ഞാൻ വെറും പോഴൻ

Tuesday 6 June 2017

മനുഷ്യന് വേണ്ടി സംസാരിക്കാൻ ഇവിടെ ഒരു പട്ടിയുമില്ല !!??


സംസ്ഥാന ഭരണസിരാകേന്ദ്രത്തിനടുത്ത പുല്ലുവിള സ്വദേശി മല്‍സ്യതൊഴിലാളിയായ ജോസ് ക്ലിന്‍ ഇന്നലെ രാത്രി ജോലി കഴിഞ്ഞെത്തി ആഹാരം കഴിച്ചശേഷം, തോണിയുടെ അടുത്തേയ്ക്ക് പോകവെയാണ്  ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിനിരയായത്.

പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സജി എന്ന ആളെ തെരുവുനായ കടിച്ച വാർത്ത ഒരേ സമയം കൗതുകവും ഞെട്ടലും ഉണ്ടാക്കിയിട്ട് അധിക കാലമായില്ല. ഒരു അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് പൊലീസ് സ്റ്റേഷന്‍ കാന്റീന്‍ സമീപത്ത് കൂടി അലഞ്ഞുതിരിഞ്ഞ് നടന്ന നായ സജിയെ കടിച്ചത്. നായ്ക്കളെ പുനരധിവസിപ്പിക്കാൻ പാര്‍ക്ക് സ്ഥാപിച്ച നഗരസഭയാണ് പാലാ.  ഏഴുലക്ഷം രൂപ മുതൽ മുടക്കിൽ ഒരേസമയം അറുപത് നായ്ക്കളെ സംരക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് അവകാശപ്പെട്ടാണ് പാലായിൽ അന്ന് നായ് പാർക്ക് തുടങ്ങിയത്.

വര്‍ക്കലയിൽ വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രാഘവന്‍ എന്ന വൃദ്ധൻ തെരുവു നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും ഒരു വര്ഷമായില്ല. അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് തൊണ്ണൂറുകാരനായ രാഘവന്‍ മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അദ്ദേഹത്തെ ആറോളം നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത്.

പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ശിലുവമ്മ (65) എന്ന വയോധിക മരിച്ചത് കഴിഞ്ഞ ആഗസ്റ്റിൽ ആയിരുന്നു. ഇവരുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചു തിന്ന നിലയിലായിരുന്നു അപകടസ്ഥലത്ത് അവരെ കണ്ടെത്തിയത്. ഇവരുടെ മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ ആക്രമിച്ചു. ഒടുക്കം അയാൾ കടലില്‍ ചാടിയാണ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റൊരു വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റു. പത്ര റിപ്പോർട്ടുകൾ അനുസരിച്ച് നൂറോളം പട്ടികളാണ് ഇവരെ കൂട്ടത്തോടെ ആക്രമിച്ചത്.

അടുത്തയിടെ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണീ വാർത്തകളെല്ലാം.......

രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിലെ ശ്രദ്ധേയമായ ചിത്രമായിരുന്ന "ബ്ലാക്കിലെ" മമ്മൂട്ടിയുടെ ഷണ്മുഖൻ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്; "ആണ്‍ഗുണ്ടയ്ക്ക് പെണ്‍ഗുണ്ടയിൽ ഉണ്ടാകുന്ന വിചിത്ര ജന്മങ്ങൾ ഒന്നുമല്ല ഈ ഗുണ്ടകൾ". ഗുണ്ടകളുടെ കാര്യത്തിൽ ഷണ്മുഖന്റെ ഡയലോഗ് സത്യമാണെങ്കിലും തെരുവ് പട്ടികളുടെ കാര്യത്തിലെ സത്യം മറ്റൊന്നാണ്. ഭൂരിഭാഗം തെരുവുപട്ടികളും ഒരു തെരുവ് പട്ടിക്ക് മറ്റൊരു തെരുവ് പട്ടിയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ തന്നെയാണ്. 

ഇവറ്റകളെ കൂട്ടത്തോടെ കാണാത്ത ഒരു തെരുവുകളും ഇന്ന് കേരളത്തിലില്ല. സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും മുരളുകയും കുരക്കുകയും കടിക്കുകയും ചെയ്യുന്ന സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന്റെ സമാധാന ജീവിതത്തിനു നേരെ വെല്ലുവിളി ഉയർത്തുന്നു.  തെരുവ് നായയ്ക്ക് ചെറിയവൻ, വലിയവൻ, ഉള്ളവൻ, ഇല്ലാത്തവൻ, പണ്ഡിതൻ, പാമരൻ, സ്ത്രീ, പുരുഷൻ, കുട്ടി, മുതിർന്നയാൾ എന്നൊന്നും ഉള്ള യാതൊരു വ്യത്യാസവും ഇല്ല. അവർ ആരെയും കടിക്കും. പ്രഭാത സവാരിക്കാരും സ്‌കൂള്‍ കുട്ടികളും ഒക്കെ ഇവറ്റകളുടെ പ്രധാന ഇരകളാണ്. മുൻപൊക്കെ വീടുവിട്ടിറങ്ങുന്നവരാണ് നായ്പ്പേടി അനുഭവിച്ചിരുന്നതെങ്കിൽ ഇന്ന് കഥ മാറി. സ്വന്തം വീട്ടുമുറ്റത്തും ക്ലാസ് മുറികളിലും പണി സ്ഥലത്തും കയറി പട്ടികൾ മേയുന്നു. പിഞ്ചുകുഞ്ഞിനെ മുതൽ വയോവൃദ്ധരെ വരെ തെണ്ടിപ്പട്ടികൾ കടിച്ചു കീറിയ കഥകളുമായാണ് ഓരോ ദിവസത്തെയും പത്രങ്ങൾ വരുന്നത്.  കേരളത്തിൽ പെരുകുന്ന തെരുവ് പട്ടികളുടെ ദയാരഹിതമായ ആക്രമണം ഇന്നൊരു സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ട്. ഈ ഗുരുതരമായ പ്രശ്നത്തെ ഏതെങ്കിലും രീതിയിൽ‍ ഇല്ലാതാക്കാൻ‍ അധികാരികളും ജനങ്ങളും ഒരുപോലെ തല പുണ്ണാക്കുന്നതിനിടയിൽ കുറെ പട്ടി പ്രേമികൾ "പട്ടികളുടെ മനുഷ്യാവകാശം" സംരക്ഷിക്കാൻ ഇറങ്ങി. അക്രമോൽസുകാരായി തെരുവ് വാഴുന്ന ഈ നാട്ടിലെ അസംഖ്യം തെരുവുപട്ടികളും, മേനക ഗാന്ധിയും രഞ്ജിനി ഹരിദാസും ജസ്റ്റിസ് നാരായണക്കുറുപ്പും ലോക്കൽ-ദേശീയ- അന്തർദേശീയ പട്ടിപ്രേമികളും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി എഗന്‍സ്റ്റ് ആനിമല്‍സ് (SPCA)യും തുടങ്ങി, അന്തർ സംസ്ഥാന-ദേശീയ-ആഗോള പട്ടിപ്രേമികൾ പടച്ചു വിട്ട ഹേറ്റ്‌സ് കേരള, ബോയ്‌കോട്ട് കേരള എന്നീ സോഷ്യൽ മീഡിയ ഹാഷ് ടാഗുകളും കൂടിയായപ്പോൾ സംഗതി ഒന്ന് കൂടി കളം മൂത്തു എന്ന് പറഞ്ഞാൽ മതി. സ്ത്രീ ശരീരത്തിന്റെ കച്ചവട സാധ്യതകൾ എല്ലാം വിറ്റു കാശാക്കിയ ആഗോള പോണ്‍ പ്രേമികളുടെ രോമാഞ്ചം സണ്ണി ലിയോണ്‍ മറ്റെല്ലാ മേഖലകളെയും ഉദ്ധരിച്ചു കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ തെണ്ടിപ്പട്ടികളെയും ഉദ്ധരിക്കാൻ വേണ്ടി രംഗത്തു വന്നു. 

ഇതിനിടെ ബഹുജനപക്ഷത്ത് നിന്ന് കൊണ്ട് തെരുവ് നായ് ഉന്മൂലന പരിപാടികളുമായി മുന്നോട്ടു വന്ന ചിറ്റിലപ്പിള്ളി കൊച്ചൗസേഫിനെയും ജോസ് മാവേലിയെയും മറ്റു ചില സാധാരണക്കാരെയും പട്ടി പ്രേമികൾ ഒറ്റക്കും കൂട്ടമായും തെരുവ് നായ്ക്കളെക്കാൾ ക്രൂരമായി കടിച്ചു കുടഞ്ഞു കൊണ്ടിരിക്കുകയാണ്. നായ്ശല്യം കൊണ്ട് പൊറുതി മുട്ടിയ, ഇവിടെയുള്ള ഗതികെട്ട പൊതുജനം പരാതികളുമായി അധികാരികളെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജനങ്ങൾ നേരിട്ട് നായ് നിർമ്മാർജന പരിപാടികൾ തുടങ്ങി. അവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കാൻ തുടങ്ങിയതോടെ ജനം വീണ്ടും വലഞ്ഞു. മേനക ഗാന്ധി, IPC Section 428, 429 എന്നൊക്കെ കേട്ട് നായ്ക്കൾക്ക് കൊട്ടെഷനുമായി ഇറങ്ങിയവർ കിടുങ്ങി. കടിക്കുന്ന പട്ടിയെക്കൊന്ന് ജയിലിൽ പോകേണ്ടി വരുന്ന അവസ്ഥ ഈ ജനാധിപത്യ രാജ്യത്തേ ഉണ്ടാകാൻ വഴിയുള്ളൂ. വിദഗ്ദ്ധാഭിപ്രായത്തിൽ ആറോ അതിലധികമോ ഉള്ള നായ്ക്കൂട്ടങ്ങൾ പൊതുവെ അപകടകാരികൾ ആണ്. മനുഷ്യജീവന്റെ സുരക്ഷക്കു ഭീഷണിയാവുന്ന തെരുവ് നായയെ കൊല്ലരുതെന്ന് ഒരു നിയമവും കോടതിയും ഇവിടെ അനുശാസിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ, ഇവയെ തെരുവിൽ നിന്നും ഇല്ലാതാക്കാൻ ഒന്നുകിൽ പുനരധിവസിപ്പിക്കണം; അല്ലെങ്കിൽ ഉന്മൂലനം ചെയ്യണം. അടിയന്തിര പുനരധിവാസത്തിന്റെ പ്രായോഗികത എത്രത്തോളമുണ്ടെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്റെ അറിവനുസരിച്ച് ഒരു നായയെ കൊന്നാല്‍ പരമാവധി ശിക്ഷ 50 രൂപ പിഴ മാത്രമാണ്. പിഴയടച്ച പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം എടുക്കാവുന്ന കേസാണിത്. ആവർത്തിച്ചാൽ മാത്രമേ കടുത്ത ശിക്ഷകൾ ഉള്ളൂ. ഓരോ പ്രദേശത്തേയും ജനങ്ങൾ ഒത്തൊരുമിച്ചാൽ തീരാവുന്ന പട്ടി പ്രശ്നമേ ഈ നാട്ടിലുള്ളൂ. യുദ്ധകാലാടിസ്ഥാനത്തിൽ എണ്ണം നിയന്ത്രിച്ച ശേഷം എബിസിയും കാര്യക്ഷമമായ ലൈസൻസിങ്ങും കൊണ്ട് വന്നാൽ വ്യാപകമായ തെരുവ് നായ് ആക്രമണങ്ങൾ  ഇല്ലാതാക്കാവുന്നതേ ഉള്ളൂ. 


പിന്നെ, നായ്ക്കളെ കൂട്ടത്തോടെ കൊന്ന് നികൃഷ്ടമായി പ്രദർശിപ്പിക്കുന്നവരുടെ ഉന്നം വ്യക്തി കേന്ദ്രീകൃതമോ രാഷ്ട്രീയ ലക്ഷ്യത്തോടെയോ ഉള്ള പബ്ലിസിറ്റിയാവാം. അല്ലെങ്കിൽ, തെരുവ് നായ്ക്കൾക്ക് വേണ്ടി വീറോടെ വാദിക്കുന്ന നായ്സ്നേഹികളോടുള്ള പ്രതിഷേധപ്രകടനവും ആവാം. എന്ത് തന്നെയായാലും, ഇത്തരം വൈകൃതങ്ങളോട് സാധാരണ മനോനിലയുള്ളവർക്കെല്ലാം 101 % വിയോജിപ്പ് തന്നെയാവാനാണ് സാധ്യത. ക്രമാതീതമായി, എണ്ണത്തിലധികമായ പട്ടികളെ കൊല്ലേണ്ടത് സാഹചര്യവശാൽ ആവശ്യമായിരിക്കാം. പക്ഷെ, ഇത്തരം തറ പബ്ലിസിറ്റി സ്റ്റണ്ടുകൾ തനി കാടത്തവും അങ്ങേയറ്റം സംസ്കാരരഹിതവുമാണ്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചാൽ പോലും തെറ്റില്ല.

പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ടെന്നും തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് പറഞ്ഞു. തെരുവു നായ്ക്കള്‍ എണ്ണത്തില്‍ പെരുകിയാല്‍ നശിപ്പിക്കണമെന്നും നായ്ക്കളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് തടസമെന്നും മന്ത്രി പറഞ്ഞു. മനുഷ്യനു ഭീഷണിയാകുന്ന ജന്തുക്കളെ ഉന്‍മൂലനം ചെയ്യണമെന്ന് മുന്‍ തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകറും പറഞ്ഞു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമലംഘനമല്ലന്നും മൃഗ സ്നേഹികളെക്കാള്‍ ഉപരി പട്ടി സ്നേഹികള്‍ക്കാണ് എതിര്‍പ്പെന്നും അദ്ദേഹം പറയുന്നു. തെരുവിലല്ല നായയെ വളര്‍ത്തേണ്ടത് വീട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് ലോബികളാണ് ഇവരെ പിന്തുണണയ്ക്കുന്നത് എന്ന് കൂടി അദ്ദേഹം പറയുന്നു. കേരളാ മെഡിക്കൽ സെർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേധാവിയായിരുന്ന ഇദ്ദേഹത്തിന്റെ ഈ വാക്കുക്കൾ അടിവരയിട്ട് വായിക്കേണ്ടതാണ്.

കേരളത്തില്‍ ഏകദേശം എട്ടു ലക്ഷത്തോളം തെരുവുപട്ടികള്‍ ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു കണക്ക്.  ഇതിനും മാത്രം തെരുവ് പട്ടികൾ എങ്ങിനെയാണുണ്ടായത്‌ ? വിപൽക്കരമായ ഈ അവസ്ഥയ്ക്ക് പിന്നിലെ കുറ്റവാളികൾ ആരാണ് ? പ്രതികൾ എന്ന് നാം ആരോപിക്കുന്നവരുടെ നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റേ വിരലുകൾ എല്ലാം നമുക്ക് നേരെ തന്നെ ചൂണ്ടപ്പെടുകയാണ്. ഒരു ജീവിയ്ക്ക് നിലനില്ക്കാൻ ഏറ്റവും ആവശ്യമായ സാധനം ഭക്ഷണമാണ്. യാതൊരു വിധ മാന്യതയും മര്യാദയും ഇല്ലാതെ ഭക്ഷ്യമാലിന്യങ്ങൾ റോഡിൽ വലിച്ചെറിയുന്ന ഓരോ പൌരനുമാണ് തെരുവുപട്ടി പ്രശ്നത്തിലെ ഒന്നാം പ്രതി. ഇപ്പോൾ പട്ടികളുടെ അപ്പസ്തോലന്മാരായി ഇറങ്ങിയിരിക്കുന്ന പട്ടിപ്രേമികൾ തന്നെയാണ് അതേ നിലവാരത്തിലുള്ള കൂട്ട് പ്രതി. കാരണം, പട്ടിപ്രേമികൾ വളർത്തുന്ന നായ്ക്കൾ "ഉപയോഗ യോഗ്യമല്ലാതാകുമ്പോൾ" അവയെ കൊല്ലുന്നത് സഹിക്കാൻ പറ്റായ്കയാൽ കാരുണ്യപൂർവ്വം ഒഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നു. അവയാണ് പെറ്റു പെരുകി ഇത് പോലെ സാമൂഹ്യ വിപത്താവുന്നത്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഭൂരിഭാഗം പട്ടിപ്രേമികളും ഇങ്ങിനെയാണ്‌ തങ്ങളുടെ വളർത്തുനായ്ക്കളെ ഒഴിവാക്കാറുള്ളത്‌. മാലിന്യ നിർമ്മാർജനവും നായ് സംഖ്യാ നിയന്ത്രണവും നായ് രോഗ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമായി നടത്താത്ത അധികാരികളെ പ്രതി പട്ടികയിൽ അവസാനം ചേർത്താൽ മതിയാകും.  

സ്വാഭാവികമായും Survival of  the fittest തത്വം അനുസരിച്ച് ജീവിക്കുന്ന തെരുവ് ജീവികൾ അക്രമാസക്തർ ആകാനേ തരമുള്ളൂ. പൊതുവെ പട്ടിപ്പേടിയുള്ള മനുഷ്യരിൽ നിന്നും ഏറ്റു വാങ്ങുന്ന കല്ലേറും മറ്റു ക്രൂരതകളും ഇവയെ കൂടുതൽ അക്രമാസക്തർ ആക്കുന്നു. തെരുവ് പട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്നവർ പോലും ഉണ്ടെന്നത് കൊച്ചി നഗരത്തിലെ ഒരു മനശാസ്ത്ര കൌണ്‍സിലർ പറഞ്ഞ ഞെട്ടിക്കുന്ന അറിവാണ്. 

അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ പണ്ടൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ തെരുവ് പട്ടികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി ഉണ്ടായിരുന്നു. മുൻപ് സാമൂഹ്യക്ഷേമ സഹമന്ത്രിയായിരിക്കെ മനേകാഗാന്ധിയുടെ കർശന നിർദ്ദേശപ്രകാരമാണ് നായ്പിടുത്തവും നായ് വധവും നിരോധിക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ മരുമകളായതിന് ശേഷമാണ് അവർക്ക് മനുഷ്യനേക്കാൾ മൃഗങ്ങളോട് സ്നേഹം കൂടിയതെന്ന് പറഞ്ഞ മറ്റൊരു സ്നേഹിത നേയും ഈ അവസരത്തിൽ ചുമ്മാ ഓർക്കുകയാണ്. ഇപ്പോൾ ആയമ്മ പറയുന്നത് പട്ടി കടിക്കാൻ വന്നാൽ ഓടി മരത്തിൽ കയറിയാൽ മതി എന്നാണ്. പാടത്തോ ബീച്ചിലോ വച്ച് പട്ടി ഓടിച്ചാൽ എന്ത് ചെയ്യണമെന്നോ ഓടാനോ മരം കയറാനോ അറിയാത്തവർ എന്ത് ചെയ്യണമെന്നോ ഈ നിർദേശത്തിൽ വ്യക്തവുമല്ല. നായ്ക്കളെ കൊല്ലുന്നതിനു പകരം പുനരധിവാസം, വന്ധ്യംകരണം മുതലായ മനോഹരമായ ആശയങ്ങളാണ് ചേച്ചിയും മറ്റു പട്ടി പ്രേമികളും മുന്നോട്ടു വയ്ക്കുന്നത്. ഭാഗ്യത്തിന് പട്ടികളെ ബോധവല്ക്കരിക്കണം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. തെരുവിൽ കഴിയുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരെ ഇത് വരെ പുനരധിവസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് തെണ്ടിപ്പട്ടികളെ പുനരധിവസിപ്പിക്കുന്നത്...ത്ഫൂ..... വന്ധ്യം കരണം എളുപ്പത്തിൽ പ്രായോഗികമല്ലെന്ന വാദം അവഗണിച്ചിട്ട്‌ വന്ധ്യംകരണ ആശയവുമായി മുന്നോട്ടു പോയാൽ തന്നെ ഇപ്പോഴുള്ള എട്ടുലക്ഷം തെണ്ടിപ്പട്ടികളും വീണ്ടും ഉപേക്ഷിക്കപ്പെടുന്ന "ഉപയോഗ ശൂന്യമായ" പട്ടികളും ഇവിടെത്തന്നെ ഉണ്ടാകില്ലേ ? വന്ധ്യംകരണത്തിലൂടെ നായപ്പെരുപ്പം തടയാനാകുമെങ്കിലും ഇപ്പോൾ തെരുവുകളിൽ അപകടകരമായി അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ മറ്റു മാർഗങ്ങൾ തേടിയേ പറ്റൂ..... മാത്രവുമല്ല, വന്ധ്യംകരിക്കപ്പെട്ട പട്ടി കടിക്കില്ല എന്നാരാണ് പറഞ്ഞത് ? പട്ടിയുടെ കടിക്കാനുള്ള വാസന അതിന്റെ വൃഷണത്തിലാണോ ഇരിക്കുന്നത് ? അടിയന്തിരാവസ്ഥക്കാലത്ത് ക്വോട്ട നിശ്ചയിച്ച് ആളുകളെ നിർബന്ധപൂർവ്വം വന്ധ്യംകരിച്ച സഞ്ജയ്‌ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ വന്ധ്യംകരണം വന്ധ്യംകരണം എന്ന് പറയുന്നതെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ പറഞ്ഞത് ഈ അവസരത്തിൽ ഓർക്കുകയാണ്. പേപ്പട്ടി വിഷ പ്രതിരോധ (ആന്റി റാബീസ്) കുത്തിവയ്പ്പ് എല്ലാ തെരുവ് പട്ടികളടക്കം എല്ലാ പട്ടികൾക്കും നല്കുക എന്നതാണ് അടുത്ത ആശയം. ഘടാഘടിയൻ പ്രചാരണങ്ങൾ നടത്തിയിട്ട് ഇവിടത്തെ മനുഷ്യര് മുഴുവൻ ആധാർ കാർഡും വോട്ടർ കാർഡും ജൻധൻ അക്കൌണ്ടും സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകളും ഒന്നും തന്നെ ഇപ്പോഴും എടുത്തു കഴിഞ്ഞിട്ടില്ല. പിന്നെയാണ് പട്ടികൾ !!! ഒരു അറിയിപ്പ് കൊടുത്താൽ ഉടനെ നാട്ടിലെ പട്ടികളെല്ലാം കുത്തി വയ്പ്പെടുക്കാൻ നിരന്നു നിന്നോളുമോ ആവോ ? നടപ്പുള്ള കാര്യം വല്ലതും പറയൂ കൂട്ടരേ... 

സംഗതി വളരെ ലളിതമാണ്; മനുഷ്യ കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് അപകടകരമായ രീതിയിൽ ഭംഗം വരുത്തുന്ന എന്തിനെയും ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ തത്വം വച്ചല്ലേ അക്രമാസക്തരായ കൊടും ഭീകരന്മാരെയും കൊള്ളക്കാരെയും ഗുണ്ടകളെയും സമരക്കാരെയും ഒക്കെ വെടി വച്ച് കൊല്ലുന്നത്. അവരും മനുഷ്യരല്ലേ; അപ്പോൾ പിന്നെ ആ മനുഷ്യർക്ക്‌ കൊടുക്കാത്ത എന്ത് അവകാശമാണ് തെണ്ടിപ്പട്ടികൾക്ക് ഉറപ്പാക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ? അല്ലെങ്കിൽ ഇവറ്റയെ ഒക്കെ പിടിച്ചു കെട്ടി പട്ടിയെ തിന്നുന്ന നാടുകളിലേക്ക് കയറ്റി അയച്ചാൽ പുതിയൊരു കച്ചവട മേഖല തുറക്കുകയുമാവാം പട്ടി ശല്യം ഒഴിവാക്കുകയുമാവാം. ഗോഡ്സ് ഓണ്‍ കണ്ട്രി "ഡോഗ്സ് ഓണ്‍ കണ്ട്രി" ആയി മാറുമ്പോഴും അത്യന്തം അപകടകാരികൾ ആയ കേവലം തെണ്ടിപ്പട്ടികൾക്ക് വേണ്ടി പോരാടാൻ എത്ര മനുഷ്യരാ....!!! പക്ഷെ മനുഷ്യർക്ക് വേണ്ടി നില കൊള്ളാൻ ഒരു പട്ടിയുമില്ലാതെ പോകുന്നല്ലോ എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു, ഈ നാടിനെ ഓർത്ത്......!!!



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


9 comments:

  1. നല്ല ചിന്ത, നല്ല എഴുത്ത്.

    ReplyDelete
    Replies
    1. നന്ദിയുണ്ട് സാർ; നല്ല വാക്കുകൾക്ക്

      Delete
  2. ചുഴിഞ്ഞാലോചിച്ചാൽ നായ്ക്കളല്ല, മനുഷ്യർ തന്നെയാണുത്തരവാദികൾ

    ReplyDelete
    Replies
    1. No Doubt; Poor Waste Disposal System, Socially irresponsible abandoning of Pet Dogs when they become old, Very Loose Licencing Structure etc

      Delete
  3. Super ....ith vayich enkilum ulup thoni. Government or officers munnotvanal Mathy ayrnu...

    ReplyDelete
  4. Great mannn !! (Y) SALUTE & HUGSS (Y)താങ്കളുടെ ചിന്തകൾ കൃത്യമാണ് !...
    താങ്കളെപ്പോലുള്ള ധൈര്യശാലികളുടെ അഭാവമാണ് ഇന്ന് കേരളത്തിന്റെ ശാപം....

    അല്ലേലും, ഞാൻ തീരുമാനിച്ചതാണ്. നാട്ടില് ലീവിന് പോകുമ്പോള് , രാത്രി ശല്യം ചെയ്യുന്ന തെണ്ടിപ്പട്ടികളെ ഇറച്ചിയില് വിഷം കലർത്തികൊല്ലും...
    കുറച്ചു ബാക്കിയുള്ള ഇറച്ചിക്കഷണം രഞ്ജിനി ഹരിദാസിനും .. :)

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി സ്നേഹിതാ..താങ്കൾ പറഞ്ഞ പോലെ പത്തിലൊരാൾ തുനിഞ്ഞിറങ്ങിയാൽ തീരാവുന്നതേ ഒള്ളൂ ഈ പ്രശ്നം. പിന്നെ നിയമപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് പടമെടുത്തു പോസ്റ്റ് ചെയ്യരുതെന്ന് മാത്രം.

      Delete