ഞാൻ വെറും പോഴൻ

Sunday 2 August 2015

രാജ്യത്തിന്റെ സർവ്വസൈന്യാധിപനായ പത്രക്കാരൻ പയ്യൻ...

ഒരു സൗഹൃദസംഭാഷണത്തിനിടെ എന്റെ ഒരു സുഹൃത്ത്  അബ്ദുൽ കലാമിനെ പറ്റി പറഞ്ഞ ഒരു കാര്യം രസാവഹമാണ്. "തലയ്ക്കു വെളിവുള്ളവരുടെ ഇടയിലെ ഏക ഭരണാധികാരിയും ഭരണാധികാരികൾക്കിടയിലെ തലയ്ക്കു വെളിവുള്ള ഏക ആളുമാണ് അബ്ദുൽ കലാം" എന്നായിരുന്നു അദ്ദേഹത്തിൻറെ നിരീക്ഷണം. സത്യത്തോട് വളരെ അടുത്തു നില്ക്കുന്ന ഒരു നിരീക്ഷണം തന്നെ. കലാമിലെ ഭരണാധികാരി എത്രത്തോളം ഭരണ നിപുണൻ ആയിരുന്നു എന്ന കാര്യത്തിൽ ഒട്ടേറെ തർക്കങ്ങൾ ഉണ്ട്. അക്കാര്യം മാറ്റി നിർത്തിയിട്ട്, ജനാധിപത്യഭാരതം കണ്ടത്തിൽ വച്ച് ഏറ്റവും ജനപ്രിയനായ "ഭരണാധികാരി" ആരെന്ന് ചോദിച്ചാൽ തർക്കമില്ലാത്ത ഒരുത്തരമേ കാണാൻ വഴിയുള്ളൂ....അത് അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം എന്ന Dr. A.P.J. അബ്ദുൽ കലാം എന്ന അത്ഭുത മനുഷ്യൻ എന്ന് തന്നെ ആയിരിക്കും. അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അനവധി ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം."ജനങ്ങളുടെ രാഷ്ട്രപതി", "ഭാരതത്തിന്റെ മിസ്സൈൽ മനുഷ്യൻ" എന്നീ വിശേഷണങ്ങളോടെ അദ്ദേഹം ജനമനസ്സുകളിൽ ജീവിക്കുന്നു. 

1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു ഇടത്തരം മുസ്ലിം കുടുംബത്തിൽ ജൈനലാബ്ദീന്റേയും, ആഷിയമ്മയുടേയും മകനായിട്ടാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും അദ്ദേഹത്തിൻറെ കുടുംബ പശ്ചാത്തലം പറയത്തക്ക മികച്ചതായിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു അദ്ദേഹം. എന്നാൽ, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. രാമേശ്വരത്തെ ഹൈന്ദവ മത നേതാക്കളുമായും സ്കൂൾ അദ്ധ്യാപകരുമായും മറ്റും അദ്ദേഹം ഊഷ്മളയായ സുഹൃദ്ബന്ധം പുലർത്തുകയും ചെയ്തിരുന്നു. പത്രവിതരണവുമായി ബന്ധപ്പെട്ട് കിട്ടിയിരുന്ന ഒരു ചെറിയ തുകയായിരുന്നു തന്റെ ആദ്യത്തെ വേതനം എന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്രയേറെ ജനകീയൻ ആയിരുന്നെങ്കിലും വിവാദങ്ങളും വിമർശനങ്ങളും അദ്ദേഹത്തെയും വെറുതെ വിട്ടിരുന്നില്ല. രാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹത്തിൻറെ മുമ്പിലെത്തിയ ദയാഹർജികളിൽ  തീർപ്പുകൽപ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമർശനം അബ്ദുൾ കലാമിനെതിരേ ഉയർന്നിരുന്നു. അദ്ദേഹം, രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്ന ഇരുപത്തൊന്ന് ദയാഹർജികളിൽ ഒന്നിൽ മാത്രമാണ് അദ്ദേഹം തീർപ്പ് കല്പ്പിച്ചത്. ഒരു പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജി പരിഗണിച്ച അദ്ദേഹം പ്രതിക്ക് മാപ്പു നൽകാൻ തയ്യാറായില്ലായിരുന്നു. ചാറ്റർജിയുടെ വധശിക്ഷ പിന്നീട് നടപ്പിലാവുകയും ചെയ്തു. 2001-ലെ ഇന്ത്യൻ പാർലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ അഫ്സൽ ഗുരുവിന്റെ  വധശിക്ഷക്കെതിരെയുള്ള ദയാഹർജിയുടെ തീർപ്പു വൈകിപ്പോയതും ഒട്ടേറെ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ആണവശാസ്ത്രത്തിന്റെ കുലപതിയായി അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതും  ഇന്ത്യയുടെ ആണവപദ്ധതിയിൽ കലാമിന് അമിതമായ പ്രാധാന്യം കൊടുത്തതുമെല്ലാം പല ശാസ്ത്രജ്ഞന്മാരെയും ചൊടിപ്പിച്ചിരുന്നു. ഏയ്റോനോട്ടിക്കൽ എ ഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഒരു വ്യക്തി എങ്ങിനെയാണ് ആണവ ശാസ്ത്രജ്ഞൻ  എന്നറിയപ്പെടുക എന്നായിരുന്നു വിമർശകരുടെ ചോദ്യം. ന്യൂക്ലിയാർ ഫിസിക്സിൽ കലാമിനു ഒന്നും തന്നെ അറിയില്ല എന്നും ആണവശാസ്ത്ര സംബന്ധിയായ ഒരു ലേഖനം പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രശസ്ത ആണവശാസ്ത്രജ്ഞനായ ഹോമി സെത്ന ആരോപിച്ചിരുന്നു. ആണവനിലയങ്ങളിൽ പ്രവർത്തിച്ച പരിചയങ്ങളൊന്നുമില്ലാത്ത ഒരാളാണ് കലാമെന്നും, ആരോപണം ഉണ്ടായിരുന്നു. സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിലും കലാമിന്റെ സംഭാവനകൾ  ചില മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്തിരുന്നു. മറ്റു പല ശാസ്ത്രജ്ഞന്മാർ ചേർന്ന് വികസിപ്പിച്ചെടുത്ത അഗ്നി, പൃഥി, ആകാശ് എന്ന മിസൈൽ  പദ്ധതികളുടെ ഏകോപനം മാത്രമേ കലാം ചെയ്തിരുന്നുള്ളു എന്നായിരുന്നു ആ വിമർശനം. ഒടുവിൽ കൂടംകുളം ആണവവൈദ്യുത നിലയത്തെ സംബന്ധിച്ച കലാമിന്റെ നിലപാടുകളും വളരെയേറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. കൂടംകുളം ആണവനിലയം സുരക്ഷിതമായ ഒന്നാണെന്ന്  കലാം പ്രസ്ഥാവിച്ചതിനെ, ആണവനിലയത്തിന്റെ അപകടസാദ്ധ്യതകളെക്കുറിച്ചു പറയാൻ മാത്രം വിജ്ഞാനം അബ്ദുൾ കലാമിന് ഈ വിഷയത്തിൽ ഇല്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു കൂടംകുളം സമരസമിതി നേതാക്കൾ കലാമിനെ ശക്തമായി വിമർശിച്ചത്. നിഴൽയുദ്ധങ്ങളിൽ അഭിരമിക്കുന്ന ചെറിയ മനസ്സുള്ളവരുടെ വിമർശനങ്ങളെ അർഹിക്കുന്ന അവഗണയോടെ ജനം തള്ളിക്കളഞ്ഞിരുന്നു. 

എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്വപ്നങ്ങളുടെ മൊത്തവ്യാപാരിയായിരുന്ന ഈ വലിയ മനുഷ്യൻ ഒരു ശരാശരി ഭാരതീയനിൽ ഉണ്ടാക്കിയ പ്രഭാവം ചെറുതായിരുന്നില്ല.  വളരെ താഴ്ന്ന നിലയിൽ നിന്ന് കഠിനപരിശ്രമത്താൽ ഉന്നതികൾ കീഴടക്കിയ ശാസ്ത്രജ്ഞൻ എന്ന നിലയിൽ തന്നെ അദ്ദേഹം ഒരു പ്രചോദകൻ (Motivator) ആയിരുന്നു. അനുകരണീയമായ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. രാജ്യത്തിന്റെ സർവ്വസൈന്യാധിപൻ എന്ന നിലയിൽ, രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൌകര്യങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഭാരതത്തിന്റെ ഭാവി കുട്ടികളിലാണ് എന്ന ചിന്താധാരയായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ചിരുന്നത്. രാഷ്ട്രപതി ആയിരുന്നപ്പോഴും അതിനു ശേഷവും കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. രണ്ടാമതൊരു വട്ടം കൂടി അദ്ദേഹം രാഷ്ട്രപതി ആകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അദ്ദേഹവും അത് ആഗ്രഹിക്കുന്നു എന്ന തരത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ വാർത്തയെ കലാം തന്നെ അവസാനിപ്പിച്ചു. 

ഹേയ് പ്രിയ അബ്ദുൽ കലാം....നിങ്ങൾ മരിച്ചിട്ടില്ല...ഇന്ത്യയിലെ, പ്രതീക്ഷാ നിർഭരമായ ശുഭ സ്വപ്‌നങ്ങൾ കാണുന്ന ഓരോ വ്യക്തിയിലൂടെയും നിങ്ങൾ ജീവിക്കുന്നു....ഭൗതിക ദേഹത്തിനു മാത്രം വിട...


SHOCKING NEWS SEEN LAST WEEK !!! BUT IT HAPPENED.....

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിത്രത്തില്‍ ജാര്‍ഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് മാല ചാര്‍ത്തിയത് ഈ മാസം ഇരുപത്തി രണ്ടിന്, അന്ന് ഈ സംഭവം ഏറെ വിവാദമായെങ്കിലും, ഇന്നിതിനെ ഒരു ഞെട്ടലോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ...കൊഡര്‍മയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ മന്ത്രി ചടങ്ങിന് മുമ്പ് മുന്‍ രാഷ്ട്രപതിയുടെ ചിത്രത്തില്‍ മാലയിടുകയായിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോയില്‍ മാല ചാര്‍ത്തുന്നത് അശുഭമാണെന്ന് വിശ്വസിക്കുന്നവര്‍ അന്ന് മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment