ഞാൻ വെറും പോഴൻ

Wednesday 17 August 2016

നോട്ടങ്ങളും ചില "നോട്ട"പ്പിശകുകളും

സംഭവം : 2015 ഫെബ്രുവരിയിൽ മധ്യപ്രദേശിലെ ഐഷബാഗ് മേഖലയിലാണിത് നടന്നത്. തുറിച്ചുനോട്ടം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഷദാബ് കസായ് എന്നയാൾ സല്‍മാന്‍ സിദ്ദിഖി എന്ന യുവാവിനെ വെടിവെച്ചു കൊന്നു. സിദ്ധിക്കി കസായിയെ തുറിച്ചുനോക്കിയെന്നും അതിൽ കുപിതനായ കസായി, സിദ്ദിഖിയുമായി വഴക്കിട്ടെന്നും തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ചു പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഒരു നോട്ടത്തിനു പോലും ഉണ്ടാക്കാൻ കഴിയുന്ന അപകടത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഈ സംഭവം ഉദ്ധരിച്ചത്. ഈ ദിവസങ്ങളിൽ "നോട്ട"വുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നമ്മുടെ സമൂഹത്തിൽ വ്യാപകമായി നടക്കുന്നുണ്ട്. പക്ഷെ, മേൽ പറഞ്ഞ സംഭവത്തിലെ നോട്ടമല്ല സത്യത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. 

എറണാകുളത്ത് ഒരു ചെറു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ  ഋഷിരാജ് സിംഗ് നടത്തിയ ഒരു പരാമർശമാണ് "നോട്ട"ത്തെ താരമാക്കിയത്. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണമെന്ന് പറഞ്ഞ സിംഗ്, പുരുഷന്‍ പതിനാല് സെക്കന്‍ഡ് സ്ത്രീയെ നോക്കി നില്‍ക്കുകയും അതിൽ സ്ത്രീയ്ക്ക് ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലും ശക്തമായ നിയമം ഈ നാട്ടിലുണ്ടെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലെ കുറച്ചു ഭാഗങ്ങൾ അടർത്തിയെടുത്താണ് 14 സെക്കൻഡ് സ്ത്രീയെ നോക്കിയാൽ കേസെടുക്കും എന്ന് ഋഷിരാജ് സിംഗ് പറഞ്ഞു എന്ന് ആരോപിച്ചു സോഷ്യൽ മീഡിയ പൊങ്കാല മഹോത്സവം തുടങ്ങിയത്. കേട്ടത് പാതി കേൾക്കാത്തത് പാതി എടുത്ത് പല പ്രമുഖരും ഇതിൽ തൂങ്ങി സംഭവം കൊഴുപ്പിക്കുകയും ചെയ്തു. താനായിട്ട് ഒരു പുതിയ വ്യാഖ്യാനം നടത്തുകയായിരുന്നില്ലെന്നും മറിച്ച്‌ ഒരു നിയമം രൂപപ്പെട്ടുവന്ന പശ്ചാത്തലത്തെയും അത്‌ വിഭാവനംചെയ്യുന്ന പരിരക്ഷയെയും വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഇതു സംബന്ധമായി നടക്കുന്ന പരിഹാസരൂപത്തിലുള്ള ചർച്ചകൾ രാജ്യത്തെ സ്ത്രീകളോടുള്ള തെറ്റായ മനോഭാവത്തിന്റെ ബഹിർസ്ഫുരണങ്ങളാവുന്നത് ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്നും വിവാദശേഷം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 

സുന്ദരികളെ കണ്ടാല്‍ നോക്കുന്നത് ഒരു തെറ്റാണോ ? തികച്ചും ജീവശാസ്ത്രപരമായ സംഗതിയാണ് ആണ് പെണ്ണിനെ നോക്കുന്നതും പെണ്ണ് ആണിനെ നോക്കുന്നതും. ഒളിഞ്ഞും തെളിഞ്ഞും, സ്ത്രീ സൗന്ദര്യം ആസ്വദിക്കുക എന്നത് ഏതൊരു സാമാന്യ പുരുഷന്റെയും സാധാരണ ഗതിയിലുള്ള ഒരു സ്വഭാവ സവിശേഷതയാണ്. പക്ഷെ, നമ്മുടെ ട്രോളൻമാരും ഋഷിരാജ് സിംഗിനെ  പോസ്റ്ററൊട്ടിക്കാൻ പാഞ്ഞു വന്ന പുരോഗമനക്കാരും അറിഞ്ഞിരിക്കേണ്ട ഒരു തരം നോട്ടമുണ്ട്.  അതാണ് റേപ്പ് നോട്ടം. കണ്ണുകൊണ്ട് കടുക് വറക്കണ പണി. ആരൊക്കെ യോജിച്ചാലും വിയോജിച്ചാലും ശരി, പെണ്ണിന്റെ ഉടലും അതിന്റെ നഗ്നതയും അർദ്ധ നഗ്നതയും ഒരു ശരാശരി പുരുഷന് എപ്പോഴും താല്പ്പര്യമുള്ള വിഷയവുമാണ്. സ്ത്രീകളോട് സംസാരിക്കുമ്പോഴും അവരോടു അടുത്തിടപഴകുമ്പോഴും എന്തിന്, വഴി നടക്കുമ്പോൾ പോലും നല്ല ശതമാനം പുരുഷൻമാരുടെയും കണ്ണുകള്‍ പലപ്പോഴും സ്ത്രീ ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ ഉഴിഞ്ഞു നടക്കുന്നുണ്ടെന്ന കാര്യത്തിൽ അധികമാർക്കും തർക്കമുണ്ടാകാൻ ഇടയില്ല. കണ്ണെത്തുന്നിടത്ത് കയ്യെത്തിയിരുന്നെങ്കിൽ എന്ന് മോഹിച്ചിരുന്ന ഒരു കൂട്ടുകാരനെയും അത് സംഭവിക്കാത്തത് എന്തായാലും നന്നായി... അത് കൊണ്ടല്ലേ നമ്മളൊക്കെ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന കൗണ്ടർ അടിച്ച മറ്റൊരു കൂട്ടുകാരനെയും ഇപ്പോൾ സ്മരിക്കുകയാണ്. കണ്ണ് ഒരു ലൈംഗിക അവയവമായിരുന്നെങ്കില്‍ കേരളത്തിലെ ജനന നിരക്ക് വിസ്ഫോടനങ്ങള്‍ക്കു വിധേയമാകുമായിരുന്നു എന്ന് ഏതോ സരസൻ എഴുതി വച്ചത് വായിച്ചതും ഓർക്കുന്നു. സിനിമ, സീരിയൽ, സ്റ്റേജ് കലാപരിപാടികൾ തുടങ്ങി സ്ത്രീകളുടെ സ്പോർട്സ് വരെ ഉള്ള ഇനങ്ങളുടെ കാണികളിൽ നല്ലൊരു ശതമാനവും സ്ത്രീ ശരീരത്തിന്റെ കാഴ്ചക്കാരാണ് എന്നതായിരിക്കും കൂടുതൽ സത്യസന്ധമായ നിരീക്ഷണം. താലപ്പൊലി, പെരുന്നാൾ പ്രദക്ഷിണം, ഘോഷയാത്രകൾ മുതലായവ കാണാൻ ആളുകൾ തള്ളിത്തിരക്കി കൂടുന്നതിന് പിന്നിലും ഈ "നോട്ടം" തന്നെയാണ് ഉദ്ദേശം. ഇതിലെല്ലാം എക്സെപ്ഷൻസ് ഇല്ല എന്നല്ല; സാമാന്യമായ നിരീക്ഷണമാണ്. എന്നാൽ ഈ നോട്ടം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത്ര കണ്ട് ലളിതവും സരസവും അല്ല. പുരുഷന്റെ കണ്ണ് തന്റെ ശരീര ഭാഗങ്ങളിൽ സ്കാനിംഗ് നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. മിക്കപ്പോഴും, അവർ ഈ നോട്ടം നേരിടാനാവാതെ ചൂളിച്ചുരുങ്ങുന്നു. ഇതിന്റെ സത്യാവസ്ഥ മനസ്സിലാകണമെങ്കിൽ ഇത്തരം കാര്യങ്ങൾ ഓപ്പൺ ആയി ഡിസ്കസ് ചെയ്യാവുന്ന സ്ത്രീകൾ... അത് അമ്മയോ പെങ്ങളോ ഭാര്യയോ കാമുകിയോ സുഹൃത്തോ.... ഉണ്ടെങ്കിൽ അവരോടു ചോദിച്ചാൽ മതി. നിരവധി അനുഭവങ്ങൾ അവർക്കു പറയാനുണ്ടാകും. ആ നോട്ടം കണ്ടിട്ട് "എന്താടാ ?" എന്നോ "പെണ്ണിനെ  ആദ്യമായി കാണുവാണോ ?" എന്നോ "വീട്ടിൽ പോയി അമ്മയെയോ പെങ്ങളേയോ നോക്കടാ" എന്നോ ഒക്കെ പ്രതികരിക്കുന്ന ന്യൂനപക്ഷം ഒഴികെയുള്ള ഭൂരിപക്ഷം പെണ്ണുങ്ങളും ഉള്ളംകാൽ മുതൽ ഉച്ചി വരെ അരിച്ചു കയറുന്ന ഭയവും ഇരച്ചു കയറുന്ന അമർഷവും ഉള്ളിലൊതുക്കി അസ്വസ്ഥരായി ജീവിച്ചു തീർക്കുകയാണ്. കുഞ്ഞില മസ്സിലാമണി ഹെന്‍റി ഒരിക്കൽ പെൺനടത്തം എന്ന പോസ്റ്റിൽ കുറിച്ചത് കൂടി ഇവിടെ ചേർക്കുന്നു. "ഈ പ്രശ്നത്തിന്റെ വേരുകള്‍ ഒരിക്കലും കുഴിമാന്തിയെടുക്കപ്പെടാത്തതും, ഉപരിതലത്തില്‍ നിന്നും അറിയാത്ത ആഴങ്ങളിലും ഇതിന്റെ വിത്തുകള്‍ ഉണ്ടാവാം എന്ന് തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന ഒരു സമൂഹം പേടിപ്പെടുത്തുന്ന ശാഠ്യത്തോടെ നിലകൊള്ളുന്നു എന്നിടത്തുമാണ് കുഴപ്പം. രണ്ട് ദിവസം മുമ്പ് മിഠായിത്തെരുവിലെ ഒരു സായാഹ്നം ഓര്‍ക്കുന്നു. തിരക്കില്‍ കണ്ട് മറയുന്ന മുഖങ്ങളില്‍ അഞ്ചില്‍ മൂന്ന് ആണുങ്ങളും അശ്ലീല നോട്ടങ്ങള്‍ സമ്മാനിക്കും. ചിലര്‍ അടിമുടി ഒന്നോടിച്ച് നോക്കി അഭിപ്രായം പറയും. ചിലര്‍ക്ക് മുലകളാണ് താല്പര്യം. ഏറിയാല്‍ നാല് സെക്കന്റ് മാത്രം നീണ്ട് നില്‍ക്കുന്ന ഈ 'കൂടിക്കാഴ്ചകള്‍' എല്ലാ മലയാളി, ഒരുപക്ഷേ ഇന്ത്യന്‍, പെണ്ണിന്റെയും നിത്യ ജീവിത(നടത്ത)ത്തിന്റെ ഭാഗമാണ്. പക്ഷേ ആ ദിവസം കിട്ടിയ ഒരു നോട്ടം എന്നെ ഭയപ്പെടുത്തി. ദിശ നഷ്ടപ്പെടുത്തി. കരയിച്ചു. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം നടക്കുകയായിരുന്ന പതിമൂന്നോ പതിനാലോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടേതായിരുന്നു ആ നോട്ടം. മുഖം ചുളിച്ച് അടിമുടി നോക്കി, ബാലന്‍ കെ നായര്‍ ശൈലിയില്‍ ഒരു ചുണ്ടുകടിയും പാസ്സാക്കിയാണ് അവന്‍ നടന്നുനീങ്ങിയത്. നിങ്ങള്‍ പറയൂ- ഈ കുട്ടിയുടെ ഉദ്ഭവം എവിടെയാണ്?". 

Male Gaze എന്ന് വിവക്ഷിക്കപ്പെടുന്ന ഈ നോട്ടത്തിന്റെ പിന്നിലെ പ്രശ്നങ്ങൾ ഒരു സാമാന്യ പുരുഷന് മനസ്സിലാക്കാൻ അത്ര എളുപ്പമാവില്ല. അവനത് ഒട്ടും തന്നെ നേരിടേണ്ടി വരുന്നില്ല എന്നതാണ് അതിന് കാരണം. ചോര പൊടിയുകയോ പ്രത്യക്ഷത്തിൽ പരിക്കുണ്ടാക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും, അപരന്റെ ഉടലിന്മേൽ നടത്തുന്ന അധിനിവേശം എന്ന നിലയിൽ അതൊരു വലിയ കുറ്റകൃത്യം തന്നെയാണ്. പരിഷ്കാരവും നിയമവാഴ്ചയും ഉണ്ടെന്ന് അവകാശപ്പെടുന്ന ഏതൊരു സമൂഹത്തിലും അത് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമായിത്തന്നെയാണ് ഗണിക്കപ്പെടേണ്ടത്. എന്റെ അറിവിൽ നിലവിലുള്ള നിയമം അനുസരിച്ച് സ്ത്രീക്ക്‌ പരാതി ഉണ്ടെങ്കിൽ ലൈംഗികച്ചുവയോടെയുള്ള ഒരു നോട്ടം മാത്രം മതി, കേസെടുക്കാൻ. അതിനു ഇത്ര സെക്കൻഡ് എന്ന സമയദൈർഘ്യം പോലും വേണ്ട. 

ഇത്രയേറെ ശക്തവും സാധ്യതകൾ ഉള്ളതുമായ നിയമം നിലവിലുണ്ട് എന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത് എന്ന് നമ്മൾ ഒന്ന് ചിന്തിക്കാനുള്ള അവസരമാണ് ഈ നോട്ട വിചാരണ നമുക്ക് നൽകിയത്. നിയമം എന്തിനാണ് ? ആറ്റിക്കുറുക്കി പറഞ്ഞാൽ, കുറ്റം തടയപ്പെടണം, അഥവാ കുറ്റം ചെയ്‌താൽ കുറ്റവാളി ശിക്ഷിക്കപ്പെടണം, ശിക്ഷയിലൂടെ ഒരു കുറ്റവാളി താന്‍ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കണം, അയാളിൽ ഒരു മനഃപരിവർത്തനം ഉണ്ടാവണം, ഇത് കണ്ടിട്ട് മറ്റുള്ളവർ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കണം മുതലായ ലക്ഷ്യങ്ങളാണ് നിയമം മുന്നിൽക്കാണുന്നത്. പക്ഷേ, ഇതെല്ലാമുണ്ടായിട്ടും കുറ്റങ്ങളും ശിക്ഷകളും ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നിനും കുറവ്‌ വരുന്നില്ലെങ്കിൽ നിയമ നിര്‍വഹണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ലക്ഷ്യപ്രാപ്തിയും പുന:പരിശോധിക്കപ്പെടേണ്ടതില്ലേ. ചിന്തിച്ചാൽ ഇതെല്ലാം വളരെ സങ്കീർണ്ണമായ പ്രശ്നങ്ങളാണ്. 


തൽക്കാലം പരിഹാരമില്ലാത്ത പ്രശ്നങ്ങളായി അവയെ വിട്ടു കളഞ്ഞു കൊണ്ട്, നമ്മൾ ചർച്ച ചെയ്ത "നോട്ട"ത്തിലേക്ക് സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. ഓരോ നോട്ടത്തിനും പിന്നില്‍ അതിനെ നിയന്ത്രിക്കുന്ന കൃത്യമായ ചിന്തകളും മനോഭാവങ്ങളും ഉണ്ട്. നോട്ടത്തിന്റെ ദൈർഘ്യത്തെക്കാൾ സ്വഭാവമാണ് അതിനെ ഹിംസാത്മകമാക്കുന്നത്. 

സത്യത്തിൽ തുറിച്ചുനോട്ടമെന്ന അധിനിവേശ പ്രക്രിയ സ്ത്രീയ്ക്ക് നേരെ മാത്രമല്ല സംഭവിക്കുന്നതെന്നതാണ് യാഥാർഥ്യം. ഭിന്നലിംഗക്കാർ, ദളിതർ, അവർണ്ണർ, ആദിവാസികൾ, ബുദ്ധിമാന്ദ്യമുള്ളവർ, അംഗപരിമിതർ, എന്ന് വേണ്ട താരതമ്യേന അൽപ്പം സാമർഥ്യം കുറവുള്ളവർ വരെ ഈ നോട്ടത്തിന് മുന്നിൽ പല വട്ടം ചൂളി ചുരുങ്ങിപ്പോയവർ ആയിരിക്കും.  ധിക്കാരവും ധാർഷ്ട്യവും ഭീഷണിയും മുറ്റി നിൽക്കുന്ന തുറിച്ചു നോട്ടം, അറപ്പും വെറുപ്പും നിറഞ്ഞ നിഷ്കരുണമായ നോട്ടം, ലൈംഗികതയുടെ വഴു വഴുപ്പുള്ള ആര്‍ത്തി നിറഞ്ഞ നോട്ടം, സര്‍വ്വം തികഞ്ഞവന്റെ കപടസഹതാപ നോട്ടം എന്നിങ്ങനെ നോട്ടങ്ങള്‍ക്ക് എത്രയെത്ര മുഖങ്ങൾ. എന്റെ കണ്ണ് കൊണ്ട് ഞാൻ ഇഷ്ടമുള്ളത് പോലെ നോക്കും എന്ന മുഷ്‌കിനോട് ഒന്നേ പറയാനുള്ളൂ. എന്റെ രൂപവും പ്രത്യക്ഷഭാവവും സ്വത്വവും നിലനിൽപ്പും എല്ലാം എന്റെ മാത്രം സ്വകാര്യതയാണ്. അതിലേക്ക് തുറിച്ചു നോക്കാൻ പോയിട്ട് പാളി നോക്കാനോ ഒളിഞ്ഞു നോക്കാനോ എത്തി നോക്കാനോ ആർക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവർ എന്റെ സ്വകാര്യതയിലേക്ക് അധിനിവേശം നടത്തുക തന്നെയാണ്. 

നയനഭോഗത്തെ പറ്റി പറഞ്ഞാലുടൻ സ്ത്രീകളുടെ വസ്ത്രധാരണത്തെ പ്രതിയാക്കി സംസാരിച്ചു തുടങ്ങും. ആ വിഷയത്തിൽ ഇട്ട പോസ്റ്റ് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>> സ്ത്രീ ഇറുകിയ വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം ?

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment