ഞാൻ വെറും പോഴൻ

Friday, 29 December 2017

ഊർജ്ജിത സന്താനോൽപ്പാദനവും മതരാഷ്ട്രീയ നേതാക്കളും....

ഉത്തമസന്തതികളെ എങ്ങനെ ഗര്‍ഭം ധരിക്കാം എന്ന പദ്ധതി മുന്നോട്ടു വച്ച് കൊണ്ടുള്ള ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ആരോഗ്യഭാരതിയുടെ ശില്പശാലകളെപ്പറ്റി വാർത്തകൾ വന്നിട്ട് അധിക കാലമായില്ല. "ഗര്‍ഭ സംസ്‌കാര പദ്ധതി" എന്ന പേരില്‍, വെളുത്ത, ഉയരം കൂടിയ, ബുദ്ധിയുള്ള കുട്ടികളെ എങ്ങനെ ഉണ്ടാക്കാമെന്ന് നിര്‍ദേശിക്കുന്ന ശില്‍പശാലകള്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാന്‍ പോകുന്ന സാഹചര്യത്തിൽ അതിന്റെ ശാസ്ത്രീയത തെളിയിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടതായിരുന്നു വാർത്തയ്ക്ക് നിദാനം....(http://www.reporterlive.com/2017/05/07/383147.html)

ജീവകാരുണ്യ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന സഭയുടെ പോഷക സംഘടനകളുടെ, "വലിയ കുടുംബങ്ങൾക്ക്" വേണ്ടിയുള്ള പദ്ധതികളുടെ വിജയത്തിന് വ്യക്തിയും കുടുംബവും ഇടവകകളും മത്സരബുദ്ധിയോടെ മുന്നോട്ടു വരണമെന്ന് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആഹ്വാനം ചെയ്തത് ചർച്ചാവിഷയമായിരുന്നു. ക്രിസ്തുമസ്സിന് മുന്നോടിയായി പള്ളികളില്‍ വായിക്കാനുള്ള ഇടയലേഖനത്തിലൂടെയാണ് ബിഷപ്പ് വിശ്വാസികളെ ഇത്തരത്തിൽ ഉദ്ബോധിപ്പിച്ചത്. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനം പറയുന്നു. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുള്ള അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പല പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുന്നുണ്ട്.
ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. "വിവാഹം കഴിച്ച് സന്താനങ്ങള്‍ക്ക് ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരേയും വിവാഹം കഴിപ്പിക്കുവിന്‍. അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം. നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്" എന്ന ബൈബിള്‍വാചകം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇടയലേഖനം അവസാനിപ്പിച്ചത് .

കുറച്ച് കാലമായി, ഹിന്ദു ജനവിഭാഗത്തിന്റെ ജനസംഖ്യാ അനുപാതം കൂട്ടുന്നതിനു വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു കൂടുതലും കേട്ട് കൊണ്ടിരുന്നത്. അതിന് വേണ്ട വിവിധ പരിപാടികൾ ഹിന്ദു ധർമ്മ പോഷക സംഘടനകൾ മുറയ്ക്ക് ആവിഷ്കരിച്ചു നടപ്പാക്കി നടപ്പാക്കിക്കൊണ്ടുമിരുന്നു. ഘർ വാപസി, മത പുന:പരിവർത്തനം മുതലായ പരിപാടികൾക്ക് ശേഷം അടുത്ത ആഹ്വാനം സന്തനോല്പ്പാദന അനുപാതം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ് നടന്നിരുന്നത്. 


ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആഗ്രയില്‍ ആർ  എസ് എസിന്റെ ചതുര്‍ദിന സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോൾ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചത് ഈയടുത്ത നാളുകളിലാണ്. രാജ്യത്ത് ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കരുതെന്ന് പറയുന്ന നിയമം ഏതാണെന്നും അങ്ങനെയൊന്നില്ലെന്നും  മറ്റുള്ളവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നതില്‍ നിന്ന് എന്താണു ഹിന്ദുക്കളെ തടയുന്നത് എന്നുമൊക്കെയായിരുന്നു മോഹന്‍ ഭഗവതിന്റെ ആശങ്ക കലർന്ന വാക്കുകള്‍.  ഹിന്ദു ദമ്പതിമാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കണമെന്ന ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ, ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതിനു മുന്‍പ് മോഹന്‍ ഭാഗവത് പത്തു കുട്ടികളെ നന്നായി വളര്‍ത്തി കാണിക്കുകയാണ് വേണ്ടതെന്ന രൂക്ഷ പ്രതികരണമാണ് ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ നടത്തിയത്. നരേന്ദ്ര മോദിയെ  ലക്‌ഷ്യം വച്ച് കൊണ്ട്, മോഹന്‍ ഭാഗവത് ആദ്യം സ്വന്തം നേതാവിനോട് സന്തതികളെ സൃഷ്ടിക്കാന്‍ പറയണമെന്നാണ് അസംഖാന്‍ പറഞ്ഞത്. യുപിയിലെ പ്രതിപക്ഷ നേതാക്കളും ഭാഗവതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഹിന്ദുക്കള്‍ പ്രത്യുത്പാദനം വര്‍ധിപ്പിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ബി.ജെ.പി. സര്‍ക്കാര്‍ ജോലി നല്‍കുമോ എന്നാണ് ബി.എസ്.പി. നേതാവ് മായാവതി ചോദിച്ചത്. എപ്പോഴും മതത്തെ മാത്രം കൂട്ടുപിടിക്കുന്ന ഭാഗവത് ഇതല്ലാതെ വേറെന്ത് പറയാന്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം. എല്ലാ പ്രസ്താവനകളിലും വര്‍ഗ്ഗീയത പരത്താറുള്ള ഭഗവത് തൊഴിലില്ലായ്മയെ കുറിച്ചും വിലവര്‍ദ്ധനവിനെ കുറിച്ചും ഒരിക്കലും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാണ്ട് പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് പ്രവീൺ തൊഗാഡിയ 'അഷ്ട പുത്രോ ഭവ' (എട്ടു കുട്ടികളുണ്ടാവട്ടെ) എന്നത് ഹിന്ദുക്കള്‍ മുദ്രാവാക്യമായി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. രണ്ട് വർഷം മുൻപും തൊഗാഡിയ ഈ ലൈനിൽ ആഹ്വാനം നടത്തിയിട്ടുണ്ട്. എന്നാൽ അന്ന്, ഒരു ഡോക്ടറുടെ ബുദ്ധിവൈഭവം അത്രയും തന്നെ പ്രകടിപ്പിച്ചു കൊണ്ടാണ് പ്രവീണ്‍ തൊഗാഡിയ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത്. കൂടുതൽ സന്താനങ്ങൾ എന്ന ആഹ്വാനം ചെവിക്കൊള്ളാൻ ആളുകൾ മടിക്കും എന്ന തോന്നലിൽ ഊന്നി നിന്ന് കൊണ്ട് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും അത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും മറ്റുമാണ് അന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ കഴിഞ്ഞ ദിവസവും അദ്ദേഹം ഇക്കാര്യത്തിൽ വീണ്ടും ചില നിർദ്ദേശങ്ങൾ  മുന്നോട്ട് വച്ചു. ഹിന്ദുക്കള്‍ സന്താനോത്പാദനത്തില്‍ പിറകിലാണെന്നും മുസ്ലീം ജനസംഖ്യ കൂടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലൗ ജിഹാദും ക്രിസ്തു മതത്തിലേക്കുള്ള മതപരിവര്‍ത്തനവും ഹിന്ദുക്കളുടെ എണ്ണം കുറയാന്‍ കാരണമാണെന്നും തൊഗാഡിയ നിരീക്ഷിക്കുന്നു. ഹിന്ദുക്കളില്‍ വന്ധ്യത കൂടുകയാണെന്ന് പറഞ്ഞ അദ്ദേഹം അത് പരിഹരിയ്ക്കാന്‍ ചില നിര്‍ദ്ദേശങ്ങളും നല്‍കി. വന്ധ്യതയ്ക്ക് കാരണമാകുന്ന പുകയില ഉപയോഗത്തിൽ നിന്ന് ഹിന്ദുക്കൾ വിട്ടു നില്ക്കണം എന്നും അദ്ദേഹം ഉപദേശിച്ചു. ഒരു ക്യാൻസർ സർജൻ കൂടിയായ തൊഗാഡിയ സന്താനോത്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഒരു മരുന്നും കണ്ടെത്തിയിട്ടുണ്ടത്രെ. അത് ഹിന്ദുക്കള്‍ക്ക് വിലക്കുറവില്‍ നല്‍കാമെന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. 

എന്നാൽ മോഡി ഭരണം തുടങ്ങിയ ശേഷം, ഊർജ്ജിത സന്താനോൽപ്പാദന സിദ്ധാന്തം, ആദ്യമായി മുന്നോട്ട് വച്ചത്  ബി.ജെ.പി. നേതാവും എം.പി.യുമായ സാക്ഷി മഹാരാജ് ആയിരുന്നു.  ഹിന്ദു മതത്തെ രക്ഷിക്കാനായി  ഹിന്ദു സ്ത്രീകള്‍ക്ക് നാല് മക്കളെങ്കിലും വേണമെന്നായിരുന്നു അദ്ദേഹം മുന്നോട്ടു വച്ച നിർദ്ദേശം. പ്രസ്താവന വിവാദത്തിലായതോടെ പാർട്ടി ആദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിനു പിന്തുണയുമായി വി.എച്ച്.പി.യുടെ വനിതാ നേതാവ് സാധ്വി പ്രചി രംഗത്ത് വന്നു. "നാം രണ്ട് നമുക്ക് രണ്ട്" പോലുള്ള പ്രചാരണ മുദ്രാവാക്യങ്ങള്‍ തെറ്റാണെന്നും നാലുമക്കള്‍ വേണമെന്നത് പ്രധാനപ്പെട്ട് സംഗതിയാണെന്നും അവര്‍ പറഞ്ഞു. നാല് കുട്ടികളുണ്ടെങ്കില്‍ അതിര്‍ത്തി കാക്കാന്‍ ഒരാളെ അയയ്ക്കാം. മറ്റൊരാളെ സമൂഹത്തെ സേവിക്കാന്‍ വിടാം. ഒരാളെ സന്ന്യാസിയാക്കാം. രാഷ്ട്രത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ ഒരാളെ വി.എച്ച്.പി.യില്‍ അംഗമാക്കാം. അതു കൊണ്ടു തന്നെ രാഷ്ട്ര പുരോഗതിക്ക് നാലു മക്കളെങ്കിലും വേണമെന്നും രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന യോഗത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു. അതിനു പിന്നാലെയാണ്, ബംഗാളിലെ ബിജെപി നേതാവായ ശ്യാമൾ ഗോസ്വാമി ഒരു പടി കൂടി കടന്ന ആഹ്വാനവുമായി രംഗത്തെത്തിയത്.  തിങ്കളാഴ്ച നടന്ന ഒരു പൊതു ചടങ്ങിൽ വച്ച് ഹിന്ദുക്കൾക്ക് അഞ്ച് കുട്ടികൾ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗോസ്വാമി പറഞ്ഞത് ഇപ്രകാരമാണ് ; "എനിക്ക് എന്റെ ഹിന്ദു അമ്മമാരോടും സഹോദരിമാരോടും പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് അഞ്ച് മക്കൾ വീതം ജനിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യക്ക് സന്തുലിതാവസ്ഥ ഉണ്ടാകില്ല. എന്നെ ആരും തെറ്റിദ്ധരിക്കരുത്. എന്റെ ഹിന്ദു അമ്മമാർക്കും സഹോദരിമാർക്കും അഞ്ച് മക്കൾ ഇല്ലെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ഉണ്ടായിരിക്കില്ല. ഹിന്ദു മതത്തെയും സനാതന ധർമ്മത്തെയും സംരക്ഷിക്കാനായി എല്ലാ ഹിന്ദുക്കളും അഞ്ച് കുട്ടികൾക്ക് വീതം ജന്മം കൊടുക്കേണ്ടത് ആവശ്യമാണ്''. 

എന്നാൽ എതിർ വിഭാഗക്കാരുടെ ഉൽപ്പാദനം കുറയ്ക്കണമെന്ന തിയറിക്കാരും ഇവിടെ ഉണ്ട്. സാധ്വി ദേവ ഠാക്കുർ - റൂഷും മസ്കാരയും മിൽക്ക് ക്രീമും പൂശിയ വെണ്ണ തോല്ക്കുന്ന തൊലിയും ബോയ്‌ കട്ട്‌ ചെയ്തു ഷാംപുവിട്ടു മിനുക്കിയ മുടിയും രോമം പറിച്ചു ഷേപ്പ് ചെയ്ത വിൽപ്പുരികവും ഒക്കെ കൂടി ഒരു ഹൈടെക് പോസ്റ്റ്‌ മോഡേണ്‍ സ്വാമിനി എന്നാണു ഇവരെപ്പറ്റി ധരിച്ചിരുന്നത്. പക്ഷെ വായിൽ നിന്ന് വരുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള വാക്കുകൾ.....മുസ്ലിംകളെയും ക്രിസ്ത്യാനികളെയും പിടിച്ചു നിർബന്ധമായി വരിയുടക്കണമത്രേ....ആലോചിക്കുമ്പോൾ അതും സൂപ്പർ ഐഡിയ തന്നെ. നമ്മുടെ ആളുകൾ ഊർജിത ഉൽപ്പാദനത്തിന് മുതിരുന്നില്ലെങ്കിൽ വേണ്ട. മറ്റവന്മാരുടെ ഉൽപ്പാദന മിഷ്യൻ ഇല്ലാണ്ടാക്കിയാലും അവരുടെ എണ്ണം കുറയുകയും തദ്വാരാ നമ്മുടെ എണ്ണം കൂടുകയും ചെയ്യുമല്ലോ.

മുൻപൊരിക്കൽ ആര്‍.എസ്.എസ് മുഖവാരികയായ കേസരിയിൽ സാരസ്വതന്‍ എഴുതിയ ഒരു ലേഖനം വന്നിരുന്നു. ‘എന്‍െറ മുല്ലപ്പൂക്കള്‍ ആരാണ് ഇറുത്തെടുത്തത്’ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. രണ്ടിലധികം കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന ന്യൂനപക്ഷ കുടുംബങ്ങളെല്ലാം തന്നെ മത-വര്‍ഗീയ ലക്ഷ്യങ്ങളുള്ളവരാണെന്നായിരുന്നു ലേഖനത്തിലെ ഒരു കണ്ടെത്തൽ. മത-വര്‍ഗീയ താല്പര്യങ്ങളുള്ള ന്യൂനപക്ഷ കുടുംബങ്ങളുടെ ഒരു പൊതു പ്രത്യേകതയായി ലേഖനം കണ്ടെത്തുന്നത് അത്തരം കുടുംബങ്ങളിലെ സന്താനങ്ങളുടെ എണ്ണത്തിലുള്ള ബാഹുല്യമാണ്. 

മറ്റു മതക്കാർ അവരുടെ  ജനസംഖ്യ വര്‍ധിപ്പിക്കാനായി വ്യാപകമായി ബോധപൂര്‍വം കുട്ടികളെ പെറ്റു കൂട്ടൂന്നു, ഇന്ത്യയിൽ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു എന്നത് കാലങ്ങളായി തീവ്ര ഹിന്ദു പക്ഷ സംഘടനകള്‍ ഉയര്‍ത്തുന്ന ആശയമാണ്. സാധാരണയായി സെന്‍സസ് കാലത്താണ് ഇത്തരം പ്രചാരണങ്ങള്‍ അതിന്റെ മൂർധന്യത്തിൽ എത്താറുള്ളത്. മറ്റു പല വിഷയങ്ങളിലെന്ന പോലെ അന്യമതസമൂഹങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ പ്രധാന ആയുധമായി ഉപയോഗിക്കാനാണ് അവര്‍ ശ്രമിക്കാറുള്ളത്. അറപ്പുളവാക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനു വേണ്ടി ജനസംഖ്യാ വിഷയത്തെ അവര്‍ എടുത്ത് ഉപയോഗിക്കാറുമുണ്ട്.

പക്ഷെ പറയുമ്പോൾ ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും പറയുന്നതല്ലേ അതിന്റെ ശരി. സാമാന്യമായി പറഞ്ഞാൽ ഇന്ത്യൻ സാഹചര്യത്തിൽ "മറ്റു മതക്കാർ" എന്ന് പറഞ്ഞാൽ പ്രയോഗത്തിൽ അത് ക്രൈസ്തവരും മുസ്ലിംകളും ആണ്. അവർ ജനസംഖ്യാ വിഷയത്തിൽ പൊതുവെ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്താണ്. മത അനുശാസനകളുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ തന്നെ സന്താനപുഷ്ടിയുടെ പിൻബലത്തിൽ പെരുകാൻ നിയോഗിക്കപ്പെട്ട മതാനുയായികൾ ആണ് ഈ രണ്ടു വിഭാഗത്തിലും ഉള്ളത്.  ഇസ്ലാമിക വീക്ഷണത്തില്‍ സന്താനം എന്നത് ദൈവത്തിന്റെ വരദാനവും സര്‍വ്വോപരി ദാമ്പത്യ ജീവിതത്തിലെ അനുപേക്ഷണീയമായ ഘടകവുമാണ്. സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്നത് പുണ്യ കര്‍മ്മമായിട്ടാണ് ഇസ്ലാം ഗണിക്കുന്നത്. ഇവര്‍ തന്നെയാണ് ഭാവിയില്‍ കുടുംബശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളായി മാറേണ്ടത്. മാത്രവുമല്ല സല്‍കര്‍മ്മികളായ സന്താനങ്ങള്‍ പരലോകത്തേക്കുള്ള മുതല്‍കൂട്ടാണെന്നാണ് ഇസ്ലാമിക പക്ഷം. ബൈബിളിലെ ഉല്പ്പത്തി പുസ്തകം അനുസരിച്ചു ദൈവം ആദ്യമായി മനുഷ്യന് നല്കുന്ന നിർദ്ദേശവും അതിനു വേണ്ട അനുഗ്രഹവും ഇതുമായി ബന്ധപ്പെട്ടതാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ". മതഗ്രന്ഥങ്ങളിലെ ഈ അനുശാനങ്ങൾ പോരാത്തതിന്, ഈ മതങ്ങളിലെയും മത നേതാക്കന്മാർ പലരും നാഴികയ്ക്ക് നാൽപ്പത് വട്ടം ഒളിഞ്ഞും തെളിഞ്ഞും രഹസ്യത്തിലും പരസ്യത്തിലും തങ്ങളുടെ മതങ്ങളുടെ അനുയായികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉപദേശിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ക്രൈസ്തവരുടെ ജനസംഖ്യ ആനുപതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന ഇടയലേഖനങ്ങൾ പലവട്ടം നമ്മുടെ പള്ളികളിൽ കേട്ടിരുന്നു.  "കൂടുതൽ മക്കൾ, കൂടുതൽ ഭദ്രത" എന്ന ആശയ പ്രചാരണവും സഭ നടത്തിയിരുന്നു. ഈ ശ്രേണിയിൽ ഒടുവിലത്തേതാണ് ഇപ്പോൾ മാർ ആനിക്കുഴിക്കാട്ടിൽ പിതാവ് ഇറക്കിയ ഇടയലേഖനം. "മക്കളിലൂടെ സമ്മാനിതരാകുന്ന മാതാപിതാക്കള്‍" എന്ന പേരിൽ ഒരു ലേഖനം അടുത്തിടെ കത്തോലിക്കാ സഭയുടെ വാരികയായ സത്യദീപത്തിൽ അച്ചടിച്ച്‌ വന്നിരുന്നു. സന്താനോൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ആഹ്വാനങ്ങളും കൂടുതൽ സന്താനങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക ആനുകൂല്യങ്ങളും പ്രലോഭനങ്ങളും ഒക്കെ വിവിധ സഭാ വിഭാഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികൾക്ക് വെച്ച് നീട്ടാറുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. 

മനുഷ്യത്വ രഹിതമായ രാഷ്ട്രീയ അജണ്ടകൾ  ഉള്ളിൽ വച്ചു കൊണ്ട് യാതൊരു ഉത്തരവാദിത്തവും സത്യസന്ധതയും ഇല്ലാതെ നടത്തുന്ന ഈ വക പ്രചാരണങ്ങളും ആഹ്വാനങ്ങളും ഉപദേശങ്ങളും, തങ്ങളുടെ ജാഥകളിലും സമ്മേളനങ്ങളിലും ആളെ നിറക്കാനുള്ള തന്ത്രം മാത്രമാണെന്ന് ആർക്കാണറിയാത്തത്. പൊതുവേദികളിലും ചാനൽ മൈക്കിന്റെ മുന്നിലും അധര വ്യായാമം ചെയ്യുന്ന മത രാഷ്ട്രീയ നേതാക്കൾക്ക് എന്ത് വേണമെങ്കിലും ആഹ്വാനിക്കാം. ആഹ്വാനവും ഉൽപ്പാദനവും വലിയ ചിലവും ബുദ്ധിമുട്ടും ഇല്ലാത്ത കാര്യങ്ങളാണ്. രണ്ടിനും ചില്ലറ സുഖങ്ങളും ഉണ്ടാവും. ഇവരൊക്കെ ആഹ്വാനിക്കുന്നത് കേട്ട് പിള്ളേരെ ഉൽപ്പാദിപ്പിച്ചാൽ പിന്നെ വളർത്താനുള്ള ചെലവ് ഇവര് വഹിക്കുമോ ? അത് പോട്ടെ, പ്രസവം കഴിഞ്ഞു ആശുപത്രി വിടുന്നത് വരെ ഉള്ള ചിലവെങ്കിലും വഹിക്കുമോ ?ഭൂരിപക്ഷം വരുന്ന പൊതുജനത്തിന്, ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നത് മുതൽ പ്രസവം, അതിനെ വളർത്തൽ, ചികിത്സ, വിദ്യാഭ്യാസം നൽകൽ തുടങ്ങി അതിനെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയിൽ എത്തിക്കുന്നത് വരെ ഉള്ള സാമ്പത്തികവും അല്ലാത്തതുമായ ഭാരിച്ച ഉത്തരവാദിത്തത്തെ സംബന്ധിച്ചു നല്ല തിരിച്ചറിവുണ്ടെന്ന് തന്നെ വേണം കരുതാൻ. അല്ലെങ്കിൽ ഇവരൊക്കെ ആഹ്വാനിച്ചു തുടങ്ങിയപ്പോൾ മുതൽ അവർ പരിശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ജനസംഖ്യ 200-250 കോടിയെങ്കിലും കവിഞ്ഞേനെ. 

സന്താനോൽപ്പാദനവും സന്താന നിയന്ത്രണം ആയാലും അത് പൌരന്റെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ പെട്ട വിഷയമാണ്; അതിനു ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നൊന്നും മാറ്റമില്ല. അതിൽ കയറി ഇടപെടാൻ നിങ്ങൾക്കൊക്കെ ആരാണ് അനുവാദം തന്നത് ??? ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര റിപബ്ലിക്കിൽ ജീവിക്കുന്ന പൌരന്മാർ എന്ന നിലയിൽ ഒരു കാര്യം യാചിക്കുകയാണ്;  "പൊന്നു നേതാക്കന്മാരെ, കുറഞ്ഞ പക്ഷം ഞങ്ങളുടെ കിടപ്പറയിലും പ്രത്യുൽപ്പാദനത്തിലും എങ്കിലും ഞങ്ങൾ ഭരണ ഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം അനുഭവിച്ചോട്ടെ....." 

അടിവരയിട്ട് ഇൻവെർട്ടഡ് കോമക്കുള്ളിൽ ==>>  

"പൗരന്റെ പ്രത്യുൽപ്പാദനത്തിൽ ഇടപെടുന്ന എല്ലാവരെയും പറ്റിയാണ് എന്റെ പോസ്റ്റ്. അല്ലാതെ മതമോ രാഷ്ട്രീയമോ അടിസ്ഥാനമാക്കിയുള്ളതല്ല. ഒരു വ്യക്തിയുടെ പ്രത്യുൽപ്പാദനത്തിന്റെ കാര്യത്തിൽ അയാളും പങ്കാളിയുമല്ലാത്ത മറ്റൊരാളും, അത് മാതാപിതാക്കളോ മക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ ആരായാലും ഇടപെടാൻ പാടില്ല എന്നാണെന്റെ നിലപാട്. അത് വിട്ട് കുട്ടികളെ കൂടുതൽ ഉൽപ്പാദിപ്പിക്കാനോ ഉൽപ്പാദനം നിയന്ത്രിക്കാനോ ആര് പറഞ്ഞാലും അവരെ കവളം മടല് വെട്ടി അടിക്കുകയാണ് വേണ്ടത്. അത്, ബിഷപ്പോ അച്ചനോ കന്യാസ്ത്രീയോ മുക്രിയോ മുല്ലാക്കയോ സ്വാമിയോ സാധ്വിയോ ആരായാലും...."

വാൽക്കഷണം : 2011- ൽ സംസ്ഥാനത്ത്‌ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന്‌ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്കരണ സമിതി ജനസംഖ്യാ നിയന്ത്രണത്തിനു നിയമം നിര്‍മിക്കണമെന്നു സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്തിരുന്നു. കേരള ഫാമിലി പ്ലാനിംഗ്‌ ആന്‍ഡ്‌ ബര്‍ത്ത്‌ കണ്‍ട്രോള്‍ എന്ന പേരില്‍ നിയമം നടപ്പാക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ശിപാര്‍ശ. രണ്ടു കുട്ടികള്‍ മാത്രം മതിയെന്നും കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ പതിനായിരം രൂപ സര്‍ക്കാരിലേക്ക്‌ പിഴ അടയ്ക്കണമെന്നുമായിരുന്നു പ്രധാന നിര്‍ദേശം. ഈ കുട്ടികള്‍ക്ക്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിദ്യാഭ്യാസ സഹായങ്ങളോ മറ്റ്‌ ആനുകൂല്യങ്ങളോ നല്‍കരുതെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍, ആദ്യ കുട്ടികള്‍ക്ക്‌ പരമാവധി സഹായം സര്‍ക്കാര്‍ നല്‍കണമെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില സമുദായങ്ങള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന നിര്‍ദേശം നല്‍കി അംഗസംഖ്യ വര്‍ധിപ്പിച്ചു പലതും കൂട്ടായി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്‌ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിക്കുമെന്നതിനാലാണ്‌ ഇത്തരമൊരു നിയമ നിര്‍മാണത്തിന്‌ ശിപാര്‍ശ ചെയ്യുന്നതെന്നായിരുന്നു സമിതിയുടെ വിശദീകരണം. ജാതി, മതം, ഉപവിഭാഗങ്ങള്‍, വര്‍ഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍, വ്യക്തികളോ സംഘടനകളോ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെ നിരോധിക്കണമെന്നും കരട്‌ രേഖയില്‍ പറഞ്ഞിരുന്നു. ഈ നിർദ്ദേശങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തരാണോ എന്തോ ??? 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 25 November 2017

ജനാധിപത്യകാലത്തെ സാഡിസ്റ്റുകളും ഫ്യൂഡൽ മാടമ്പികളും ....

ഗുളിക തൊണ്ടയില്‍ കുരുങ്ങിയ ഐലിൻ എന്ന അഞ്ചു വയസുകാരി ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനിടെ വാഹനം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിന്റെയും ചികത്സ  വൈകിയതിനെ തുടർന്ന് മരണമടഞ്ഞതിന്റെയും വാർത്ത വായിച്ചിട്ട് മറക്കാൻ സമയമായില്ല. ഒരു രാഷ്ട്രീയ സംഘടന നടത്തിയ പ്രകടനത്തിലും റോഡ് ബ്ളോക്കിലും കുരുങ്ങിയാണ് ആശുപത്രിയിലെത്താൻ വൈകിയതെന്നു പറഞ്ഞത്, അടിയന്തിരമായി വഴിയിൽ നിന്നും കുഞ്ഞിനെ കയറ്റി ആശുപത്രിയിലേക്ക് വണ്ടിയോടിച്ച ആൾ തന്നെയാണ്. ( https://goo.gl/FMZ8yt )

ചങ്ങനാശ്ശേരിയിൽ മണിക്കൂറുകൾ വഴിമുടക്കിയ ഘോഷയാത്രക്കെതിരെ പ്രതികരിച്ച ഗര്‍ഭിണിയായ വനിതാ ഡോക്ടറുടെ ഞെട്ടിക്കുന്ന അനുഭവം വായിച്ചു മറന്നിട്ടും അധികനാൾ ആയില്ല. ( https://goo.gl/2MJzmc )

മുൻ സർക്കാരിന്റെ കാലത്ത്, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ബൈപ്പാസ് റോഡില്‍ സിഗ്നല്‍ ലൈറ്റുകള്‍ അണച്ച് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ കൊടുങ്ങല്ലൂർ ചേരമാന്‍ ജുമാ മസ്ജിദിന് സമീപത്തുള്ള സിഗ്നല്‍ പോസ്റ്റില്‍ വച്ച്  കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. ബൈപ്പാസ് റോഡിലൂടെ വി ഐ പി കടന്നുപോകുന്നതിന് സിഗ്നല്‍ തടസ്സമാകാതിരിക്കുന്നതിന് വേണ്ടി ലൈറ്റ് സിഗ്നല്‍ ഓഫാക്കി ഗതാഗതനിയന്ത്രണം പോലീസ് ഏറ്റെടുക്കുകയും സിഗ്നല്‍ ഇല്ലാതായതോടെ, പോലീസ് നിയന്ത്രണം ഗൗനിക്കാതെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞതുമാണ് അപകടവും ഗതാഗതക്കുരുക്കും സൃഷ്ടിച്ചത്. 

ഉമ്മന്‍ചാണ്ടിക്കും അകമ്പടി വാഹനങ്ങള്‍ക്കും കടന്നു പോകാൻ വേണ്ടി പോലീസ്, കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ ആംബുലൻസ് തടഞ്ഞു നിർത്തിയിട്ടതും വാർത്തയും വിവാദവുമായിരുന്നു. ആ സംഭവത്തിന്റെ വീഡിയോ ദൃശ്യം ഈ ലിങ്കിൽ ലഭ്യമാണ് ==> ( https://www.youtube.com/watch?v=JfcI2ETPodQ )

2015 - ൽ അന്നത്തെ മന്ത്രി കെ.ബാബുവിന്റെ ഔദ്യോഗിക വാഹനം, കായംകുളത്ത് ഗതാഗതനിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ചീറിപ്പാഞ്ഞു പോയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സിഗ്നല്‍ ലൈറ്റ് തെളിയുന്നതിന് മുന്‍പ് ക്യൂവില്‍ കിടന്ന മറ്റ് വാഹനങ്ങള്‍ മറികടന്ന് മന്ത്രിയുടെ കാര്‍ കടന്നുപോകാനായി മുന്നോട്ട് നീങ്ങി. അതിൽ പ്രതിഷേധിച്ച് ഒരു യുവാവ് മന്ത്രി വാഹനം തടഞ്ഞു. ഹോണടിച്ചിട്ടും മുന്നില്‍ ബൈക്കില്‍ നിന്നിരുന്ന യുവാവ് മാറാന്‍ തയ്യാറായില്ല. മന്ത്രിയുടെ വാഹനത്തിന് നിയമം ബാധകമല്ലേ എന്ന് യുവാവ് ചോദിക്കുകയും ചെയ്തു. എന്നിട്ടും സിഗ്നല്‍ ലഭിക്കും മുന്‍പ് കടന്നുപോയ മന്ത്രിയുടെ ഗണ്‍മാന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കായംകുളം സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമെത്തി യുവാവിനെ കസ്‌ററഡിയിലെടുത്തു. മന്ത്രിയുടെ കാര്‍ പോയതിന് പിന്നാലെ പോലീസ് സിഗ്നല്‍ ലൈറ്റ് ഓഫാക്കിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. ഒടുവിൽ നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ  കേസെടുക്കാതെ തന്നെ രാത്രിയില്‍ യുവാവിനെ വിട്ടയച്ച് പോലീസ് തല കഴുത്തിലാക്കി. 


റോഡിൽ പൊതുജനം അനുഭവിക്കേണ്ടി വരുന്ന രണ്ടു തരം പീഡനങ്ങളുടെ ഉദാഹരണങ്ങളാണ് മുൻപ് വായിച്ചത്. ജനാധിപത്യ വ്യവസ്ഥിതിയിൽ പൗരനാണ്‌ എല്ലാം എന്നതാണ് പൊതു തത്വം. മന്ത്രിയും എം.എൽ.എയും എം.പി.യും മറ്റു ജനപ്രതിനിധികളും എല്ലാം ഈ പൗരന്റെ നിർവചനത്തിൽ പെടും. സഞ്ചാര സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെ ലഭിക്കേണ്ടതാണ്. ഭരണ ഘടന അനുശാസിക്കുന്ന ജന പ്രതിനിധിയുടെ പ്രിവിലേജ് റോഡ്‌ യാത്രകളിൽ ഇല്ലെന്നാണ് വിശ്വാസം. റോഡ് സുരക്ഷയുടെ കാര്യത്തില്‍ നിയമ നിർമ്മാതാക്കളും നിയമസംരക്ഷകരും മാതൃക കാട്ടേണ്ടവരുമെല്ലാം അത് നിരന്തരം ലംഘിക്കുകയാണെന്ന് ഇവിടെ റോഡിലിറങ്ങി നടക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. മന്ത്രിമാരുടെയും വി ഐ പികളുടെയും മരണപ്പാച്ചില്‍ അവസാനിപ്പിക്കേണ്ടതാണെന്ന്അ വർക്കൊഴികെ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. നിലവിലുള്ള നിയമപ്രകാരം അവർക്കും നമുക്കും സ്പീഡ് ലിമിറ്റ് ഒന്നാണ്; എന്നിരുന്നാലും അവരുടെ സ്പീഡ് ചെക്ക് ചെയ്യാനോ നടപടിയെടുക്കാനോ ആരാണ് ധൈര്യപ്പെടുക ? പൈലറ്റിന്റെയും എസ്കോർട്ടിന്റെയും അകമ്പടിയിലും സുരക്ഷിതത്വത്തിലും ശരവേഗത്തിൽ പായുന്ന വി ഐ പി വാഹനങ്ങൾ ഇടിച്ചു മരണത്തിലേക്കും മരണ തുല്യമായ ജീവിതത്തിലേക്കും വീണു പോകുന്നവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഇവിടെ ആർക്കും ബാധ്യതയില്ലേ ? പൈലറ്റ്‌ വാഹനത്തിനു പിറകെ പറപ്പിച്ച് ഓടുന്ന വി ഐ പി  വാഹനത്തിനു മുമ്പില്‍പ്പെട്ട് സഡന്‍ബ്രേക്ക് ഇട്ട് അപകടം പറ്റുന്ന എത്രയോ വാഹനങ്ങൾ...അകമ്പടി വാഹനങ്ങളിൽ ഇരുന്നു കൊണ്ട് പൗരനെ തെറിയും മറ്റു അസഭ്യങ്ങളും വിളിക്കുന്ന നീതി പാലകർ...

വി ഐ പി വാഹനങ്ങളുടെ മരണപ്പാച്ചിൽ, പൊതുജനം റോഡിൽ അനുഭവിക്കുന്ന, ഒരു പ്രശ്നം മാത്രമാണ്. മത രാഷ്ട്രീയ സാമുദായിക ഭേദമില്ലാതെ നടത്തപ്പെടുന്ന പ്രകടനങ്ങൾ, ജാഥകൾ, വഴി തടയൽ സമരങ്ങൾ, ബന്ദ്, ഹർത്താൽ, സമ്മേളനങ്ങൾ, പൊതു യോഗങ്ങൾ, റാലികൾ, പ്രദക്ഷിണങ്ങൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, നോവേനകൾ, ദീപാരാധന എന്ന് വേണ്ട സകല പരിപാടികളും ജനങ്ങളെ മണിക്കൂറുകളോളം ബന്ദിയാക്കി കൊണ്ട് നടത്തുമ്പോൾ ഇതിന്റെ നടത്തിപ്പുകാർക്ക് എന്ത് ആനന്ദമാണ് ലഭിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എത്ര സമയം റോഡ്‌ ബ്ലോക്ക് ആക്കി; എത്ര സമയം ജനത്തെ പെരുവഴിയിലാക്കി തുടങ്ങിയ അളവ് കോൽ ഉപയോഗിച്ചാണ് ഈ വക പരിപാടികളുടെ വിജയം നിശ്ചയിക്കപ്പെടുന്നത് എന്ന് തോന്നും. ജനങ്ങളെ പൊതുനിരത്തുകളില്‍ തടഞ്ഞിട്ട് ബന്ദികളാക്കി, പ്രകടനങ്ങളും ആഘോഷങ്ങളും നടത്തുന്നതിനെതിരായ വികാരം ശക്തമാകുകയും കോടതികള്‍ പോലും അക്കാര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോഴും, ധൂര്‍ത്തിന്റെയും അഹന്തയുടെയും ഉന്മാദ ലഹരികളുടെയും റോഡിലെ ആഘോഷങ്ങൾ പൊതുജനത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഇത്ര കണ്ടു അവഗണിക്കാനും തടയാനും പീഡിപ്പിക്കാനും മത രാഷ്ട്രീയ സാമുദായിക മുതലാളിമാർക്ക് ആരാണ് അധികാരം നല്‍കിയത് ? ഇത്തരം നഗ്നമായ നിയമലംഘനങ്ങൾക്ക്‌ ജില്ലാ കളക്ടറും പോലീസ് മേധാവികളും അടക്കം ഉത്തരവാദിത്തപ്പെട്ടവർ ചൂട്ടു കാട്ടുക മാത്രമാണ് ചെയ്യാറുള്ളത്. പൊതു ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളവും അടുത്തൂണും പറ്റുന്ന ഈ പബ്ലിക് സെർവന്റ്സ് ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്? മുന്നോട്ടോ പുറകോട്ടോ ചലിക്കാനാകാതെ വാഹനങ്ങള്‍ വഴികളില്‍ തിങ്ങി നിറയുമ്പോൾ, പാവം വഴി യാത്രക്കാർ ബന്ദികളും ഇരകളും ആവുമ്പോൾ, ക്രമസമാധാനപാലകരും അധികാരികളും പൊതുവെ വേട്ടക്കാരോടോപ്പമാണ് നില കൊള്ളാറുള്ളത്. മത രാഷ്ട്രീയ സാമുദായിക മുതലാളിമാർക്ക് രാഷ്ട്രീയാധികാരത്തിലും പോലീസ് മേധാവികളിലുമുള്ള അമിതമായ സ്വാധീനത്തെയും അവരോടുള്ള കറ തീർന്ന അടിമത്ത-വിധേയത്വത്തെയും കുറിച്ച് ജനങ്ങൾക്ക്‌ നല്ല അവബോധം ഉണ്ട്. നിങ്ങൾ ഇതെല്ലാം ചെയ്തു കൂട്ടുമ്പോൾ ആരും നിങ്ങളെ ആരാധിക്കുകയോ നെഞ്ചിലേറ്റുകയോ ഒന്നും അല്ല ചെയ്യുന്നത്. നിങ്ങൾ കാണിക്കുന്ന നെറികേടിനെതിരെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു, ഉള്ളിൽ നിരാശയും ക്ഷോഭവും നിറഞ്ഞ്, നിങ്ങളെയും നിങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ പ്രിയപ്പെട്ടവരേയും ചേർത്ത് തെറികളും ശാപവാക്കുകളും അശ്ലീല പദപ്രയോഗങ്ങളും നടത്തുകയാണ്. ഓരോ വണ്ടികളിലും ബന്ദികൾ ആക്കപ്പെടുന്നത് ചുമ്മാ വിനോദ സഞ്ചാരത്തിനിറങ്ങുന്നവരോ വഴിയോരക്കാഴ്ചകൾ കണ്ടു രസിക്കാനിറങ്ങുന്നവരോ അല്ല; മറിച്ചു് ജോലിക്കും പഠിക്കാനും ചികിത്സക്കും വേണ്ടി പോകുന്ന ആബാലവൃദ്ധം ജനങ്ങള്‍, ജോലികഴിഞ്ഞ് വീടണയാന്‍ തത്രപ്പെടുന്നവർ, ദൂര യാത്ര ചെയ്യുന്നവർ, ആംബുലൻസുകൾ, ഫയർ എൻജിനുകൾ, മറ്റ് അവശ്യ സർവീസുകൾ........ 

എണ്ണിയെടുക്കാവുന്നതല്ല; അവരുടെ തിരക്കുകളും യാത്രാ ലക്ഷ്യങ്ങളും...

മുൻപ് വിവരിച്ച,  ജനദ്രോഹ പരിപാടികളുടെ കുഴലൂത്തുകാരിൽ, കരുണ, സഹാനുഭൂതി, മനുഷ്യത്വം മുതലായ അടിസ്ഥാന വികാരങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍, ദയവു ചെയ്തു പൊതു ജനത്തെ ദ്രോഹിക്കരുത്. ജാതി, മതം, രാഷ്ട്രീയം, സമുദായം...എന്തിന്റെ പേരിലായാലും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരവും, അതിന് കാരണക്കാര്‍ ശിക്ഷാര്‍ഹരുമാണ്. പൌരന്, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലീകാവകാശങ്ങളും  സുരക്ഷിതത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്ന ഭരണാധികാരികളും നിയമപാലകരും മറ്റു സംവിധാനങ്ങളും ജനദ്രോഹപരമായ നടപടികള്‍ക്ക് അകമ്പടി സേവിക്കുന്നതും അംഗീകാരവും നേതൃത്വവും നല്‍കുന്നതും കടുത്ത ഭരണഘടനാ ലംഘനവും അധികാര ദുര്‍വ്വിനിയോഗവുമായി കണക്കാക്കേണ്ടിയിരിക്കുന്നു. 

ഇതിനോട് ചേർത്ത് വയ്ക്കാവുന്ന മറ്റൊരു വായന... 2013 ഡിസംബറിൽ "പ്രീയപെട്ട ഋഷിരാജ് സിംഗ് അറിയുന്നതിനു…" എന്ന പേരിൽ നോബിൾ കുര്യൻ എന്നൊരു വ്യക്തി ഇട്ട ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ ലിങ്കാണ് താഴെ. അതിൽ വി ഐ പി വാഹനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അതിനു ശേഷവും എത്രയോ അപകടങ്ങൾ നടന്നിരിക്കുന്നു എന്നതിന് ഒരു കണക്കുമില്ല. http://loudspeakermalayalamblog.wordpress.com/2013/12/29/kerala-ministers-vehicle-accidents/


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 19 October 2017

കുടവയറന്‍ TV യും മീന്‍ മുള്ള് പോലുള്ള TV ആന്റിനയും അങ്ങനെ ഒരൂട്ടം കാര്യങ്ങളും...


ചാനല്‍ അതി പ്രസരത്തിന്റെ ഈ കാല ഘട്ടത്തിന് ദശാബ്ദങ്ങള്‍ പിന്നിലായിരുന്നു എന്റെ ബാല്യകാലം. അന്നൊന്നും കേബിള്‍ ചാനലുകാരായിരുന്നില്ല ടി വി ചാനലുകള്‍ കാണിച്ചു തന്നിരുന്നത്. വീടിന്റെ മുകളില്‍ മീന്‍ മുള്ളിനോട് രൂപ സാദൃശ്യമുള്ള അലൂമിനിയം TV ആന്റിന ആയിരുന്നു അന്ന് ടി വി സിഗ്നലുകള്‍ ആകാശത്ത് നിന്ന് പിടിച്ചെടുത്തു പഴയ കുട വയറന്‍ ടി വി സെറ്റുകളിലൂടെ ഞങ്ങള്‍ക്ക് കാണിച്ചു തന്നിരുന്നത്.  ( ഫ്ലാറ്റ് സ്ക്വയര്‍ ട്യൂബ്, ഫുള്‍ ഫ്ലാറ്റ് സ്ക്വയര്‍ ട്യൂബ് ടി വി കള്‍  വന്ന കാലത്ത് ഐശ്വര്യ റായി അഭിനയിച്ച ഒരു പരസ്യമുണ്ടായിരുന്നു. ടി വി യുടെ സ്ക്രീന്‍ അവരുടെ വയര്‍ പോലെ സ്ലിം ആണോ എന്നു ചോദിച്ചു കൊണ്ട് ). അന്നൊക്കെ ഏറ്റവും പ്രതാപമുള്ള വീടുകളില്‍ മാത്രമേ ഈ ആന്റിന ഉണ്ടാവുമായിരുന്നുള്ളൂ. ആന്റിന മാത്രം വീടിനു മുകളില്‍ പിടിപ്പിച്ചിരുന്ന ചിലരും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. 


ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധി മരിച്ചത്. അവരുടെ ശവസംസ്കാരം കാണാന്‍ പയസ്‌ എന്ന എന്റെ ഒരു സഹപാഠിയുടെ വീട്ടില്‍ വീട്ടില്‍ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയിരുന്നത്. (ആകെ അവിടെ മാത്രമാണ് ഒരു ബ്ലാക്ക്‌ & വൈറ്റ് ടി വി ഉണ്ടായിരുന്നത്)  മറഡോണ ഹീറോ ആയിരുന്ന ഫുട്‌ബോള്‍ ലോക കപ്പ്‌, ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കേരള സന്ദര്‍ശനം ഇവ എല്ലാം അയല്പക്കക്കാരുടെ സൌജന്യത്തിലാണ് ഞാന്‍ കണ്ടത്.

കസെറ്റ് ഇട്ടു സിനിമ കാണുന്ന വീ സീ ആര്‍, വീ സീ പീ എല്ലാം അത്യപൂര്‍വ്വം ആയിരുന്നു. സ്വന്തമായി ഇല്ലാത്തവര്‍ വാടകക്ക് എടുക്കുന്നതു പോലും അപൂര്‍വ്വം ആയിരുന്നു. അഥവാ വാടകക്ക് എടുത്താല്‍ ഒരു ദിവസം കൊണ്ട് പരമാവധി സിനിമകള്‍ കണ്ടു മുതലാക്കിയിട്ടെ അത് തിരികെ കൊടുക്കുമായിരുന്നുള്ളൂ. കല്യാണങ്ങള്‍ക്കു വീഡിയോ എടുക്കുന്നത് ഒരു അത്യപൂര്‍വ്വ സംഭവം ആയിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് (കോളേജില്‍ പോലും) വീഡിയോ കാസറ്റ്‌ കൈമാറുന്നതും മറ്റും ഒരു സ്റ്റാറ്റസ് സിമ്പല്‍ ആയിരുന്നു.
എന്റെ ബാല്യ കാലത്ത് ആകെ ഉണ്ടായിരുന്ന ചാനല്‍ ദൂരദര്‍ശന്‍ ആയിരുന്നു. വിനോദ ഉപാധി എന്നതിനപ്പുറത്ത് പല വിധ വിവരങ്ങളും അത് പറഞ്ഞു തന്നിരുന്നു. അന്ന് നാഷണല്‍ ചാനല്‍ വഴി ഹിന്ദി സംപ്രേക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയല്പക്കത്തു ടി വി കാണാന്‍ പോവുക എന്നത് ഒരു നിത്യ സംഭവം ആയിരുന്നു. 


 പ്രക്ഷേപണം തുടങ്ങാന്‍ വേണ്ടി അക്ഷമയോടെ കാത്തിരുന്ന ആ നാളുകള്‍. ഈ വീഡിയോ ഐക്കണ്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങൾക്ക് കേള്‍ക്കാം ഗൃഹാതുരത്വം നിറഞ്ഞ ആ സിഗ്നേച്ചര്‍ മ്യൂസിക്‌.


അന്ന് ആഴ്ചയില്‍ ഒരിക്കല്‍ അര മണിക്കൂറായിരുന്നു സീരിയല്‍ വധങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീടത് ദിവസത്തില്‍ ഒരിക്കലായി. ഒരു മണിക്കൂറായി. രാമായണം, മഹാഭാരതം,  ഹം ലോഗ്, ബുനിയാദ്, തുടങ്ങിയ പരമ്പരകളിലൂടെ എൺപതുകളെ ദൂരദർശൻ കീഴടക്കി. രാമായണം കാണുവാൻ ഗ്രാമങ്ങൾ മുഴുവനും ലഭ്യമായ ഒരു ടി.വി.യുടെ മുമ്പിൽ ഇരിക്കാറും ടി.വി.യെ പുഷ്പാർച്ചന നടത്താറും ഉണ്ടായിരുന്നു എന്ന് പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. അന്ന്  സീതയായി അഭിനയിച്ച നടി (ദീപിക ചിഖ്‌ലിയ) ഒരു സോപ്പു പരസ്യത്തിൽ അഭിനയിച്ചപ്പോൾ ജനങ്ങൾക്കു അതു സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു. അത്ര ശക്തമായ മാധ്യമമായിരുന്നു ദൂരദർശൻ. രംഗോളി, ചിത്രഹാർ, സുരഭി, വേള്‍ഡ്‌ ദിസ്‌ വീക്ക്‌, മാല്‍ഗുഡി ഡേയ്സ്തുടങ്ങിയവ ആ കാലഘട്ടത്തിലെ മറ്റു ജനകീയ പരിപാടികൾ ആയിരുന്നു. ഫൌജി എന്നൊരു പരമ്പരയില്‍ ആണ് ഷാരുക് ഖാന്‍ ആദ്യമായി ടി വി യിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. പക്ഷെ അദ്ദേഹം അഭിനയിച്ച സര്‍ക്കസ് എന്ന സീരിയലായിരുന്നു കുറച്ചു കൂടി ജനപ്രിയമായതു എന്ന് തോന്നുന്നു. 


1985 ലാണ് തിരുവന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം തുടങ്ങിയത്. "സ്വാതി തിരുന്നാള്‍" എന്ന സിനിമയായിരുന്നു ആദ്യമായി സംപ്രേക്ഷണം ചെയ്ത മലയാള സിനിമ എന്നാണ് എന്റെ ഓര്‍മ്മ. ചിത്രഗീതം, മലയാള വാര്‍ത്തകള്‍, തിരനോട്ടം, പ്രതികരണം ഇവ വളരെ ജനകീയമായ പരിപാടികള്‍ ആയിരുന്നു. വാര്‍ത്തക്ക് മുന്‍പുള്ള ആ മ്യൂസിക്‌ വേറിട്ടുള്ള ഒരു അനുഭവം തന്നെ ആയിരുന്നു..ഇന്നത്തെപ്പോലെ "വാക് അതിസാരം" (verbal diarrhea) ബാധിച്ച മനുഷ്യനെ മടുപ്പിക്കുന്ന വാര്‍ത്താനുഭാവമായിരുന്നില്ല അന്നത്തേത്. 





അത് പോലെ വേറിട്ടൊരു അനുഭവമായിരുന്നു പരിപാടിക്കിടയില്‍ നേരിട്ട് കൊണ്ടിരുന്ന തടസ്സങ്ങള്‍. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വൈദ്യുതി തടസം വരുമ്പോഴോ പരിപാടിയില്‍ നിന്ന് ഏതെന്കിലും ഭാഗം സെന്‍സര്‍ ചെയ്യേണ്ടതായി വരുമ്പോഴോ ആണ് ഈ ചങ്ങാതി ക്ഷണിക്കാതെ കയറി വരാറ്...


അന്നത്തെ പരസ്യങ്ങള്‍, ഫിലിം ഡിവിഷന്‍ ഡോകുമെന്ററികള്‍, എല്ലാം തന്നെ നൊസ്റ്റാള്‍ജിക് ഫീല്‍ തരുന്നവ ആയിരുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾക്ക് ഗൃഹാതുരമായ ആ കാഴ്ചകൾ വീണ്ടും കാണാം. ...























ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Thursday, 12 October 2017

സരിത S. നായർ ഒരു ഇരയാണ്.....

സരിത S. നായർ ഒരു ഇരയാണ്. ഒരു ബിംബമാണ്. ഒരു സംരംഭക(കൻ) ഈ നാട്ടിൽ വേര് പിടിക്കണമെങ്കിൽ രാഷ്ട്രീയ യജമാനന്മാരുടെയും ഉദ്യോഗസ്ഥമാടമ്പിമാരുടെയും വിവിധ തരം ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വഴങ്ങിക്കൊടുത്തേ പറ്റൂ എന്ന അലിഖിത നിയമം ഇവിടെ സജീവമാണെന്ന് മീഡിയ മുറികളിലിരുന്ന് വിളിച്ചു പറയാൻ ധൈര്യം കാണിച്ചവൾ. തട്ടിപ്പ് അവൾക്ക് മാത്രം അറിയാമായിരുന്ന കാര്യമാണ്; അല്ലെങ്കിൽ അവൾ വന്നു പെട്ട അവസ്ഥാവിശേഷമാണ്. ഇപ്പോൾ ആരോപിതരായവർ ആരും തട്ടിപ്പിന് സഹായിക്കാം എന്ന് പറഞ്ഞല്ല അവളെ ചൂഷണം ചെയ്തത്. സംരംഭം തുടങ്ങാൻ സഹായിക്കുന്നതിലേക്കാണ് സഹായം വാഗ്ദാനം ചെയ്ത് ചൂഷണം നടത്തിയത്. ഈ കേസിൽ തട്ടിപ്പ് എന്ന വശം നിലനിൽക്കുമ്പോൾ തന്നെ അധികാരസ്ഥാനങ്ങളുടെ ജീർണ്ണത എന്ന മറുവശവും നിലനിൽക്കുന്നു.
അവരുടെ ആത്മവിശ്വാസത്തെയാണ് ഞാൻ മാനിക്കുന്നത്. കൂടെ നിൽക്കുമെന്ന് കരുതിയവർ കയ്യൊഴിഞ്ഞപ്പോഴും സദാചാര വാദികളുടെയും പകൽമാന്യന്മാരുടെയും മാധ്യമ ജഡ്ജികളുടെയും വാക്കുകൾ കൊണ്ടുള്ള ആക്രമണത്തിലും തളർന്നില്ല അവർ. സമൂഹത്തിന്റെ പരിഹാസത്തിന് മുൻപിൽ നിന്ന് ഒളിച്ചോടിയില്ല. സൈബർ ആകാശത്തിൽ പാറി നടന്ന അവളുടെ നഗ്‌ന വീഡിയോ പോലും അവളുടെ ആത്മവിശ്വാസം തെല്ല് കുറച്ചില്ല. ചരിത്രത്തിലെ അവസാനത്തെ സ്മാർത്തവിചാരത്തിൽ കുറിയേടത്ത് താത്രി ശരീരം കൊണ്ട് വ്യവസ്ഥിതിയോട് പടപൊരുതിയതിനെ ഓർമ്മിപ്പിക്കുന്നു സരിത എസ് നായർ പലപ്പോഴും. അച്ചനെ പട്ടം കെട്ടിച്ചതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണച്ചോ എന്ന്‌ എൻ എൻ പിള്ളയുടെ "കാപാലിക"യിലെ റോസമ്മ വിളിച്ചു പറയും പോലെ സരിതയെന്ന സംരംഭകയെ ഇന്ന് നമ്മളറിയുന്ന സരിതാ നായർ ആക്കിയത് കപട സദാചാരികളുടെ ഈ സമൂഹം തന്നെയാണ്.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Sunday, 17 September 2017

ആണുങ്ങൾ എത്ര നിർഭാഗ്യവാന്മാർ...!!!

ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകുമ്പോൾ എങ്കിലും മുതിർന്നവരിൽ നിന്ന് അവശ്യം ലൈംഗികജ്ഞാനം പകർന്നു കിട്ടുന്നുണ്ട് (അപൂർവ്വം Exceptional Cases വിട്ടേരെ). ഞാനടക്കമുള്ള പുരുഷുക്കൾക്ക് ആരാണ് ആ ജ്ഞാനം പകർന്നു തരുന്നത് (ഇവിടെയും അപൂർവ്വം Exceptional Cases വിട്ടേരെ)..... ഉത്തരം വലിയൊരു നിരയിൽ ഏതെങ്കിലും ഒക്കെയാണ്.... 

അജ്ഞാനികളും അൽപ്പജ്ഞാനികളും വികലജ്ഞാനികളും ആയ കൂട്ടുകാർ, പല നിലവാരത്തിലും ശ്രേണിയിലും പെട്ട കൊച്ചു കൊച്ചു പുസ്തകങ്ങൾ, കുറെ തുണ്ടുപടങ്ങൾ, ക്ലിപ്പിംഗുകൾ, ഓൺലൈൻ എൻസൈക്ക്ളോപീടികകൾ, ഇതേ വിദ്യാർജ്ജന സമ്പ്രദായത്തിലൂടെ അറിവ് സമ്പാദിച്ചും പ്രയോഗിച്ചും പണ്ഡിതന്മാരായ മാമന്മാരും ചേട്ടന്മാരും.... ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള, സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കൗതുകങ്ങളുടെയും സംശയങ്ങളുടെയും ആശങ്കകളുടെയും വ്യക്തതയ്ക്ക് വേണ്ടി എത്ര അപര്യാപ്‍തരായ ഗുരുക്കന്മാരെയാണ് ഞങ്ങൾക്ക് ലഭിച്ചത് !!??? 

"ത്വങ് മാംസ രക്താസ്ഥി വിൺ മൂത്ര രേതസാം" എന്ന കവിതാശകലത്തിലെ രേതസ്സ് എന്താണെന്ന് സംശയം ചോദിച്ചവനോട് അവന്റെയൊരു സംശയം; ഇരിയെടാ അവിടെ എന്ന മറുപടി കൊടുത്ത അധ്യാപകനെ എനിക്കറിയാം. വേദപാഠക്‌ളാസിൽ പത്തു കൽപ്പനകൾ പഠിപ്പിക്കുമ്പോൾ വ്യഭിചാരം എന്താണെന്ന സംശയത്തിന് കിട്ടിയ ഉത്തരം വേണ്ടാതീനം ചെയ്തു നടക്കുന്നതാണെന്നായിരുന്നു. എന്താണ് ബലാൽസംഗം, പീഡനം എന്നൊക്കെ കുട്ടികൾ ചോദിക്കുമ്പോൾ എന്തുത്തരമാണ് അവർക്ക് കൊടുക്കേണ്ടത് എന്നറിയാത്ത മുതിർന്നവർ ആണ് നമ്മൾ.  

പെണ്ണ് എന്താണെന്നും അവളെ എങ്ങനെ മാന്യമായി സമീപിക്കണമെന്നും ഒരാണ് പേടിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാവണം. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്ത്രീക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന മോശം സമീപനങ്ങൾ സ്വന്തം അമ്മയിൽ നിന്നും വീട്ടിലെ മറ്റ് സ്ത്രീകളിൽ നിന്നും അവൻ കേട്ടറിയണം. പല കോണുകളിൽ നിന്നും അവന്റെ പ്രിയപ്പെട്ടവരുടെ നേരെ വരാറുള്ള മോശം കമന്റുകൾ, വൃത്തികെട്ട നോട്ടങ്ങൾ, വഷളൻ സ്പർശനങ്ങൾ അങ്ങിനെ സ്ത്രീ അനുഭവിക്കുന്ന ചെറുതും വലുതുമായ വ്യഥകളെല്ലാം. എല്ലാ മാസവും അവളിൽ വന്നു പോകുന്ന വേദനകൾ.. അത് പോലെ തന്നെ അവളുടെ ശാരീരിക പ്രത്യേകതകളും അസ്വസ്ഥതകളും.... ഇതിനെക്കുറിച്ചെല്ലാം അമ്മയിൽ നിന്നും വീട്ടിൽ നിന്നും അറിവും തിരിച്ചറിവും നേടുന്ന ഒരാണും പെണ്ണിനെ വെറും ഭോഗവസ്തുവായി മാത്രം കാണില്ല. 

ലൈംഗികതയെക്കുറിച്ച് പറയാതെയും മടിച്ചും മറച്ചുമൊക്കെ പറഞ്ഞുമാണ് നമ്മൾ ഈ പരുവത്തിലായത്. ആരോഗ്യകരമായൊരു ലൈംഗിക വിദ്യാഭ്യാസവും അവബോധങ്ങളും ലൈംഗിക സംസ്കാരവും ഈ നാടിനെ ശുദ്ധി ചെയ്യട്ടെ.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Wednesday, 6 September 2017

Sree Narayana Guru : A Beacon of Equality and Light














A wise leader, a great helper for all,

Sree Narayana Guru, a shining light.

He was born when the world was split by groups,

His wisdom shone so bright, the best light.


Where others saw high walls, he saw the sky,

He had a big dream, reaching far and high.

He fought the darkness, he made a new path,

Showing everyone how to be one, day and night.


"One Caste, One Religion, One God for all,"

He said this loudly, breaking down the wall.

His voice, like a strong wind across the land,

For a world joined together, we all stand.


He looked for truth, a kind and loving soul,

He broke the old chains, made hearts feel whole.

With his wise ways, he taught us to see,

That all are one, forever free.


A temple he built, for all to go to,

Breaking old walls, always new.

A holy place, clean and pure,

Where hearts truly join, and souls last sure.


He taught that truth was simple and near,

"Divinity is in each heart," very clear.

With those deep words, a big change broke,

A truth of oneness, clearly spoke.


He lit the fire of learning and kindness,

Helping the weak, with a warm hug.

Through schools, he lifted those who had less,

A better future, they could easily touch.


So let us walk with our hearts open wide,

With his idea of fairness as our guide.

Sree Narayana Guru’s dream lives on,

In each of us, his bright light shines strong.

Poetic Reflections of a Crazy Soul

Tuesday, 5 September 2017

The Quiet Bloom of Compassion












Ram sat thinking, worried and still,

His son was sick, lying weak and ill.

On a train seat, his heart felt tight,

Tears in his eyes, hiding from sight.

 

Beside him slept a tired man,

Leaning close as the journey ran.

Ram felt bothered, but then he thought,

“Maybe he’s tired, maybe he fought…

…Some silent trouble I cannot see,

Let him sleep, he’s not hurting me.”

 

Hours went by, Ram closed his eyes,

Sleep came slowly like evening skies.

Now when the man leaned once more,

Ram felt softer than before.

 

They spoke a while, heart to heart,

Two strangers, not so far apart.

The man was Rahim, a father too,

His son was fighting for life anew.

 

Two nights he spent without a bed,

Watching by his child’s head.

His eyes were heavy, full of pain,

But still he faced that crowded train.

 

Now Ram’s heart, it gently broke,

No anger left, no words he spoke.

He bent his shoulder, firm and wide,

Letting Rahim rest by his side.

 

Sympathy saw a man in pain,

Empathy walked in the same lane.

But compassion held him, strong and true,

The kind of love the world needs too.

Poetic Reflections of a Crazy Soul

Friday, 25 August 2017

ഉത്തർപ്രദേശിൽ എന്തൊക്കെയാണ് നടക്കുന്നത് ???

കുറച്ചു കാലങ്ങൾക്ക്  മുൻപ്, ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായി രണ്ട് ദളിത് പെണ്‍കുട്ടികളടക്കം മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം തുടരുന്നതിനിടെ ഒരു വനിതാ ജഡ്ജി ബലാത്സംഗത്തിനിരയായിരിന്നു. ബദായൂം ജില്ലയില്‍ പതിനാലും പതിനഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ഒരു പൊതുസ്ഥലത്തുള്ള മരത്തില്‍ കെട്ടിത്തൂക്കിയ കേസ്സില്‍ അറസ്റ്റിലായവരില്‍ ചില പോലീസുകാരും കൂടി ഉള്‍പ്പെട്ടിരുന്നു എന്നതായിരുന്നു പൊതു സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതിന് ശേഷമാണ് ബറേലി ജില്ലയിലെ അയത്പ്പുര ഗ്രാമത്തില്‍ ഒരു 22-കാരി ക്രൂരമായ ബലാല്‍സംഗത്തിനിരയായതും കൊല്ലപ്പെട്ടതും. സംഭവത്തിൽ ഇരയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയതിനു പുറമെ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷമാണ്, ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ആദ്യം പറഞ്ഞ വനിതാ ജഡ്ജി സ്വന്തം ഔദ്യോഗിക വസതിയില്‍ വച്ച്‌ ബലാത്സംഗത്തിനിരയായത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകളുമേറ്റിട്ടുണ്ടായിരുന്നത്രേ.  പീഡിപ്പിച്ച ശേഷം പ്രതികള്‍ ജഡ്ജിയെ കീടനാശിനി കുടിപ്പിച്ചിരിക്കാമെന്നായിരുന്നു പോലീസ് കണ്ടെത്തൽ. മരണത്തോട് മല്ലടിച്ചു കൊണ്ടിരിരുന്ന അവരുടെ ഇപ്പോഴത്തെ അവസ്ഥ പൊതുജനത്തിന് അജ്ഞാതമാണ്. സീതാപ്പൂര്‍ ജില്ലയിലെ മിഷ്രിക് ഗ്രാമത്തില്‍ നിന്നാണ് മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു പതിനഞ്ചുകാരിയുടെ മൃതശരീരം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. രണ്ടു മാസം മുൻപ് മുസാഫര്‍നഗറിനു സമീപം ഭനേറ ജറ്റിലാണ് പതിനാലുകാരിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പെര്‍വൈസ് എന്ന യുവാവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഇതിനിടെ വേറെയും ബലാൽസംഗ വാർത്തകൾ യു പിയിൽ നിന്ന്  കേട്ടിരുന്നു. 

ഇപ്പോൾ കിട്ടിയ വാർത്ത : ദില്ലി കാണ്‍പുര്‍ ദേശീയ പാതയില്‍ അമ്മയും മകളും കൂട്ട ബലാത്സംഗത്തിനിരയായി. ഷാജഹാന്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമ്മയേയും മകളേയും കാറില്‍ നിന്നും വലിച്ചിഴച്ച് അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. സംഘത്തിലെ പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേക്കുകൊണ്ടുപോയ ശേഷമായിരുന്നു പീഡനം. ഇവരുടെ 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണുകളും സംഘം കവരുകയും ചെയ്തു.     


ഈ സംഭവങ്ങള്‍ അവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. ഇത്തരം കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും പരസ്യമായി നിരന്തരം വെല്ലുവിളിച്ച് കൊണ്ടിരിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലയ്ക്കാത്ത ഇത്തരം ക്രൂരതകള്‍ കാണുമ്പോള്‍ യു.പി.യില്‍ ജനാധിപത്യസര്‍ക്കാറുണ്ടോ എന്നു ചോദിക്കുന്നവരെ ആര്‍ക്കു കുറ്റം പറയാനാകും. ഒരു സമൂഹത്തിലെ സ്ത്രീകളുടെ ജീവനും മാനത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരെ ഭരണാധികാരികളായി അംഗീകരിക്കാന്‍ ആര്‍ക്കാണ് കഴിയുക. സംഭവങ്ങളെ ഗൌരവമായി കാണാന്‍ പോലും  സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവിന് ആദ്യമൊന്നും കഴിഞ്ഞില്ല. ലോക്കല്‍ പോലീസിന്റെ അറിവോടെയാണ് ചില സംഭവങ്ങൾ നടന്നതെന്നും പോലീസില്‍നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഇരകളുടെ ബന്ധുക്കൾ പറഞ്ഞിട്ടും സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ ആദ്യം മടിച്ചു. ഒടുവില്‍ ജനരോഷത്തെത്തുടര്‍ന്ന് ചില കേസുകൾ സി.ബി.ഐക്ക് വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പോലീസുകാര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടികളെടുക്കുകയും ചെയ്തു.

ത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവുംവിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും ദൗര്‍ഭാഗ്യം. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ്, തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം ഉത്തർപ്രദേശിലെ മൊറാദബാദിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് തിരഞ്ഞെടുപ്പ് സമയത്ത് വലിയ പൊതു ചര്‍ച്ചക്കിടയാക്കിയിരുന്നു. ബഹു ജന സംഘടനകളുടെ പ്രതിഷേധങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടിവ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാർട്ടി വന്‍ തിരിച്ചടി നേരിട്ടെങ്കിലും യു. പി. ഭരിക്കുന്നത് മുലായത്തിന്റെ പാര്‍ട്ടി തന്നെയാണ്. സംഗ പ്രക്രിയയില്‍ ഉദാരവല്‍ക്കരണം സ്വപ്നം കാണുന്ന ഈ നേതാവിന്റെ നാട്ടില്‍ തുടരെ തുടരെ ഇതെല്ലാം സംഭവിക്കുമ്പോള്‍ അതിനെ യാദൃശ്ചികത എന്ന് പറയാനാവുമോ ?  ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി വന്നു പെടുമ്പോള്‍ ആര്‍ക്കാണ് അവിടെ സമാധാനമായി ജീവിക്കാനാവുക ? പച്ച മരത്തോട് ഇതാണെങ്കില്‍ ഉണക്ക മരത്തോട് എന്തായിരിക്കും ചെയ്യുക ?

ഉത്തര്‍പ്രദേശില്‍ ഗാര്‍ഹിക പീഡനം, സ്‌ത്രീപീഡനം, ബാല ശൈശവ വിവാഹങ്ങള്‍, ബാലവേല, സ്ത്രീധനം തുടങ്ങി സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നേരെ നടക്കുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കും നേരെ ക്രിയാത്മകമായി നില കൊണ്ടിരുന്ന സ്‌ത്രീമുന്നേറ്റമായിരുന്ന 'ഗുലാബി ഗാംഗ്‌' പോലും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവങ്ങളുടെ മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. നടുക്കുന്ന അടുത്ത വാര്‍ത്തയിലെ ഇര തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ ആകരുതേ എന്ന് മാത്രമാണ് ഏവരുടെയും പ്രാര്‍ത്ഥന...


ലാസ്റ്റ്‌ പേജ് : യു.പി.യില്‍ മാത്രമല്ല; ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും അവസ്ഥ ഇതൊക്കെ തന്നെയാണ്. രാജ്യത്തെ സ്ത്രീ സുരക്ഷ കൂടുതല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ അപകടത്തിലാണെന്ന ചുവരെഴുത്താണ്  വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. നമ്മുടെ പല നിയമ നിര്‍മ്മാണ സഭകളിലും ഇരിക്കുന്ന പല ജനപ്രതിനിധികളും സ്ത്രീപീഡനകേസ്സുകളില്‍ ആരോപിതര്‍ ആണെന്ന് പറയുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് മനസ്സിലാക്കാം. പല്ല് കൊഴിഞ്ഞ നിയമങ്ങളും ഒച്ചിനെക്കാള്‍ പതുക്കെ ഇഴയുന്ന നിയമ നീതി നിര്‍വ്വഹണ സംവിധാനങ്ങളും പണവും സ്വാധീനവും ഉള്ളവന്റെ മുന്‍പില്‍ നട്ടെല്ല് വളക്കുന്ന ഭരണകൂടവും ഉള്ളപ്പോള്‍ ആര്‍ക്കും ആരെയും ധൈര്യമായി ബലാല്‍സംഗം ചെയ്യാം... അതെല്ലാം കളി തമാശയായി കാണാന്‍ അധികാരികള്‍ ചിലപ്പോള്‍ തയ്യാറായേക്കും. പക്ഷെ സഹി കേട്ട ജനം നിയമം കയ്യിലെടുത്താല്‍ പിന്നെ അതിനെ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ വലിയ വില നല്‍കേണ്ടി വരും. 

സമാനമായ വിഷയത്തിൽ എഴുതിയ മറ്റൊരു ലേഖനം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം...===>>> ഇന്ത്യൻ പെണ്ണ് എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നത് ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക