ഞാൻ വെറും പോഴൻ

Friday 25 August 2017

ഉത്തർപ്രദേശിൽ എന്തൊക്കെയാണ് നടക്കുന്നത് ???

കുറച്ചു കാലങ്ങൾക്ക്  മുൻപ്, ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായി രണ്ട് ദളിത് പെണ്‍കുട്ടികളടക്കം മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം തുടരുന്നതിനിടെ ഒരു വനിതാ ജഡ്ജി ബലാത്സംഗത്തിനിരയായിരിന്നു. ബദായൂം ജില്ലയില്‍ പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ഒരു പൊതുസ്ഥലത്തുള്ള മരത്തില്‍ കെട്ടിത്തൂക്കിയ കേസ്സില്‍ അറസ്റ്റിലായവരില്‍ ചില പോലീസുകാരും കൂടി ഉള്‍പ്പെട്ടിരുന്നു എന്നതായിരുന്നു പൊതു സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതിന് ശേഷമാണ് ബറേലി ജില്ലയിലെ അയത്പ്പുര ഗ്രാമത്തില്‍ ഒരു 22-കാരി ക്രൂരമായ ബലാല്‍സംഗത്തിനിരയായതും കൊല്ലപ്പെട്ടതും. സംഭവത്തിൽ ഇരയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയതിനു പുറമെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷമാണ്, ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ആദ്യം പറഞ്ഞ വനിതാ ജഡ്ജി സ്വന്തം ഔദ്യോഗിക വസതിയില്‍ വച്ച്‌ ബലാത്സംഗത്തിനിരയായത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകളുമേറ്റിട്ടുണ്ടായിരുന്നത്രേ.  പീഡിപ്പിച്ച ശേഷം പ്രതികള്‍ ജഡ്ജിയെ കീടനാശിനി കുടിപ്പിച്ചിരിക്കാമെന്നായിരുന്നു പോലീസ് കണ്ടെത്തൽ. മരണത്തോട് മല്ലടിച്ചു കൊണ്ടിരിരുന്ന അവരുടെ ഇപ്പോഴത്തെ അവസ്ഥ പൊതുജനത്തിന് അജ്ഞാതമാണ്. സീതാപ്പൂര്‍ ജില്ലയിലെ മിഷ്രിക് ഗ്രാമത്തില്‍ നിന്നാണ് മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു പതിനഞ്ചുകാരിയുടെ മൃതശരീരം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ടു മാസം മുൻപ് മുസാഫര്‍നഗറിനു സമീപം ഭനേറ ജറ്റിലാണ് പതിനാലുകാരിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പെര്‍വൈസ് എന്ന യുവാവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഇതിനിടെ വേറെയും ബലാൽസംഗ വാർത്തകൾ യു പിയിൽ നിന്ന്  കേട്ടിരുന്നു. 

ഇപ്പോൾ കിട്ടിയ വാർത്ത : ദില്ലി കാണ്‍പുര്‍ ദേശീയ പാതയില്‍ അമ്മയും മകളും കൂട്ട ബലാത്സംഗത്തിനിരയായി. ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമ്മയേയും മകളേയും കാറില്‍ നിന്നും വലിച്ചിഴച്ച് അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയ ശേഷമായിരുന്നു പീഡനം. ഇവരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും സംഘം കവരുകയും ചെയ്തു.     


ഈ സംഭവങ്ങള്‍ അവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. ഇത്തരം കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും പരസ്യമായി നിരന്തരം വെല്ലുവിളിച്ച് കൊണ്ടിരിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലയ്ക്കാത്ത ഇത്തരം ക്രൂരതകള്‍ കാണുമ്പോള്‍ യു.പി.യില്‍ ജനാധിപത്യസര്‍ക്കാറുണ്ടോ എന്നു ചോദിക്കുന്നവരെ ആര്‍ക്കു കുറ്റം പറയാനാകും. ഒരു സമൂഹത്തിലെ സ്ത്രീകളുടെ ജീവനും മാനത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരെ ഭരണാധികാരികളായി അംഗീകരിക്കാന്‍ ആര്‍ക്കാണ് കഴിയുക. സംഭവങ്ങളെ ഗൌരവമായി കാണാന്‍ പോലും  സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവിന് ആദ്യമൊന്നും കഴിഞ്ഞില്ല. ലോക്കല്‍ പോലീസിന്റെ അറിവോടെയാണ് ചില സംഭവങ്ങൾ നടന്നതെന്നും പോലീസില്‍നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഇരകളുടെ ബന്ധുക്കൾ പറഞ്ഞിട്ടും സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ ആദ്യം മടിച്ചു. ഒടുവില്‍ ജനരോഷത്തെത്തുടര്‍ന്ന് ചില കേസുകൾ സി.ബി.ഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പോലീസുകാര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടികളെടുക്കുകയും ചെയ്തു.

ത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവുംവിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദൗര്‍ഭാഗ്യം. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ്, തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം ഉത്തർപ്രദേശിലെ മൊറാദബാദിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് തിരഞ്ഞെടുപ്പ് സമയത്ത് വലിയ പൊതു ചര്‍ച്ചക്കിടയാക്കിയിരുന്നു. ബഹു ജന സംഘടനകളുടെ പ്രതിഷേധങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടിവ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടി വന്‍ തിരിച്ചടി നേരിട്ടെങ്കിലും യു. പി. ഭരിക്കുന്നത് മുലായത്തിന്റെ പാര്‍ട്ടി തന്നെയാണ്. സംഗ പ്രക്രിയയില്‍ ഉദാരവല്‍ക്കരണം സ്വപ്നം കാണുന്ന ഈ നേതാവിന്റെ നാട്ടില്‍ തുടരെ തുടരെ ഇതെല്ലാം സംഭവിക്കുമ്പോള്‍ അതിനെ യാദൃശ്ചികത എന്ന് പറയാനാവുമോ ?  ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി വന്നു പെടുമ്പോള്‍ ആര്‍ക്കാണ് അവിടെ സമാധാനമായി ജീവിക്കാനാവുക ? പച്ച മരത്തോട് ഇതാണെങ്കില്‍ ഉണക്ക മരത്തോട് എന്തായിരിക്കും ചെയ്യുക ?

ഉത്തര്‍പ്രദേശില്‍ ഗാര്‍ഹിക പീഡനം, സ്‌ത്രീപീഡനം, ബാല ശൈശവ വിവാഹങ്ങള്‍, ബാലവേല, സ്ത്രീധനം തുടങ്ങി സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നേരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കും നേരെ ക്രിയാത്മകമായി നില കൊണ്ടിരുന്ന സ്‌ത്രീമുന്നേറ്റമായിരുന്ന 'ഗുലാബി ഗാംഗ്‌' പോലും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങളുടെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. നടുക്കുന്ന അടുത്ത വാര്‍ത്തയിലെ ഇര തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ ആകരുതേ എന്ന് മാത്രമാണ് ഏവരുടെയും പ്രാര്‍ത്ഥന...


ലാസ്റ്റ്‌ പേജ് : യു.പി.യില്‍ മാത്രമല്ല; ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും അവസ്ഥ ഇതൊക്കെ തന്നെയാണ്. രാജ്യത്തെ സ്ത്രീ സുരക്ഷ കൂടുതല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ അപകടത്തിലാണെന്ന ചുവരെഴുത്താണ്  വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. നമ്മുടെ പല നിയമ നിര്‍മ്മാണ സഭകളിലും ഇരിക്കുന്ന പല ജനപ്രതിനിധികളും സ്ത്രീപീഡനകേസ്സുകളില്‍ ആരോപിതര്‍ ആണെന്ന് പറയുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാക്കാം. പല്ല് കൊഴിഞ്ഞ നിയമങ്ങളും ഒച്ചിനെക്കാള്‍ പതുക്കെ ഇഴയുന്ന നിയമ നീതി നിര്‍വ്വഹണ സംവിധാനങ്ങളും പണവും സ്വാധീനവും ഉള്ളവന്റെ മുന്‍പില്‍ നട്ടെല്ല് വളക്കുന്ന ഭരണകൂടവും ഉള്ളപ്പോള്‍ ആര്‍ക്കും ആരെയും ധൈര്യമായി ബലാല്‍സംഗം ചെയ്യാം... അതെല്ലാം കളി തമാശയായി കാണാന്‍ അധികാരികള്‍ ചിലപ്പോള്‍ തയ്യാറായേക്കും. പക്ഷെ സഹി കേട്ട ജനം നിയമം കയ്യിലെടുത്താല്‍ പിന്നെ അതിനെ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ വലിയ വില നല്‍കേണ്ടി വരും. 

സമാനമായ വിഷയത്തിൽ എഴുതിയ മറ്റൊരു ലേഖനം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം...===>>> ഇന്ത്യൻ പെണ്ണ് എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നത് ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment