ഞാൻ വെറും പോഴൻ

Thursday 20 July 2023

ചില ബലാൽസംഗങ്ങളും ലൈംഗികാതിക്രമങ്ങളും കേവലം ലൈംഗികപ്രവൃത്തിയേ അല്ല; മറിച്ച് അതൊരായുധമാണ്...


പല ബലാൽസംഗ വാർത്തകളും ലൈംഗികാതിക്രമങ്ങളും കേട്ട് ഈ നാട് മുൻപും ഞെട്ടിയിട്ടും നടുങ്ങിയിട്ടുമുണ്ട്. പക്ഷെ, ഇപ്പോൾ കേൾക്കുന്നത് അതിനൊക്കെ അപ്പുറമാണ്.

കലാപം രൂക്ഷമായ മണിപ്പൂരില്‍ നിന്നു മനുഷ്യമനഃസാക്ഷി മരവിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നു. കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണു പുറത്തു വന്നത്. മേയ് നാലിനു നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറം ലോകമറിഞ്ഞത്. രണ്ട് സ്ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്‌നരാക്കി നടത്തിക്കൊണ്ടു വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ ഉണ്ട്. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ടു പോയശേഷം മെയ്തി വിഭാഗത്തില്‍പെട്ടവര്‍ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നു ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം ആരോപിച്ചു. അക്രമികള്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐ ടി എല്‍ എഫ് നേതാക്കാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇരട്ട എഞ്ചിന്‍ ഭീകരതയോട് മോദി മൗനം പാലിക്കുന്നുവെന്ന് സി പി എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആരോപികുന്ന്. ഒടുവിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഞെട്ടലും വേദനയുമൊക്കെ പ്രകടിപ്പിച്ചതായി വാർത്തകൾ ഉണ്ട്. 

2018-ൽ ജമ്മുവിലെ ആസിഫ എന്ന എട്ടു വയസുകാരി മുസ്ലിം ബാലിക സമാനതകളില്ലാത്ത കൊടൂര ലൈംഗിക ക്രൂരതകൾക്കിരയായത് "ദൈവത്തിൻ്റെ" Too Close Range-ൽ വച്ചായിരുന്നു. പൈശാചികമായി ഉപദ്രവിച്ചവരിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടനിലക്കാർ എന്നവകാശപ്പെടുന്നവർ ഉണ്ടായിരുന്നു. നിയമപാലനം ഭരമേല്പിക്കപ്പെട്ടവർ ഉണ്ടായിരുന്നു. അവളുടെ ശവമടക്ക് തടയപ്പെട്ടു. ആ ജഡവും ചുമന്നു കൊണ്ട്‌ 15 കിലോമീറ്റർ നടന്നു പോയി മറ്റൊരു ഗ്രാമത്തിൽ അടക്കേണ്ടി വന്നു. കേസിലെ പ്രതികളെ പിടിക്കരുതെന്ന് പറഞ്ഞ് ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയവർക്ക്‌ നേതൃത്വം കൊടുത്തത് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ നേതാവായിരുന്നു; പിന്തുണയുമായി എത്തിയത് രണ്ടു ബി ജെ പി എം എൽ എ മാരായിരുന്നു; പോരാഞ്ഞ് രണ്ടു ബി ജെ പി മന്ത്രിമാരുമായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഈ സംഭവത്തിൽ ഗൂഢാലോചനകൾ ഉണ്ടായിരുന്നു; വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു; കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു.

ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിലെ ഗുജറാത്ത് മുസ്ലീം വംശഹത്യ റിപ്പോർട്ടുകൾ വീണ്ടും മനസിലേക്ക് തള്ളിക്കയറി വരുന്നു. അന്ന് ഭൂരിപക്ഷ വർഗ്ഗീയതയുടെ വികാര വേലിയേറ്റത്തിൽ കൊലയും കൊള്ളിവയ്പ്പും നടത്തുന്നതിനിടയിൽ സ്ത്രീകളെ റേപ്പ് ചെയ്ത ശേഷം തന്നെയാണ് കൊന്നു തള്ളിയത്; കുട്ടികളെന്നോ വൃദ്ധകളെന്നോ ഗർഭിണികളെന്നോ പരിഗണിക്കാതെ തന്നെ. സ്റ്റേറ്റ് സ്‌പോൺസേർഡ് എന്ന് തന്നെ ആരോപിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അന്ന് നടന്നത്. ഹിന്ദുക്കളല്ലാത്ത ആരും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടെന്നും ഹൈന്ദവ ലേബലില്ലാത്ത ഒന്നും ഇവിടെ നിലനിൽക്കാൻ പാടില്ലെന്നും ഉറച്ചു ചിന്തിക്കുകയും ഉറക്കെ പഠിപ്പിക്കുകയും ഊർജ്ജിതമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വയുടെ വക്താക്കളാണ് ഇന്ന് രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത്. അവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന അസഹിഷ്ണുതയുടെയും അസ്വീകാര്യതയുടെയും മനുഷ്യത്വമില്ലായ്മയുടേതുമാണ്. 

ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് സംഘപരിവാറിന്റെ പൂജനീയ ആചാര്യന്മാരിലൊരാളായ വിനായക് ദാമോദര്‍ സവര്‍ക്കർ 'ഇന്ത്യാ ചരിത്രത്തിലെ മഹത്തായ ആറ് കാലഘട്ടങ്ങള്‍' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ എന്ത് തന്നെ ആയാലും, കുറച്ച് കാലമായി കേൾക്കുന്ന ചില കൂട്ട ലൈംഗികാതിക്രമ സംഭവങ്ങളിൽ, റേപ്പ് ലൈംഗിക സംതൃപ്തിക്ക് വേണ്ടിയേയല്ല ഉപയോഗിക്കപ്പെട്ടത് എന്നാണ് എന്റെ നിരീക്ഷണം. അവിടെയത് അധിനിവേശവും ആയുധവും അധികാര പ്രയോഗവും ഒക്കെയായിരുന്നു. ഈ കേസുകളിലൊന്നും ഇരകൾ കേവലം ജൈവവ്യക്തികളേയല്ല; ഒരു വിഭാഗത്തിന്റെ പ്രതിനിധി സ്ഥാനത്ത് നിർത്തപ്പെടുന്നവർ മാത്രമാണ് ഇരകൾ ഓരോന്നും. ഇപ്പോൾ ക്രൂരത അനുഭവിച്ച ആ വ്യക്തികൾ അല്ലെങ്കിൽ ആ സമുദായത്തിലോ വിഭാഗത്തിലോ പെട്ട മറ്റൊരു പെണ്ണ് തീർച്ചയായും ഈ ക്രൂരതകൾ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു. അത്രക്ക് ആസുരതയും ആസൂത്രണവും ഗൃഹപാഠവും ഈ കേസുകളിലുണ്ടെന്നാണ് റിപ്പോർട്ടുകളും കുറ്റപത്രങ്ങളും വിളിച്ചു പറയുന്നത്.

വർത്തമാന രാഷ്ട്രീയ പരിതസ്ഥിതിയിൽ ശത്രുപക്ഷത്തുള്ളവരെ റേപ്പ് ചെയ്യുന്നത് കേവലം ജൈവ ശരീരങ്ങളും ലിംഗങ്ങളുമല്ല; മറിച്ച് പ്രത്യയ ശാസ്ത്ര ശരീരങ്ങളും തീവ്ര വർഗീയ രാഷ്ട്രീയ ശരീരങ്ങളും ആണ്. സവർണ ഹിന്ദുത്വയുടെ  തീവ്രമായ വർഗീയ ഫാസിസ്റ്റ് ആസക്തികളിൽ ഉദ്ധരിച്ച ലിംഗങ്ങൾ കീറി മുറിക്കുന്നതും മാനം കെടുത്തുന്നതും ഇല്ലായ്മ ചെയ്യുന്നതും അവരുടെ പ്രത്യയശാസ്ത്രത്തോട് തോൾ ചേരാത്ത മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ദളിതരേയും തീവ്രഹിന്ദുത്വ സ്വത്വം പേറാത്ത എന്തിനെയും ഏതിനെയും ആണ്. കൊടും ക്രൂരതയുടെയും നൃശംസ്യതകളുടെയും സീൽക്കാരങ്ങൾ മാത്രമാണപ്പോൾ കേൾക്കാൻ കഴിയുക. ആ, ലിംഗങ്ങളിൽ നിന്ന് സ്ഖലിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശത്രുതയുടെയും ഉന്മൂലനത്തിന്റെയും ബീജങ്ങൾ മാത്രമാണ്. ആ വേഴ്ചയിൽ അവർക്ക് സൗഹൃദങ്ങളോ ബന്ധങ്ങളോ മാനവികതയോ കാണാൻ സാധിക്കില്ല. അത്രയേറെ അന്ധരായിരിക്കുന്നു അവർ. ഭ്രാന്തിനെക്കാൾ അപകടകരമായ ഉന്മാദത്തിന്റെ രതിമൂർച്ഛയിലാണവർ.  

രാജ്യം ലോകസമൂഹത്തിന് മുന്നിൽ ലജ്ജ കൊണ്ടും കുറ്റബോധം കൊണ്ടും തല കുനിക്കേണ്ടി വന്ന അങ്ങേയറ്റം അധമമായ ഈ പ്രവൃത്തികളെക്കുറിച്ച്, "ബേട്ടീ ബച്ചാവോ" എന്ന സുകൃതജപം നിരന്തരം ഉരുക്കൊഴിക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള പ്രധാനമന്ത്രിയുടെ പ്രതികരണമൊന്നും എളുപ്പത്തിൽ ഉണ്ടാകാറില്ല; പലപ്പോഴും ഉണ്ടാകാറിയില്ല. ഉത്തരവാദിത്തപ്പെട്ട പലരുരുടേയും തിരുവാമൊഴികൾ പുറത്ത് വരാറില്ല. ഇതൊന്നും അറിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട ആരും ഒരു പരിധിയിൽ കവിഞ്ഞ് ഞെട്ടുന്നതോ നടുങ്ങുന്നതോ കാണുന്നില്ല. പതിവ് പോലെ കുറച്ച്, സോഷ്യൽ മീഡിയ പ്രതിഷേധങ്ങളും പേരിന് ചില പ്രകടനങ്ങളും മാത്രം അങ്ങിങ്ങ് കാണാം.

മുൻകാലങ്ങളിലെ ബഹുജനപ്രതിഷേധങ്ങൾക്കിടയാക്കിയ പല ബലാൽസംഗക്കേസുകളെക്കാൾ മാനങ്ങളും ഗൗരവവുമുള്ള കേസാകളാണീ പ്രത്യേക കേസുകളെന്ന് തിരിച്ചറിയുക. മുൻ കേസുകളിൽ കാമവും ലൈംഗികവ്യതിയാനങ്ങളും ആയിരുന്നു മോട്ടീവ് എങ്കിൽ ഇവിടെ അത് വർഗീയതയും വിഭാഗീയതയും രാഷ്ട്രീയവും ആണെന്ന് മനസിലാക്കുക. ബലാൽസംഗം ഒരു വർഗീയ-വിഭജന-രാഷ്ട്രീയ ആയുധമാകുന്ന കാലത്തെ കരുതിയിരിക്കുക. ആ വർഗീയതയോടും രാഷ്ട്രീയത്തോടും സമരസപ്പെടാത്തവർ കരുതിയിരിക്കുക. ഏത് നിമിഷവും അവർ നിങ്ങളുടെ വീടിനെ ടാർഗറ്റ് ചെയ്തേക്കാം; നിന്റെ വീട്ടിലെ പെണ്ണിനെ മാനഭംഗപ്പെടുത്തി കൊന്നേക്കാം; അത് ശിശുവോ ബാലികയോ കുമാരിയോ യുവതിയോ വയോവൃദ്ധയോ... ആരുമാകാം.... 

സ്‌കൂൾ അസ്സംബ്ലിയിൽ ചൊല്ലിയിരുന്ന പ്രതിജ്ഞയിലെ "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് " എന്ന ഭാഗം എങ്ങനെ ആത്മാർത്ഥയോടെ ചൊല്ലാനാകും !? ഞാനീ മണ്ണിലാണ് ജീവിക്കുന്നതെന്നും ഞാനൊരു ജീവനുള്ള മനുഷ്യനാണെന്നും ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു; ചെറുതല്ലാത്ത ഭീതിയും...

Friday 7 July 2023

ഉച്ചിയിൽ മുള്ളിയ പാപം കാൽ കഴുകിയാൽ തീരുമോ ?


മധ്യപ്രദേശിലെ സിധി ജില്ലയില്‍ ദശരഥ്  റാവത്ത് എന്ന ആദിവാസി യുവാവിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ല എന്നയാൾ മൂത്രമൊഴിച്ച സംഭവം വലിയ പ്രതിഷേധത്തിനാണ് വഴി തെളിച്ചത്. ബിജെപി എംഎല്‍എ കേദാര്‍ നാഥ് ശുക്ലയുടെ അടുപ്പക്കാരനായ ബിജെപി പ്രവര്‍ത്തകനാണ് ഈ നീചപ്രവൃത്തി ചെയ്തതെന്ന് വന്നതോടെ ബിജെപിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വല്ലാത്ത പ്രതിരോധത്തിലായി. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ട്രോളുകളും കാർട്ടൂണുകളും സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിറഞ്ഞു. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപി കാത്ത് സൂക്ഷിക്കുന്ന വെറുപ്പിന്റെ യഥാര്‍ഥമുഖം  മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിലൂടെ തുറന്നു കാട്ടപ്പെട്ടതായി രാഹുല്‍ഗാന്ധിയും കോൺഗ്രസും പ്രതിപക്ഷത്തുള്ളവരും പറഞ്ഞ് തുടങ്ങിയതോടെ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദമേറി. ജനരോഷം ശക്തമായതോടെ സമയമൊട്ടും പാഴാക്കാതെ മുഖ്യമന്ത്രി നേരിട്ട് ഫീൽഡിൽ ഇറങ്ങി. സര്‍ക്കാരിന്റെ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി, നികൃഷ്ടതക്കിരയായ വ്യക്തിയെ മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അയാളുടെ കാലു കഴുകുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടു. കൂടാതെ, പ്രതി പ്രവേശ് ശുക്ലയെ അറസ്റ്റ് ചെയ്യുകയും അയാളുടെ വീട് അനധികൃതനിർമ്മാണമാണെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ഇപ്പോൾ ഹൈ എഫ്ഫക്റ്റ് വിഷ്വൽ ഇമ്പാക്റ്റ് ഉള്ള ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘ് അനുകൂല ഹാൻഡിലുകൾ. 

പക്ഷെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്; ഈ അതിക്രമ സംഭവം നടന്നത് മാസങ്ങള്‍ക്ക് മുമ്പാണ്; ഇപ്പോൾ സംഭവത്തിന്റെ വീഡിയോ പുറത്ത് വരികയും വൈറലാവുകയും പ്രതിപക്ഷം അത് ഏറ്റുപിടിക്കുകയും പ്രതിയുടെ ബിജെപി ബന്ധം തുറന്നു കാട്ടപ്പെടുകയും ജനരോഷം ഉയരുകയും ചെയ്തപ്പോള്‍ മാത്രമാണ് ബിജെപിക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അനക്കമുണ്ടായത്. പ്രതിക്ക് ബിജെപി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ നടത്തിയ മുഖം രക്ഷിക്കൽ പ്രവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 

2019-ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുമ്പ് കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിൽ നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളുടെ കാലുകൾ കഴുകി വൃത്തിയാക്കിയിരുന്നു.  ഉത്തര്‍പ്രദേശിൽ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിൽ വച്ച് ശുദ്ധീകരണ തൊഴിലാളികളെ ആദരിക്കാനായി നടത്തിയ ആ ചടങ്ങ് വലിയ ജനശ്രദ്ധ നേടിയിരുന്നു. അതിനെ മാതൃകയാക്കിയാവണം ഇപ്പോൾ ചൗഹാന്റെ ഈ കാല് കഴുകൽ. ഏതാനും മാസങ്ങൾക്കുള്ളിൽ മധ്യപ്രദേശ് നിയമസഭയിലേക്കും ലോക് സഭയിലേക്കും തിരഞ്ഞെടുപ്പ് വരികയാണെന്നത് കണക്കിലെടുത്താൽ ഈ കാൽ കഴുകലിൽ വലിയ അത്ഭുതമൊന്നുമില്ല; വീണത് വിദ്യയാക്കുന്ന മനോഹരമായ കളി !!!

ഇപ്പോൾ വൈറൽ ആയ ഈ മൂത്രമൊഴിക്കൽ കലാപരിപാടി, അത് ചെയ്തയാൾ ബി ജെ പി ക്കാരൻ ആയത് കൊണ്ടോ അയാൾക്ക് രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ടോ അവിടെ ബി ജെ പി ഭരിക്കുന്നത് കൊണ്ടോ മാത്രം നടന്നതാണ് എന്നെനിക്ക് തോന്നുന്നില്ല. വടക്കേ ഇന്ത്യയിൽ പരക്കെയും തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും രാഷ്ട്രീയ ഭേദമെന്യേ ഉയർന്ന ജാതിക്കാർ ഒരു ജാതിയായി ഗണിക്കപ്പെടുക പോലും ചെയ്യാത്തവരോടും താഴ്ന്ന ജാതിയായി ഗണിക്കപ്പെടുന്നവരോടും  ഏറെക്കുറെ എക്കാലത്തും ചെയ്യുന്നത് ഇത്തരവും ഇതിലപ്പുറവുമുള്ള നികൃഷ്ടതകൾ തന്നെയായിരുന്നു. ജാതിയുടെ പേരില്‍ വിവേചനമനുഭവിക്കേണ്ടി വരുന്ന ഗതികേട് രാജ്യത്ത് പൊതുവെ ഉത്തരേന്ത്യയില്‍ വിശിഷ്യാ, ദിനം പ്രതി ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ള പണിയെടുക്കാനോ, സ്‌കൂളിലോ കോളേജിലോ കുട്ടികളെ അയക്കാനോ, ഭൂമി സ്വന്തമാക്കാനോ, ദളിത് വിഭാഗങ്ങള്‍ക്ക് അനുവാദമില്ല. മേല്‍ജാതിക്കാരുടെ വീടിന്റെ പരിസരത്തു പോലും ദളിതരെ കാണാന്‍ പാടില്ല. സ്‌കൂളുകളില്‍ ദളിതർക്കും ആദിവാസികൾക്കും സവര്‍ണരുടെ കുട്ടികള്‍ക്കൊപ്പം ഇറിക്കാൻ അവകാശമില്ല. തൊഴിലും കൂലിയും നിശ്ചയിക്കപ്പെടുന്നത് പോലും ജാതി നോക്കിയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം അടക്കമുള്ള മൗലികാവകാശങ്ങള്‍ കീഴ്ജാതിക്കാർക്ക് നിഷേധിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെ വരുന്ന ദളിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ മാത്രമേ ഇന്ന് രാജ്യത്ത് ഉള്ളു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റി. ഇവർക്ക് നേരേ നടക്കുന്ന അതിക്രമങ്ങളുടെ പകുതി പോലും പുറം ലോകമറിയുന്നുണ്ടെന്ന് തോന്നുന്നില്ല. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ദളിത് ബാലനെക്കൊണ്ട് ഉന്നതജാതിയിൽപ്പെട്ട യുവാക്കൾ കാൽ നക്കിച്ചത്, മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഏഴ് പേരടങ്ങിയ സംഘം ദളിത് വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ചത്, ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ പത്താം ക്ലാസ്സുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സവര്‍ണരുടെ കാല്‍ നക്കിച്ചത്, പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിപ്പിച്ചത്, ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ വീട്ടില്‍ നിന്ന് ദളിത് പെണ്‍കുട്ടി പൂ പറിച്ചെന്ന് ആരോപിച്ച് 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്, മധുര തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തില്‍ ആദിവാസി യുവാവിനെ മലം തീറ്റിച്ചത്, കേരളത്തിൽ ആദിവാസി മധുവിനെ മർദ്ദിച്ച് കൊന്നത്, കോട്ടയത്ത് സവർണ്ണ കൃസ്ത്യാനി പെൺകുട്ടിയെ സ്നേഹിച്ചതിന് ദളിത് ക്രൈസ്തവനായ കെവിനെ പോലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്.... അങ്ങനെ അങ്ങനെ എണ്ണമില്ലാതെ പോകുന്നു ആ പീഡന പർവ്വം. 

സ്വാതന്ത്ര്യത്തിന്റെ അമൃതകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നും വിവേചനവും അതിക്രമവും നേരിടുന്ന ജനവിഭാഗമാണ് ദളിത് ആദിവാസി വിഭാഗത്തിൽ പെട്ടവർ. പൊതു സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ഈ ഗതികെട്ട മനുഷ്യർ എന്നാണ് സവർണരുടെ ക്രൂരതകളിൽ നിന്നും അതിക്രമങ്ങളിൽനിന്നും രക്ഷപ്പെടുക എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.