ഞാൻ വെറും പോഴൻ

Monday 5 October 2015

ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......

മോഡിയും അമിത് ഷായും ചേർന്ന് ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തി വിട്ട ശേഷം വെള്ളാപ്പള്ളി നടേശൻ നാവെടുത്ത്‌ അമ്മാനമാടുകയാണ്. വെട്ടു കൊള്ളാത്തവരില്ല കുരിക്കളിൽ എന്ന മട്ടിൽ ആരെയും വിടാതെ വെട്ടി വീഴ്ത്തുകയാണ്.

വി.എസ്.അച്യുതാനന്ദന്‍ ശിഖണ്ഡിയും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ നികൃഷ്ടജീവിയുമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ രണ്ടു മുന്നണികൾക്കിട്ടും മേട്ടം കൊടുത്തു. ഈഴവസമുദായത്തെ തകര്‍ക്കാന്‍ പിണറായി വിജയന്‍ ഇറക്കിവിട്ടിരിക്കുന്ന പോരുകോഴിയാണ് അച്യുതാനന്ദന്‍ എന്നും സവര്‍ണമേധാവികള്‍ എഴുതിക്കൊടുക്കുന്ന വാചകങ്ങള്‍ വായിക്കുക മാത്രമാണ് വി.എസ്. ചെയ്യുന്നത് എന്നും കൂട്ടിച്ചേർത്ത് എൽ ഡി എഫിനെ കുറേക്കൂടി കടന്നാക്രമിച്ചു. ഇമ്മാതിരി പദപ്രയോഗങ്ങളും മുദ്രാവാക്യങ്ങളും കേരള പൊതു മണ്ഡലത്തിൽ ഉറക്കെ കേൾക്കുന്നത് ആദ്യമായൊന്നുമല്ല. ഇടതു വലതു ഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ തീരെ നല്ലതല്ലാത്ത പദപ്രയോഗങ്ങൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ പോൾ ചിറ്റിലപ്പിള്ളി മെത്രാനെ നികൃഷ്ടജീവി എന്ന് വിളിച്ചപ്പോഴും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്  എൻ കെ പ്രേമചന്ദ്രനെ "പരനാറി" എന്ന് വിളിച്ചപ്പോഴുമാണ് പൊതു രംഗത്തുള്ളവർ നാക്ക്‌ മോശമായി ഉപയോഗിക്കുന്നതിനെപ്പറ്റി വ്യാപകമായ ചർച്ച നടന്നത്. ചില സന്ദർഭങ്ങളിൽ മുദ്രാവാക്യങ്ങളിൽ പോലും മാന്യതയുടെ നിലവാരം തീരെ താഴെ പോകാറുണ്ട്. ഇവിടെയും ഈ നിലവാരത്തകർച്ചയ്ക്കു ഇടതു വലതു പക്ഷ ഭേദമില്ല എന്നതു ശ്രദ്ധേയമാണ്. 

രാഷ്ട്രീയം ഇത്ര കണ്ടു ജീർണ്ണിക്കുന്നതിനു മുൻപ് തന്നെ ഈ സാംസ്കാരികശൂന്യത നില നിന്നിരുന്നു. ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ഒരു രാഷ്ട്രീയ നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്ന കോളാടി ഗോവിന്ദൻകുട്ടി മേനോൻ നിരീക്ഷിച്ചതനുസരിച്ച് സ്ത്രീപുരുഷന്മാരുടെ രഹസ്യാവയവങ്ങളുടെ പേരുകള്‍ ഭംഗ്യന്തരേണ മുദ്രാവാക്യങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. ചേര്‍ത്തല പൂരപ്പാട്ടുകാരും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുകാരും തലകുനിക്കുന്ന മുദ്രാവാക്യങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ജാഥകളില്‍ മുഴങ്ങുന്നതില്‍ ആരും ഒരപാകതയും കണ്ടില്ല. യുവതികളും കുട്ടികളും ആ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നു ഗാന്ധിശിഷ്യത്വം അവകാശപ്പെടുന്നവര്‍ അന്നു കേരളത്തില്‍ തെളിയിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ നമ്മുടെ സാംസ്‌കാരികരംഗത്തേക്ക് സംസ്‌കാരശൂന്യത സംഘടിതമായി ആക്രമിച്ചു കടന്നത് അക്കാലത്താവണം.

തീവ്ര കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭൂതകാലത്ത് എ.കെ. ഗോപാലന്‍ രോഗക്കിടക്ക വിട്ടു ആരോഗ്യവാനായി വന്നത് സഹിക്കാതെ പോയ അന്നത്തെ കോണ്‍ഗ്രസ് വിളിച്ച മുദ്രാവാക്യമായിരുന്നു “കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ” എന്നത്. 

ഈഴവ (ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ കോണ്‍ഗ്രസുകാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന വെന്തിങ്ങാ ക്രിസ്ത്യാനികൾ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു.  

ശരീഅത്ത് വിവാദകാലത്ത് ഈ എം എസ്സിനെതിരെ “രണ്ടുംകെട്ടും നാലുംകെട്ടും ഇ.എമ്മെസിന്റെ ഓളേം കെട്ടും” എന്ന് വിളിച്ചതും വലതു പക്ഷം തന്നെ. 

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

"വര്‍ഷം പത്തു കഴിഞ്ഞോട്ടെ
ഈ പിള്ളേരൊന്നു വളര്‍ന്നോട്ടെ
ഈ എം എസ്സിനെ ഈയല് പോലെ

ഇല്ലത്തേക്ക് പറപ്പിക്കും" എന്ന് കോണ്‍വെന്റ് സ്കൂൾ പിള്ളേരെക്കൊണ്ട്‌ വരെ എട്ടു പറയിപ്പിച്ചത് ആദർശത്തിന്റെയും രാഷ്ട്രീയ സത്യസന്ധതയുടെയും ആൾരൂപമെന്ന് വാഴ്ത്തപ്പെടുന്ന ഏ കെ ആന്റണിയും അന്നത്തെ വലതു പക്ഷ വിദ്യാർഥി നേതാവായിരുന്ന വയലാർ രവിയും സംഘവും ആണ്. 

പിന്നീട് തൊണ്ണൂറുകളിലെ തെരുവുകളിൽ ചോരപ്പുഴ ഒഴുകിയ ഇടതുവിദ്യാർത്ഥി സമരത്തിലാണ് താഴെപ്പറയുന്ന മുദ്രാവാക്യങ്ങൾ കേട്ടത്...

"കേരള നാട്ടിലെ വിദ്യാഭ്യാസം 
എസ് എന്‍ ഡി പി സംഘക്കാര്‍ക്കും
പാലായിലെ പാതിരിമാര്‍ക്കും
കണ്ണൂരിലെ കേയിമാര്‍ക്കും
സമസ്ത കേരള നായന്മാര്‍ക്കും
എന്‍ ആര്‍ ഐ വ്യവസ്സായിക്കും
വിറ്റ് തുലക്കാന്‍ തുനിയുന്ന
ഈ ടി മുഹമ്മദ്‌ പരനാറി 
കെ കരുണാകര കഴുവേറി
കൊടിവച്ചൊരു മന്ത്രിക്കാറുകള്‍
കേരള നാട്ടില്‍ പായണമെങ്കില്‍
ഞങ്ങടെയെല്ലാം ജാമ്യം വേണം"

"മുണ്ടശ്ശേരി ഇരുന്ന കസേരയില്‍ 
കയറിയിരിക്കും മണ്ട ശിരോമണി
ഇ ടി മുഹമ്മദ്‌ പരനാറി
നിന്നെ പിന്നെ കണ്ടോളാം"

"പദ്മജമോളുടെ കോണം കഴുകിയ പോലീസേ 
നിങ്ങൾക്കിനിയും മാപ്പില്ല..".

ഇടതു വലതു പക്ഷ ഭേദമില്ലാതെ നമ്മുടെ നേതാക്കന്മാരുടെ ഭാഷാ പ്രയോഗ രീതിയുടെ മനോഹാരിത കാണാൻ ക്ലിക്ക് ചെയ്യൂ =>>> <<<നേതാക്കന്മാരുടെ നാക്ക് പയറ്റ്>>>

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



No comments:

Post a Comment