ഞാൻ വെറും പോഴൻ

Thursday 10 November 2016

സോഷ്യൽമീഡിയയുടെ മായാലോകത്തിലെ കൗതുകമുണർത്തുന്ന ചില രോഗങ്ങൾ...

ഫെയ്സ്ബുക്കിൽ ഫോട്ടോകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർക്ക്'ഞരമ്പുരോഗ'മാണെന്ന് ബ്രിട്ടനിലെ വോൾവർഹാംപ്ടൺ സർവകലാശാല സൈക്കോളജി വിഭാഗം ഗവേഷകർ നടത്തിയ പഠനം പറയുന്നു. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിലൂടെ യൂസറുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കുമെന്നും നിരന്തരം സ്വന്തം ഫോട്ടോകൾ അപ് ലോഡ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർ ന്യൂറോട്ടിക്കുകളാണെന്നും ഗവേഷകർ വാദിക്കുന്നു. ഫേസ്ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ നെറ്റ് വർക്ക് സൈറ്റുകള്‍ ആത്മരതി പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി മാറുന്നതതായി അമേരിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയുടെ ഒരു പഠന റിപ്പോർട്ടും ഈ അടുത്തിടെയാണ് പുറത്തു വന്നത്. ഈ പഠനമനുസരിച്ച്, ചെറുപ്പക്കാര്‍ ആത്മ പ്രശംസയുടെ പ്രദർശനവേദികളായി ഇത്തരം സൈറ്റുകളെ ഉപയോഗിക്കുമ്പോള്‍ മധ്യവയസ്‌കര്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതില്‍ മുഴുകിയിരിക്കുകയാണത്രെ. ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍ക്കിടയിലും പരിചയക്കാർക്കിടയിലും വ്യത്യസ്തരാകാന്‍ ശ്രമിക്കുമ്പോള്‍ മധ്യവയസ്‌കര്‍ സാമൂഹിക അംഗീകാരം നേടിയെടുക്കാനായാണ് സോഷ്യല്‍ നെറ്റ് വർക്ക് അഭ്യാസങ്ങളിൽ ഏര്‍പ്പെടുന്നതത്രെ. സോഷ്യല്‍ നെറ്റ് വർക്കുകളില്‍ ചെലവഴിക്കുന്ന സമയം കൂടി കണക്കിലെടുത്താണ് പഠനം നടത്തിയിരിക്കുന്നത്. ചെലഴിക്കുന്ന സമയവും ആത്മരതിയും തമ്മില്‍ ബന്ധമുണ്ടോയെന്നും പഠനം വിലയിരുത്തുന്നുണ്ടെങ്കിലും ‘ആത്മരതിയുടെ വ്യാപനം’ സോഷ്യല്‍  നെറ്റ് വർക്കുകളില്‍ ആളെക്കൂട്ടുമോയെന്ന ചോദ്യത്തിന് പഠനത്തില്‍ ഉത്തരമില്ല. എന്തായാലും സോഷ്യല്‍ നെറ്റ് വർക്ക് സൈറ്റുകള്‍ ആത്മരതിയുടെ ഒരു ലോകം തന്നെയാണെന്നാണ് പഠനം അനുമാനിക്കുന്നത്. മണിക്കൂറുകൾ സോഷ്യൽ നെറ്റ് വർക്ക് ആക്ടിവിറ്റികളിൽ മുഴുകാൻ പലർക്കും ഒരു മടുപ്പും ഇല്ലെന്നാണ് മറ്റൊരു കണ്ടെത്തൽ.

സർക്കാരിന്റെ പുകവലി ബോധവല്ക്കരണ പരസ്യം അനുകരിച്ചാൽ ഇങ്ങനെ ഒരു പരസ്യം ചെയ്യാം...

മനുഷ്യന്റെ ശരീരവും ബുദ്ധിയും മനസ്സും രൂപപ്പെടുത്തിയിരിക്കുന്നത് സാമൂഹ്യ ജീവിതത്തിനു പറ്റുന്ന രീതിയിലാണ്. എന്നാൽ ചിലരാകട്ടെ, മണിക്കൂറുകളോളം സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ചിലവഴിച്ചു സാങ്കല്പ്പിക ലോകത്ത് ജീവിതം തള്ളി നീക്കുകയാണ്. അത് നിങ്ങളെ ഒരു രോഗിയാക്കിയേക്കാം....ഒരു വലിയ രോഗി...

അടുത്തിടെ പ്രശസ്ത മെഡിക്കൽ ജേർണൽ ആയ "ദി ലാൻസെറ്റ്" റിപ്പോർട്ട്‌ ചെയ്ത ഒരു സംഭവം ഉണ്ട്. രണ്ടു കൈകളുടെയും പത്തിക്കും വിരലുകൾക്കും അസഹനീയമായ വേദനയുമായി 34 വയസ്സുള്ള ഒരു സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നു. അവരാകട്ടെ ആ ദിവസ്സങ്ങളിൽ സാധാരണയിൽ കവിഞ്ഞ ആയാസമുള്ള ഒരു പ്രവൃത്തികളും ചെയ്തിട്ടില്ലായിരുന്നു. ഒടുവിൽ വിശദമായ പരിശോധനയിൽ തെളിഞ്ഞ കാര്യം ഇതായിരുന്നു. കൈകൾക്ക് പ്രശ്നം വന്നതിന്റെ തലേന്ന് അവർ കുറെ അധികം സമയം അവരുടെ സ്മാർട്ട് ഫോണിൽ നിന്ന് രണ്ടു കൈകളും ഉപയോഗിച്ച് ഒട്ടേറെ വാട്സ് ആപ് സന്ദേശങ്ങൾ അയച്ചിരുന്നു. വാട്സ് ആപ് ഉപയോഗിക്കാനായി, ഒരു പ്രത്യേക ആങ്കിളിൽ കൈകൾ പിടിച്ചു കുറെ അധികം നേരം വിരലുകൾ പല വട്ടം ചലിപ്പിച്ചത് കൊണ്ടാണത്രേ ഈ പ്രശ്നം ഉടലെടുത്തത്. 1990 കളിൽ അമിതമായ വീഡിയോ ഗെയിം ഉപയോഗം കൊണ്ട് കുട്ടികളിൽ വ്യാപകമായി കണ്ടു വന്നിരുന്ന ഒരു രോഗാവസ്ഥയ്ക്ക് സമാനമായ ഈ അസുഖത്തിന് "വാട്ട്സാപിറ്റിസ്" എന്നാണ് ആധുനിക വൈദ്യശാസ്ത്രം പേരിട്ടിരിക്കുന്നത്.

മേൽപറഞ്ഞ അസുഖം ശാരീരികമാണ്. എന്നാൽ കൌതുകകരവും അതേ സമയം അതീവ ഗൗരവവുമായ ചില മാനസിക പ്രശ്നങ്ങളും സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ സമ്മാനിക്കാൻ ഇടയുണ്ട്. സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾക്കും സൈബർ ആക്റ്റിവിറ്റികൾക്കും വേണ്ടി അമിതമായും അശാസ്ത്രീയമായും സമയം ചിലവഴിക്കുന്നവർക്ക്  വരാവുന്ന ചില മാനസിക വൈകല്യങ്ങളും തകരാറുകളും താഴെക്കൊടുക്കുന്നു. ഇവയിൽ പലതും, വായിക്കുമ്പോൾ രസകരമായി തോന്നിയേക്കാമെങ്കിലും രൂക്ഷമായാൽ സാധാരണ ജീവിതത്തിനെ പ്രതികൂലമായി ബാധിക്കാവുന്ന ഗുരുതര മാനസിക രോഗാവസ്ഥ ആയിട്ട് തന്നെയാണ് വൈദ്യശാസ്ത്രം കാണുന്നത്. 

റ്റ്വിച്ചസ് : നിത്യ ജീവിതത്തിൽ കാണുന്നതും ചെയ്യുന്നതും എല്ലാം ട്വിറ്റെറിൽ കയറി റ്റ്വീറ്റിടുന്ന സ്വഭാവത്തെ ഒരു വൈകല്യമായാണ് ആധുനിക വൈദ്യ ശാസ്ത്രം കാണുന്നത്. റ്റ്വിച്ചസ് എന്നാണ് ഈ സ്വഭാവ വ്യതിയാനത്തെ വിളിക്കുന്നത്‌. ഈ മാനസിക പ്രശ്നമുള്ളവർ ഏതാണ്ട് ഒരു ലൈവ് കവറേജ് പോലെ ജീവിതത്തിലെ ഓരോ ചെറിയ ചെറിയ സംഭവങ്ങളും റ്റ്വിറ്ററിലും എഫ്ബിയിലും അത് പോലുള്ള സൈറ്റുകളിലും പോസ്റ്റു ചെയ്തു തൃപ്തിയടയുന്നു. 

ഫാന്റം വൈബ്രേഷൻ സിന്റ്രം : എപ്പോഴും തന്റെ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്യുകയോ റിംഗ് ചെയ്യുകയോ ഉണ്ടെന്നു തോന്നുകയും അത് ഉറപ്പാക്കാൻ ഇടയ്ക്കിടെ ഫോണ്‍ എടുത്തു നോക്കുകയും ചെയ്യുന്ന ഒരു മാനസീകാവസ്ഥയാണിത്‌.

ഒബ്സസീവ് റിഫ്രെഷ് ഡിസ് ഓർഡർ : തന്റെ പ്രൊഫൈൽ ഇൻബോക്സിൽ എന്തെങ്കിലും പുതിയ മെസ്സേജ് ഉണ്ടോ എന്നറിയാൻ കൂടെക്കൂടെ റിഫ്രെഷ് ബട്ടണ്‍ ടാപ്പ്‌ ചെയ്യുന്ന പ്രത്യേക മാനസികാവസ്ഥയാണ് ഇത്. റിഫ്രെഷ് ചെയ്യാത്തത് കൊണ്ടാണ് തനിക്കു പുതിയ സന്ദേശങ്ങൾ കിട്ടാത്തത് എന്നാണ് ഈ പ്രശ്നമുള്ളവർ ചിന്തിക്കുന്നത്. പുതിയ സന്ദേശങ്ങൾ ഇല്ലെന്നു കാണുന്നത് മുതൽ ഇയാൾ അസ്വസ്ഥനാകും. ഒരു പുതിയ മെസ്സേജ് കിട്ടിയാലേ പിന്നെ സ്വസ്ഥത കിട്ടൂ.

ഹ്യുമണ്‍ ആന്റിന : മൊബൈൽ ഫോണിനു അല്പ്പമെങ്കിലും റേഞ്ച് കിട്ടാനോ, ഉള്ളതിനേക്കാൾ അധികം റേഞ്ച് കിട്ടാനോ വേണ്ടി ഫോണ്‍ കയ്യില നീട്ടിയോ ഉയർത്തിയോ പിടിച്ചു കൊണ്ട് നടക്കുന്ന ശീലത്തിനാണ് ഇങ്ങനെ പറയുന്നത്.

നോമോ ഫോബിയ : മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ ജീവിക്കാൻ പറ്റാതെ വരുന്ന ഒരു അവസ്ഥയാണിത്. ആഗോള തലത്തിൽ മൊബൈൽ ഉപയോഗിക്കുന്ന മൂന്നിൽ രണ്ടു പേർക്കും ഏറിയോ കുറഞ്ഞോ അളവിൽ ഈ രോഗമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

പോക്കറ്റ് പാറ്റർ : മൊബൈൽ ഫോണ്‍ പോക്കറ്റിൽ തന്നെയുണ്ടോ എന്ന് ഇടയ്ക്കിടെ തപ്പി നോക്കുന്ന മാനസികാവസ്ഥയാണ് പോക്കറ്റ് പാറ്റർ.

സോഷ്യൽ നെറ്റ് വർക്ക് അടിമത്വം ഉണ്ടോ എന്ന് സ്വയം പരിശോധിക്കാം...
ഒരു കടലാസ് എടുത്തു താഴെക്കൊടുത്ത ചോദ്യങ്ങള്‍ക്ക് “വളരെ അപൂര്‍വമായി”, “അപൂര്‍വമായി”, “ചിലപ്പോഴൊക്കെ”, “മിക്കപ്പോഴും”, “ഒട്ടുമിക്കപ്പോഴും”എന്നിവയില്‍നിന്ന് ഒരുത്തരം തെരഞ്ഞെടുത്തു എഴുതുക:

  1. നിങ്ങള്‍ ഫേസ്ബുക്കിനെക്കുറിച്ചോ മറ്റു സോഷ്യൽ നെറ്റ് വർക്കുകളെ കുറിച്ചോ ചിന്തിക്കുകയോ അത് എങ്ങിനെ ഉപയോഗിക്കണമെന്ന ആസൂത്രണത്തില്‍ മുഴുകുകയോ ചെയ്യാറുണ്ടോ ?
  2. നിങ്ങള്‍ക്ക് കൂടുതല്‍ക്കൂടുതലായി ഏതെങ്കിലും നെറ്റ് വർക്ക് വെബ്‌ സൈറ്റ്  ഉപയോഗിക്കണമെന്ന ആസക്തി അനുഭവപ്പെടാറുണ്ടോ?
  3. ജീവിതപ്രശ്നങ്ങള്‍ മറക്കാനായി നിങ്ങള്‍ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലെ ആക്ടിവിറ്റികളിൽ മുഴുകാറുണ്ടോ?
  4. നിങ്ങള്‍ സോഷ്യൽ നെറ്റ് വർക്ക് ആക്റ്റിവിറ്റീസ് കുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടോ?
  5. സോഷ്യൽ നെറ്റ് വർക്ക് ഉപയോഗിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയോ വിഷമമോ തോന്നാറുണ്ടോ?
  6. സോഷ്യൽ നെറ്റ് വർക്ക് ഉപയോഗം നിങ്ങളുടെ പഠനത്തിനോ ജോലിക്കോ എന്തെങ്കിലും വിഘാതം സൃഷ്ടിച്ചിട്ടുണ്ടോ?
ഏതെങ്കിലും അഞ്ചോ ആറോ ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടു മിക്കപ്പോഴും” എന്നോ ഉത്തരം കിട്ടിയവര്‍ക്ക് ഗുരുതരമായ സോഷ്യൽ നെറ്റ് വർക്ക് അഡിക്ഷൻ ഉണ്ടെന്നു ഉറപ്പിക്കാം.  ഏതെങ്കിലും നാലു ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടു മിക്കപ്പോഴും” എന്നോ ഉത്തരം പറഞ്ഞവര്‍ക്ക് ചെറിയ തോതിൽ സോഷ്യൽ നെറ്റ് വർക്ക് അഡിക്ഷന്‍ തുടങ്ങിയിട്ടുണ്ട് എന്നനുമാനിക്കാം. 

വാൽക്കഷണം : ഈ ടെസ്റ്റ്‌ ഒന്നും ചെയ്യാതെ തന്നെ ഞാൻ ഒരു കൊടും ഭീകര സോഷ്യൽ നെറ്റ് വർക്ക് അഡിക്റ്റ് ആണെന്ന് എന്റെ ഭാര്യ പറയുന്നു. നമ്മൾക്കൊരു കുഴപ്പവും നമ്മൾക്കല്ലേ അറിയൂ..... 

(പല ശ്രോതസ്സുകളിൽ നിന്ന്  വായിച്ചറിഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ കുറിപ്പ്. അതിനാല്‍ ഇതെന്റെ ബൌദ്ധിക സ്വത്തല്ല)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

12 comments:

  1. കൊള്ളം ....നന്നായിട്ടുണ്ട് !!

    ReplyDelete
  2. Thanks for the encouraging words, dear friend.

    ReplyDelete
  3. Appol eni engene Achayane vayikkum? FByil varumbolane evide varunnethe :)

    ReplyDelete
  4. I use facebook very much in office hours ,Its useful for getting infos but sometimes it just takes the time to work and useless thoughts regarding what we read.. But when I reach home,we play games with family members ..And its a great thing to play games after office hours.. Its a good remedy those who feel addicted to social networking ..

    ReplyDelete
  5. ആരോഗ്യമാസികകളും ചാനലുകളിലെയും റേഡിയോ മുതലായ മറ്റു മാധ്യമങ്ങളിലും കാണുന്ന കേൾക്കുന്ന രോഗ വിവരണങ്ങൾ അടിസ്ഥാനത്തിൽ അത്തരം രോഗ ലക്ഷണങ്ങൾ തനിക്കു ,,അല്ലെങ്കിൽ തന്റെ വെണ്ടപ്പെട്ടവർക്കുണ്ടെന്നു വേവലാതി പെടുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ് ഇത് തന്നെയാണു ഇത്തരം പ്രസിധീകരണങ്ങളുടെ പ്രചരണം കൂടുന്നതിന്റെയും പൊരുൾ ആക്കം കൂട്ടാൻ ആഗോള മരുന്ന് ,ആസ്പത്രി ,ഉപകരണ യന്ത്ര നിർമാതാക്കളുടെ നിർലോപ സഹായ സഹകരണങ്ങളും പരസ്യങ്ങളും

    ReplyDelete
  6. ഈ ബ്ലോഗെന്താ ഞാൻ ഇത് വരെ കാണാഞ്ഞേ..
    (ഇപ്പൊ തന്നെ മനസിലായല്ലോ എനിക്ക് addiction തീരെ ഇല്ലാന്ന് ;)
    )

    ReplyDelete
  7. കുഞ്ഞുറുമ്പ് കലക്കി.

    ഓനുവും.

    ReplyDelete