ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു ഫോൺ കാൾ വരുകയാണ്. ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്കയിലെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ്റെ ഫോൺ. ഇന്ത്യൻ പ്രധാനമന്ത്രി എന്താ കാര്യം എന്ന് അന്വേഷിച്ചു. പ്രസിഡൻറ് നിക്സൺ ആവശ്യമറിയിച്ചു, എത്രയും പെട്ടന്ന് പാകിസ്ഥാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുക,അല്ലായെങ്കിൽ പാക് സൈന്യത്തെ സഹായിക്കാനായി അമേരിക്കൻ ഏഴാം കപ്പൽപ്പട അവിടേക്ക് എത്തും എന്നായിരുന്നു... ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറുപടി ഇതായിരുന്നു, ഞങ്ങൾക്കെതിരെ പാകിസ്ഥാന് വേണ്ടി സൈനികരുമായി കപ്പൽ വിടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം, പക്ഷെ ഇന്ത്യൻ സമുദ്രാതിർത്തി കടക്കുന്ന കപ്പലുകളും, അതിലെ സൈനികരും ജീവനോടെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും. ആ പ്രധാനമന്ത്രിയുടെ പേരാണ് ഇന്ദിരാഗാന്ധി എന്ന് ചുമ്മാതൊന്ന് ഓർമ്മിപ്പിക്കുകയാണ്..
പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേയുള്ളു; ഞങ്ങളുടെ ഇന്ദിരാജിയുടെ നേതൃത്വപാടവത്തിന്റെയും കൂസലില്ലായ്മയുടെയും വിപദിധൈര്യത്തിന്റെയും ഒന്നും അടുത്ത് പോലും മോഡി വരില്ല എന്ന് പറഞ്ഞുറപ്പിക്കണം. അതിലൊന്നും എനിക്ക് വിരോധമില്ല.
പക്ഷെ മറ്റൊന്ന് പറയാൻ ആഗ്രഹമുണ്ട്.
പോസ്റ്റിൽ വർഷം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയും റിച്ചാർഡ് നിക്‌സൺ അമേരിക്കൻ പ്രസിഡന്റും ആയിരുന്ന കാലഘട്ടത്തിൽ, 1971-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമാവണം പോസ്റ്റിൽ പറയുന്ന യുദ്ധം. ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു; പക്ഷെ, 1971 വരെ പാകിസ്താന്റെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർന്ന് "ബംഗ്ലാദേശ്" എന്ന സ്വതന്ത്ര രാജ്യമായത് ഈ യുദ്ധത്തിന്റെ അവസാനത്തോട് കൂടിയാണ്.
നമുക്ക് വിഷയത്തിലേക്ക് വരാം; നിക്‌സൺ ഇന്ദിരയെ ഫോണിൽ വിളിച്ചോ ഇല്ലയോ എന്നത് പറയാനുദ്ദേശിക്കുന്ന കാര്യത്തിൽ പ്രസക്തമല്ലാത്തത് കൊണ്ട് അതിന്റെ വാസ്തവം എന്തെങ്കിലും ആവട്ടെ.
നിക്സണും കിസിഞ്ഞറും കൂടി നയിച്ചിരുന്ന ലോകശക്തികളിൽ ഒന്നിനെതിരെ ഇന്ദിരയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ ഈ ചെറുത്തുനിൽപ്പ് അമേരിക്കയെ സാരമായി അലോസരപ്പെടുത്തി എന്നതിൽ തർക്കമേയില്ല. അക്കാലത്തെ വൈറ്റ് ഹൗസ് ചർച്ചകളുടെ, പിന്നീട് declassify ചെയ്ത റെക്കോർഡുകൾ, കുറേക്കാലം മുൻപ് ഔട്ട് ലുക്ക് മാസികയിൽ വന്നിരുന്നു. നിക്സണും കിസിഞ്ഞറും ഇന്ദിരാഗാന്ധിയെ പരാമർശ്ശിക്കാൻ കൊടിച്ചിപ്പട്ടി (Bitch) എന്ന തെറി ലോഭമില്ലാതെ ഉപയോഗിക്കുന്നതും മറ്റും അതിലുണ്ട്. അതിൽ നിന്ന് തന്നെ, ഇന്ദിരയുടെ നിലപാട് അമേരിക്കയെ എത്ര വെറി പിടിപ്പിച്ചിരുന്നു എന്നു മനസിലാകും.
ഇന്ദിരാഗാന്ധിയെ കണ്ടല്ല അമേരിക്ക പേടിച്ചതെന്നും ഇന്ത്യക്ക് പിന്നിലുള്ള സോവിയറ്റ് യൂണിയനെ കണ്ടിട്ടാണെന്നും ചരിത്രനിരാസം നടത്താത്തവർക്ക് മനസിലാവും. (ലളിതമായി പറഞ്ഞാൽ വിയറ്റ്‌നാം കോളനി സിനിമയിൽ മോഹൻലാലിന്റെ നായകനെ കണ്ട് ഓട്ടോ ഡ്രൈവർ പേടിച്ച് മുണ്ടാട്ടം മുട്ടി സീനിൽ നിന്ന് സ്കൂട്ടാവുന്ന ഒരു സീനുണ്ട്. നായകന് കാര്യത്തിന്റെ കിടപ്പ് അപ്പോൾ മനസിലാവുന്നില്ലെങ്കിലും ഓട്ടോക്കാരൻ പേടിക്കുന്നത് നായകന്റെ പിന്നിൽ നിൽക്കുന്ന പറവൂർ റാവുത്തർ എന്ന ഭയങ്കരനെ കണ്ടിട്ടാണെന്ന് സിനിമ കാണുന്നവർക്ക് മനസിലാവുന്നത് പോലെ). ചരിത്രനിരാസം നടത്തുന്നവർ ചിന്തിക്കുന്നത്, ചരിത്രത്തെ അംഗീകരിച്ചാൽ ഇന്ദിരാഗാന്ധിസ്തുതിഗീതത്തിലെ ഹീറോയിനിസം എലമെന്റ് ചാടിപ്പോകും എന്നാണെന്ന് തോന്നുന്നു. ഉരുക്കു വനിതക്ക് ഉരുക്കു കോട്ട പോലെ അതിശക്തനായ ഉറ്റ ചങ്ങാതി കൂടെ ഉണ്ടായിരുന്നു എന്നും ആ ബന്ധം ഉള്ളത് കൊണ്ട് അമേരിക്ക പേടിച്ചു എന്ന് പറഞ്ഞാലും ഹീറോയിനിസത്തിന് കുറവൊന്നും വരില്ല എന്നാണ് യഥാർത്ഥത്തിൽ മനസിലാക്കേണ്ടത്.


