ഞാൻ വെറും പോഴൻ

Wednesday 3 August 2016

ഓ; വീഞ്ഞ് നിരോധിച്ചെന്ന് കരുതി കുർബ്ബാനയ്ക്കും കർത്താവിനും എന്നാ പറ്റാനാ ?

ബീഹാറിൽ, കത്തോലിക്കരുടെ വിശുദ്ധ കുർബാനയ്ക്കുള്ള വീഞ്ഞിന്റെ ഉല്പ്പാദനം നിരോധിച്ചു. ഇതു സംബന്ധമായ ഉത്തരവ് പ്രഖ്യാപിച്ചതായി സംസ്ഥാന എക്‌സൈസ് കമ്മീഷണർ ആദിത്യകുമാർ ദാസ് അറിയിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടായി കുർബാനയ്ക്കുള്ള വീഞ്ഞ് തയാറാക്കുന്നതിന് സർക്കാർ അനുമതി ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിൽ മാസം മുതലാണ് ബീഹാറിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത്. പക്ഷെ, ഇത് വരെ കുർബാനയ്ക്കുള്ള വീഞ്ഞ് ഉല്പ്പാദിപ്പിക്കുവാൻ സഭാധികാരികൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. സഭാധികാരികൾക്ക് കുർബാനയ്ക്കുള്ള വീഞ്ഞ് ഉല്പ്പാദിക്കുവാൻ നൽകിയ അനുവാദം പല രീതിയിലും ദുരുപയോഗപ്പെടുത്തുവാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്നാണ് സർക്കാർ ഭാഷ്യം. പാറ്റ്‌ന അതിരൂപതയുടെ വീഞ്ഞുല്പ്പാദന ചുമതല വഹിക്കുന്ന ഈശോസഭാ ബ്ര. ഫ്രാൻസിസ് തട്ടാപറമ്പിലിന്റെ അഭിപ്രായത്തിൽ ഏതു നിമിഷവും എക്‌സൈസ് ഉദ്യോഗസ്ഥർ എത്തി വൈനറി അടയ്ക്കുവാൻ സാധ്യതയുണ്ട്. ഹിന്ദുക്ഷേത്രങ്ങളിൽ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി മാർക്കറ്റിൽനിന്ന് ലഭിക്കുന്ന മദ്യം ഒഴിക്കുന്നത് മദ്യനിരോധനത്തെ തുടർന്ന് നിരോധിച്ചിരുന്നു. ഇതിനെ തുടർന്ന് തീവ്രവാദികളായ ചില ഹിന്ദുസംഘടനകളാണ് കുർബാനയ്ക്കുള്ള വീഞ്ഞിന്റെ ഉല്പ്പാദനം നിരോധിക്കുവാൻ മുൻകൈ എടുത്തതെന്ന് വൈദികർ ആരോപിക്കുന്നു. വീഞ്ഞ് വിശുദ്ധ കുർബാനയ്ക്ക് അനിവാര്യമാണെന്നുള്ള ആത്മീയവശം സർക്കാരിനെ അറിയിക്കുമെന്ന് പാറ്റ്‌ന അതിരൂപത വക്താവ് ഫാ. ദേവസ്യ മറ്റത്തിലാനി അറിയിച്ചു. ബീഹാർ സർക്കാരിന്റെ നീക്കത്തിന്റെ ചുവട് പിടിച്ച് മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകളും ഇതേ രീതിയിൽ പ്രവർത്തിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കേരളത്തിലെ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ പുതിയ മദ്യനയ പ്രഖ്യാപനത്തിന് പിന്നാലെ ശ്രീമാൻ വെള്ളാപ്പള്ളി നടേശന്‍, ബാറുകള്‍ നിരോധിക്കുന്നതിനൊപ്പം ക്രൈസ്തവപുരോഹിതര്‍ വൈന്‍ വിളമ്പുന്നതും നിരോധിക്കണം എന്ന്  ആവശ്യപ്പെട്ടിരുന്നു. പള്ളികളിലെ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ മദ്യപാനമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാണുന്നതു ശരിയല്ലെന്ന് സിറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട് തിരിച്ചടിച്ചു.  വൈന്‍ മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന് തന്നെയാണ് കെസിബിസിയുടെ അഭിപ്രായമെന്നും ഫാ:പോള്‍ പറഞ്ഞപ്പോൾ, ഒരു പടി കൂടി കടന്നു, വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണെന്നും, ലോകവസാനം വരെ പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക് അത് ഉപയോഗിക്കുമെന്നും ലത്തീൻ സഭയെ പ്രതിനിധീകരിച്ച്, ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. 
പൊതുവെ, ക്രൈസ്തവ ആരാധനാ ക്രമങ്ങളെ പറ്റി ഉള്ള വളരെ വളരെ ശുഷ്കമായ അറിവാണ് വീഞ്ഞിനെപ്പറ്റിയുള്ള മോശമായ കാഴ്ചപ്പാടുകൾക്ക് പിന്നിൽ എന്നാണ് ഞാൻ കരുതുന്നത്. മിക്കവാറും, ഇത്തരം വിമർശകർക്ക് സിനിമകളിൽ നിന്നും സാഹിത്യ രചനകളിൽ നിന്നും കിട്ടിയ ഉൾക്കാഴ്ച മാത്രമേ ഈ വിഷയത്തിൽ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരു ക്രൈസ്തവ വിശ്വാസിയാണ്. റോമൻ സുറിയാനി കത്തോലിക്കാ സഭാ പാരമ്പര്യത്തിൽ ജീവിക്കുന്ന ആളാണ്‌. പലവട്ടം പള്ളിമേടകളിലും മെത്രാനരമനയിലും കൊവേന്തകളിലും നിന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. എങ്ങും ഒരു തുള്ളി വൈൻ വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. കുർബ്ബാനയിൽ അല്ലാതെ ഒരു തിരുക്കർമ്മങ്ങളിലും വീഞ്ഞ് ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ജനിച്ചു ഇന്നേ വരെ കുറഞ്ഞത്‌ 3000- ൽ അധികം കുർബ്ബാനകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്നേ വരെ ഒരു കുർബ്ബാനയിൽ പോലും പള്ളീലച്ചൻ ഒരു തുള്ളിയെങ്കിലും വീഞ്ഞ് വിളമ്പുന്നത് ഞാൻ കണ്ടിട്ടില്ല. ദേവാലയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാന എന്ന ചടങ്ങ് കണ്ടിട്ടുള്ള ഏതെങ്കിലും മറ്റു മത വിശ്വാസികൾക്ക് പോലും ഒരു  കുർബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന്റെ അളവിനെക്കുറിച്ച്  വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും. എത്രായിരം ആളുകൾ കൂടുന്ന കുർബ്ബാന ആണെങ്കിലും 15-20 ml വീഞ്ഞാണ് ഒരു കുർബ്ബാനയ്ക്ക് വേണ്ടി പകർന്ന് എടുക്കുന്നത്. സാധാരണ ഗതിയിൽ കുർബ്ബാന അർപ്പിക്കുന്ന അച്ചൻ തന്നെ ആ 15-20 ml വീഞ്ഞും കുടിച്ചിട്ട് കഷ്ടി 50 പൈസ വട്ടവും പപ്പടക്കനവുമുള്ള ഗോതമ്പപ്പം (ഓസ്തി) മാത്രമാണ് വിശ്വാസികൾക്ക് കുര്‍ബാന സ്വീകരിക്കുമ്പോള്‍ കൊടുത്തിരുന്നത്. പിന്നെ അപൂർവ്വം ചില അച്ചന്മാർ ഓസ്തിയുടെ ഒരു അറ്റം വീഞ്ഞിൽ മുക്കി നാവിൽ തരാറുണ്ട്. ഇതാണ് ആകെ ഞാൻ പള്ളികളിൽ കണ്ടിട്ടുള്ള മദ്യ(വീഞ്ഞ്) വിതരണം. അപ്പത്തിൽ മുക്കിപ്പോലും വീഞ്ഞ് തരാത്ത അച്ചന്മാരോട് ഒരു പ്രത്യേക തരം മാനസിക വിരോധമുള്ള പലരും എനിക്ക് കൂട്ടുകാരായി ഉണ്ടായിരുന്നു. വിമർശകർ പറയുന്ന രീതിയിലുള്ള മദ്യ വിതരണം പള്ളികളിൽ ഉണ്ടായിരുന്നെങ്കിൽ കുർബ്ബാനയ്ക്ക് വരുന്ന വിശ്വാസികളെ പിരിച്ചു വിടാൻ ആകാശത്തേക്കോ നെഞ്ചത്തേക്ക് തന്നെയോ വെടി വെക്കേണ്ടി  വന്നേനെ. 

പള്ളിയില്‍ തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന വീഞ്ഞ് സാക്രമെന്റല്‍ വൈന്‍ എന്ന ഗണത്തിൽ പെട്ടതാണ്. സാധാരണ ബീവറേജ് കടകളിൽ കിട്ടുന്ന 41 ദിവസമോ അതിനു മുകളിലോ പഴക്കമുള്ള സാധാരണ വീഞ്ഞല്ല. 15-20 ദിവസം വരെ മാത്രമാണ് ഇതിന്റെ പഴക്കം. പേരിന് വീഞ്ഞ് എന്ന് പറയാം എന്നല്ലാതെ, അതില്‍ ആള്‍ക്കഹോളിന്റെ അളവ് വളരെ കുറവോ, ഒട്ടും തന്നെ ഇല്ലാതെയോ ഇരിക്കും. ഏതെങ്കിലും ബ്രാണ്ടി ഷോപ്പിൽ നിന്ന് വീഞ്ഞിന്റെ കൂട്ടത്തില്‍ പോ‍ലും പെടുത്താനാവാത്ത, അമിതമായ തോതില്‍ ആള്‍ക്കഹോള്‍ അടങ്ങിയ പോര്‍ട്ട് വൈൻ കഴിച്ച അനുഭവം വച്ച് കൊണ്ട്, പള്ളിയിൽ വീഞ്ഞ് കൊടുത്ത് കൂത്താടുന്നു എന്ന് പറയുന്നവരോട് എന്ത് പറയാൻ. കേരളത്തിൽ, അബ്കാരി നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമനുവദിക്കുന്ന ലൈസൻസിന് കീഴിൽ നിന്നാണ് പള്ളികൾക്ക് വേണ്ടി രൂപതകൾ വിശുദ്ധകുർബായ്ക്ക് വേണ്ട വൈൻ ഉണ്ടാക്കുന്നത്‌. ലൈസൻസ് റൂൾ പ്രകാരം ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈൻ ഉണ്ടാക്കാവൂ. നിർമാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല. നിർമാണം പരിശോധിക്കാൻ എക്സൈസ് വകുപ്പിന് അധികാരവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ നിയമ നിർദ്ദേശങ്ങൾ നിലവിലുണ്ടാകും എന്ന് തന്നെയാണ് എന്റെ ഉത്തമവിശ്വാസം.

സാക്രമെന്റല്‍ വൈന്‍ ഉണ്ടാക്കുവാന്‍ വേണ്ടി യൂറോപ്യന്‍ പാതിരിമാര്‍, അവര്‍ ചെന്നിടത്തൊക്കെ മുന്തിരികൃഷി തുടങ്ങിയതും, അത് പിന്നെ അവിടങ്ങളില്‍ വീഞ്ഞ് വ്യവസായത്തിന് കാരണമായതുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. നല്ല മധുരവും വീര്യവുമൊക്കെയുള്ള, കടും ചുവപ്പു നിറത്തിലുള്ള ഒരു പാനീയം ആണ് വീഞ്ഞ് എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെയും ഒരു ധാരണ. ശരിയായ വീഞ്ഞ് കാണാതെയും രുചിക്കാതെയും അതിനെപ്പറ്റി അബദ്ധങ്ങള്‍ എഴുതിയും പറഞ്ഞും തെറ്റിദ്ധാരണ പരത്തിയ അല്പ്പജ്ഞാനികൾ ആയിരുന്നു എന്റെ ആ ധാരണക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികൾ. പിന്നീട് പല തരത്തിലുള്ള വൈനുകൾ രുചിച്ചപ്പോൾ ആണ് ധാരണകൾ എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. 

അതൊക്കെ പോട്ടെ; നമ്മുടെ വിഷയം പള്ളിയും കുർബ്ബാനയും വീഞ്ഞ് നിരോധനവും ആണല്ലോ. വീഞ്ഞിന് കൂദാശാ പാരികർമ്മത്തിലുള്ള സ്ഥാനത്തെ പറ്റി ഇതൊന്നും അറിയാത്തവരോട് വേദപാഠം ഓതാൻ പോകണോ എന്ന് സഭയും കുഞ്ഞാടുകളും ഒരു രണ്ടു വട്ടമെങ്കിലും ആലോചിക്കണം എന്നാണ് എന്റെ ഒരിത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും നൽകാൻ ആഹ്വാനം ചെയ്ത് ദൈവിക നിയമങ്ങൾക്കൊപ്പം പാലിക്കപ്പെടേണ്ടതാണ് രാജ്യ നിയമങ്ങളും എന്ന് മനസ്സിലാക്കി തന്ന നല്ലിടയന്റെ കുഞ്ഞാടുകളുടെ എന്താണ് ചെയ്യേണ്ടത് ? രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ്, മാസ് വൈൻ നിർമ്മാണം നിരോധിച്ചാൽ മറ്റു വഴികൾ നോക്കണം. 

ഓശാനപ്പെരുന്നാളിന് ജറുസലേമിൽ ഉപയോഗിച്ച ഒലീവ് ഇലയ്ക്ക് പകരം ഇവിടെ തെങ്ങിൻ കുരുത്തോല ആകാമെങ്കിൽ; 
പെസഹാത്തിരുനാളിന് ദൈവജനം ഉപയോഗിച്ചിരുന്ന മുട്ടനാടിന്റെ ഇറച്ചിക്ക് പകരം ഇപ്പോൾ കലത്തപ്പവും ഇണ്ടറി അപ്പവും ആകാമെങ്കിൽ;
ദുഖവെള്ളിയാഴ്ച്ച കർത്താവ്‌ രുചിച്ച മീറയ്ക്ക് പകരം പാവക്ക നീര് ആകാമെങ്കിൽ:

വീഞ്ഞിനു പകരം ഇളനീരോ സ്ക്വാഷോ പാലോ ഉപയോഗിച്ച് കൊണ്ട് കൂദാശ പരികർമ്മം ചെയ്‌താൽ എന്താണ് കുഴപ്പം. വിശ്വാസപരമായി അപ്പവും വീഞ്ഞുമല്ലല്ലോ വിശ്വാസി ഉൾക്കൊള്ളുന്നത്; കൂദാശാ പരികർമ്മത്തിലൂടെ സത്താ മാറ്റം സംഭവിച്ച, കർത്താവിന്റെ തിരു ശരീരവും തിരു രക്തവുമാണല്ലോ. അപ്പോൾ പിന്നെ വീഞ്ഞില്ലെങ്കിലും വിശ്വാസത്തിനും കർത്താവിനും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഇനി, നമ്മുടെ മാർപ്പാപ്പയോട് ഈ വീഞ്ഞ് പ്രശ്നം ചർച്ച ചെയ്‌താൽ പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഇതുവരെയുള്ള നിലപാടുകളുടെ വെളിച്ചത്തിൽ നോക്കിയാൽ, അദ്ദേഹം പോലും വീഞ്ഞിന് അനുകൂലമായി സംസാരിക്കും എന്ന് എനിക്ക് തോന്നുന്നില്ല.  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

2 comments:

  1. റോമന്‍ കത്തോലിക്കരല്ലാത്ത യാക്കോബായ / ഓര്‍ത്തഡോക്സ് വിശ്വാസികലാരും വീഞ്ഞ് കുര്‍ബാനകളില്‍ ഉപയോഗിക്കുന്നില്ല....അവരതിന് പകരം പച്ചവെള്ളമാണ് ഉപയോഗിക്കുന്നത്....അവന്‍റെ തിരുശരീരത്തിനു പകരമായി അപ്പം തിന്നാമെങ്കി പിന്നെ തിരുരക്തത്തിനു പകരം വെള്ളം കുടിച്ചാ ........എന്നാ കുഴപ്പം അച്ചായാ....?( ഞാന്‍ സെമിനാരിയില്‍ നിന്ന് വീഞ്ഞ് അടിച്ചുമാറ്റി കുടിച്ചിട്ടുള്ളവനാണ്..അതിനു ല്‍ഹാരിയില്ല എന്നൊന്നും പറഞ്ഞുകളയല്ലേ..... ;)

    ReplyDelete
    Replies
    1. ഞാനും അത് തന്നല്ലേ പറഞ്ഞത്. മാസ് വൈനിനു ലഹരി ഇല്ലെന്നല്ല; നിയമപ്രകാരം ലഹരി ഉണ്ടാകാൻ പാടില്ല എന്നാണു പറഞ്ഞത്.

      Delete