ഞാൻ വെറും പോഴൻ

Saturday 4 February 2017

ടെക്നോപാർക്കുകൾ പഞ്ചനക്ഷത്ര വേശ്യാലയങ്ങളല്ല സാർ...



ഏതാനും ദിവസങ്ങൾക്ക് മുൻപ് കാഴ്ചയിൽ മാന്യനായ ഒരു വ്യക്തി എന്റെ ഓഫീസിൽ വന്നു. പ്രൊഫഷണൽ അഡ്വൈസ് തേടി വന്നതായിരുന്നു. ആറക്ക ശമ്പളം വാങ്ങിയിരുന്ന ഒരു വല്യ ഉദ്യോഗസ്ഥനായിരുന്നു ആൾ. ഭക്തിയുടെയും ആത്മീയതയുടെയും നിറകുടം. കൺസൾട്ടൻസി കഴിഞ്ഞപ്പോൾ ചുമ്മാ വീട്ടുകാര്യങ്ങൾ ഒക്കെ ആരാഞ്ഞു. മക്കൾ രണ്ടു പേരും M Tech കഴിഞ്ഞ് ജോലിയില്ലാതെ വീട്ടിലുണ്ട്. എത്ര ക്വാളിഫിക്കേഷൻ ഉണ്ടായാലും ജോലി കിട്ടാൻ പ്രയാസമായിരിക്കുന്നു എന്ന് സഹതപിച്ച എന്നോടദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നെ അതിശയിപ്പിച്ചു; അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ മക്കൾക്ക് ബാംഗളൂരിലെ മുന്തിയ IT കമ്പനികളിൽ ജോലി കിട്ടിയതാണ്; അദ്ദേഹം വിടാതിരുന്നതാണത്രേ; കാരണമാണ് രസകരവും ചിന്താജനകവും ആയിട്ടുള്ളത്; അവിടെ ജോലിചെയ്യുന്ന ഭൂരിഭാഗം ടെക്കികളും വഴി പിഴച്ചവരാണ് പോലും. അതൊക്കെ ഒറ്റപ്പെട്ട കേസുകളുടെ പേരിലുള്ള വെറും സാമാന്യവൽക്കരണമല്ലേ എന്നായി ഞാൻ. അദ്ദേഹത്തിന് വളരെ വിശ്വാസമുള്ള ഒരു ധ്യാനഗുരു പറഞ്ഞത്രേ പുറം സ്റ്റേറ്റുകളിൽ പഠിക്കാൻ പോകുന്ന പിള്ളേരും ടെക്കിപ്പിള്ളേരും ഒട്ടുമുക്കാലും കുത്തഴിഞ്ഞ സെക്സിനും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണെന്ന്. അതിനെ ഖണ്ഡിക്കാൻ ഞാൻ ഉയർത്തിയ വാദങ്ങളൊന്നും സ്വീകരിക്കാൻ കഴിയാത്ത വിധം മുൻവിധികളുടെ തടവറയിലായിരുന്നു അദ്ദേഹം. എന്നാൽ കേരളത്തിൽ ഇഷ്ടം പോലെ ഇൻഫോ പാർക്കുകൾ ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് അദ്ദേഹത്തിന്റെ ഉറച്ച ബോധ്യം. അദ്ദേഹത്തിൻറെ ഈ കാഴ്ചപ്പാടിനെപ്പറ്റി മക്കളുടെ നിലപാട് എന്താണെന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ഇങ്ങിനെയാണ്‌. മക്കൾക്ക് നല്ല അമർഷം കാണും; പക്ഷെ എന്നെ ധിക്കരിച്ച് അവർ ഒന്നും ചെയ്യില്ല. ഈ വിശ്വാസം പുലർത്തുന്ന അദ്ദേഹത്തിന് തന്റെ മക്കൾ എത്ര മോശം സാഹചര്യത്തിലും പിഴച്ചു പോവില്ല എന്ന ഉത്തമ വിശ്വാസം ഇല്ല എന്നത് എനിക്ക് ഫലിതം കലർന്ന ഒരു കൗതുകമായി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു കുഴപ്പവും ഇല്ലാത്ത തൊഴിൽ മേഖല ടീച്ചിങ്ങ് ആണ്. മക്കൾക്ക് അതിൽ കഴഞ്ചും താൽപ്പര്യവും ഇല്ല. ഇതിന്റെ പരിണതി എന്താകുമെന്ന് അദ്ദേഹത്തിനും ഒരു നിശ്ചയമില്ല എന്നതാണ് രസം. 

അതി പൈശാചികവും അതീവ ദുരൂഹത നിറഞ്ഞതുമായ ആറ്റിങ്ങല്‍ ഇരട്ട കൊലപാതകത്തിന്റെ സമയത്ത് നമ്മുടെ ചില മാധ്യമങ്ങള്‍ ഇപ്പോൾ പറഞ്ഞ ചേട്ടന്റെ ചിന്താനിലവാരത്തിലുള്ള ചില ഫീച്ചറുകളും ലേഖന പരമ്പരകളും ഇട തടവില്ലാതെ പ്രസിദ്ധീകരിച്ചു കണ്ടിരുന്നു. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ആയിരുന്നു അപരാധകഥകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ. നവ സാമൂഹിക മാധ്യമങ്ങളും പൊടിപ്പും തൊങ്ങലും വച്ച ഒട്ടനവധി പോസ്റ്റുകളും കുറിപ്പുകളും കൊണ്ട് തങ്ങളാൽ ആവുന്ന വിധം രംഗം കൊഴുപ്പിച്ചു. തികച്ചും അപൂർവ്വവും ഒറ്റപ്പെട്ടതുമായ ഈ കൊലപാതകക്കേസിലെ പ്രതികളായ അനുശാന്തിയും നിനോ മാത്യുവും കഴിഞ്ഞാല്‍ അന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെയും മറ്റു സ്ഥലങ്ങളിലെയും "ടെക്കി"കൾ ആണ്. വേലിക്കെട്ടുകളിലാത്ത സ്വതന്ത്ര ലൈംഗികതയുടെയും അവിഹിത ബന്ധങ്ങളുടെയും കുത്തഴിഞ്ഞ ജീവിത ശൈലിയുടെയും പറുദീസയാണ് ടെക്നോ പാര്‍ക്ക്‌ എന്ന നിലയില്‍ ആണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എഴുതി വിട്ടുകൊണ്ടിരുന്നത്. ചില ടി വി സീരിയലുകളും സോഷ്യല്‍ കമ്മ്യുണിറ്റി സൈറ്റുകളും കുറെ കാലമായി ടെക്കികളെയും നവ തൊഴില്‍ മേഖലകളെയും ഇത്തരത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു പരിധി വരെ ചില ന്യു ജെറേഷന്‍ സിനിമകളും ഈ പ്രചാരണത്തിന് വെള്ളവും വളവും നല്‍കി. പലപ്പോഴും ഇത്തരം വന്യ ഭാവനകൾക്ക് ബലം നല്‍കാന്‍ പറ്റിയ ഒറ്റപ്പെട്ട ഒരു സംഭവങ്ങൾ വീണു കിട്ടുകയും ചെയ്യും. പിന്നീട് സാമാന്യ വൽക്കരണത്തിൽ ഊന്നി നിന്ന് കൊണ്ടുള്ള തള്ളുകളും ഗോസിപ്പുകളും കൊണ്ട് വീണ് കിട്ടുന്നതിനെ വച്ച് നമ്മുടെ വേട്ടക്കാരെല്ലാവരും ചേർന്ന് അങ്ങ് ആഘോഷമാക്കി രസിക്കും. എന്തിനും തയ്യാറായി ജീവിക്കുന്ന പോക്ക് കേസ്സുകളായ ടെക്കി പെണ്‍കുട്ടികള്‍, മദ്യം, മയക്കുമരുന്ന്, കുത്തഴിഞ്ഞ ലൈംഗികത എന്നിവയുടെ മൊത്ത ഉപഭോക്താക്കള്‍, ലിവിംഗ് ടുഗെദര്‍ സംസ്കാരത്തിന്റെ പ്രയോക്താക്കള്‍, രാപകല്‍ ഭേദമില്ലാതെ അഴിഞ്ഞാടുന്നവര്‍ etc etc. ഇങ്ങനെയൊക്കെയാണ് മാധ്യമറിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വായിച്ചാല്‍ ടെക്കികളെ പറ്റി കിട്ടുന്ന പൊതു ധാരണകള്‍. 

ഈയിടെ Whatsapp-ലും Facebook-ലും ചില വീഡിയോകളും കണ്ടിരുന്നു. അയൽസംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ഹൈടെക്ക് ബസുകളിലും ട്രെയിനുകളിലും ടെക്കികളും വിദ്യാർത്ഥിനി വിദ്യാർത്ഥികളും നടത്തുന്നതായി പറയപ്പെടുന്ന അവിഹിത വേഴ്ചകളുടെ നിറം പിടിപ്പിച്ച വൈറൽ കഥകൾ. ഞാൻ അത്യാവശ്യം യാത്ര ചെയ്യുന്ന ആളാണ്; ഇന്നേ വരെ ഇത്തരം അവിഹിത വേഴ്ചകൾ കാണാൻ "ഭാഗ്യം" കിട്ടിയിട്ടില്ല.

ഏക്കര്‍ കണക്കിന് ചുറ്റളവുള്ള സ്ഥലത്ത് ലക്ഷക്കണക്കിന് സ്കൊയര്‍ ഫീറ്റ്‌ കെട്ടിടങ്ങളും നൂറ് കണക്കിന് കമ്പനികളും അവിടെ പണിയെടുക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാരും അതിനാവശ്യമായ മറ്റു സൌകര്യങ്ങളും അടങ്ങുന്ന ഒരു ബൃഹത് തൊഴില്‍ സമുച്ചയങ്ങളാണ് ടെക്നോ പാര്‍ക്കുകളും ഇൻഫോപാർക്കുകളും സമാന തൊഴിലിടങ്ങളും. ഭൂരിഭാഗം ടെക്കികളും തൊഴിലെടുക്കുന്നത് അവിടങ്ങളിലാണ്. വലിപ്പത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ഇത്തരം ന്യൂജെനറേഷൻ തൊഴിൽ ഇടങ്ങൾക്ക് നമ്മുടെ സാധാരണ തൊഴിൽ ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പത്തു കാലും നാല് കൊമ്പും ഒന്നുമില്ല. ഇതിന്റെയൊന്നും അകത്തല്ലാതെയുള്ള കമ്പനികളിൽ തൊഴിലെടുക്കുന്ന ടെക്കികളും ഉണ്ട്. ഒരു ആൺ ടെക്കിക്ക് പെൺ ടെക്കിയില്‍ ഉണ്ടായിട്ടു ടെക്നോ പാര്‍ക്കില്‍ പണിക്ക് വരുന്ന പ്രത്യേക ജനുസ്സിൽ പെട്ട മനുഷ്യജന്മങ്ങൾ ഒന്നുമല്ല ഈ ടെക്കികൾ എന്ന് വിളിക്കപ്പെടുന്നവർ. നമുക്കൊക്കെ പരിചയമുള്ള സാധാരണ പുരുഷനും സ്ത്രീക്കും സാധാരണ രീതിയിൽ ഉണ്ടാകുന്ന മനുഷ്യക്കുഞ്ഞുങ്ങൾ തന്നെ. അതായത് എന്റെയും നിന്റെയും മുൻപ് ഞാൻ പറഞ്ഞ ആ ചേട്ടന്റെയും ഒക്കെ കുടുംബത്തില്‍ നിന്ന്, ഒരു നല്ല തൊഴില്‍ കിട്ടിയത് കൊണ്ട് അത് ചെയ്തു ജീവിക്കാന്‍ വേണ്ടി വരുന്നവര്‍ ആണ് അവർആറ്റിങ്ങൽ കേസിലെ അനുശാന്തിയും നിനോ മാത്യുവും, അല്ലെങ്കിൽ സമാന കേസുകളിലെ കുറ്റക്കാർ ഒരുമിച്ചു പണിയെടുത്തിരുന്നത് എന്നത് കൊണ്ട് അവര്‍ തമ്മില്‍ പരിചയപ്പെടാന്‍ ടെക്നോപാര്‍ക്കോ സമാന തൊഴിലിടങ്ങളോ കാരണമായി എന്ന് പറയാം. അല്ലാതെ ഈ കൊലപാതകത്തിലോ അതിലേക്കു നയിച്ച സാഹചര്യങ്ങളിലോ ടെക്നോ പാര്‍ക്ക്‌ എന്ത് തെറ്റ് ചെയ്തു ? ടെക്നോ പാര്‍ക്കിന്റെ എന്ത് പ്രത്യേകതയാണ് ഇവരെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. പക്ഷെ   ചില വ്യക്തികളുടെ ആരോപണങ്ങളും ഇപ്പോള്‍ ഓണ്‍ ലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കപ്പെടുന്ന പല കുറിപ്പുകളും ചില മീഡിയാ റിപ്പോർട്ടുകളും വാര്‍ത്തകളും ഒക്കെ നോക്കിയാൽ തോന്നുക, ടെക്നോ പാര്‍ക്കിലോ സമാന തൊഴിലിടങ്ങളിലോ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണ് എന്നും അവിടെയൊക്കെ മാത്രമേ ഇതെല്ലാം സംഭവിക്കുന്നുള്ളൂ എന്നും മറ്റുമാണ്. (പഴയ ആളുകളുടെ ഇടയിൽ ഇത്തരം നിറം പിടിപ്പിച്ച കഥകളിലെ കഥാപാത്രങ്ങൾ നഴ്‌സുമാർ ആയിരുന്നു). ഇവരൊക്കെ താരതമ്യേന ഉയർന്ന ശമ്പളം വാങ്ങുന്നതും അൽപ്പം പരിഷ്ക്കാരത്തിൽ നടക്കുന്നതും ഒക്കെ സഹിക്കാൻ പറ്റായ്കയാണ് ഇത്തരം അപരാധകഥകൾക്ക് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്.      

ആണും പെണ്ണും തമ്മിൽ വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുക എന്നത്‌ എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇനിയും ഉണ്ടാവാനിരിക്കുന്നതുമായ ഒരു സംഗതിയാണ്‌. സംഘടിതമോ അസംഘടിതമോ ആയ ഏതു തൊഴിലിടങ്ങളിലും പതിയിരിക്കുന്ന ഒരു സാധ്യത മാത്രമാണിത്. ആത്മീയത വിളമ്പുന്ന ഇടങ്ങളില്‍ പോലും സംഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. പെണ്ണുങ്ങൾക്ക്‌ അടുക്കളയിലും അറപ്പുരയിലും മാത്രം സ്ഥാനമുണ്ടായിരുന്ന കാലത്തും അവിഹിത ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്; സ്ത്രീകൾ അവിഹിത ഗർഭം ധരിച്ചിട്ടുണ്ട്‌; പുരാണങ്ങളും ഹോളി ബൈബിളും മറ്റു മതഗ്രന്ഥങ്ങളും ഇത്തരം കഥകൾ വച്ച് നീട്ടുന്നുണ്ട്. കുറിയേടത്ത്‌ താത്രിയെയും സരിതാ നായരെയും പകൽ മാന്യന്മാർ കണ്ട്‌ മുട്ടിയത്‌ ടെക്നോ പാർക്കിൽ ജോലി ചെയ്യുമ്പോഴല്ല എന്ന് കൂടി ഓർക്കണം. അത്രയേ ഉള്ളൂ അതിന്റെ കാര്യം !  

കല്ലെറിയുന്നവരും തേജോവധം ചെയ്യുന്നവരും ഒന്നോര്‍ക്കണം.... ടെക്നോ പാർക്കുകളും ഇൻഫോപാർക്കുകളും പഞ്ചനക്ഷത്ര വേശ്യാലയങ്ങൾ അല്ല... അവിടങ്ങളിലെ കമ്പനികളില്‍ ജീവിതം ഹോമിക്കപ്പെടുന്ന ഭൂരിഭാഗം തൊഴിലാളികളും നല്ല കുടുംബജീവിതവും സ്വകാര്യ ജീവിതവും ഒക്കെ നയിക്കുന്നവര്‍ ആണ്.

പുഴുക്കുത്തു പിടിച്ച വ്യക്തിത്വം ഉള്ള ചിലരുടെ ഒറ്റപ്പെട്ട ദുര്‍വൃത്തികളുടെ വെളിച്ചത്തില്‍ അവരെ മുഴുവന്‍ അപരാധികളായി മുദ്ര കുത്താതിരുന്നു കൂടെ. അവര്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്ന തൊഴിലിടത്തെ ദുഷിച്ചത്‌ എന്നു സ്ഥാപിക്കാതിരുന്നു കൂടെ. അവരുടെ മാതാപിതാക്കളുടെയും ഉറ്റവരുടെയും ആത്മാഭിമാനത്തെ തകര്‍ക്കാതിരുന്നു കൂടെ.....

ഇതേ തരം മറ്റൊരു മനോരോഗത്തെ സംബന്ധിച്ച് മുന്‍പ് എഴുതിയ ഒരു ലേഖനം താഴെ... വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

10 comments:

  1. Replies
    1. വെളിച്ചം അകലെത്തന്നെ

      Delete
  2. പൊതുവിൽ സാധാരണക്കാർക്ക് പരിചിതമല്ലാത്ത തൊഴിൽ സംസ്കാരമാണ് ഈ ന്യുജെൻ തൊഴിൽ മേഖലയിലേത്. അതാവാം ഇത്തരം തെറ്റായപ്രചാരണങ്ങളിൽ പലരും വീഴാൻ കാരണം. ഇവിടെ അത്ഭുതപ്പെടുത്തുന്നത് ആറക്ക ശംബളം വാങ്ങുന്ന ഉയർന്ന ഉദ്യോഗസ്ഥൻ വരെ ഈ മനോഭാവം വെച്ചുപുലർത്തുന്നു എന്നതാണ്. അദ്ദേഹത്തിന്റെ മക്കളുടെ ദുരവസ്ഥയിൽ പരിതപിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ല.

    ReplyDelete