ഞാൻ വെറും പോഴൻ

Thursday 11 December 2014

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും എഴുതിത്തള്ളാന്‍ ആര്‍ക്കാണിത്ര തിടുക്കം !!!! ?????

മലയാള സിനിമയിലെ രണ്ടു താരങ്ങളെ പറ്റി ഏതാനും മാസങ്ങൾക്ക് മുൻപ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ച് വൈറലായ രണ്ടു ഓണ്‍ലൈൻ വാര്‍ത്ത‍കളാണ് താഴെ. 

1. ദ ഇന്ത്യന്‍ റീഡറിന്റെ പ്രവചനം ശരി; മമ്മൂട്ടിയുടെ അഭിനയജീവിതം അവസാനിച്ചു; ഇനി മുന്‍ നടനും കൈരളി ചെയര്‍മാനും മാത്രം (19.03.2014)

നടനെന്ന നിലയില്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതം അവസാനിച്ചുവെന്ന് കണക്കുകളുടെയും വസ്തുകളുടേയും അടിസ്ഥാനത്തില്‍ 'ദ ഇന്ത്യന്‍ റീഡര്‍'

ഈ വാര്‍ത്തയുടെ ലിങ്ക്  
2. ദൃശ്യത്തിന്റെ വിജയം രക്ഷിച്ചത് മോഹന്‍ലാലെന്ന നടനെ (21.03.2014)
തുടര്‍ച്ചയായ പരാജയങ്ങളില്‍നിന്നും പരാജയങ്ങളിലേക്ക് വീണ്ടുകൊണ്ടിരുന്ന മോഹന്‍ലാലിന് ജീവവായുവായിരുന്നു ദൃശ്യം 

ഈ വാര്‍ത്തയുടെ ലിങ്ക് 

മമ്മൂട്ടിയെപ്പറ്റിയുള്ള വാര്‍ത്തയുടെ കാതല്‍ ഇതാണ്. "ദ ഇന്ത്യന്‍ റീഡര്‍ നേരത്തെ കൊടുത്തിരുന്ന റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാകുന്നുവെന്നാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ ഗതി ചൂണ്ടിക്കാട്ടുന്നത്. 2013ല്‍ അവസാനമിറങ്ങിയ ബാല്യകാലസഖിയുടെ വമ്പന്‍ പരാജയം മമ്മൂട്ടിയെന്ന സൂപ്പര്‍ താരത്തിന് നല്‍കിയ തിരിച്ചടി ചെറുതല്ല. ഇതിന്റെ പരാജയം സൂപ്പര്‍ താരമെന്ന നിലയില്‍ മമ്മൂട്ടിയുടെ നിലനില്‍പ്പുതന്ന പ്രതിസന്ധിയിലാക്കി. ഈ വര്‍ഷം മൂന്നുമാസം പിന്നിടുമ്പോള്‍ മമ്മൂട്ടിയുടെ ഒരു ചിത്രം പോലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഇതുതന്നെ മമ്മൂട്ടിക്ക് തിരിച്ചടിയാണ്. ഈ വര്‍ഷം മമ്മൂട്ടിയുടേതെന്നു പറഞ്ഞ് ആദ്യം പുറത്തിറങ്ങാനിരിക്കുന്ന 'പ്രൈസ് ദ ലോര്‍ഡ്' ന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങുമ്പോള്‍ തന്നെ ആരാധകര്‍ നിരാശയിലാണ്. പിന്നീടങ്ങോട്ട്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ കണക്കുകള്‍ പരിശോധിച്ചാലും നടനെന്ന നിലയില്‍ മമ്മൂട്ടി പരാജയമായിരുന്നു എന്നു സൂചിപ്പിക്കുന്ന കുറെ സിനിമകളുടെ വിവരങ്ങള്‍. അഭിനയിച്ച പടങ്ങള്‍ ഒട്ടു മിക്കതും പരാജയമായിരുന്നു എന്നാണു സൈറ്റ് പറയുന്നത്. മോഹന്‍ലാലിന്റെ ദൃശ്യം നേടിയ അസൂയാവഹമായ വിജയം മമ്മൂട്ടി ആരാധകരെ സമ്മര്‍ദത്തിലാക്കിയിരുന്നു. ബാല്യകാലസഖിയില്‍ ഒരു ചരിത്ര വിജയം സ്വപ്‌നംകണ്ട അവര്‍ക്ക് നിരാശയായിരുന്നു ഫലം. വിജയപരാജയങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ പതിറ്റാണ്ടിലേറെയായി മമ്മൂട്ടി പരാജയപ്പെടുകയാണെന്നുകാണാം. അഭിനയജീവിത്തിന്റെ അന്ത്യത്തിലേക്കെത്തിയ മമ്മൂട്ടിക്കു മുന്നിലുള്ളത് ഇനി മുന്‍ നടനായി തുടരുകയാണ്. മുന്‍ നടനും കൈരളി ചെയര്‍മാനുമായി ഈ സൂപ്പര്‍ താരത്തിന് വിരാജിക്കാം...അങ്ങനെ പോകുന്നു സൈറ്റിന്റെ കണ്ടെത്തലുകള്‍.....

മോഹന്‍ ലാലിനെപ്പറ്റിയുള്ള വാര്‍ത്തയുടെ ചുരുക്കം ഇതാണ്.  " മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായി മാറിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ മോഹന്‍ലാലെന്ന നടന് പുതുജീവനാണ് നല്‍കിയത്. തുര്‍ച്ചയായ പരാജയങ്ങള്‍ നടനെന്ന നിലയില്‍ മോഹന്‍ലാലിന്റെ നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്തു വന്ന അവസരത്തിലായിരുന്നു ദൃശ്യത്തിന്റെ വിജയമെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഇവിടെയും മോഹന്‍ലാലിന്റെ കാരിയര്‍ ഗ്രാഫിന്റെ ഉയര്‍ച്ച താഴ്ചകള്‍, വിജയിച്ചതും പരാജയപ്പെട്ടതുമായ സിനിമകളുടെ കണക്കുകള്‍ വച്ച് സൈറ്റ്‌ വിശകലനം ചെയ്യുന്നു. മോഹന്‍ലാലെന്ന സൂപ്പര്‍താരം പിറക്കുന്നതുതന്നെ എണ്‍പതുകളിലായിരുന്നു എന്നും പിന്നീടദ്ദേഹം തൊടുന്നതെല്ലാം പൊന്നായി എന്നും എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാലെന്ന നടനിലൂടെ മലയാള സിനിമ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നുമൊക്കെ സൈറ്റ്‌ കണ്ടെത്തുന്നു. പരാജയങ്ങളുടെ തുടര്‍ച്ചയില്‍നിന്നു രക്ഷനേടാനുള്ള ശ്രമത്തിനിടെയാണ് മോഹന്‍ലാലിന്  ജീവവായുപോലെ 'ദൃശ്യംഎന്ന മികച്ച ചിത്രം വീണുകിട്ടിയത് എന്നും ഈ വിജയത്തിന്റെ ബലത്തില്‍ മോഹന്‍ലാലിന് കുറേനാള്‍കൂടി മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാം എന്നും കൂടി സ്ഥാപിക്കാന്‍ 
സൈറ്റ്‌ ശ്രമിക്കുന്നു....

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എഴുതിത്തള്ളാന്‍ ഒരുങ്ങി നില്‍ക്കുന്നവരോട് ഒന്ന് പറഞ്ഞോട്ടെ :

·   ഞാന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനേ അല്ല; അതേ സമയം രണ്ടു പേരുടെയും നല്ല കഥാപാത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു. 

·   അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ 1971ൽ മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന മമ്മൂട്ടി, കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രം അഭിനയലോകത്തു തന്‍റേതായ ഒരു കസേര സ്വന്തമാക്കുകയായിരുന്നു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച ശേഷം ഉജ്ജ്വല കഥാപാത്രങ്ങളിലൂടെ ആധുനിക മലയാള ചലച്ചിത്ര അഭിനയ രംഗത്തെ നിത്യ സാന്നിദ്ധ്യമായി. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പത്മശ്രീ, ഡോക്ടറേറ്റ്‌, ഡി ലിറ്റ്‌ മുതല്‍ ചെറുതും വലുതുമായി എണ്ണിയാലൊടുങ്ങാത്ത  പുരസ്കാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കിടയില്‍ മുൻനിരക്കാരന്‍ ആകാനും ആ സ്ഥാനം നില നിര്‍ത്താനും അഭിനയശേഷി മാത്രം പോരെന്നും നല്ല അച്ചടക്കവും ആസൂത്രണവും കൂടി വേണമെന്നതിന് മമ്മൂട്ടിയുടെ കരിയർ തന്നെ സാക്ഷ്യം.  സൂപ്പർതാരപദവിയിൽ വെല്ലുവിളി നേരിടുമ്പോഴൊക്കെ അതിനെ അതിജീവിക്കാൻ കെല്പുണ്ടാവുക, ദീര്‍ഘ കാലം സൂപ്പർ താരപദവിയിൽ തുടരുക തുടങ്ങിയവ അദ്ദേഹത്തിന്റെ സവിശേഷതകളാണ്. ഷഷ്ടിപൂര്‍ത്തിക്കടുത്ത് പ്രായമെത്തിയ മമ്മൂട്ടിയെ പ്രായം ചെന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോഴും ശല്യം ചെയ്യുന്നില്ല. അച്ചടക്കമുള്ള ജീവിതശൈലി തന്നെയാണ് മമ്മൂട്ടിയെ ഇപ്പോഴും പ്രായത്തെ അതിജീവിക്കാൻ സഹായിക്കുന്നത്. കടന്നുപോവുന്ന പ്രായവും ഇമേജ് പ്രതിസന്ധിയുമൊന്നും മമ്മൂട്ടിയെ ബാധിക്കുന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമായൊരുക്കിയ ഡോ.അംബേദ്കർ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി താൻ ഒരു ദേശീയ നടനാണെന്നും തെളിയിച്ചിട്ടുണ്ട്. അംബേദ്കറെ അവതരിപ്പിക്കാനായി ഇംഗ്ലീഷിൽ പ്രത്യേക പരിശീലനം തന്നെ നടത്തിയ മമ്മൂട്ടി ഒരു മലയാളി നടന്റെ പരിമിതികളെ ചവിട്ടി മെതിച്ചു കൊണ്ടാണ് അംബേദ്കർക്ക് ജീവൻ നൽകിയത്. തമിഴിലും അദ്ദേഹം നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

·   ഇത് പോലെ തന്നെ സ്വതസിദ്ധമായ വളരെയേറെ പ്രത്യേകതകള്‍ ഉള്ള നടന പ്രതിഭയാണ് മോഹന്‍ ലാലും. 1978 ല്‍ ലാലിന്റെ സുഹൃത്തുക്കള്‍ തന്നെ നിര്‍മ്മിച്ച തിരനോട്ടം എന്ന സിനിമയില്‍ ഒരു  ഹാസ്യകഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അദ്ദേഹം അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ 1980 ല്‍ പുറത്തിറങ്ങിയ "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍" ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആദ്യ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. അയത്ന ലളിതവും അതീവ സ്വാഭാവികതയുള്ളതുമായ അഭിനയശൈലിയും നര്‍മ്മരസ പ്രധാനമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള തന്മയത്വവും ആയിരുന്നു 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ  അല്ലെങ്കിൽ ലാലേട്ടൻ  എന്ന് ആരാധകര്‍ വിളിക്കുന്ന  മോഹൻലാലിന്റെ ആദ്യകാല കഥാപാത്രങ്ങളെ തങ്ങളുടെ അയല്‍പക്കത്തെ പയ്യന്‍ എന്ന  രീതിയിലാണ് ജനങ്ങള്‍ നെഞ്ചേറ്റിയത്. പിന്നീടങ്ങോട്ട് വളരെ ഗൌരവം നിറഞ്ഞ അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ പ്രകടിപ്പിക്കേണ്ടുന്ന ഉജ്വല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചില മലയാളേതര ചിത്രങ്ങളിലെ അഭിനയവും കേരളത്തിനു പുറത്തെ മലയാളികളുടെ എണ്ണത്തിലെ വളർച്ചയും അദ്ദേഹത്തെ തമിഴിലും ഹിന്ദിയിലും പ്രശസ്തനാക്കി. മലയാള സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ. അഭിനയത്തിനും സിനിമാ നിര്‍മ്മാണത്തിനുമുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍, ചെറുതും വലുതുമായ മറ്റു പുരസ്കാരങ്ങള്‍, പദ്മശ്രീ, ഡോക്ടറേറ്റ്‌, ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) മുതലായ അംഗീകാരങ്ങള്‍ ഇദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്.


മേല്‍പ്പറഞ്ഞവയൊക്കെ ഈ പ്രതിഭകളുടെ വളരെ കുറച്ചു പ്രത്യേകതകള്‍ മാത്രമാണ്.


ഇവര്‍  അഭിനയിച്ച പടങ്ങള്‍ തുടര്‍ച്ചയായി പരാജയമാകുന്നു എന്നത് കൊണ്ട് മാത്രം ഇവര്‍ മുന്‍ നടന്‍മാര്‍ മാത്രമായി പോകും എന്നു ചിന്തിക്കുന്നത് ശുദ്ധ പോഴത്തരമാണ്. ഏതെന്കിലും ഒരു സിനിമയുടെ വിജയമാണ് ഇവരെ ഈ രംഗത്ത് ജീവശ്വാസം നല്‍കി നില നിര്‍ത്തുന്നത് എന്നുള്ള കണ്ടു പിടുത്തവും അതി വിചിത്രമാണ്.

മധു, സോമന്‍, സുകുമാരന്‍, പ്രതാപ്‌ പോത്തന്‍, രതീഷ്‌, ശങ്കര്‍ തുടങ്ങിയവര്‍ ഒരു കാലത്ത് മലയാള സിനിമയിലെ നായകന്മാര്‍ ആയിരുന്നിട്ടു പിന്നെ മറ്റു ശ്രദ്ധേയമായ സഹ വേഷങ്ങള്‍ ചെയ്തു തിളങ്ങിയവരാണ്. അത് പോലെ തിലകന്‍, ജഗതി, നെടുമുടി വേണു, ഒടുവില്‍ മുതലായവര്‍ സിനിമയിലെ അനശ്വര വ്യക്തിത്വങ്ങള്‍ ആയതും നായകവേഷങ്ങള്‍ ചെയ്തത് കൊണ്ടല്ല. പിന്നെ ശ്രദ്ധിക്കപ്പെടാതെ നഷ്ടപ്പെടുന്ന വര്‍ഷങ്ങള്‍ എന്നതൊന്നും പ്രതിഭയുടെ മുന്‍പില്‍ വലിയ കാര്യങ്ങള്‍ അല്ല. ഭരത് ഗോപി, ടി ജി രവി, ജോസ് പ്രകാശ്‌, ഉമ്മര്‍, ബാലന്‍ കെ നായര്‍, രവീന്ദ്രന്‍ ഇവരൊക്കെ വര്‍ഷങ്ങളോളം തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിട്ട് വീണ്ടും വന്നു അഭിനയ മികവ് കൊണ്ട് നമ്മെ വിസ്മയിപ്പിച്ചവരാണ്. 

മമ്മൂട്ടിയായാലും മോഹന്‍ ലാല്‍ ആയാലും കുട്ടി കുസൃതികളും മരം ചുറ്റി പ്രേമവും ഉപേക്ഷിച്ചു  തങ്ങളുടെ പ്രായത്തെ അംഗീകരിച്ചു അതിനനുസ്സരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറായാല്‍ പിന്നെ ഏതൊക്കെ മാധ്യമങ്ങളും ലോബികളും അവിശുദ്ധമായി കൈ കോര്‍ത്താലും ഇവരെ മരിക്കുന്നത് വരെ കരക്കിരുത്താന്‍ ആര്‍ക്കുമാകില്ല. കഥാപാത്ര ശൈലീമാറ്റത്തിന്  ഇവര്‍ക്ക് അനുകരിക്കാവുന്ന ഏറ്റവും നല്ല മാതൃക ബോളിവുഡ് ബിഗ്‌ ബി സാക്ഷാല്‍ അമിതാബ് ബച്ചന്‍ തന്നെയാണ്. മലയാളത്തില്‍ നോക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍പുള്ള താരനായകന്‍ പ്രേം നസീര്‍ ഈ പ്രായത്തില്‍ സ്വയം അച്ഛന്‍ വേഷങ്ങളിലേക്ക് പിന്‍വാങ്ങിയിരുന്നു എന്നതും ശ്രദ്ധേയമാണ്. 

എങ്ങനെയൊക്കെ നോക്കിയാലും  കൊട്ടക എന്ന നാല് ചുവരുകള്‍ക്കിടയിലുള്ള യഥാര്‍ഥ സിനിമാ ലോകത്ത് ആളെക്കൂട്ടുന്നതില്‍ നമ്മുടെ പരമ്പരാഗത  സൂപ്പര്‍താരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുക തന്നെയാണ്‌. ഒരു പ്രാഞ്ചിയേട്ടനും ദൃശ്യവും ഒക്കെ ഇടക്കാലാശ്വാസങ്ങള്‍ മാത്രമാണെന്നത് സത്യവുമാണ്. ഇവരെ വച്ച് സിനിമ ചെയ്യുന്നവര്‍ ഇത്‌ മനസിലാക്കിയില്ലെങ്കിലും ഇവരെങ്കിലും ഈ സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പക്ഷെ , അടിമുടി ഒരു മാറ്റത്തിന്റെ പാതയിലേക്ക്‌ മമ്മൂട്ടിയും മോഹന്‍ലാലും ആത്മാര്‍ഥമായി നീങ്ങിയാല്‍ മലയാള സിനിമയില്‍ നിലക്കാത്ത വിസ്മയക്കാഴ്ചകള്‍ ആയിരിക്കും അവര്‍ക്ക് ഇനിയും പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാന്‍ ആവുക. തങ്ങളുടെ പ്രായത്തിനും രൂപത്തിനും ഇണങ്ങുന്ന നൂറു കണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാള സിനിമാ രംഗത്ത് അവർ ചിരംജീവികൾ ആവട്ടെ എന്നാണ് ഒരു സാധാരണ സിനിമാ ആസ്വാദകൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നത്....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment