ഞാൻ വെറും പോഴൻ

Saturday 21 February 2015

ഹേയ് മല്ലൂ, ലാലിസത്തിനപ്പുറം കേരളത്തിൽ ചിലത് സംഭവിക്കുന്നുണ്ട്...

ലാലിസത്തിന്റെയും ദേശീയ ഗെയിംസിന്റെയും ചില്ലറ കോടതി വിധികളുടെയും മറവിൽ അത് വരെ കേരളത്തിൽ സംഭവിച്ചു കൊണ്ടിരുന്ന എല്ലാ വിഷയങ്ങളും നമ്മൾ കൈവിട്ടു. ഇടതടവില്ലാത്ത മാധ്യമ വിചാരണയിൽ നിന്ന് മാണിയും ഉമ്മൻ ചാണ്ടിയും തല്ക്കാലത്തേക്ക് രക്ഷപ്പെട്ടു. സമര വഴികളിൽ ഇരുട്ടിൽ തപ്പുന്ന പ്രതിപക്ഷമാണെങ്കിൽ രാഷ്ട്രീയ വിഷയങ്ങളിൽപ്പോലും എന്ത്‌ നിലപാടെടുക്കണമെന്ന് തിട്ടമില്ലാതെ ഇഴയുന്നു. ഉദ്യോഗസ്ഥ സിംഹങ്ങൾ ആകട്ടെ, രാഷ്ട്രീയ യജമാനന്മാർ വണങ്ങാൻ ആവശ്യപ്പെട്ടാൽ മുട്ടിലിഴയുന്നു. വരുതിയ്ക്ക് നില്ക്കാത്തവരെ തട്ടിക്കളിക്കുന്നു. ജുഡീഷ്യറി പലപ്പോഴും ജയരാജൻ സഖാവ് പറഞ്ഞ വെളിച്ചം പരത്തുന്ന വിധികൾ പുറപ്പെടുവിച്ച് ജനങ്ങളെ നിരാശയിലേക്ക് തള്ളി വിടുന്നു. മാധ്യമങ്ങൾ ആണെങ്കിൽ വീണു കിട്ടുന്ന വാർത്തകളെ രണ്ടു ദിവസം ആഘോഷിച്ച ശേഷം ചവറ്റു കുട്ടയിൽ എറിയുന്നു. മനുഷ്യാവകാശ കമ്മീഷനും ഇടതും വലതും ചെറുതും വലുതുമായ രാഷ്ട്രീയ ഭിക്ഷക്കാരും ആമാശയ വാദികളായ അസംഖ്യം നേതാക്കളും അവരുടെ പോഷക സംഘടനകളും എണ്ണമില്ലാത്തത്ര തൊഴിലാളി സംഘടനകളും സമുദായ സംഘടനകളും  സാംസ്കാരിക-സാഹിത്യ നായകന്മാരും കോടിക്കണക്കിനു ആരാധകരുള്ള സിനിമാ താരങ്ങളുമുള്ള  ഈ കേരളത്തില്‍ ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും ഇവരാരും തന്നെ അറിയാതെ പോകുന്നു. 

കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ട രണ്ടു വാർത്തകൾ...ഒന്ന് ചിരിപ്പിക്കുന്നതും മറ്റൊന്ന് നടുക്കുന്നതും... വയനാട്ടിലെ നരഭോജിക്കടുവയെ കൊല്ലണം എന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടങ്ങി എന്നും അതിനെത്തുടർന്ന് നരഭോജിക്കടുവയെ വെടി വച്ച് കൊല്ലാൻ സർക്കാർ ഉത്തരവ് ഇറക്കും എന്നുമുള്ള വാർത്തയാണ്. രണ്ടാമത്തേത് മുഹമ്മദ് നിഷാം എന്ന സഹസ്ര കോടീശ്വരന്റെ കൊടും ക്രൂരതകൾക്കിരയായി ജീവന്‍ പൊലിഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ ദുരന്തവാർത്ത. 

ഇതുവരെ വയനാടിന്റെ പേടിസ്വപ്നം കാട്ടാനകളായിരുന്നു എങ്കിൽ ഇപ്പോൾ ഇതാ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വന്‍ കൃഷി നാശവും അനവധി മനുഷ്യർക്ക് മരണവും സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ കടുവയും പുലിയും ഇറങ്ങി എന്ന വാർത്ത അസാധാരണമല്ലെങ്കിലും കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു എന്ന് ആദ്യമായാണ്‌ കേൾക്കുന്നത്.  വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപ ചില"വായീ"പ്പോകുന്നുണ്ടെങ്കിലും  വന്യജീവി ആക്രമണം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. പരിസ്ഥിതി സംരക്ഷണത്തെ വികസന വിരോധമായി ചിത്രീകരിച്ച് കാടും പ്രകൃതി വിഭവങ്ങളും നക്കിത്തുടയ്ക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കാത്തിടത്തോളം ജലക്ഷാമവും പരിസ്ഥിതിശോഷണവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രണാതീതമായി കാടും പ്രകൃതിയും രോഗാതുരമാകും. രോഗതുരമായ കാടിന്റെ ഉപോല്പ്പന്നമാണ് നരഭോജിയായി മാറിയ കടുവ എങ്കില്‍ അത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വൻ വിപത്തിന്റെ തുടക്കം മാത്രമായിരിക്കും. വന്യ മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നേരിടുന്ന പരിമിതിയുടെയും പ്രതിസന്ധിയുടെയും പ്രതിഫലനമാണ് വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും മനുഷ്യനെ ആക്രമിച്ച് തുടങ്ങുന്നതും. നാൾക്കു നാൾ കുറയുന്ന കാടിന്റെ വിസ്തൃതി, പാറ, മണ്ണ്, തടി എന്നിവയ്ക്ക് വേണ്ടി കാടിളക്കി നടത്തുന്ന യന്ത്രവല്കൃത പ്രവർത്തനങ്ങൾ, കാടിനടുത്ത പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ജനസാന്ദ്രത, കാടിനെ ചൂഷണം ചെയ്യരുതെന്ന ഗോത്ര നിയമങ്ങള്‍ തെറ്റിച്ചു കൊണ്ട് ആദി വാസികളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ, വന്യ മൃഗങ്ങളുടെ എണ്ണത്തിൽ വരുന്ന വർദ്ധന ഇങ്ങനെയുള്ള വിവിധ കാരണങ്ങൾ കാടും നാടും തമ്മിലുള്ള ആരോഗ്യകരമായ സംതുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു എന്ന് സാമാന്യമായി ചിന്തിച്ചാൽ മതി കടുവ - ആന ആക്രമണങ്ങൾക്ക് തടയിടാനുള്ള പദ്ധതികൾ എവിടെ നിന്ന് തുടങ്ങണം എന്ന കാര്യത്തിൽ ഒരു ദിശാബോധം കിട്ടാൻ. അല്ലാതെ, ഒരു കടുവയെ വെടിവച്ചു കൊന്നാൽ വേറെ നാല് കടുവകൾ ഇറങ്ങും...ഒരു കാട്ടാനയെ ഓടിച്ചാൽ വേറെ പത്തെണ്ണം വരും....ഇത് പോലെ, ട്യൂമർ മാറ്റാൻ വിക്സ് പുരട്ടുന്നവരെ കാണുമ്പോൾ കാണുമ്പോൾ ചിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ...

വിശേഷ ബുദ്ധിയില്ലാത്ത ഒരു വന്യമൃഗം വയനാട്ടിൽ കാണിച്ച ന്രിശംസ്യതയെക്കാൾ പതിന്മടങ്ങ് കൂടിയ ക്രൂരതയാണ് തൃശൂരിൽ ശോഭ സിറ്റിയില്‍ അരങ്ങേറിയത്. കോടികൾ വില മതിയ്ക്കുന്ന ആഡംബരവണ്ടിയുമായി, തന്റെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗേറ്റിൽ എത്തിയ മുഹമ്മദ് നിഷാം എന്ന യുവ വ്യവസായി, ഗേറ്റ് തുറന്നു കൊടുക്കാൻ അല്പ്പം വൈകിയതിനാണ് ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു മൃതപ്രായനാക്കിയത്. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാന്‍ ഫൗണ്ടനു ചുറ്റും ഓടിയ ചന്ദ്രബോസിനെ പിന്തുടര്‍ന്ന് നിഷാം വാഹനമിടിച്ച് വീഴ്ത്തി വലിച്ചിഴച്ച് തലങ്ങും വിലങ്ങും മർദ്ദിച്ചു എന്നായിരുന്നു പത്രവാർത്തകൾ. ചന്ദ്രബോസിന്റെ ദേഹത്ത് 15 മുറിവുകളും ഒന്‍പതു വാരിയെല്ലുകള്‍ക്ക് ക്ഷതവും ഏറ്റിരുന്നു എന്നും, ക്രൂരമായ മർദ്ദനത്താൽ വാരിയെല്ലുകൾ തകർന്നു ആന്തരികാവയവങ്ങൾ മുറിഞ്ഞാണ് ആഴ്ചകളോളം മരണത്തോട് മല്ലടിച്ച ചന്ദ്രബോസ് അകാലത്തിൽ മരണപ്പെട്ടത് എന്നും  പോസ്റ്മോര്ട്ടം റിപ്പോർട്ടിനെ ഉദ്ധരിച്ചു വാർത്തകൾ ഉണ്ടായിരുന്നു. നിഷാമിന്റെ ഭാര്യ കൂടി നോക്കി നിൽക്കുമ്പോഴാണ് ഈ മർദ്ദനമൊക്കെ അരങ്ങേറിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ കേസിന്റെ അന്ത്യം എന്ത് തന്നെയായാലും വാച്ച്മാന്‍, കൂലിപ്പണിക്കാരന്‍, പെയിന്റിംഗ് തൊഴിലാളി എന്നെ നിലകളിൽ പണിയെടുത്ത്, ജീവിതത്തിന്റേ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെട്ടിരുന്ന 47 കാരനായ ചന്ദ്രബോസിന്റെ കുടുംബം അനാഥമായി.

പണത്തിന്റെ ബലത്തിൽ അധികാരികളെ കയ്യിലെടുക്കുന്ന നിഷാമിനെതിരെ, ഒരു വനിതാ എസ്‌ഐയെ കാറില്‍ പൂട്ടിയിട്ടതും പാര്‍ട്ട്ണര്‍മാരെ മര്‍ദ്ദിച്ചതും അടക്കം പത്തിലേറെ ക്രിമിനൽ കേസുകള്‍ ഉണ്ടെന്നാണ് വായിച്ചറിഞ്ഞത്.  കാലങ്ങളായി നിയമ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെയും ഗുണ്ടാ മാഫിയ നടപടികളിലൂടെയും പണം സമ്പാദിച്ചു കൂട്ടിയ മുഹമ്മദ് നിഷാമിന്റെ വഴിവിട്ട നടപടികള്‍ക്കും മയക്കുമരുന്നു കടത്തടക്കമുള്ള ക്രിമിനല്‍ കേസുകള്‍ക്കും സഹായം നല്‍കുന്നത് സര്‍ക്കാരിലെ ഉന്നതരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആരോപിച്ചിരുന്നു. ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടായിട്ടും ഒന്നില്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെടാത്തത് ഇതിന്റെ തെളിവാണെന്നും കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളിലുള്ള സ്വാധീനം ഇയാള്‍ പ്രയോജനപ്പെടുത്തിയാണ് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നതെന്നും  കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്തിന്റെ പ്രധാന കണ്ണിയായ ഇയാളെ കുറിച്ച് സംസ്ഥാന പോലീസിന് നേരത്തെ തന്നെ അറിവു ലഭിച്ചിട്ടും നടപടിയുണ്ടായില്ല എന്നും ഒക്കെയുള്ള മുരളീധരന്റെ ആരോപണങ്ങൾ ഗൌരവമായി അന്വേഷിക്കപ്പെടേണ്ടതാണ്. സര്‍ക്കാരിലും പ്രതിപക്ഷത്തുമുള്ള ഉന്നതരുടെ സംരക്ഷണയിലാണ് മുഹമ്മദ് നിഷാം ഈ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നതെന്നും ഇപ്പോള്‍ ഇയാള്‍ക്കെതിരെ നടപടിയുമായി പോലീസ് മുന്നോട്ടു വന്നപ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുരളീധരൻ ആരോപിക്കുമ്പോൾ ഇതെല്ലാം വിശ്വസിക്കാൻ പൊതുജനം നിർബന്ധിതരാകുന്നു. 

കേസുമായി ബന്ധപ്പെട്ട സംഭവം നടന്ന ഉടനെ ചന്ദ്രബോസിന്റെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ടു കൂടുതൽ പൊതു ജന ഐക്യം രൂപപ്പെടാതിരിക്കാനാണ് ഇതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ കേട്ടിരുന്നത് നിഷാമിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നായിരുന്നു. ഇപ്പോൾ കാപ്പയുമില്ല കോപ്പയുമില്ല. നിഷാമിന്റെ പേര് കൂടി ഉൾപ്പെട്ട കൊക്കെയിന്‍ കേസ് അന്വേഷിച്ചു കൊണ്ടിരുന്ന നിശാന്തിനി IPS നെ സ്ഥലം മാറ്റിയതിനെയും ജനങ്ങൾ സംശയത്തോടെയാണ് കണ്ടിരുന്നത്. ഹൈക്കോടതിയില്‍ നിഷാമിന്റെ കേസുകള്‍ വാദിക്കുന്നത് എ.ജി. കെ. പി. ദണ്ഡപാണിയുടെ മകനാണെന്നും നിഷാമിനെതിരെയുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുന്നു എന്നും ഇയാളെ രക്ഷിക്കാന്‍ ഭരണ കക്ഷി നേതാക്കൾ തന്നെ ഇടപെടുന്നു എന്നും ഒക്കെ കേൾക്കുമ്പോൾ ഇപ്പോൾ നടക്കുന്ന അന്വേഷണം ഒക്കെ ചുമ്മാ നനഞ്ഞ പടക്കം അല്ലെ എന്ന് തോന്നിപ്പോകുന്നു. മരണമൊഴി എടുക്കാൻ ചന്ദ്രബോസിന്റെ സംസാരശേഷി തിരിച്ചുകിട്ടിയില്ല എന്ന പോലീസ് ഭാഷ്യം എങ്ങനെ വിശ്വസിക്കും.  ചന്ദ്രബോസ് മരിച്ചപ്പോള്‍ നിസാമിനെതിരെ കൊലപാതക കേസ് ചാർജ് ചെയ്യുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്. പക്ഷേ, ടിവി ദൃശ്യങ്ങളിൽ, നിഷാമും അയാളുമായി ഇടപഴകുന്ന പോലീസുകാരും തമ്മിലുള്ള ഇടപെടലിലെ ശരീര ഭാഷ കാണുമ്പോൾ തന്നെ അറിയാം അയാൾ അവർക്ക് അത്ര അനഭിമതൻ അല്ല എന്ന്. ഇതിനിടെ ഇയാൾ മാനസിക വിഭ്രാന്തിയോ മനോ വൈകല്യമോ ഉള്ള ആളാണെന്ന് വരുത്തിത്തീർക്കാൻ പോന്ന ചില റിപ്പോർട്ടുകളും കണ്ടു തുടങ്ങിയിട്ടുണ്ട്.  മനോവൈകല്യത്തിന്റെ ആനുകൂല്യത്തിൽ നിയമത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമല്ലേ ഇത് എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. 

മുഹമ്മദ് നിഷാമിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും ഇയാളെ സഹായിക്കുന്ന ഉന്നതരെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇയാളുടെ ബന്ധങ്ങളെപ്പറ്റിയും ബിസിനസ് പങ്കാളികളെ കുറിച്ചും സ്വതന്ത്രമായ അന്വേഷണം  നടക്കണം. നിഷാമിനെപ്പോലുള്ള പേപ്പട്ടികളുടെ ക്രൂരത മൂലം അനാഥരായ കുടുംബത്തിന്റെ തോരാക്കണ്ണീര്‍ ഒപ്പാനും മാന്യമായും സുരക്ഷിതമായും അവര്‍ക്ക് ജീവിക്കാനും കഴിയുന്ന സാഹചര്യം എത്രയും വേഗം ഒരുക്കിക്കൊടുക്കേണ്ടത് ഈ സമൂഹത്തിന്റെ കടമയാണ്. ജനങ്ങളുടെ നികുതിപ്പണം എടുത്തല്ല ഇതൊന്നും ചെയ്യേണ്ടത്. ഇവന്റെയൊക്കെ സ്വത്ത് വകകൾ കണ്ടു കെട്ടി വേണം ഇത്തരം സഹായങ്ങൾ ചെയ്യാൻ. പണത്തിന്റെയും അത് നല്കുന്ന സ്വാധീനത്തിന്റെയും ബലത്തിൽ എന്ത് ക്രൂരതയും ചെയ്യാനുള്ള മനോഭാവവുമായി നടക്കുന്നവരെ അമര്‍ച്ച ചെയ്ത് അവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ എത്രയും വേഗത്തിൽ നൽകിയാലേ ഇവിടെ നീതിയുടെ സംരക്ഷണം സാധ്യമാകൂ....

പിച്ചയെടുത്ത് ജീവിച്ചിരുന്ന ഗോവിന്ദച്ചാമി എന്ന കൊടും ക്രിമിനലിന് വേണ്ടി ലക്ഷങ്ങൾ ഫീസുള്ള വക്കീലന്മാർ കേസ് വാദിക്കുന്ന ഈ നാട്ടിൽ, സൗമ്യയുടെ കുടുംബം നഷ്ടങ്ങൾ കൈമുതലാക്കി കണ്ണീർ  കുടിച്ചു കഴിയുമ്പോൾ ജയിലിൽ സർക്കാർ നല്കുന്ന മെച്ചപ്പെട്ട സൌകര്യങ്ങൾ ആസ്വദിച്ചു വർഷങ്ങൾ കഴിയാൻ ഗോവിന്ദച്ചാമിയ്ക്ക് സൗകര്യമൊരുക്കുന്ന നിയമ സംവിധാനങ്ങൾ ഉള്ള ഈ നാട്ടിൽ, നിയമത്തിന്റെ പഴുതുകളും നീതിന്യായ വ്യവസ്ഥയുടെ നൂലാമാലകളും  ഉപയോഗപ്പെടുത്തി ഈ നരഭോജി രക്ഷപ്പെടാതിരിക്കാൻ പൊതു സമൂഹം വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments: