ഞാൻ വെറും പോഴൻ

Friday 25 September 2015

മോഹൻലാൽ നോട്ടിനോട്‌ കാണിച്ചതും മോഡി ദേശീയപതാകയോട് കാണിച്ചതും...

പത്ത് പതിനഞ്ചു വർഷം മുൻപാണ്. എന്റെ ഒരു സ്നേഹിതൻ നട്ടപ്പാതിരായ്ക്ക് മുംബൈ എയർപോർട്ടിൽ നില്ക്കുന്നു. അവൻ നോക്കുമ്പോൾ സാക്ഷാൽ മോഹൻലാൽ അതാ ഫ്ലൈറ്റ് ഇറങ്ങി വരുന്നു. അധികം ഉപഗ്രഹങ്ങളും പരിവാരങ്ങളും ആരാധകരും അദ്ദേഹത്തോടൊപ്പം ഇല്ല. തന്റെ ആരാധനാപാത്രമായ ലാലേട്ടനെ കയ്യകലത്തിൽ കിട്ടിയ ചങ്ങാതി സന്തോഷത്താൽ കോൾമയിർ കൊണ്ടു. സെൽഫിയെടുക്കാൻ ക്യാമറ ഫോണ്‍ ഇല്ലാത്ത കാലമായിരുന്നതു കൊണ്ട്‌  കയ്യോടെ ഓട്ടോഗ്രാഫ് വാങ്ങാൻ പേപ്പർ തപ്പിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. പാസ്പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും അനുബന്ധകടലാസുകളും അല്ലാതെ ഒരു നുറുങ്ങു കഷണം കടലാസ് പോലും കയ്യിലില്ലെന്ന നഗ്നസത്യം....പിന്നെ അവൻ മടിച്ചില്ല....പോക്കറ്റിൽ കിടന്ന 500 രൂപയുടെ ഗാന്ധിപ്പടമുള്ള ഇന്ത്യൻ കറൻസി തന്നെ എടുത്തു വീശി. ലാലേട്ടാ...ഒരു ഓട്ടോഗ്രാഫ്...സ്വത സിദ്ധമായ കുസൃതിച്ചിരിയോടെ കൈ നീട്ടിയ ലാലേട്ടൻ നോട്ട് കണ്ട് ഒന്ന് ഞെട്ടി. പിന്നെ പതിഞ്ഞ സ്വരത്തിൽ ലാൽ ടച്ചുള്ള ഒരു കമന്റോട് കൂടി തിരികെ നല്കി. കമന്റ് എന്തായിരുന്നെന്നോ !!!??? ഇതിൽ ഒപ്പിടേണ്ടവർ കൃത്യമായി ഒപ്പിട്ടിട്ടുണ്ട് ...ഇനി ഞാൻ കൂടി ഇട്ടാൽ അതിന്റെഅതിന്റെ ഉള്ള വില കൂടി പോവില്ലേ അനിയാ എന്നായിരുന്നു ആ കമന്റ്. എന്നിട്ടദ്ദേഹം അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന എന്തോ ഒരു പേപ്പറിൽ കൊടുത്ത ആ ഓട്ടോഗ്രാഫ് ഇപ്പോഴും എന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ടാകണം....

ഇവിടെ ഇത് പറഞ്ഞത് ഇന്ന് ചില മാധ്യമങ്ങളിൽ കണ്ട ഒരു വാർത്തയുടെ പശ്ചാത്തലത്തിലാണ്. അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്ക് സമ്മാനിക്കാനുള്ള ഇന്ത്യൻ ദേശീയപതാകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈയൊപ്പിട്ടു എന്ന വാർത്തയാണ് ഉദ്ദേശിച്ചത്. പ്രധാനമന്ത്രിയായശേഷം രണ്ടാം തവണ അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ സംഘത്തിലുള്ള പ്രശസ്ത പാചക വിദഗ്ദ്ധനായ വികാസ് ഖന്ന ഒബാമയ്‌ക്ക് സമ്മാനിക്കാൻ കരുതിയെന്ന് പറയപ്പെടുന്ന പതാകയിലാണ് മോദി ഒപ്പിട്ടത്. വ്യാഴാഴ്ച അമേരിക്കയിലെ 500 കോര്‍പറേറ്റ് സ്ഥാപനമേധാവികള്‍ക്കായി ആഡംബരഹോട്ടലായ വാല്‍ഡ്രോഫ് അസ്റ്റോറിയയില്‍ മോഡി ഒരുക്കിയ അത്താഴവിരുന്നില്‍ ഭക്ഷണമൊരുക്കിയത് വികാസ് ഖന്ന അടക്കമുള്ള 40 പാചകവിദഗ്ധരാണ്. ഒരു രാഷ്‌ട്ര നേതാവിന് സമ്മാനിക്കാനാണെങ്കിൽപ്പോലും ദേശീയപതാകയിൽ ഒപ്പുവച്ചതിലൂടെ മോദി ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘിച്ചെന്നാണ് വിമർശനം. 2002ലെ ഇന്ത്യൻ ഫ്ലാഗ് കോഡ് പാർട്ട് രണ്ട് സെക്‌ഷൻ മൂന്ന് പ്രകാരം ദേശീയപതാകയിൽ എഴുതുന്നതോ എന്തെങ്കിലും കുറിക്കുന്നതോ പതാകയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1971 ലെ നാഷണൽ ഓണർ ആക്ട് പ്രകാരവും ഇത് ജയിൽ ശിക്ഷ വരെ കിട്ടാവുന്ന കുറ്റകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യന്‍ പതാക ചട്ടം പ്രധാനമന്ത്രി തന്നെ ലംഘിച്ചത് അപമാനകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോഡി ഒപ്പിട്ട ദേശീയപതാകയുടെ ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. പതാകയില്‍ അശോകചക്രത്തിനു മുകള്‍ ഭാഗത്തായി കുങ്കുമനിറത്തിനുള്ളിലാണ് ഒപ്പിട്ടത്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പതാക തിരിച്ചു വാങ്ങി തടി തപ്പാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ട്. 

പിന്നീടൊരു വാദം കണ്ടത് പ്രധാന മന്ത്രി ദേശീയ പതാകയിൽ അല്ല ഒപ്പ് ഇട്ടതെന്നാണ്. ശാരീരിക വൈകല്യം ഉള്ള ഒരു കുട്ടി, കാലു കൊണ്ട് വരച്ച Make India Logo ഉള്ള ഒരു മെമെന്റൊയിലാണ് മോഡി ഒപ്പിട്ടതത്രേ. ആ വാദം അംഗീകരിച്ചാൽ തന്നെ ഇത്തരം കാര്യങ്ങളിൽ പ്രധാനമന്ത്രി ഒന്ന് കൂടി മുൻ കരുതൽ എടുക്കുന്നത് നല്ലതല്ലേ ? മാധ്യമങ്ങളിൽ വന്ന ഇമേജുകൾ നോക്കിയാൽ ദേശീയപതാകയായി തെറ്റിദ്ധരിക്കാവുന്ന ഒന്നിലായിരുന്നു അദ്ദേഹം ഒപ്പ് വച്ചത് എന്ന കാര്യം നിസ്തർക്കമാണ്.

മോഡി ദേശീയപതാകയെ അപമാനിച്ചു എന്ന് മുൻപും ആരോപണം ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനിടയിൽ, രാജ്പഥിലെ യോഗാഭ്യാസത്തിനിടെ ദേശീയ പതാകയുടെ നിറമുള്ള ഷാൾ ഉപയോഗിച്ച് വിയർപ്പു തുടച്ചുവെന്നായിരുന്നു അന്നത്തെ ആരോപണം. 

പ്രധാനമന്ത്രി ഒരു ഓട്ടോഗ്രാഫ് കൊടുക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല...പക്ഷെ, അത് ദേശീയ പതാകയുടെ പുറത്താണെങ്കിൽ തീർച്ചയായും വലിയ തെറ്റാണ്......ദേശീയ പതാകയുടെ നിറമുള്ള ഷാൾ കഴുത്തിലണിയുന്നതും ഒരു തെറ്റല്ല.....ദേശീയപതാകയായി വ്യഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒന്നിന്റെ മേൽ ഒപ്പ് വയ്ക്കുന്നതിനു മുൻപും ദേശീയപതാകയോട് സാമ്യമുള്ള തുണി കൊണ്ട് മുഖം തുടക്കുന്നതിനു മുൻപും ഈ ചെയ്യുന്നത് ഒരു നല്ല മാതൃകയാണോ എന്ന് ഒന്നോ രണ്ടോ വട്ടം ആലോചിക്കുന്നത് നല്ലതാണ്.....

കാരണം അങ്ങ് ഈ രാജ്യത്തിന്റെ മുഖ്യ ഭരണാധികാരിയാണ്.......
നൂറ്റിച്ചില്ല്വാനും കോടി ഭാരതീയരാൽ മൃഗീയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രധാനമന്ത്രിയാണ്.....

<<25.09.2015, Aluva>>

ദേശീയ ചിഹ്നങ്ങൾ അപമാനിക്കപ്പെടുന്നതിനെക്കുറിച്ച് മുൻപ് എഴുതിയ ബ്ലോഗ്‌ വായിക്കാൻ ഇവിടെ ക്ലിക്കിയാൽ മതി ==>> ദേശീയ പതാകയും ദേശീയ ഗാനവും ആവർത്തിച്ച് അപമാനിക്കപ്പെടുമ്പോൾ ...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



No comments:

Post a Comment