ഞാൻ വെറും പോഴൻ

Tuesday 17 January 2017

സ്വാശ്രയ-സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫ്യൂഡൽ നാട്ടുരാജ്യങ്ങളോ !!!???

ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ നിന്ന് കേൾക്കുന്നത് ഒട്ടും സുഖകരമായ വാർത്തകളല്ല. തൃശൂർ ജില്ലയിലെ പാമ്പാടി നെഹ്റു കോളേജ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ്‌ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ഞെട്ടിക്കുന്ന വിവരങ്ങളുടെ കുടം തുറന്ന് വിട്ടത്. കേരളമൊട്ടുക്കുള്ള വിദ്യാര്‍ഥിസമൂഹവും പൊതു സമൂഹവും ഒരു പോലെ ഞെട്ടുകയും ആശങ്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന പുതിയ പുതിയ വിവരങ്ങളിൽ തെക്കു വടക്ക് ഭേദമില്ലാതെ കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ഥികളും ഇപ്പോൾ പഠിക്കുന്നവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ കോളജുകളിലെ വിവിധ തരം പീഡനങ്ങള്‍ക്കെതിരെ രംഗത്ത് വന്നു കൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥി സംഘടനകള്‍ വിഷയം ഏറ്റെടുത്തതോടെ ഏറെക്കാലത്തിന് ശേഷം കേരളം ശക്തമായ വിദ്യാര്‍ഥി സമരത്തിന് വേദിയായി. സോഷ്യൽ മീഡിയയും വിഷയത്തെ ഗൗരവത്തോടെ ചർച്ച ചെയ്യുന്നു. 

ജിഷ്ണുവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചത്‌ കോളജ്‌ അധികൃതരുടെ പീഡനമാണെന്നും അത് കൊണ്ട് തന്നെ ഈ പ്രേരിത ആത്മഹത്യയെ കൊലപാതകമായി കണ്ട് നടപടി എടുക്കണമെന്നും കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി വിദ്യാർഥി സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. ആദ്യമെല്ലാം ജിഷ്ണു പരീക്ഷയ്ക്ക്‌ തുണ്ട് ഉപയോഗിച്ച് കോപ്പി അടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച കോളേജ് അതിന് തെളിവില്ലെന്ന് വന്നപ്പോൾ അടുത്ത വിദ്യാർഥിയുടെ ഉത്തരക്കടലാസ്‌ നോക്കി എഴുതിയതിനാണ് ശാസിച്ചത് എന്ന പ്രതിരോധത്തിലേക്ക് മാറി. ഇതിനിടെ ജിഷ്ണു കോപ്പിയടിച്ചതായി തങ്ങൾക്ക്‌ പരാതി ലഭിച്ചിട്ടില്ലെന്ന്‌ സർവകലാശാല പരീക്ഷ കൺട്രോളർ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.ജിഷ്ണുവിനെയും മറ്റു ചില വിദ്യാർഥികളെയും പരസ്യമായി ശാസിക്കുകയും ബെഞ്ചിൽ കയറ്റിനിർത്തി അപമാനിക്കുകയും ചെയ്തതായി വിദ്യാർഥി സംഘടനകൾ പറയുമ്പോൾ ജിഷ്ണുവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും അയാളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉള്ളതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ആത്മഹത്യാശ്രമം നടത്തിയ ജിഷ്ണുവിനെ സമയത്തിന് ആശുപത്രിയിൽ എത്തിക്കാനും കോളേജ് അധികൃതർ തയ്യാറായില്ലെന്നും മറ്റൊരു വിദ്യാർഥി കൊണ്ട് വന്ന കാറിലാണ്‌ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചതെന്നും ആക്ഷേപമുണ്ട്. നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ കോളജിൽ അച്ചടക്കം നടപ്പാക്കുന്നതിന്റെ പേരിൽ അധികൃതരിൽ നിന്നും വിദ്യാർഥികൾക്കുനേരെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഒരു ഒറ്റപ്പെട്ട കാര്യമല്ലെന്നും ഇവിടെ ഇതൊക്കെ പതിവാണെന്നും പൂർവവിദ്യാർഥികളും വിദ്യാർഥി സംഘടനാ പ്രവർത്തകരും പറയുമ്പോൾ കേരളം പൊതുസമൂഹം അന്തം വിട്ട് നിൽക്കുകയാണ്. പെൺകുട്ടികളെ മുറിക്കുള്ളിൽ അടച്ചുപൂട്ടിയ ശേഷം അവരുടെ ബാഗുകളും സ്വകാര്യ വസ്തുക്കളും പരിശോധിക്കാറുണ്ടെന്നും കുട്ടികൾ വെളിപ്പെടുത്തുന്നു. കുട്ടികളെ നിലക്ക് നിർത്താൻ ഇടിമുറികളിൽ കയറ്റി മർദ്ദിക്കൽ, മാനേജ്‌മെന്റിന് നടപടിയെടുക്കാനാവാത്ത രീതിയിൽ കോളേജിന് പുറത്തുനിന്ന് വരുന്നവരുടെ നഗ്നതാ പ്രദർശനങ്ങൾ, രാത്രി പോലും പെൺകുട്ടികളെയടക്കം ഹോസ്റ്റലിനു പുറത്താക്കൽ, വിചിത്രവും ഭീമവുമായ ഫൈനുകൾ.....ആരോപണങ്ങൾക്ക് അന്തമില്ല.  

ഇതിനൊക്കെ പിന്നിലെ സത്യങ്ങൾ എന്തൊക്കെയാണെങ്കിലും, സമർത്ഥനായ ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടപ്പെട്ടു എന്നത് യാഥാർഥ്യമായി അവശേഷിക്കുന്നു. സംഭവത്തെപ്പറ്റി വിശദമായ റിപ്പോർട്ട്‌ നൽകാൻ സാങ്കേതിക സർവകലാശാല അധികൃതരോട്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകിയിട്ടുമുണ്ട്‌. 

ജിഷ്ണുവിനു മുമ്പ് എത്രയോ വിദ്യാർഥികൾ ജീവിതവും സ്വപ്നങ്ങളും സ്വയം അവസാനിപ്പിച്ചിട്ടുമുണ്ടാവാം. പലതും നമ്മൾ അറിഞ്ഞില്ല; ചിലത് നമ്മൾ അറിഞ്ഞെന്നു നടിച്ചുമില്ല. ഇവിടെ നെഹ്‌റു കോളേജ് ഒരു പ്രതീകം മാത്രമാണ്. മറ്റ്‌ പല സ്വകാര്യ സ്വാശ്രയ കോളേജുകളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ തീർത്തും അസ്വസ്ഥജനകമാണ്‌. ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മറ്റക്കര ടോംസ് കോളേജ്, തലശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിൽ കത്തോലിക്കാ പുരോഹിതർ നടത്തുന്ന ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജ്, പെരുമ്പാവൂര്‍ കെ.എം.പി കോളേജ്, ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്...... ആരോപണ മുനയിൽ നിൽക്കുന്ന കോളേജുകളുടെ എണ്ണം ഉയരുകയാണ്. പ്രശസ്ത പാചക വിദഗ്‌ദ്ധയും ചാനൽ അവതാരകയുമായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ  തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിലും വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ സമരം നടന്നു കൊണ്ടിരിക്കുകയാണ്. കേരള ലോ അക്കാദമി ലോ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചതായുള്ള ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. ലക്ഷ്മിനായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ജോലിചെയ്യിച്ചെന്നാണ് മറ്റൊരു ആരോപണം. ഇതിനിടയിൽ ലക്ഷ്മി നായര്‍ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നു. ആരോഗ്യപ്രശ്നമുള്ള വിദ്യാര്‍ത്ഥിയെ ഹാജര്‍ പ്രശ്നത്തില്‍ ഇയര്‍ ഔട്ട് ആക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥി കുരിശാണെന്ന് ലക്ഷ്മി നായര്‍ പറയുന്നതും ശബ്ദരേഖയിലുണ്ട്. നിന്റെ തന്ത ഇവിടെ കയറിയിറങ്ങിയാണ് അഡ്മിഷന്‍ വാങ്ങിയതെന്നും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ LLB ക്ക് ചേരാതെ വേറെ വല്ല ഡിഗ്രിക്കും ചേർന്ന് കൂടായിരുന്നോ എന്നും ചോദിച്ച പ്രിന്‍സിപ്പല്‍ ഈ കുട്ടി സമർപ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വലിച്ചെറിഞ്ഞുവെന്നും പരാതിയുണ്ട്.

വിദ്യാർത്ഥികൾക്ക് പഠനമികവ് പ്രകടിപ്പിക്കാനും അച്ചടക്കത്തിലൂന്നിയ വ്യക്തിത്വവികസനം നടത്താനും സഹായിക്കേണ്ട കലാലയങ്ങൾ വിദ്യാർഥികളുടെ കൊലക്കളങ്ങളാവുന്നത് പ്രബുദ്ധ കേരളത്തിന് അഭിലഷണീയമല്ല. സ്വകാര്യമേഖലയിൽ ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിച്ച് പ്രഗത്ഭരായ പ്രൊഫഷണലുകളെ വാർത്തെടുത്ത മികച്ച സ്ഥാപനങ്ങളെകൂടി സംശയത്തിന്റെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൂന്നാം കിട കച്ചവട താൽപ്പര്യങ്ങൾ മാത്രം പരിപാലിച്ചു പോരുന്ന ഒരുവിഭാഗം സ്വാശ്രയ കോളേജുകൾ സാങ്കേതികവിദ്യാഭ്യാസത്തിന്റെ നിലവാരത്തെയും വിശ്വാസ്യതയെയും അപ്പാടെ കളഞ്ഞുകുളിച്ചു. എൻജിനീയറിങ് വിജയശതമാനം മൂന്നിലൊന്നിൽ താഴെ ആയതിനെത്തുടർന്ന് നിലവാരമില്ലാത്ത കോളേജുകൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടതാണ്. എന്നാൽ അവയൊക്കെ അടച്ചു പൂട്ടുന്നതിനുപകരം മെച്ചപ്പെടാൻ അവസരം നൽകുകയായിരുന്നു അന്നത്തെ സർക്കാർ ചെയ്തത്. മിക്കവാറും കോളേജുകളിൽ അക്കാദമിക വിദഗ്ധരായ പ്രിൻസിപ്പൽമാർ വെറും റബ്ബർ സ്റ്റാമ്പുകൾ മാത്രമാണ്. ട്രസ്റ്റ് ചെയർമാന്മാരും മാനേജ്‌മെന്റിന്റെ പ്രതിനിധികളുമാണ് ഇത്തരം കോളേജുകളെ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും. ചിലവ് ചുരുക്കലിന്റെ ഭാഗമായി അക്കാദമിക മാനദണ്ഡങ്ങൾ പാലിക്കാത്ത അധ്യാപകരാണ് മിക്കയിടത്തും പഠിപ്പിക്കുന്നത്. ലാഭം കൂട്ടാനായി മികച്ച പഠന പഠ്യേതര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ഇവർ പിശുക്ക് കാണിക്കുന്നു. ഇന്റേണൽ അസ്സസ്മെന്റ് എന്ന ആയുധം ഉപയോഗിച്ച് നിലക്ക് നിർത്തുക, വിദ്യാർഥികളെ മർദ്ദിക്കുക, ഹോസ്റ്റൽ മുറികളിൽ ഉൾപ്പെടെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുക, ആൺ പെൺ സൗഹൃദങ്ങൾക്ക് വിലക്കേർപ്പെടുത്തുക, ഇഷ്ടപ്പെട്ട വസ്ത്ര ധാരണ സ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയ മനുഷ്യാവകാശധ്വംസനങ്ങൾക്ക് കയ്യും കണക്കുമില്ല. പഠനമികവും അച്ചടക്കവും ഉറപ്പുവരുത്താൻ നെന്ന നാട്യത്തിൽ ഗ്വാണ്ടനാമോ ജയിലുകളെയും കോൺസെൻട്രേഷൻ ക്യാമ്പുകളെയും ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഏർപ്പെടുത്തിയിട്ടുള്ള  ശിക്ഷണമാതൃകകളും ശിക്ഷാരീതികളുമാണ് വിവിധ റിപ്പോർട്ടുകളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 

ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടായതെങ്ങനെ എന്ന് വിമർശനബുദ്ധ്യാ ആത്മപരിശോധന നടത്തേണ്ടതുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങൾ നല്ല നിലയിൽ കോഴ്സ് പൂർത്തിയാക്കാനും കാമ്പസ് പ്ളേസ്മെന്റിലൂടെയോ അല്ലാതെയോ മികച്ച തൊഴിൽ കണ്ടെത്താനും കർശനമായ ശിക്ഷാ ശിക്ഷണ രീതികൾ അത്യാവശ്യമാണെന്ന് കരുതുന്ന മാതാപിതാക്കൾക്ക് ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തമുണ്ട്. ലാഭം മാത്രം ലക്‌ഷ്യം വച്ച് വിദ്യാഭ്യാസത്തെ കച്ചവടമാക്കി ജീവിക്കുന്ന കോളേജ്‌ മുതലാളിമാരുടെ കയ്യിൽ തങ്ങളുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന് കൃത്യമായി അന്വേഷിക്കാത്ത ദുസ്ഥിതി നിലവിലിരുന്നു എന്ന് തന്നെയാണ് ഈ സംഭവങ്ങൾ കാണിച്ചു തരുന്നത്. അല്ലാത്ത പക്ഷം രക്ഷിതാക്കൾക്ക് ഇത്തരം രാവണൻ കോട്ടകളിലേക്ക് കടന്നു ചെല്ലാനോ അവയുടെ ദൈനംദിന നടത്തിപ്പിനെ ചോദ്യം ചെയ്യാനോ പറ്റാത്ത അവസ്ഥ നിലവിലുണ്ടെന്ന് സമ്മതിക്കേണ്ടി വരും. വസ്തുത. മാനേജ്മെന്റുകളുടെ കർശന ശിക്ഷാ ശിക്ഷണ രീതികൾക്ക് പുറമെ അവരുടെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമെതിരെ ചെറുവിരലനാക്കാൻ അധികം രക്ഷിതാക്കളൊന്നും നാളിതു വരെ മുന്നോട്ടു വന്നിരുന്നില്ല എന്നാണ് ഇപ്പോഴത്തെ ചർച്ചകൾ വ്യക്തമാക്കുന്നത്. അഥവാ പ്രതികരിക്കാൻ സധൈര്യം മുന്നോട്ടു വന്ന അപൂർവ്വം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹ വിദ്യാർത്ഥികളുടെയോ സഹ രക്ഷിതാക്കളുടെയോ പിന്തുണയോ സഹകരണമോ ലഭിച്ചില്ലെന്ന് പല മാതാപിതാക്കളും ചാനലുകളിൽ വന്നിരുന്ന് പറയുന്നത് കേട്ടു. സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ സംഘടിത മുഷ്കിനു മുന്നിൽ സർവ്വകലാശാലകളും സർക്കാരും നിയമ നീതി പാലന സംവിധാനങ്ങളും നോക്ക് കുത്തിയായതിന് പിന്നിലെ കാരണങ്ങൾ തേടി കണ്ടെത്തേണ്ടതുണ്ട്. അഡ്മിഷന്റെയും ഫീസിന്റെയും വിഷയത്തിൽ സർക്കാരുകൾ മാനേജ്‌മെന്റുകളുടെ സമ്മർദത്തിന് വഴിപ്പെടുന്നതാണ് ഇവരുടെ കൊള്ളരുതായ്മകൾക്ക് വളം വച്ച് കൊടുക്കുന്നത്. ഒരു കാരണാവശാലും സർക്കാർ ഇവരുടെ മുൻപിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. 

ഈ അവസരത്തിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം സാമൂഹ്യവീക്ഷണവും രാഷ്ട്രീയ ബോധവുമുള്ള ഒരു യുവ തലമുറയെ സംഭാവന ചെയ്ത വിദ്യാർഥി സംഘടനാ പ്രവർത്തനം കാമ്പസുകളിൽ നിന്ന് പിഴുതെറിയപ്പെട്ടു എന്നതാണ്. ഒറ്റപ്പെട്ട ചില അക്രമ സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങള്‍ തമസ്കരിച്ച് സ്വകാര്യമുതലാളിമാരുടെ ഇച്ഛക്കനുസരിച്ച് കോടതികളുടെ സഹായത്തോടെ ഭരണകൂടം തന്നെ വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തെ ഇല്ലായ്മ ചെയ്തതോടെ വിദ്യാർത്ഥി സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണ ശേഷി ഇല്ലാതാവുകയായിരുന്നു. 

വിദ്യാർത്ഥിരാഷ്ട്രീയത്തെ ചവിട്ടുപടിയായി ഉപഭോഗിച്ച് ഭരണസിംഹാസനങ്ങളിൽ ഉപവിഷ്ടനായ "പരമസാത്വികൻ" ഏ.കെ.ആന്റണി തന്നെയാണ് ഇവിടത്തെ സ്വാശ്രയ കൊള്ളസംഘങ്ങൾക്ക് ചുവടുറപ്പിക്കാൻ ഇടം നൽകിയതെന്നും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യാൻ ചൂട്ടു കാട്ടിയതെന്നു കൂടി ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്വാശ്രയകോളേജുകൾ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തീക്ഷ്ണസമരങ്ങൾ  സംഘടിപ്പിച്ച ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങളും പിന്നീട് സ്വാശ്രയസ്ഥാപനങ്ങളോട് സമരസപ്പെട്ടു എന്നതും ചരിത്രമാണ്. കോഴ്സ് കഴിഞ്ഞാൽ നമ്മുടെ കുട്ടികളും അവരുടെ മാതാപിതാക്കളും സ്വപ്നം കാണുന്ന തൊഴിലിടങ്ങളുടെ യജമാനന്മാർക്കും പ്രതികരണ ശേഷിയോ അവകാശ ബോധമോ ഇല്ലാത്ത ബ്രോയിലര്‍ ഉദ്യോഗാർത്ഥികളെയും തൊഴിലാളികളെയുമാണ് ആവശ്യമെന്നിരിക്കെ അരാഷ്ട്രീയ കാമ്പസുകളിൽ നിന്ന് കൂടുതലെന്താണ് പ്രതീക്ഷിക്കാനുള്ളത്. ഇപ്പോൾ കാണുന്ന പ്രതിഷേധങ്ങൾ എല്ലാ കാലത്തെയും പോലെ ഒരാവേശത്തിന് ഉയര്‍ന്നണഞ്ഞു പോകുന്ന വെറും പ്രതിഷേധ "പ്രകടനങ്ങള്‍" മാത്രമായി ഒടുങ്ങാതിരിക്കട്ടെ.

മേലിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഒരു കോളേജിലും ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ എത്രയും വേഗം ഗവൺമെൻറ് തലത്തിലും സർവ്വകലാശാലാ തലത്തിലും ആരംഭിക്കണം. നെഹ്‌റു കോളജിലെ സംഭവങ്ങളെപ്പറ്റി സാങ്കേതിക സർവകലാശാല നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്‌ കേരളത്തിലെ സ്വാശ്രയ കോളജുകളുടെ ദൈനംദിന നടത്തിപ്പിന്റെ ഇരുളറകളിലേക്ക് വെളിച്ചം വീശട്ടെ എന്ന് പ്രത്യാശിക്കാം. കുറ്റവാളികളായ അധ്യാപകരെയും കോളജ്‌ നടത്തിപ്പുകാരെയും തുറന്നു കാട്ടാനും ഏറ്റവും മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കാനും നിയമസംവിധാനങ്ങൾക്ക് കഴിയട്ടെ. നഷ്ടപരിഹാരം ഒരു പരിഹാരമേയല്ലെങ്കിലും ജിഷ്ണുവിന്റെ കുടുംബത്തിന്‌ അർഹമായ മാന്യമായ നഷ്ടപരിഹാരം കോളജ്‌ മാനേജ്മെന്റിൽ നിന്നും പിടിച്ചെടുത്ത് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. എല്ലാ സ്വാശ്രയ സ്ഥാപനങ്ങളുടെയും നടത്തിപ്പ് സർക്കാർ മേൽനോട്ടത്തിൽ ആക്കണം. അനഭിലഷണീയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി നിഷേധിക്കാനും അവ അടച്ചുപൂട്ടാനും സർക്കാർ ആർജ്ജവം കാണിക്കണം. സ്വാശ്രയ കോളേജുകളെ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും ഓംബുഡ്‌സ്മാനെയും ചുമതലപ്പെടുത്താനുള്ള സർക്കാരിന്റെ തീരുമാനം ഇതിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം ഏജൻസികളുടെ പരിശോധനയിൽ വിജയിക്കാത്ത സ്ഥാപനങ്ങൾ ഒരു സമ്മർദ്ദത്തിനും കീഴ്‌വഴങ്ങാതെ നിർദ്ദാക്ഷിണ്യം അടച്ചു പൂട്ടാൻ സർക്കാർ തയ്യാറാവണം. അല്ലെങ്കിൽ നമുക്ക് മുന്നില്‍  വെമൂലമാരും ജിഷ്ണുമാരും രജനി എസ് ആനന്ദുമാരും ഇനിയുമുണ്ടാകുമെന്നതില്‍ സംശയമില്ല. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment