ഞാൻ വെറും പോഴൻ

Friday 2 September 2016

"എന്ത് കോ___ത്തിലെ ഓണമാടാ ഉവ്വേ ഇത്" ?

മലയാളി ദേശീയോത്സവമായി കൊണ്ടാടുന്ന ഓണത്തിന്റെ പിന്നിലെ ഐതിഹ്യ കഥ നിശ്ചയമില്ലാത്ത ഒരു മലയാളിയും ഉണ്ടാവാൻ വഴിയില്ല. കേവലം ഭിക്ഷ യാചിച്ചു വന്നവനോട്‌ പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാതെ വന്നപ്പോൾ അതേ ഭിക്ഷുവിന്റെ തന്നെ മുന്നിൽ തല കുനിച്ചു കീഴടങ്ങിയ ഒരു രാജാവിന്റെ  ഓർമ്മയാണ് ഓണം എന്നത് കൗതുകം നിറഞ്ഞ ഒരു സങ്കൽപ്പമാണ്. ചരിത്രം എന്നും വിജയിച്ചവന്റെ പക്ഷത്തായിരിക്കും എന്നതാണ് പൊതുതത്വം. ചരിത്രം എഴുതപ്പെടുന്നത്‌ വിജയിച്ചവന് വേണ്ടിയും അതെഴുതുന്നത്‌ വിജയിച്ചവന്റെ ശിങ്കിടികളും ആകുമ്പോൾ പരാജയപ്പെട്ടവൻ പരിഹാസ്യനായി ചിത്രീകരിക്കപ്പെടാനെ തരമുള്ളൂ. മഹാബലിയുടെ കഥ ചരിത്രമല്ല പകരം ഐതിഹ്യമായത് കൊണ്ട് തന്നെ, തോൽവി ശിരസ്സാ വഹിച്ച പ്രജാക്ഷേമതൽപ്പരനായ പൊന്നുതമ്പുരാൻ മലയാളി മനസ്സിലെ വീരപുരുഷൻ തന്നെയാണ്. ചെങ്കോലും കിരീടവും നഷ്ടപ്പെട്ട് പാതാളത്തിലേക്ക് ആണ്ടു പോയ മാവേലി ഏതാനും ദിവസത്തേക്ക്‌ വീണ്ടും പ്രജാക്ഷേമം തിരക്കാൻ എത്തുന്നു എന്നതാണല്ലോ ഓണ സങ്കൽപ്പം. സ്വയം ഇറുത്തെടുത്ത പൂവ് കൊണ്ട് പൂക്കളമിടലും വിഭവ സമൃദ്ധമായ സദ്യയും ഓണക്കോടിയും ഓണക്കളികളും എന്നതായിരുന്നു നമ്മുടെ പഴയ ഓണാഘോഷത്തിന്റെ ഏകദേശ ഫോർമാറ്റ്.
  
വിവിധ മാദ്ധ്യമങ്ങളും കച്ചവട താല്പര്യങ്ങൾ മാത്രം വച്ചു പുലർത്തുന്ന ചില സംഘങ്ങളും ഒറ്റയ്ക്കും കൂട്ടായും ഹൈജാക്ക് ചെയ്തു മഹോൽസവമാക്കിയ "ഒരു തനി നാടൻ ഉത്സാഹ"മായിരുന്നു പാവം ഓണം. ഓണത്തിന്റെ വിപണി മൂല്യം തിരിച്ചറിഞ്ഞ സർക്കാരുകൾ പോലും ഈ കൃഷിയ്ക്ക് ചുവടു കിളച്ചു വളമിട്ടു പരിപോഷിപ്പിച്ചു.  മലയാളിയുടെ മറ്റ് ഏത് ആഘോഷവും പോലെ വ്യക്തികളിലും കുടുംബങ്ങളിലും  ഒതുങ്ങി നിന്നിരുന്ന ഓണം എന്ന "അനുഭവത്തെ" പൊതു ഇടങ്ങളിലേക്ക് പറിച്ചു നട്ട് അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തി സാംസ്കാരിക വിപണനച്ചരക്ക് ആക്കി യെന്ന് അടുത്തിടെ ആരോ പത്രത്തിലെഴുതിയത് കണ്ടിരുന്നു. കുടുംബത്തിനുള്ളില്‍ നിന്നും വ്യക്തികളിൽ നിന്നും ഓണം പൊതു ഇടങ്ങളിലേക്ക് പറിച്ചു നടുമ്പോഴല്ല, കാമ്പും ആത്മാവും നഷ്ടപെട്ട ആഘോഷ കെട്ടുകാഴ്ചകളിലൂടെ അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നത് വരുംതലമുറയോട് ചെയ്ത ദ്രോഹം ആണെന്നാണ്‌ എന്റെ പക്ഷം. 

ചരിത്രരേഖകൾ വച്ച് നോക്കുമ്പോൾ കേരളത്തിലെ രാജാക്കന്മാർ ലളിതവേഷങ്ങൾ ആണ് അണിഞ്ഞിരുന്നതെന്ന് ആർക്കും നിസ്സംശയം പറയാം. രാജാക്കന്മാർ വെൺകൊറ്റക്കുടയാണ് ചൂടിയിരുന്നത്. 165 സെന്റിമീറ്റർ കുടവയറും അസുര സങ്കല്പ്പവും എങ്ങനെയാണ് യോജിച്ചു പോവുക !!!??? വർത്തമാനകാല മാവേലിയാണെങ്കിൽ എടുത്താൽ പൊങ്ങാത്ത കുടവയറുമായി രാജാപ്പാർട്ട് വേഷവുമിട്ട്‌ ഓലക്കുടയും ചൂടിയാണ് എഴുന്നള്ളുന്നത്. ഓർമ്മ വച്ച കാലം മുതൽ ആവർത്തിച്ച് കേട്ട് പഠിച്ച അസുര ചക്രവർത്തിയായ മഹാബലിയ്ക്ക് നമ്മുടെ മിമിക്രി-കോമഡി ഷോ വീരന്മാരും പരസ്യ നിർമ്മാതാക്കളും കുത്തക വ്യാപാരികളും അവതരിപ്പിച്ച ഒരു പരിഹാസ്യ കഥാപാത്രത്തിന്റെ ശരീര ഭാഷയിലേക്ക് പരകായ പ്രവേശം ചെയ്യേണ്ടി വന്നു. തൊണ്ണൂറുകളിൽ നാദിര്‍ഷാ-ദിലീപ് കൂട്ടുകെട്ടും സമാനരായ മിമിക്രി കലാകാരന്മാരും ചേർന്ന്  നമ്മുടെ ഓണക്കാലങ്ങളെ സമകാലിക ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ചിരിയുടെ വിഭവങ്ങൾ കൊണ്ട് നിറച്ചു. മഹാ പ്രതാപിയായ മഹാബലിത്തമ്പുരാന് നടന്‍ ഇന്നസെന്റിന്റെ രൂപഭാവങ്ങൾ ആദ്യമായി ചാർത്തിക്കിട്ടിയത് അക്കാലത്തായിരുന്നു. അന്നത്തെ സമൂഹം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഇത്ര കണ്ട് സങ്കുചിതരായി മാറിയിരുന്നില്ല എന്നത് കൊണ്ട് മാത്രം ഈ ആവിഷ്ക്കാരത്തെ അതിന്റെ യഥാർത്ഥ സ്പിരിറ്റിൽ എടുക്കാൻ സമൂഹം തയ്യാറായി. ഇന്നായിരുന്നെങ്കിൽ കുറഞ്ഞ പക്ഷം നാദിര്ഷയെങ്കിലും ഇതിന്റെ പേരിൽ വലിയ പുലിവാല് പിടിച്ചേനെ. പക്ഷെ ഇന്നിപ്പോൾ അടിമുടി മാറിയ ജീവിതശൈലിയും ഏറെ സങ്കുചിതമായ മനസും കാത്തുസൂക്ഷിക്കുന്ന കോസ്മോപൊളിറ്റൻ മലയാളിയുടെ ഭാവനയിലെ  മാവേലിയ്ക്ക് ഇന്നസെന്റിന്റെ ഭാവവും വേഷവും ഇണങ്ങാതായിരിക്കുന്നു. 

കുടുംബത്തിൽ നിന്നും പുറപ്പെട്ട് വിപണയിലേക്കിറങ്ങിയ ഓണത്തെ വിപണിയിലെ ചോരക്കണ്ണന്മാർ ചേർന്ന് വച്ചുവാണിഭം നടത്തിയപ്പോൾ, ഐതിഹ്യത്തിലും കഥകളിലും ജനമനസ്സുകളിലും നിറഞ്ഞു വിലസിയിരുന്ന മാവേലി ഒരു അമർ ചിത്രകഥാപാത്രത്തെ പോലെ  വിപണിയുടെ ബ്രാൻഡ് അംബാസിഡറായി. ഓണവുമായി ഒരു ബന്ധവുമില്ലാത്ത കഥകളിയെയും വിപണി ഓണത്തിന്റെ ഐക്കണുകളാക്കി പ്രതിഷ്ഠിച്ചു. ഇറച്ചി മസാലയുടെ മുതൽ അണ്ടർവെയറിന്റെ വരെ പരസ്യത്തിന് മാവേലിക്ക് കുട പിടിക്കേണ്ടി വരുന്നു. എല്ലാവരും ഒന്ന് പോലെ ജീവിച്ചിരുന്ന; കള്ളവും ചതിയുമില്ലാതിരുന്ന; കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്ന; മാവേലിയുടെ നാടിൻറെ ആധുനിക വേർഷനാണ് ഇന്നത്തെ കേരളം എന്ന് പറഞ്ഞാൽ അതില്പ്പരം തമാശ വേറെ ഇല്ലെന്നു തന്നെ പറയാം. 

ജന്മിയും പാട്ടക്കാരനും പണിയാളനും ചേർന്ന് വിളവെടുപ്പുൽസവം എന്ന നിലയിൽ ആഘോഷിച്ചിരുന്ന ഓണം ഇപ്പോൾ അന്യ സംസ്ഥാനക്കാരുടെ കച്ചവട സാധ്യത മാത്രമായി. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഇല്ലെങ്കിൽ നമ്മുടെ നാട്ടിൽ അടുപ്പ് പുകയാൻ ഒരു സാധ്യതയുമില്ല. സദ്യ ഉണ്ണാനുള്ള തൂശനില പോലും തമിഴൻ  തരണം. സദ്യ വട്ടങ്ങളും പായസവും മിക്കവരും പണം കൊടുത്ത് വാങ്ങുന്നതാണ് പതിവ്. സ്വയം തയ്യാറാക്കുന്ന സദ്യവട്ടവും അപൂർവ്വമാകുന്നു. പൂക്കൾ സ്വയം പറിച്ചെടുത്ത് ഇടുന്ന പൂക്കളം ഒരു ശതമാനം പോലും ഉണ്ടാവില്ല. പൂക്കളമിടാനാണെങ്കിൽ തമിഴന്റെയും കർണാടകക്കാരുടെയും പൂക്കൾ കിട്ടിയാലേ സാധിക്കൂ എന്ന ഗതികേട് വന്നിരിക്കുന്നു. ചൈനക്കാർ പടച്ചു വിടുന്ന സിന്തറ്റിക്ക് പൂക്കളങ്ങൾക്കും റെഡ് ഓക്സൈഡ് അടിച്ച മരത്തിന്റെയും സിമന്റിന്റെയും ഓണത്തപ്പനും വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ടെന്നത് ഓണത്തിന്റെ തനിമയിൽ വന്ന ചോർച്ചയാണെന്ന് പറയുമ്പോൾ എനിക്കറിയാം നിങ്ങളിൽ പലർക്കും ഈ പഴഞ്ചൻ ചിന്തകൾ ആലോസരമുണ്ടാക്കുന്നുണ്ട് എന്ന്. 


വറുതിയുടെയും ഇല്ലായ്മയുടെയും കാലത്ത് വർഷത്തിലൊരിക്കലെങ്കിലും നിറച്ചുണ്ണാനും നല്ലതുടുക്കാനും ഉള്ള അവസരമായിട്ടാണ് പഴയ തലമുറ ഓണത്തെ കണ്ടത്. ഇതിപ്പോൾ വർഷത്തിൽ 365 ദിവസവും മൂന്നും നാലും നേരം ഉണ്ണാൻ പാകത്തിന് സമൃദ്ധി ഉള്ളപ്പോൾ ഓണത്തിന്റെ ആഘോഷ സ്വഭാവം മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അടങ്ങാത്ത ആര്‍ത്തി, അളവറ്റ സ്വാര്‍ത്ഥത, ഒരു മറയുമില്ലാത്ത സ്വജന പക്ഷപാതം, മുൻപെങ്ങുമില്ലാത്തത്ര വിദ്വേഷവും വെറുപ്പും ഇതെല്ലാം കൂടി ദുഷിപ്പിച്ച ഒരു സമൂഹത്തിൽ ആഘോഷങ്ങള്‍ക്ക് അവയുടെ ആത്മാവ് നഷ്ടമാവുമ്പോൾ ആഘോഷമെന്ന പേരിൽ കൊണ്ടാടപ്പെടുന്ന   കാട്ടികൂട്ടലുകൾ വെറും ധൂര്‍ത്തുകൾ മാത്രമായി അധ:പതിക്കുന്നുണ്ട്.  

പൊതുവെ മലയാളി മങ്കമാരും പുരുഷ കേസരികളും കേരളത്തനിമയുള്ള വേഷങ്ങളും പൂക്കളവും പായസവും സദ്യയും ആർപ്പുവിളികളുമായി ഓണം ആഘോഷിക്കാറുള്ള കാമ്പസ്സുകളിലേക്ക്, "പ്രേമം" സ്റ്റൈൽ മുണ്ടും ഷർട്ടുമിട്ട ആൺ ജോർജ്ജ്മാരും "പെൺ ജോർജ്ജ്മാരും"### ഫയർഎഞ്ചിനും ചെകുത്താൻ ലോറിയും കോടാലി വച്ച് ഡെക്കറേറ്റ് ചെയ്ത ജീപ്പും JCB യും കൂക്കുവിളികളും കൊലവിളികളും ചോരപ്പാടുകളും ഒക്കെ കടന്നു കയറുന്ന ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു പോയ ഓണത്തിന് നമ്മൾ കണ്ടത്. ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു അപായസൂചന എവിടെയോ മുഴങ്ങുന്നു...ഇതെല്ലാം കണ്ടു ചോദിക്കാൻ ഒരേ ഒരു ചോദ്യം മാത്രം....

കടൽ കടന്നു വന്ന മാത്തുക്കുട്ടി ചോദിച്ചത് പോലെ .....Was für ein verrücktes Onam !!??? എന്ത് കോ___ത്തിലെ ഓണമാടാ ഉവ്വേ ഇത് ? 

### പെൺകുട്ടികൾ മുണ്ടും ഷർട്ടും ധരിക്കുന്നതിനോട് ഒരു എതിർപ്പുമില്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. യഥാർത്ഥമായ കേരള വേഷം... അത് പുരുഷനും സ്ത്രീക്കും മുണ്ട് തന്നെയായിരുന്നു എന്ന ചരിത്രരേഖകളെ അവമതിക്കുന്നുമില്ല. പൊതുവെ, ഇപ്പോൾ പ്രയോഗത്തിലിരിക്കുന്ന കേരളാ വേഷങ്ങൾ ഓണം പോലെയുള്ള ആഘോഷങ്ങളിൽ മാത്രമാണ് കാമ്പസുകളിൽ ഉപയോഗിക്കാറുള്ളത്. ഈ അവസരത്തിൽ എങ്കിലും തനി നാടൻ വേഷങ്ങൾ ഉപയോഗിക്കപ്പെടട്ടെ എന്നൊരു ചിന്ത. ഓണാവസരത്തിൽ പോലും പെൺകുട്ടികൾ ആൺവേഷം കെട്ടുന്നത് കാണുമ്പോൾ ഒരു വല്ലായ്മ. 



 

























ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


4 comments:

  1. കൊള്ളാം.നല്ല ഇഷ്ടമായി .

    പൊന്നോണാശംസകൾ
    !!
    !

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി, സ്നേഹിതാ.
      ഓണാശംസകൾ

      Delete
  2. Oru share itote ;) oopz sahre cheythote, shappy ponam aliya

    ReplyDelete