ഞാൻ വെറും പോഴൻ

Monday 4 August 2014

സുരേഷ് ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ് ?

വെടി 

വിവരക്കേട് പറയരുത്: മുഖ്യമന്ത്രിക്കെതിരെ സുരേഷ്‌ഗോപി

ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം സുരേഷ് ഗോപി. പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ച് വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുവെടി 

സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനായ സുരേഷ് ഗോപി,​ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രാഷ്ട്രീയ പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോൺഗ്രസ്. സിനിമയിൽ രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചാൽ സുരേഷ് ഗോപിക്ക് കൈയടി കിട്ടുമായിരിക്കും. എന്നാൽ ആ കൈയടി ഇവിടെ ലഭിക്കില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.

(മുഖവുര : വായിക്കുന്നവരോട് ഒരു അഭ്യർത്ഥന. തെറി വിളിക്കാനും എന്റെ നെഞ്ചത്ത് പൊങ്കാലയിടാനും വരുന്നവർ ദയവായി ക്യൂ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പിന്നെ, തെറി വിളിക്കുന്നവർ പുതിയ തരം തെറികൾ ഉപയോഗിക്കണം എന്നും അഭ്യർത്ഥിക്കുന്നു. നമുക്കും എന്തെങ്കിലും പുതിയതായി പഠിക്കാമല്ലോ.)

മേൽപറഞ്ഞ രണ്ടു വാർത്തകളുടെ അടിസ്ഥാനത്തിൽ എനിക്ക് തോന്നിയ കുറച്ചു അച്ചായത്തരങ്ങൾ ആണ് ഇനി. ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിലെ നെയ്മർ ആണെന്ന് ആര്ക്കും തർക്കം കാണില്ല. അദ്ദേഹത്തെ രാഷ്ട്രീയം പഠിപ്പിക്കാൻ സുരേഷ് ഗോപി വളർന്നിട്ടില്ല എന്ന "ഡീൻ" രോദനവും മുഖവിലക്കെടുക്കുന്നു. ഡീനിനെ പറയാനൊക്കില്ല; സ്ഥാനമാനങ്ങൾ ലക്‌ഷ്യം വച്ചുള്ള യാത്രയിൽ ഇങ്ങനെ പറയാതെ അദ്ദേഹത്തിന് നിവൃത്തിയില്ല. *നായാടിയുടെ കണ്മുനയിലെ ജാഗ്രത; കണ്ണീരു കൊണ്ട് പാദസേവ ചെയ്യാൻ തടസ്സമാകാത്ത എങ്ങനെയും വളയുന്ന നട്ടെല്ല്; രാഷ്ട്രീയ അങ്കത്തട്ടിലെ സ്വന്തം രക്ഷകനെ തിരിച്ചറിഞ്ഞു അവന്റെ നിഴലിൽ ചവിട്ടി നില്ക്കാനുള്ള വൈഭവം; പടക്കളമാകെ ചിതറുമ്പോഴും അവന്റെ രാഷ്ട്രീയ വിജയം സംജാതമാകുന്ന കാലത്തിന്മേലുള്ള ആത്മ വിശ്വാസത്തിലുറച്ചു അവനൊപ്പം നില്ക്കാനുള്ള കൌടില്യ ബുദ്ധി; വില പേശാനുള്ള ചന്ത മിടുക്ക്. എന്തിനെയും വിലയിട്ട് വാങ്ങാൻ കെല്പ്പുള്ള മടിശീല; ആരെ ചവിട്ടിയരച്ചിട്ടായാലും കൊന്നിട്ടായാലും അത് നിലനിർത്താനുള്ള സാമ്പത്തികശാസ്ത്ര നൈപുണ്യം; ഈ മഹത് ഗുണങ്ങളുള്ള അനേകം പേരോട് പോരടിച്ചു ഒരു സ്ഥാനത്തെത്തി നിൽക്കുമ്പോൾ അത് നില നിർത്താനും ഇതിനപ്പുറം വളരാനും  ഇതും ഇതിലപ്പുറവും പറയേണ്ടി വരും. കഴിഞ്ഞ ദിവസം അരുന്ധതി റോയ് നമ്മുടെ രാഷ്ട്ര പിതാവിനെ അപമാനിച്ചു സംസാരിച്ചപ്പോൾ യൂത്ത് കോണ്‍ഗ്രസുകാർ നാവനക്കുന്നത് കണ്ടില്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും വകയിൽ ഒരു കോണ്‍ഗ്രസുകാരനായിരുന്നു എന്ന് ഇവർ മറന്നു പോയോ ? കോലം കത്തിപ്പൊന്നും കണ്ടില്ല ? അതോ ഇംഗ്ളിഷ് പ്രസംഗം മനസ്സിലാകാതെ പോയിട്ടാണോ ?

എന്റെ സംശയം അതല്ല. ഇവിടെ സുരേഷ് ഗോപി എന്ത് രാഷ്ട്രീയമാണ് പറഞ്ഞത് ? സുരേഷ് ഗോപി പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഒരു ചെറിയ സംസ്ഥാനത്തിൽ ഇനിയൊരു അന്താരാഷ്ട്ര എയർപോർട്ട്‌ കൊണ്ട് വരുന്നതിന്റെ അപ്രസക്തിയുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഞാൻ കേട്ടത്.  കടുത്ത ഉമ്മൻ ചാണ്ടി ഭക്തന്മാരൊഴികെ ഒട്ടു മിക്ക മലയാളികളും ഇത്തരത്തിൽ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ആദർശത്തിന്റെ, തലമുടി ചീകാത്ത ആൾരൂപമായി ഉമ്മൻ ചാണ്ടിയെ ഇത്രയും നാൾ ആരാധിച്ചിരുന്നവർ പോലും പതുക്കെ സംശയിച്ചു തുടങ്ങുന്നു. ഇദ്ദേഹം ഒരു പക്ഷെ കള്ളനല്ലെങ്കിലും, കള്ളന്മാർക്ക് കഞ്ഞി വയ്ക്കുന്നുണ്ടോ എന്ന് ? ഇദ്ദേഹത്തോടൊട്ടി നിൽക്കുന്നവർ കള്ളന്മാർ അല്ലെ എന്ന് ? അടുത്തിടെ ഓരോ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളിലും ഉമ്മൻ ചാണ്ടി കൈകൊള്ളുന്ന നിലപാടുകൾ കണ്ടാൽ രാഷ്ട്രീയമില്ലാതെ ചിന്തിക്കുന്ന ഏതൊരാൾക്കും തോന്നാവുന്ന കാര്യമാണ് ഇദ്ദേഹത്തിനു സാമാന്യ വിവരമില്ലേ എന്ന് ? 

ആറന്മുള വിഷയമെടുത്താൽ അദ്ദേഹം എടുത്ത രണ്ടു ഡിഫൻസുകളും ഈ സംശയത്തിനു അടി വരയിടുന്നു. ഒന്നാമത്തേത്, ഈ പദ്ധതിയ്ക്ക് പ്രഥമാനുമതി കൊടുത്തത് എൽ ഡി എഫ് ഗവണ്‍മെന്റാണ് എന്നായിരുന്നു. പഴയ ഗവണ്‍മെന്റ് ചെയ്തത് തുടരുക മാത്രമാണത്രേ അദ്ദേഹം ചെയ്തത്. പഴയ ഗവണ്‍മെന്റിന്റെ നടപടികൾ അസ്ഥിരപ്പെടുത്താൻ അദ്ദേഹത്തിന് അധികാരം ഉണ്ടായിരുന്നില്ലേ. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പ് കാലത്ത്, ഈ പദ്ധതിക്കെതിരെ ആയിരങ്ങൾ അണി നിരന്നപ്പോൾ അദ്ദേഹം എടുത്ത നിലപാടല്ല ഇപ്പോൾ അദ്ദേഹം എടുക്കുന്നത്. അന്നദ്ദേഹം പറഞ്ഞത് പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാൻ സദാ പ്രതിജ്ഞാ ബദ്ധനാണ് എന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അദ്ദേഹം നിന്ന നിൽപ്പിൽ വട്ടം തിരിഞ്ഞു. രണ്ടാമത്തെ ഡിഫൻസ് ആണ് അതിലും വിചിത്രം. തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണി ജയിച്ചത്‌ കൊണ്ട് ആറന്മുളക്കാർ വിമാനത്താവളം ആഗ്രഹിക്കുന്നു എന്ന് തെളിഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞെടുപ്പ് നിയമങ്ങൾ അനുസ്സരിച്ച് ആന്റോ ആന്റണി സാങ്കേതികമായി ജയിച്ചു എന്നുള്ളത് മാത്രമാണ് സത്യം. അതായത്, അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിർ സ്ഥാനാർതിയെക്കാൾ കൂടുതൽ വോട്ടു കിട്ടിയത് കൊണ്ട് അദ്ദേഹം എം പി യായി എന്നതിനപ്പുറം ഈ തിരഞ്ഞെടുപ്പ് ഫലം ഒരു ജനഹിതപരിശോധന ഒന്നും ആയിരുന്നില്ല. വസ്തുതകൾ നോക്കിയാൽ മറ്റു സ്ഥാനാർഥികൾ എല്ലാം അദ്ദേഹത്തിന് എതിരെ മത്സരിച്ചവരാണ്. ആന്റോ ആന്റണിക്കു 358842 വോട്ടു കിട്ടിയപ്പോൾ എതിർ സ്ഥാനാർഥികൾക്കെല്ലാവർക്കും കൂടി 510610 വോട്ടു കിട്ടിയിരുന്നു. അങ്ങനെ നോക്കിയാൽ ജനഹിതം ആന്റോ ആന്റണിക്കു എതിരായിരുന്നില്ലേ ? വിമാനത്താവളത്തിന് എതിരായിരുന്നില്ലേ ? ഇവിടെ വിഷയം അതൊന്നുമല്ല. എങ്ങനെയെങ്കിലും ഈ പദ്ധതി കൊണ്ട് വരണം. ഈ പദ്ധതിക്കു അനുമതി കൊടുപ്പിക്കാൻ വേണ്ടി, കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചു കൊടുക്കാൻ ഞങ്ങൾക്ക് കുറച്ചു വിഷമമുണ്ടെന്നോ, ആർക്കൊക്കെയോ നല്കിയ വാക്ക് ഞങ്ങൾക്ക് പാലിക്കേണ്ടതുണ്ടെന്നോ പൊതു ജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഇനി സുരേഷ് ഗോപിയിലേക്ക് വരാം. ഇദ്ദേഹത്തിന്റെ നാടകീയമായ ഡയലോഗ് പ്രെസന്റെഷൻ എനിക്ക് അരോചകമായിട്ടാണ് തോന്നാറ്. അത് കൊണ്ട് തന്നെ അദ്ദേഹത്തോട് എനിക്ക് ഒരു തരത്തിലുള്ള ആരാധനയുമില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്തിക്കറുദീൻ പറഞ്ഞതനുസ്സരിച്ചു സിനിമയില്ലാതെ ചൊറി കുത്തി ഇരിക്കുന്ന അവസരത്തിൽ, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടിയാണത്രേ സുരേഷ് ഗോപി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ന്, കേരളത്തിൽ  ഉമ്മൻ ചാണ്ടിക്കുള്ളതിന്റെ നൂറിരട്ടി ക്രൌഡ് പുള്ളിംഗ് പവർ സുരേഷ് ഗോപിക്കുണ്ടെന്നു ആർക്കും തർക്കം ഉണ്ടാകാൻ വഴിയില്ല. കേവലം ഒരു നടൻ എന്നതിലുപരി, വിവിധ സാമൂഹ്യ വിഷയങ്ങളിൽ ജനക്ഷേമകരമായ ഒട്ടേറെ നിലപാടുകൾ എടുത്ത ഒരു ഇന്ത്യൻ പൗരൻ ആണ് സുരേഷ് ഗോപി. ഏതാണ്ട് ഒരു വർഷത്തോളമായി ആറന്മുള വിഷയത്തിൽ സജീവമായി ഇടപെടുന്ന ആളുമാണ്. മോഡി ഭക്തൻ എന്ന് ഇപ്പോൾ വിളിച്ചവർക്ക് മുൻകാലങ്ങളിൽ വളരെ വേണ്ടപ്പെട്ട ആളായിരുന്നു ഇദ്ദേഹം എന്നും എല്ലാവര്ക്കും അറിയാം. വളരെ വികാരപരമായി കാര്യങ്ങളെ കാണുന്ന ഒരു വ്യക്തിയാണദ്ദേഹം. അദ്ദേഹം പ്രകടിപ്പിച്ച വികാരം സ്വകാര്യമായെങ്കിലും പ്രകടിപ്പിക്കുന്നവരാണ് കേരളത്തിലെ ചിന്തിക്കുന്ന പലരും. ഗ്രീൻ ട്രിബ്യൂണലിന്റെ വിധി വന്നു; മണ്ണിട്ട്‌ നികത്തിയ തോടുകൾ തുറക്കണമെന്ന് ഹൈക്കോടതി വിധിച്ചു. ഈ അവസരത്തിലും മുഖ്യമന്ത്രി വിമാനത്താവളത്തിനെ അനുകൂലിച്ചു സംസാരിക്കുന്നു; കോടതി നിർദേശം നടപ്പിലാക്കാനുള്ള നടപടികൾക്ക് വേണ്ടത്ര വേഗം ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി ഇപ്പോൾ വിവാദമായ പരാമർശം നടത്തിയത്.  പ്രകൃതിയുടെയും പരിസ്ഥിതിയുടെയും  മേൽ നടത്തുന്ന കടന്നു കയറ്റങ്ങളുടെയും നശീകരണങ്ങളുടെയും അനന്തരഫലങ്ങൾ ഉടനെ സംഭവിക്കാവുന്നതോ കാണാവുന്നതോ അല്ല. തു മുന്തിയ വികസനത്തിന്റെ കാര്യത്തിലാണെങ്കിൽ പോലും, പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വിഷയത്തിൽ നമുക്കറിയാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചു സംശയ നിവാരണം നടത്തിയേ നടപടികൾ എടുക്കാവൂ എന്ന് സുരേഷ് ഗോപിയല്ല, ഗോവിന്ദച്ചാമി പറഞ്ഞാൽ പോലും അത് അംഗീകരിച്ചേ പറ്റൂ... 

ആറന്മുള വിഷയത്തിൽ ഞാൻ ഈ വര്ഷം ആദ്യം എഴുതിയ ബ്ളോഗ് വായിക്കാൻ താഴെ ക്ളിക്ക് ചെയ്യുക...



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


(*ഈ ഭാഗത്തിന് കടപ്പാട് : തിരക്കഥാകൃത്ത്‌ രണ്ജിത്തിനോട്....)

10 comments:

  1. എന്ത് വിഷയം വന്നാലും മതം- രാഷ്ട്രീയം മാത്രം നോക്കി തൊണ്ട തൊടാതെ വിഴുങ്ങുന്ന കുറെ ആളുകള് ആണ് ഈ നാടിൻറെ ശാപം....
    നല്ല ലേഖനം....

    ReplyDelete
  2. അച്ചായോ.... അത് ജോര്‍ ആയി

    ReplyDelete