ഞാൻ വെറും പോഴൻ

Saturday 30 April 2016

രണ്ട് കുതിരച്ചന്തികളുടെ വീതിയും തീവണ്ടിയും തമ്മിലെന്ത് ബന്ധം....!!!!????


കുറച്ചു നാളുകൾക്ക് മുൻപ് ട്രെയിന്‍ സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് റെയില്‍വെ 2000 പുതിയ തീവണ്ടികള്‍ക്ക് കരാര്‍ നല്‍കി. കരാര്‍ പ്രകാരം എത്തിയ പുതിയ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങിയപ്പോഴാണ് ട്രെയിന്റെ വീതി അല്‍പം കൂടുതലാണെന്ന് മനസ്സിലായത്; ഓടിച്ചാല്‍ പ് ളാറ്റ്‌ഫോമുകളില്‍ ഉരയുമെന്ന സ്ഥിതി. അളവ് കൊടുത്തതില്‍ വന്ന പിശക് കുരുക്കായി എന്ന് പറഞ്ഞാല്‍ മതി. ഒടുവിൽ ഏകദേശം 50 ദശലക്ഷം പൌണ്ട് ചിലവാക്കി, 1300 പ്ലാറ്റ്ഫോമുകളോളം പുതിയ ട്രെയിനിന്റെ വീതിക്കനുസരിച്ച് പുതുക്കി പണിയുകയാണ് റെയിൽവേ അധികൃതർ. (വാര്‍ത്ത‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ==>> http://www.mathrubhumi.com/story.php?id=456238 ). 

ഒരു നിർമ്മിതിയുടെ അളവ് നിശ്ചയിക്കുമ്പോള്‍ അതിനു മറ്റു പലതിന്റെയും അളവുമായി ഒരു പാരസ്പര്യം തീർച്ചയായും ഉണ്ടാവില്ലേ?  എന്തായാലും ഒരു തീവണ്ടി ഡിസൈൻ ചെയ്യുമ്പോഴും നിർമ്മിക്കുമ്പോഴും അതിന്റെ വീതിയും പാളങ്ങളുടെ അളവും കടന്നു പോവുന്ന ടണലുകളുടെ അളവും തമ്മിലുള്ള പാരസ്പര്യം കണിശമായും നോക്കേണ്ടതല്ലേ. അളവുകള്‍ തമ്മിലുള്ള പാരസ്പര്യം പറയുമ്പോള്‍ നെറ്റില്‍ പ്രചാരത്തിലുള്ള ഒരു കെട്ടു കഥ വായിച്ചത് ഓര്‍മ്മ വന്നു. എന്റെ പഴയ ഒരു പോസ്റ്റില്‍ സാന്ദര്‍ഭികമായി ഈ കഥ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. ആവര്‍ത്തനത്തിന് മുന്‍കൂര്‍ മാപ്പ്. 

ഒരു ബഹിരാകാശ പേടകം (സ്പെയ്സ് ഷട്ടിൽ) ലോഞ്ചിംഗിന് മുന്‍പ് കാണുമ്പോള്‍ അതിന്റെ ഇരു വശത്തും രണ്ട് വലിയ വാണങ്ങള്‍ ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇവയെ സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ എന്നാണ് സാങ്കേതികമായി വിളിക്കുന്നത്‌. ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്തപ്പോള്‍ അവ തമ്മിലുള്ള അകലം നാലടി എട്ടര ഇഞ്ചായിരുന്നു. ഈ വീതി എങ്ങനെയാണ് നിശ്ചയിച്ചത് എന്നറിയാമോ ? നിര്‍മ്മിക്കപ്പെടുന്ന ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗ് സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിച്ചിരുന്നത്.  ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നായിരുന്നത്രേ  റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ വളരെ കുറച്ചു വീതിയേ തുരങ്കത്തിന് കൂടുതലുള്ളൂ. അപ്പോള്‍ ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിച്ചത്രേ റെയില്‍പ്പാളത്തിന്റെ വീതിയായ നാലടി എട്ടര ഇഞ്ചായിരിക്കണം എസ്.ആർ.ബികളുടെ വീതി എന്ന്. വിശദമായി പറഞ്ഞാല്‍, അമേരിക്കയിലെ രണ്ടു റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള അകലം (റെയില്‍ സ്റ്റാൻഡേഡ് ഗേജ്) നാലടി എട്ടര ഇഞ്ചാണ്. അതിശയകരമാം വിധം വിചിത്രമായ ഈ ഒരളവ്‌ എങ്ങനെ വന്നു. ഉത്തരം, ബ്രിട്ടണിലും അങ്ങനെയായതു കൊണ്ട് വന്നു എന്നാണ്. കാരണം ബ്രിട്ടിഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്. ബ്രിട്ടിഷുകാര്‍ക്ക്  ഈ അളവെവിടുന്നു  കിട്ടി? റെയിൽവേ വരും മുമ്പ് ബ്രിട്ടണിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേയും  പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെയായിരുന്നു.


അവർക്ക്  ഈ അളവ്  എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.


വാഗണുകളുടെ  ചക്രങ്ങള്‍ തമ്മിലുള്ള ദൂരം എങ്ങനെ നാലടി എട്ടര ഇഞ്ചായി ? കാരണം ഇതാണ്,  അക്കാലത്തെ ബ്രിട്ടണിലെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള അകലം അതായിരുന്നു.


എങ്ങനെയാണ് റോഡുകളിലെ ചക്രലുകളുടെ വീതി നാലടി എട്ടര ഇഞ്ചായത് ? റോമാ സാമ്രാജ്യക്കാർ അവരുടെ അധിനിവേശ കാലത്താണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ ഈ പറഞ്ഞ വീതിയില്‍ പണിതത്.


എന്നാലും, ചക്രച്ചാലിന്റെ ഈ വീതി എവിടെ നിന്ന്  വന്നു? ഉത്തരം അതിശയജനകമാണ്; റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടി ഉണ്ടായതാണ് അവിടത്തെ രഥചക്രച്ചാലുകള്‍.  ഇരട്ടക്കുതിരകൾ വലിക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ ഉപയോഗിച്ചിരുന്നതത്രേ. ആദ്യ രഥ നിര്‍മാണത്തിനു ഉപയോഗിച്ച വീതി എന്നത് അതില്‍ പൂട്ടാന്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയായ നാലടി എട്ടര ഇഞ്ചായിരുന്നു പോലും. പിന്നീടങ്ങോട്ട് അതി വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ആ ഒരൊറ്റ അളവിലായിരുന്നുവത്രേ രഥ നിര്‍മാണം. 


ചുരുക്കി  പറഞ്ഞാല്‍,  ശാസ്ത്ര ലോകത്തിലെ  ഏറ്റവും മഹത്തായ ഒരു കണ്ടു പിടിത്തം എന്ന് വിശേഷിപ്പിക്കാവുന്ന സേപ്സ് ഷട്ടിലിന്റെ  ഒരു പ്രധാനഘടകത്തിന്റെ വീതിക്കു പോലും അതുമായി യാതൊരു പുലബന്ധവുമില്ലാത്ത രണ്ടു കുതിരച്ചന്തികളുടെ വീതിയാണ് മാനദണ്ഡം ആയത് എന്നാണു ഇന്റര്‍നെറ്റില്‍ പ്രചുര പ്രചാരം നേടിയ ഈ നുണക്കഥ നമ്മോട് പറയുന്നത്. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നു തന്നെയാണ് വിദഗ്ദ്ധന്മാര്‍ അന്തിമ തീര്‍പ്പും കല്‍പ്പിച്ചിരിക്കുന്നത്. 

എന്തായാലും ഫ്രാന്‍സില്‍ പറ്റിയ അബദ്ധവും കുതിരച്ചന്തികളും തമ്മില്‍ ബന്ധമില്ലെന്ന് തന്നെ വേണം കരുതാന്‍....പക്ഷെ അതിശയകരമായ സത്യം മറ്റൊന്നാണ്...ഫ്രാന്‍സ് പോലെയുള്ള ഒരു അതി വികസിത രാജ്യത്ത്‌ ഇത്തരം ഒരു തെറ്റ് എങ്ങനെ പറ്റി...ആ...അവര്‍ അന്വേഷിച്ചു കണ്ടു പിടിക്കട്ടെ അല്ലെ... 

(താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ മുകളിലെ കഥയുടെ ഒറിജിനല്‍ ഇംഗ്ലീഷ് രൂപം വായിക്കാം http://www.astrodigital.org/space/stshorse.html )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


2 comments: