ഞാൻ വെറും പോഴൻ

Thursday 23 March 2017

ചേട്ടത്തിയുടെ ചത്ത്‌ പോയ മുട്ടനാടും ചില ദുഃഖവെള്ളിയാഴ്ച കോമഡികളും.......

ഇംഗ്ലീഷിലെ ഗുഡ് ഫ്രൈ ഡേ മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ നല്ല വെള്ളിയാഴ്ച എന്നതിന് പകരം എങ്ങിനെയോ ദുഃഖ വെള്ളിയാഴ്ച ആയിപ്പോയി. രണ്ടായിരത്തിച്ചില്ല്വാൻ വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസ്സം യേശു യഹൂദന്മാരിൽ നിന്ന് മഹാപീഡകൾ സഹിച്ച് കുരിശില്‍ തറക്കപ്പെട്ട് മരിച്ച് ലോക രക്ഷ സാധിച്ചു എന്നാണു ക്രൈസ്തവ വിശ്വാസം. ആ അര്‍ത്ഥത്തില്‍ എന്ത് കൊണ്ടും ഗുഡ് ഫ്രൈ ഡേ തന്നെ ആയിരുന്നു ദുഃഖ വെള്ളിയേക്കാള്‍ നല്ല പ്രയോഗം. എന്തായാലും പേര് ദുഃഖവെള്ളി എന്ന് ആയത് കൊണ്ട് ആ ദിവസ്സം കടുത്ത ഒരു ദുഃഖ മൂഡ് പള്ളികളില്‍ ഖനീഭവിച്ചു നില്‍ക്കും; മൊത്തത്തിൽ ഒരു വിഷാദ നിർഭര അന്തരീക്ഷം. അന്ന് അച്ചന്മാര്‍ വിവിധ മോഡുലേഷനുകളിൽ പീഡാനുഭവത്തെപ്പറ്റി പ്രസംഗിച്ച് ആളുകളെ കരയിക്കും. പാട്ടുകാര്‍ വയലിനും ഹാര്‍മോണിയവും മീട്ടി ആളുകളെ കരയിക്കും. മാതാപിതാക്കൾ ആണെങ്കിൽ, ഇതിന്റെ ഒന്നും പൊരുളറിയാതെ പള്ളി മുറ്റത്തു കളിച്ചു നടക്കുന്ന കുട്ടികളുടെ വായില്‍ നിര്‍ബന്ധിച്ചു കയ്പ്പ് നീര് ഒഴിച്ച് കൊടുത്തു അതുങ്ങളെയും കരയിപ്പിക്കും. മൊത്തത്തില്‍ ദുഃഖമയം. പക്ഷെ, ദുഃഖവെള്ളിയാഴ്ചകളിൽ ചിരിക്കാൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ....ഇഷ്ടം പോലെ; ചിലത് പങ്കു വയ്ക്കാം....

പ്രസംഗശിരോമണി എന്ന് പേര് കേൾപ്പിച്ച ഒരച്ചന്‍ ദുഃഖവെള്ളിയാഴ്ച പ്രസംഗം തുടങ്ങി. മുന്നില്‍ വന്നു പെട്ട ഇരകളോട് യാതൊരുവിധ ദയാ ദാഷിണ്യങ്ങളുമില്ലാതെ അച്ചന്‍ പീഡാനുഭവ പ്രസംഗം വച്ച് പെരുക്കുകയാണ്. പക്ഷെ, എത്രയൊക്കെ ശ്രമിച്ചിട്ടും അച്ചന്റെ ആവേശം കുഞ്ഞാടുകളിലേക്ക് എത്തുന്നില്ല. എല്ലാവരുടെയും മുഖം പഴയ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ പോലെ നിര്‍വികാരമായിരിക്കുന്നു. കര്‍ത്താവിന്റെ പീഡാനുഭവങ്ങളുടെ കരളുരുക്കുന്ന വിവരണം എടുത്തു പ്രയോഗിച്ചിട്ടും ഒരുത്തനും ഒരു വികാരവും ഇല്ല. ഇതെല്ലാം കണ്ടു മനം മടുത്ത് അച്ചന്‍ കരയുമെന്ന ഘട്ടം വന്നു. അപ്പോഴുണ്ട്, പള്ളിയുടെ മുന്നിലിരിക്കുന്ന ഒരു വല്യമ്മച്ചി മാത്രം കണ്ണ് തുടക്കുന്നു. അച്ചന് സന്തോഷമായി. ഒരാള്‍ക്കെങ്കിലും എല്ക്കുന്നുണ്ട്. അദ്ദേഹം വല്ല്യമ്മച്ചിക്ക് കാണാവുന്ന വിധത്തില്‍ തിരിഞ്ഞു നിന്ന് പ്രസംഗം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി ഏന്തി ഏന്തി കരഞ്ഞു തുടങ്ങി. അത് കണ്ടും കേട്ടും പലരും ചെറുതായി കരഞ്ഞു തുടങ്ങി. എന്തായാലും അച്ചന് സന്തോഷമായി. പ്രസംഗം തീര്‍ത്തു പുറത്തിറങ്ങി; വാതില്‍ക്കല്‍ കാത്തു നിന്നു. വലിയൊരു പ്രതിസന്ധിയിൽ നിന്ന് തന്നെ രക്ഷിച്ച വല്ല്യമ്മച്ചിയെ ഒന്ന് കാണണം; അതാണ് ഉദേശ്യം. ഒടുവില്‍ വല്യമ്മച്ചിയും അച്ചനും കണ്ടു മുട്ടി. അച്ചനെ കണ്ടതും വല്യമ്മച്ചിക്ക് വീണ്ടും കരച്ചിൽ വന്നു. അച്ചന്‍ വല്ല്യമ്മച്ചിയോട് ആകാംഷയോടെ ചോദിച്ചു. എന്റെ പ്രസംഗത്തിലെ ഏതു ഭാഗമായിരുന്നു വല്യമ്മച്ചിയെ ഇങ്ങനെ കരയിപ്പിക്കുന്നത് !!??? ഉടനെ വന്നു അവരുടെ മറുപടി; "അച്ചന്റെ പ്രസംഗം അതിനാര് കേട്ടു ? അച്ചന്റെ ഈ ഊശാന്‍ താടി കണ്ടപ്പോള്‍ ഞാനെന്റെ ചത്ത്‌ പോയ മുട്ടനാടിനെ ഓര്‍ത്തു പോയി. അതിന്റെ സങ്കടത്തില്‍ കരഞ്ഞതായിരുന്നെന്റെ പൊന്നച്ചോ" ഇത്തവണ ശരിക്കും കരഞ്ഞു പോയത് നമ്മുടെ അച്ചനാണ്.

റോമൻ കത്തോലിക്കാ പള്ളികളിൽ ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ഒരു രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഗായകസംഘം ദുഃഖഭരിതമായ പാട്ടുകൾ പാടിക്കൊണ്ടിരിക്കും; ആളുകൾ വന്നു ഈ രൂപത്തെ വണങ്ങി തൊട്ടു മുത്തി തൊട്ടടുത്തിരിക്കുന്ന കാണിക്കപ്പെട്ടിയിൽ നേർച്ചപ്പണം നിക്ഷേപിച്ചു നിർവൃതിയിൽ മടങ്ങും. അതാണ് ചടങ്ങ്. ദുഃഖവെള്ളിയാഴ്ച്ചക്കൊരു പ്രത്യേകതയുണ്ട്. സാധാരണ ദിവസങ്ങളിലൊന്നും പള്ളിയിൽ പോകാത്തവർ പോലും പള്ളിയിൽ പോകും. അത് കൊണ്ട് തന്നെ പള്ളികളിൽ ജനത്തിരക്ക് വളരെ കൂടുതലായിരിക്കും. സ്വാഭാവികമായി രൂപം വണങ്ങൽ ചടങ്ങിനും തിക്കും തിരക്കും കൂടുതലായിരിക്കും. പൊതുവെ കുട്ടികൾക്കായിരിക്കും കൂടുതൽ ആവേശം. ഈ തിരക്കിനിടെ ഒരപ്പാപ്പൻ രൂപത്തിനടുത്തേക്ക് കഷ്ടപ്പെട്ട് എത്തും; കുട്ടികൾ തിക്കിത്തിരക്കി അപ്പാപ്പനെ പുറകോട്ട് തള്ളി വിടും. ഒടുക്കം അപ്പാപ്പനിലെ പോരാളി ഉണർന്നു; ഇതിലും വലിയ ഉന്തും തള്ളും കണ്ട അപ്പാപ്പനോടാണ് പിള്ളേരുടെ കളി; അപ്പാപ്പൻ മുണ്ടു മടക്കിക്കുത്തികൊണ്ടു പറഞ്ഞു "ആഹാ പിള്ളേര് ഇത്രക്കായോ; എന്നാ ഈ ________ ഇന്ന് മുത്തിയിട്ടൊള്ളു വേറെ കാര്യം". ______ സ്ഥാനത്ത് കൊള്ളാവുന്ന ഒരു തെറിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആഞ്ഞ് ഇടിച്ചു കയറുന്നതിനിടയിൽ ആവേശത്തിൽ പറഞ്ഞപ്പോൾ നിൽക്കുന്നത് പള്ളിയിലാണെന്നും കിടക്കുന്നത് കർത്താവാണെന്നും പറയുന്നത് ഉറക്കെയാണെന്നും അപ്പാപ്പൻ ഒരു നിമിഷം വിട്ടുപോയി. അപ്പാപ്പന്റെ ഈ ഡയലോഗ് കേട്ട് പള്ളിയിലുണ്ടായിരുന്ന കർത്താവിന്റെ രൂപം ഒഴികെ എല്ലാവരും ചിരിച്ച് ഊപ്പാടിളകി.

ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി നടത്താറുള്ള മറ്റൊരു പരിപാടിയാണ് വിലാപയാത്ര. നേരത്തെ സൂചിപ്പിച്ച, പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ആ  രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ച് പൊതുവഴിയിലൂടെ ഒരു പ്രദക്ഷിണമായി കുറെ ദൂരം നടന്ന് തിരിച്ച് പള്ളിയിൽ വരും. മിക്കവാറും അത് കുറച്ചധികം ദൂരം ഉണ്ടാകും; പാപ പരിഹാര പ്രദക്ഷിണം എന്നാണതിനെ പറയാറ്. പ്രദക്ഷിണവഴിയിലും പ്രദക്ഷിണത്തിനകത്തും സാധാരണയായി കർത്താവിന്റെ പീഡാനുഭവരംഗങ്ങൾ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും പ്രച്ഛന്നവേഷങ്ങളും ഒക്കെ ഉണ്ടാവാറുണ്ട്. പലപ്പോഴും ഇതൊക്കെ ഫാമിലി യൂണിറ്റാടിസ്ഥാനത്തിലോ ഭക്ത സംഘടനാടിസ്ഥാനത്തിലോ മത്സരമെന്ന നിലയിലും നടത്താറുണ്ട്. അങ്ങനെ ഒരു ലോറി ടാബ്ലോ മുന്നോട്ട് പോവുകയാണ്; കർത്താവ് കുരിശിൽ തൂങ്ങി നിൽക്കുകയാണ്. പടയാളി കുന്തം കൊണ്ട് മരിച്ചു കിടക്കുന്ന കർത്താവിന്റെ നെഞ്ചിൽ കുത്താൻ പോകുന്ന രംഗമാണ് ടാബ്ലോയുടെ തീം. ഇതിനിടെ ടാബ്ലോ ലോറി ഗട്ടർ നിറഞ്ഞ റോഡിലെ ഒരു കുഴിയിൽ കയറി ഇറങ്ങി; വണ്ടി ഒന്നുലഞ്ഞപ്പോൾ പടയാളിയുടെ കയ്യിലിരുന്ന കുന്തം "കുരിശിൽ മരിച്ചു കിടന്ന കർത്താവി"ന്റെ നെഞ്ചിൽ ചെന്ന് കൊണ്ടു. വേദന സഹിക്കാതെ "മരിച്ചു കിടന്ന കർത്താവ്" കണ്ണ് തുറന്ന് ഒന്ന് പിടഞ്ഞു. അത് കണ്ട ഭക്തജനം ദുഃഖവെള്ളിയാഴ്ച്ച ആണല്ലോ എന്നോർത്ത് ചിരി ഉള്ളിലൊതുക്കി. അപ്പോഴുണ്ട് ലോറി അതിനേക്കാൾ വലിയ ഒരു കുഴിയിൽ കയറി ഇറങ്ങി. പടയാളിയുടെ കുന്തം കർത്താവിന്റെ നെഞ്ചിൽ ശക്തിയായി അമർന്നു. ഇത്തവണ കർത്താവ് മരിച്ചു കിടക്കുകയാണെന്ന കാര്യം മറന്നു കൊണ്ട് അലറി " എടാ ________ മോനെ കുന്തം മര്യാദക്ക് പിടിക്കടാ; നീയിപ്പോ എന്നെ കുത്തിക്കൊല്ലുമല്ലോ", ഇത്തവണ ജനത്തിന്റെ കൺട്രോൾ പോയി; എല്ലാവരും ആർത്തു ചിരിച്ചു; അത് കണ്ട പടയാളിക്ക് ചിരി പൊട്ടി; ഇതെല്ലാം കണ്ട "കർത്താവും ചിരിച്ചു പോയി. അങ്ങനെ വിലാപ യാത്ര കോമഡി ഷോ പോലെയായി. 

മറ്റൊരു പള്ളിയിൽ ഫാമിലി യൂണിറ്റടിസ്ഥാനത്തിൽ പൊരിഞ്ഞ ടാബ്ലോ മത്സരമാണ്; ടാബ്ലോക്ക് വേണ്ടി മേക്കപ്പിട്ട് നിന്നവർ കടുത്ത വേനൽച്ചൂടിൽ വിയർത്തു മടുത്ത് നിൽക്കുകയാണ്. വിലാപയാത്രയ്ക്കുള്ള  സമയമായി. ടാബ്ലോകൾ നിരന്നു. ടാബ്ലോകൾക്ക് മാർക്കിട്ടിട്ട് വേണം വിലാപയാത്ര തുടങ്ങാൻ. ജഡ്ജസ് ഓരോ ടാബ്ലോകൾ നിരീക്ഷിച്ച് മാർക്കിട്ടു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു ടാബ്ലോയിലെ കുരിശിൽ കിടക്കുന്ന കർത്താവ് വലിയ ശബ്ദത്തോടെ വാള്** വയ്ക്കുന്നു. കൊടും ചൂടിൽ സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതി ഭക്തജനം സഹതാപത്തോടെ നിൽക്കുമ്പോൾ ആ ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റ് വാള് വച്ച "കർത്താവിനോട്" വിളിച്ചു പറയുന്നത് കേട്ടാണ് ആളുകൾ ഞെട്ടിയതും പൊട്ടിചിരിച്ചതും.."നിന്നോട് അപ്പോഴേ പറഞ്ഞതാ; ഒള്ള സോഡാ മുഴുവനും കൂടി കുടിക്കരുതെന്ന്; ഇതിന്റെ പേരിൽ സമ്മാനം എങ്ങാൻ പോയാൽ, കർത്താവാണേ നിന്നെ ഞാൻ തല്ലിക്കൊല്ലും". അപ്പോൾ ആ കർത്താവിന്റെ മുഖത്ത് വന്ന ഭാവം മനസ്സിൽ സങ്കല്പ്പിക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു...  

(ഒരു പക്ഷേ ഇതൊന്നും ശരിക്കും സംഭവിച്ചതാകാൻ വഴിയില്ല; പ്രസംഗത്തിന്റെ വിരസതയകറ്റാൻ അച്ചന്മാർ തന്നെ പ്രസംഗമദ്ധ്യേ പറയാറുള്ള നുറുങ്ങ് ഫലിതങ്ങൾ ആണ്)   

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments:

  1. രണ്ടാമത്തെ കഥ ശെരിക്കും നടന്നതാണ്.. എന്റെ പപ്പയുടെ ചെറുപ്പത്തിൽ ഇടവകാപള്ളിയായ കടനാട് സെയിന്റ്. അഗസ്റ്റിൻ പള്ളിയിൽ നടന്നതാണ്

    ReplyDelete
    Replies
    1. അനുഗ്രഹം വാങ്ങാൻ പോകുമ്പോഴും പലരുടെയും മനോഭാവം അതാണ്

      Delete