാഷ്ട്രീയമല്ലാത്ത ചില കാര്യങ്ങൾ വിളിച്ചു പറഞ്ഞു എന്നത് കൊണ്ട് സുരേഷ് ഗോപി അഭിനയിച്ച സിനിമകൾ ബഹിഷ്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരും ആസിഫ് അലിയുടെ ആരാധകർ എന്ന പേരിൽ ചില തെരുവ് ഗുണ്ടകൾ കാണിച്ച തൊട്ടിത്തരത്തിന്റെ പേരിൽ ആസിഫ് അലി ചിത്രങ്ങൾ ബഹിഷ്ക്കരിക്കാൻ ഇറങ്ങിത്തിരിച്ച ശിവസേനക്കാരും ഒരു കാര്യം മനസ്സിലാക്കണം. ഒരു സിനിമ എന്നത് ഒരാളുടെ മാത്രം ഉല്പ്പന്നം അല്ല. അതിലെ കലാകാരന്മാരും ടെക്നിഷ്യന്മാരും ഉപ കലാകാരന്മാരും അതിനെ ചുറ്റിപ്പറ്റി ഉപജീവിക്കുന്നവരും അടക്കം ആയിരത്തിലേറെ പേരുടെ ചോറാണ്. അതിലൊക്കെ ഉപരി, ചോര നീരാക്കി ഉണ്ടാക്കിയ പണം, പടം പിടിക്കാൻ മുടക്കിയ നിർമ്മാതാവിന്റെ ഇത് വരെയുള്ള സമ്പാദ്യമാണ്. കള്ളക്കടത്തും റിയൽ എസ്റ്റെറ്റ്  വ്യവസായവും കരിഞ്ചന്തയും ഊഹക്കച്ചവടവും നടത്തി ഉണ്ടാക്കിയ പണം കൊണ്ട് പടം പിടിക്കാൻ ഇറങ്ങിയ വൻ തോക്കുകൾ ഒന്നുമല്ല ഈ പടം നിർമ്മിച്ചിരിക്കുന്നത്. വളരെ വിജയകരമായും ഗൌരവത്തോടെയും മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്ന രണ്ടു വിദഗ്ധ ഡോക്ടർമാരാണ് ഈ പടം നിർമ്മിച്ചിരിക്കുന്നത്. പ്രമേയത്തിന്റെ നന്മ ഒന്ന് മാത്രമാണ് അവരെ ഈ സാഹസം നിറഞ്ഞ സംരഭത്തിൽ എത്തിച്ചത്. പടം ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ അവരുടെ പ്രൊഫഷണൽ നിലനില്പ്പിനെ ബാധിക്കുമോ എന്ന് പോലും ഞാൻ ആശങ്കപ്പെടുന്നുണ്ട്. നിങ്ങൾ ബഹിഷ്കരിക്കുന്ന സുരേഷ് ഗോപിയും ആസിഫ് അലിയും അഭിനയവും കഴിഞ്ഞു കിട്ടാനുള്ള പണവും വാങ്ങി അവരവരുടെ വഴിക്ക് പോയി. ഇനി നിങ്ങൾ കാരണം നഷ്ടം വരുന്നത് ഇതിന്റെ നിർമ്മാതാവിനും വിതരണക്കാരനും തിയ്യറ്റർ ഉടമകൾക്കും മാത്രമാണ്. സുരേഷ് ഗോപിക്കും ആസിഫ് അലിക്കും നിങ്ങൾ ഇല്ലാത്ത പരസ്യം നല്കുകയും ചെയ്തു. നിങ്ങളുടെ സമരം രാഷ്ട്രീയ ബോധം ഉള്ള ആരെയും സുഖിപ്പിക്കുന്നില്ല എന്നും നിങ്ങൾ മനസ്സിലാക്കണം. ഈ സമരാഭാസങ്ങൾ കൊണ്ട് നിങ്ങള്ക്ക് രാഷ്ട്ര്രീയമായി ഒരു മില്ലിമീറ്റർ മൈലേജ് പോലും അധികം ലഭിക്കാൻ പോകുന്നില്ല; നിങ്ങൾ ചുമ്മാ പൊട്ടക്കിണറിൽ നിന്ന് വെള്ളം കോരുകയാണ്. ഇതിൽ കൂടുതൽ നെറി കെട്ട രാഷ്ട്രീയഭിക്ഷക്കാരെ പറ്റി എഴുതുന്നതേ അപരാധമാണെന്ന്  ഞാൻ വിശ്വസിക്കുന്നു. അവർക്കതിനുള്ള യാതൊരു അർഹതയുമില്ല. 

അപ്പോത്തിക്കിരിയെപ്പറ്റി : സിനിമയുടെ ഡിസ്കഷൻ തുടങ്ങിയ അന്നേ എനിക്ക് കൌതുകം തോന്നിയ പേരായിരുന്നു "അപ്പോത്തിക്കിരി" എന്നത്. പണ്ട് ചാലക്കുടിയിൽ "ജോര്ജ് പാത്തിക്കിരി" എന്നൊരു വൈദ്യർ ഉണ്ടായിരുന്നു എന്ന് എന്റെ അപ്പാപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. രോഗം കേട്ട് മരുന്ന് കൊടുക്കുന്നവരെ ആണ് "പാത്തിക്കിരി" എന്ന് വിളിച്ചിരുന്നതെന്ന് അപ്പാപ്പൻ കുഞ്ഞിലേ പറഞ്ഞു തന്നതാണ് സത്യത്തിൽ എനിക്ക് ഓർമ്മ വന്നത്. അപ്പാപ്പൻ പറഞ്ഞ പാത്തിക്കിരി തന്നെയാണ് ഇപ്പോൾ ഡോക്ടർ ജോര്ജ് പറയുന്ന "അപ്പോത്തിക്കിരി" എന്നും അന്നാണ് മനസ്സിലായത്‌. 

വൈദ്യശാസ്ത്ര രംഗത്തെ പുഴുക്കുത്തുകളെപ്പറ്റിയും  അണ്‍ എത്തിക്കൽ പ്രാക്ടീസുകളെപ്പറ്റിയും പറഞ്ഞു കൊണ്ട് മലയാളത്തിൽ പല ചിത്രങ്ങളും വന്നു പോയിട്ടുണ്ട്. പക്ഷെ അവയെല്ലാം തന്നെ വിഷയാവതരണത്തിനോടൊപ്പം, കുറച്ചു കോമഡിയും പാട്ടും സ്റ്റണ്ടും സെക്സും തുടങ്ങി കാലികപ്രാധാന്യമുള്ള കച്ചവടച്ചേരുവകളും ഇണക്കിച്ചേർത്തവയായിരുന്നു. എന്നാൽ വളരെ ഏറെ കാലിക പ്രാധാന്യമുള്ള ഒരു വിഷയം പരമാവധി കച്ചവടച്ചേരുവകൾ ഒഴിവാക്കി എടുത്ത ഒരു നല്ല സിനിമ എന്നല്ലാതെ മറ്റൊരു വിശേഷണവും ഈ സിനിമക്ക് ചേരില്ല.

"അപ്പോത്തിക്കരി" എന്ന് പേരുള്ള ഒരു ആശുപത്രിയുടെ അകത്തു തുടങ്ങി  അവിടെ വികസിച്ചു അവിടെത്തന്നെ കഥ അവസാനിപ്പിക്കുന്ന ചിത്രം, ആതുരസേവനം എന്ന മുഖംമൂടി വച്ച് കൊണ്ട്, നമ്മുടെ ചെറുതും വലുതും ഇടത്തരവുമായ എല്ലാ ആശുപത്രികളും ഉയർത്തിപ്പിടിക്കുന്ന കച്ചവട നിലപാടുകളെ തുറന്നു കാട്ടുന്നു. ശരിയും തെറ്റും എന്താണെന്ന് വ്യക്തമായ തിരിച്ചറിവുള്ളപ്പോഴും, സാഹചര്യങ്ങളുടെ സമ്മര്‍‌ദ്ദത്തില്‍ പല തെറ്റുകള്‍ക്കും നെറി കേടുകൾക്കും അറിഞ്ഞോ അറിയാതെയോ കൂട്ടുനില്‍ക്കേണ്ടി വരുന്ന ഡോക്ടർമാരടക്കം വരുന്ന ആശുപത്രി ജീവനക്കാരുടെ ജീവിതത്തെ തുറന്നു കാട്ടുന്നു. ആശുപത്രികൾ സ്ഥാപിക്കാൻ വേണ്ടി ചിലവാക്കിയ കോടികൾ തിരിച്ചു പിടിക്കാൻ വേണ്ടി അധികൃതർ കാണിക്കുന്ന തത്രപ്പാടുകൾ കൃത്യമായി ഇവിടെ വിവരിക്കപ്പെടുന്നു. മരുന്നു കമ്പനികൾ വച്ച് നീട്ടുന്ന മാക്സിമം കമ്മീഷൻ തരപ്പെടുത്തുന്നതിനു വേണ്ടി എഴുതപ്പെടുന്ന വില കൂടിയ മരുന്നുകൾ, വില പിടിച്ച മെഡിക്കൽ ഉപകരണങ്ങൾ ലാഭകരമാക്കാൻ വേണ്ടി നിർദ്ദേശിക്കപ്പെടുന്ന ടെസ്റ്റുകൾ, ക്രൂരമായ മനുഷ്യാവകാശ പ്രശ്നമായ മരുന്ന് പരീക്ഷണങ്ങൾ തുടങ്ങി സാമൂഹ്യ പ്രസക്തമായ ഏറെ വിഷയങ്ങളിലേക്ക് ഈ ചിത്രം വെളിച്ചം വീശുന്നു.

നിസ്സഹായരും അറിവില്ലാത്തവരുമായ രോഗികളെയും അവരുടെ ബന്ധുക്കളെയും ചൂഷണം ചെയ്തു പണവും പ്രശസ്തിയുമുണ്ടാക്കുന്ന ആശുപത്രി അധികൃതരുടെ സുന്ദര മുഖങ്ങൾക്കു പിന്നിലുള്ള വികൃത മനസാക്ഷിയുടെ നേർ ചിത്രങ്ങൾ സിനിമയുടെ ആദ്യ രംഗം മുതൽ കണ്ടു തുടങ്ങാം. ഒരു റോഡ്‌ അപകടത്തില്‍ പരിക്കേറ്റു, അദ്ദേഹം ജോലി ചെയ്യുന്ന അപ്പോത്തിക്കരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുന്ന ഡോ.വിജയ് നമ്പ്യാരിലൂടെയും, ഡോക്ടറുടെ ഭൂതകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സുബിന്‍ ജോസഫിലൂടെയും  വൈദ്യശാസ്ത്രരംഗത്തെ ജീർണതകളെ തുറന്നു കാട്ടി കഥ പുരോഗമിക്കുമ്പോൾ ചില രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും അവസ്ഥകളിലൂടെ, ആതുരസേവനം എന്ന പേരില്‍ ആശുപത്രികള്‍ എങ്ങനെയാണ് നിവൃത്തി കെട്ട പാവങ്ങളെ ഞെക്കി പിഴിയുന്നതെന്ന് കാണിച്ചു തരുന്നു, ഈ ചിത്രം.പടത്തിന്റെ കഥയിലേക്ക് കൂടുതൽ പോകുന്നത് ഇനി കാണാനിരിക്കുന്നവരോടു കാണിക്കുന്ന നീതി കേടാകും എന്നത് കൊണ്ട് കഥ ഇവിടെ നിൽക്കട്ടെ....

ഒരു പട്ടാളക്കോടതിയുടെ അകത്തളത്തിൽ നിന്ന് ജാതി-വർണ്ണ വെറിയെപ്പറ്റി കഥ പറഞ്ഞ തന്റെ ആദ്യ ചിത്രം തന്നെ ഗംഭീരമാക്കിയ മാധവ് രാംദാസ് എന്ന സം‌വിധായകന്റെ കുറേക്കൂടി പൂർണ്ണത അവകാശപ്പെടാവുന്ന ചിത്രമാണ് "അപ്പോത്തിക്കിരി". ഒരു നല്ല കഥ പറയാൻ എണ്ണമറ്റ സെറ്റുകളും ലോക്കേഷനുകളും ആവശ്യമില്ല എന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. മികച്ച കലാസം‌വിധാനം, മിഴിവുറ്റ ക്യാമറ, വളരെ ടച്ചിംഗ് ആയ ചില ഡയലോഗുകൾ തുടങ്ങി എല്ലാം നന്നായിരിക്കുന്നു. വളരെ ഗൗരവവും സാമൂഹ്യ കാലിക പ്രസക്തിയുള്ള പ്രമേയം വളരെ കയ്യടക്കത്തോട് കൂടി അവതരിപ്പിച്ച മാധവ രാമദാസിന് ഒരു സല്യൂട്ട്. തങ്ങൾ പ്രവർത്തിക്കുന്ന മേഖലയുടെ ഉള്ളു കളികളിലേക്ക് വെളിച്ചം വീശുന്ന പടമെടുക്കാൻ കാണിച്ച നട്ടെല്ല് ബലത്തിന് ഇതിന്റെ നിർമ്മാതാക്കൾക്കും ഒരു ബിഗ്‌ സല്യൂട്ട്. വിമർശിക്കണമെന്ന ഉദ്ദേശത്തോടെ മാത്രം സിനിമ കണ്ടാൽ കണ്ടെത്താവുന്ന ചില നെഗറ്റിവുകൾ ഒഴികെ, മൊത്തത്തിൽ നോക്കുമ്പോൾ, വൈദ്യ ശാസ്ത്ര - ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇടയ്ക്കിടെ എടുത്തു റെഫർ ചെയ്യാവുന്ന ഒരു ഹാൻഡ്‌ ബുക്ക്‌ പോലെയാണ്  ഈ ചിത്രം ഫീൽ ചെയ്തത്. തന്റെ പതിവ് കഥാപാത്രങ്ങളുടെ മാനറിസങ്ങളിൽ നിന്ന് മാറി, ജയസൂര്യ അദ്ദേഹത്തിന് കിട്ടിയ കഥാപാത്രത്തിനോട് നൂറു ശതമാനം നീതി പുലർത്തി എന്ന് പറയുമ്പോൾ തന്നെ സുരേഷ് ഗോപി, ഇന്ദ്രൻസ്, മീരാ നന്ദൻ, തമ്പി ആന്റണി, ശിവകുമാർ (ഡോ.വിജയ് നമ്പ്യാരുടെ അച്ഛനായി അഭിനയിച്ച നടൻ), സീമ ജി. നായർ തുടങ്ങി ചെറിയ വേഷങ്ങൾ ചെയ്തവർ പോലും മികച്ചു നിന്ന് എന്ന് പറയാതെ വയ്യ. 

ഭരതവാക്യം :  കാണാൻ പോകുന്നവരോട് ഒരു വാക്ക്; ന്യൂ ജെനറേഷൻ എന്ന പേരിൽ തുറന്നു കാട്ടുന്ന ബാത്ത് റൂം ആക്റ്റിവിറ്റീസും തരം താണ ചന്തത്തമാശകളും മൂന്നാം കിട ദ്വയാർത്ഥ പ്രയോഗങ്ങളും അടി പൊളി പാട്ടും തട്ട് പൊളിപ്പൻ ഡാൻസും ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ പടത്തിന് കയറരുത്. ഒരു നല്ല പടം കാണുക എന്നത് മാത്രമാണ് ഉദ്ദേശമെങ്കിൽ നിങ്ങൾ കൊടുത്ത പണം മുതലായിരിക്കും. എന്തൊക്കെ പരിമിതികൾ കണ്ടെത്തിയാലും, മരുന്നിനു പകരം മരണം നല്‍കുന്ന ആതുരാലയങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ അവസാനത്തെ പത്തു മിനിട്ടുകൾ മാത്രം മതി, അതിന്റെ ക്ളാസ് വെളിപ്പെടാൻ.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Monday 4 August 2014

സുരേഷ് ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ് ?

വെടി 

വിവരക്കേട് പറയരുത്: മുഖ്യമന്ത്രിക്കെതിരെ സുരേഷ്‌ഗോപി

ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം സുരേഷ് ഗോപി. പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ച് വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുവെടി 

സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനായ സുരേഷ് ഗോപി,​ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രാഷ്ട്രീയ പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോൺഗ്രസ്. സിനിമയിൽ രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചാൽ സുരേഷ് ഗോപിക്ക് കൈയടി കിട്ടുമായിരിക്കും. എന്നാൽ ആ കൈയടി ഇവിടെ ലഭിക്കില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.

(മുഖവുര : വായിക്കുന്നവരോട് ഒരു അഭ്യർത്ഥന. തെറി വിളിക്കാനും എന്റെ നെഞ്ചത്ത് പൊങ്കാലയിടാനും വരുന്നവർ ദയവായി ക്യൂ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ, തെറി വിളിക്കുന്നവർ പുതിയ തരം തെറികൾ ഉപയോഗിക്കണം എന്നും അഭ്യർത്ഥിക്കുന്നു. നമുക്കും എന്തെങ്കിലും പുതിയതായി പഠിക്കാമല്ലോ.)

മേൽപറഞ്ഞ രണ്ടു വാർത്തകളുടെ അടിസ്ഥാനത്തിൽ എനിക്ക് തോന്നിയ കുറച്ചു അച്ചായത്തരങ്ങൾ ആണ് ഇനി. ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിലെ നെയ്മർ ആണെന്ന് ആര്ക്കും തർക്കം കാണില്ല. അദ്ദേഹത്തെ രാഷ്ട്രീയം പഠിപ്പിക്കാൻ സുരേഷ് ഗോപി വളർന്നിട്ടില്ല എന്ന "ഡീൻ" രോദനവും മുഖവിലക്കെടുക്കുന്നു. ഡീനിനെ പറയാനൊക്കില്ല; സ്ഥാനമാനങ്ങൾ ലക്‌ഷ്യം വച്ചുള്ള യാത്രയിൽ ഇങ്ങനെ പറയാതെ അദ്ദേഹത്തിന് നിവൃത്തിയില്ല. *നായാടിയുടെ കണ്മുനയിലെ ജാഗ്രത; കണ്ണീരു കൊണ്ട് പാദസേവ ചെയ്യാൻ തടസ്സമാകാത്ത എങ്ങനെയും വളയുന്ന നട്ടെല്ല്; രാഷ്ട്രീയ അങ്കത്തട്ടിലെ സ്വന്തം രക്ഷകനെ തിരിച്ചറിഞ്ഞു അവന്റെ നിഴലിൽ ചവിട്ടി നില്ക്കാനുള്ള വൈഭവം; പടക്കളമാകെ ചിതറുമ്പോഴും അവന്റെ രാഷ്ട്രീയ വിജയം സംജാതമാകുന്ന കാലത്തിന്മേലുള്ള ആത്മ വിശ്വാസത്തിലുറച്ചു അവനൊപ്പം നില്ക്കാനുള്ള കൌടില്യ ബുദ്ധി; വില പേശാനുള്ള ചന്ത മിടുക്ക്. എന്തിനെയും വിലയിട്ട് വാങ്ങാൻ കെല്പ്പുള്ള മടിശീല; ആരെ ചവിട്ടിയരച്ചിട്ടായാലും കൊന്നിട്ടായാലും അത് നിലനിർത്താനുള്ള സാമ്പത്തികശാസ്ത്ര നൈപുണ്യം; ഈ മഹത് ഗുണങ്ങളുള്ള അനേകം പേരോട് പോരടിച്ചു ഒരു സ്ഥാനത്തെത്തി നിൽക്കുമ്പോൾ അത് നില നിർത്താനും ഇതിനപ്പുറം വളരാനും  ഇതും ഇതിലപ്പുറവും പറയേണ്ടി വരും. കഴിഞ്ഞ ദിവസം അരുന്ധതി റോയ് നമ്മുടെ രാഷ്ട്ര പിതാവിനെ അപമാനിച്ചു സംസാരിച്ചപ്പോൾ യൂത്ത് കോണ്‍ഗ്രസുകാർ നാവനക്കുന്നത് കണ്ടില്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും വകയിൽ ഒരു കോണ്‍ഗ്രസുകാരനായിരുന്നു എന്ന് ഇവർ മറന്നു പോയോ ? കോലം കത്തിപ്പൊന്നും കണ്ടില്ല ? അതോ ഇംഗ്ളിഷ് പ്രസംഗം മനസ്സിലാകാതെ പോയിട്ടാണോ ?

എന്റെ സംശയം അതല്ല. ഇവിടെ സുരേഷ് ഗോപി എന്ത് രാഷ്ട്രീയമാണ് പറഞ്ഞത് ? സുരേഷ് ഗോപി പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഒരു ചെറിയ സംസ്ഥാനത്തിൽ ഇനിയൊരു അന്താരാഷ്ട്ര എയർപോർട്ട്‌ കൊണ്ട് വരുന്നതിന്റെ അപ്രസക്തിയുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഞാൻ കേട്ടത്.  കടുത്ത ഉമ്മൻ ചാണ്ടി ഭക്തന്മാരൊഴികെ ഒട്ടു മിക്ക മലയാളികളും ഇത്തരത്തിൽ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ആദർശത്തിന്റെ, തലമുടി ചീകാത്ത ആൾരൂപമായി ഉമ്മൻ ചാണ്ടിയെ ഇത്രയും നാൾ ആരാധിച്ചിരുന്നവർ പോലും പതുക്കെ സംശയിച്ചു തുടങ്ങുന്നു. ഇദ്ദേഹം ഒരു പക്ഷെ കള്ളനല്ലെങ്കിലും, കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്നുണ്ടോ എന്ന് ? ഇദ്ദേഹത്തോടൊട്ടി നിൽക്കുന്നവർ കള്ളന്മാർ അല്ലെ എന്ന് ? അടുത്തിടെ ഓരോ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളിലും ഉമ്മൻ ചാണ്ടി കൈകൊള്ളുന്ന നിലപാടുകൾ കണ്ടാൽ രാഷ്ട്രീയമില്ലാതെ ചിന്തിക്കുന്ന ഏതൊരാൾക്കും തോന്നാവുന്ന കാര്യമാണ് ഇദ്ദേഹത്തിനു സാമാന്യ വിവരമില്ലേ എന്ന് ? 

ആറന്മുള വിഷയമെടുത്താൽ അദ്ദേഹം എടുത്ത രണ്ടു ഡിഫൻസുകളും ഈ സംശയത്തിനു അടി വരയിടുന്നു. ഒന്നാമത്തേത്, ഈ പദ്ധതിയ്ക്ക് പ്രഥമാനുമതി കൊടുത്തത് എൽ ഡി എഫ് ഗവണ്‍മെന്റാണ് എന്നായിരുന്നു. പഴയ ഗവണ്‍മെന്റ് ചെയ്തത് തുടരുക മാത്രമാണത്രേ അദ്ദേഹം ചെയ്തത്. പഴയ ഗവണ്‍മെന്റിന്റെ നടപടികൾ അസ്ഥിരപ്പെടുത്താൻ അദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നില്ലേ. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് കാലത്ത്, ഈ പദ്ധതിക്കെതിരെ ആയിരങ്ങൾ അണി നിരന്നപ്പോൾ അദ്ദേഹം എടുത്ത നിലപാടല്ല ഇപ്പോൾ അദ്ദേഹം എടുക്കുന്നത്. അന്നദ്ദേഹം പറഞ്ഞത് പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ സദാ പ്രതിജ്ഞാ ബദ്ധനാണ് എന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അദ്ദേഹം നിന്ന നിൽപ്പിൽ വട്ടം തിരിഞ്ഞു. രണ്ടാമത്തെ ഡിഫൻസ് ആണ് അതിലും വിചിത്രം. തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണി ജയിച്ചത്‌ കൊണ്ട് ആറന്മുളക്കാർ വിമാനത്താവളം ആഗ്രഹിക്കുന്നു എന്ന് തെളിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞെടുപ്പ് നിയമങ്ങൾ അനുസ്സരിച്ച് ആന്റോ ആന്റണി സാങ്കേതികമായി ജയിച്ചു എന്നുള്ളത് മാത്രമാണ് സത്യം. അതായത്, അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിർ സ്ഥാനാർതിയെക്കാൾ കൂടുതൽ വോട്ടു കിട്ടിയത് കൊണ്ട് അദ്ദേഹം എം പി യായി എന്നതിനപ്പുറം ഈ തിരഞ്ഞെടുപ്പ് ഫലം ഒരു ജനഹിതപരിശോധന ഒന്നും ആയിരുന്നില്ല. വസ്തുതകൾ നോക്കിയാൽ മറ്റു സ്ഥാനാർഥികൾ എല്ലാം അദ്ദേഹത്തിന് എതിരെ മത്സരിച്ചവരാണ്. ആന്റോ ആന്റണിക്കു 358842 വോട്ടു കിട്ടിയപ്പോൾ എതിർ സ്ഥാനാർഥികൾക്കെല്ലാവർക്കും കൂടി 510610 വോട്ടു കിട്ടിയിരുന്നു. അങ്ങനെ നോക്കിയാൽ ജനഹിതം ആന്റോ ആന്റണിക്കു എതിരായിരുന്നില്ലേ ? വിമാനത്താവളത്തിന് എതിരായിരുന്നില്ലേ ? ഇവിടെ വിഷയം അതൊന്നുമല്ല. എങ്ങനെയെങ്കിലും ഈ പദ്ധതി കൊണ്ട് വരണം. ഈ പദ്ധതിക്കു അനുമതി കൊടുപ്പിക്കാൻ വേണ്ടി, കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചു കൊടുക്കാൻ ഞങ്ങൾക്ക് കുറച്ചു വിഷമമുണ്ടെന്നോ, ആർക്കൊക്കെയോ നല്കിയ വാക്ക് ഞങ്ങൾക്ക് പാലിക്കേണ്ടതുണ്ടെന്നോ പൊതു ജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഇനി സുരേഷ് ഗോപിയിലേക്ക് വരാം. ഇദ്ദേഹത്തിന്റെ നാടകീയമായ ഡയലോഗ് പ്രെസന്റെഷൻ എനിക്ക് അരോചകമായിട്ടാണ് തോന്നാറ്. അത് കൊണ്ട് തന്നെ അദ്ദേഹത്തോട് എനിക്ക് ഒരു തരത്തിലുള്ള ആരാധനയുമില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്തിക്കറുദീൻ പറഞ്ഞതനുസ്സരിച്ചു സിനിമയില്ലാതെ ചൊറി കുത്തി ഇരിക്കുന്ന അവസരത്തിൽ, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടിയാണത്രേ സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ന്, കേരളത്തിൽ  ഉമ്മൻ ചാണ്ടിക്കുള്ളതിന്റെ നൂറിരട്ടി ക്രൌഡ് പുള്ളിംഗ് പവർ സുരേഷ് ഗോപിക്കുണ്ടെന്നു ആർക്കും തർക്കം ഉണ്ടാകാൻ വഴിയില്ല. കേവലം ഒരു നടൻ എന്നതിലുപരി, വിവിധ സാമൂഹ്യ വിഷയങ്ങളിൽ ജനക്ഷേമകരമായ ഒട്ടേറെ നിലപാടുകൾ എടുത്ത ഒരു ഇന്ത്യൻ പൗരൻ ആണ് സുരേഷ് ഗോപി. ഏതാണ്ട് ഒരു വർഷത്തോളമായി ആറന്മുള വിഷയത്തിൽ സജീവമായി ഇടപെടുന്ന ആളുമാണ്. മോഡി ഭക്തൻ എന്ന് ഇപ്പോൾ വിളിച്ചവർക്ക് മുൻകാലങ്ങളിൽ വളരെ വേണ്ടപ്പെട്ട ആളായിരുന്നു ഇദ്ദേഹം എന്നും എല്ലാവര്ക്കും അറിയാം. വളരെ വികാരപരമായി കാര്യങ്ങളെ കാണുന്ന ഒരു വ്യക്തിയാണദ്ദേഹം. അദ്ദേഹം പ്രകടിപ്പിച്ച വികാരം സ്വകാര്യമായെങ്കിലും പ്രകടിപ്പിക്കുന്നവരാണ് കേരളത്തിലെ ചിന്തിക്കുന്ന പലരും. ഗ്രീൻ ട്രിബ്യൂണലിന്റെ വിധി വന്നു; മണ്ണിട്ട്‌ നികത്തിയ തോടുകൾ തുറക്കണമെന്ന് ഹൈക്കോടതി വിധിച്ചു. ഈ അവസരത്തിലും മുഖ്യമന്ത്രി വിമാനത്താവളത്തിനെ അനുകൂലിച്ചു സംസാരിക്കുന്നു; കോടതി നിർദേശം നടപ്പിലാക്കാനുള്ള നടപടികൾക്ക് വേണ്ടത്ര വേഗം ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി ഇപ്പോൾ വിവാദമായ പരാമർശം നടത്തിയത്.  പ്രകൃതിയുടെയും പരിസ്ഥിതിയുടെയും  മേൽ നടത്തുന്ന കടന്നു കയറ്റങ്ങളുടെയും നശീകരണങ്ങളുടെയും അനന്തരഫലങ്ങൾ ഉടനെ സംഭവിക്കാവുന്നതോ കാണാവുന്നതോ അല്ല. തു മുന്തിയ വികസനത്തിന്റെ കാര്യത്തിലാണെങ്കിൽ പോലും, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വിഷയത്തിൽ നമുക്കറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചു സംശയ നിവാരണം നടത്തിയേ നടപടികൾ എടുക്കാവൂ എന്ന് സുരേഷ് ഗോപിയല്ല, ഗോവിന്ദച്ചാമി പറഞ്ഞാൽ പോലും അത് അംഗീകരിച്ചേ പറ്റൂ... 

ആറന്മുള വിഷയത്തിൽ ഞാൻ ഈ വര്ഷം ആദ്യം എഴുതിയ ബ്ളോഗ് വായിക്കാൻ താഴെ ക്ളിക്ക് ചെയ്യുക...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


(*ഈ ഭാഗത്തിന് കടപ്പാട് : തിരക്കഥാകൃത്ത്‌ രണ്ജിത്തിനോട്....)