ഞാൻ വെറും പോഴൻ

Friday 13 January 2017

ഒട്ടും ചീപ്പല്ല ആർട്ടിസ്റ്റ് അലൻസിയർ.....നിങ്ങൾ മുത്താണ്; മുത്ത്

ഇന്നലെ ഉച്ചയ്ക്കാണ് അലന്‍ ചേട്ടന്‍ നാടകത്തിന്റെ കാര്യം പറയുന്നത്. പ്ലാനിംഗ് നടക്കുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞു, അലന്‍ ചേട്ടാ RSSന്റെ strong area ആണ് കാസര്‍ഗോഡ്‌, ചിലപ്പോ തല്ല് വരെ കിട്ടും. അപ്പൊ പുള്ളി പറഞ്ഞു, ”തല്ലട്ടെടി, എനിക്കതൊന്നും ഒരു വിഷയമേ അല്ല. എനിക്കിപ്പോ ഈ ഹോട്ടല്‍ മുറിയില്‍ വാതിലടച്ചു കുറ്റിയിട്ട് AC ഓണ്‍ ചെയ്ത് മൂടിപ്പുതച്ച് സുഖമായി കിടക്കാം. പക്ഷെ ഉറങ്ങാന്‍ പറ്റൂല. അത്രേം ഭീകരമായ കാലത്തും ലോകത്തുമാണ് നമ്മള്‍ ജീവിക്കുന്നത്. ആരും അത് മനസിലാക്കുന്നില്ല.” എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടിട്ടാവണം പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു,കൊണ്ട് പറഞ്ഞു, “എടീ അവന്മാര്‍ക്ക് ഇതൊന്നും കണ്ടാല്‍ മനസിലാവൂല്ല. അതിന് ബുദ്ധി വേണ്ടേ?” കാസര്‍ഗോഡ്‌ ബസ്‌ സ്ടാന്റില്‍ അദേഹം നിറഞ്ഞാടുകയായിരുന്നു. അലന്‍സിയര്‍ എന്ന സിനിമാ നടനെ മാത്രമേ നമ്മളില്‍ പലര്‍ക്കും അറിയുള്ളൂ, അദേഹത്തിലെ ശക്തനായ തിയേറ്റര്‍ ആര്ടിസ്ടിനെ ആദ്യമായി കാണുകയായിരുന്നു. നാടകം അവസാനിക്കുമ്പോ പരിപാടി conlude ചെയ്ത് സംസാരിക്കാനുള്ള ദൗത്യം എന്നെ ഏല്‍പ്പിചത് M A Rahman മാഷാണ്. അലന്‍ ചേട്ടന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് ആകെ കിറുങ്ങി നില്‍ക്കുവാരുന്നു ഞങ്ങള്‍. വരാന്‍ പോകുന്ന ആസുരകാലത്തിനെതിരെയുള്ള അപൂര്‍വ്വം ചില പ്രതിരോധങ്ങളില്‍ ഒന്നാണ് ഇന്നലെ അലന്‍ ചേട്ടന്‍ നിര്‍വഹിച്ചത്. ആ ചരിത്ര നിമിഷത്തിന് സാക്ഷി ആയി എന്നതിലാണ് സന്തോഷം. ആര്‍ടിസ്റ്റ് ബേബി ഒട്ടും ചീപ്പ് അല്ലാ മുത്താണ് മുത്ത്...

മനീഷാ നാരായണന്‍ (Maneesha Narayan) എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിൽ കണ്ടതാണ് മുകളിൽ കാണുന്ന ടെക്സ്റ്റ്. 

"മഹേഷിന്റെ പ്രതികാരം" സിനിമയിലെ ആർട്ടിസ്റ്റ് ബേബിച്ചേട്ടനെ അവതരിപ്പിച്ചതോടെയാണ് ഇദ്ദേഹം മലയാളി സിനിമാ പ്രേമികൾക്ക് പ്രിയങ്കരൻ ആയതെങ്കിലും നാടക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സുപരിചിതനായിരുന്നു അലന്‍സിയര്‍ എന്ന പ്രതിഭാശാലിയായ കലാകാരൻ. കാൽ നൂറ്റാണ്ട് പിന്നിട്ട നാടകജീവിതത്തിനിടയിൽ ഭരത് ഗോപി, കാവാലം നാരായണപ്പണിക്കർ, നരേന്ദ്രപ്രസാദ്, വിനയചന്ദ്രന്‍, മുരളി, എം. ആർ. ഗോപകുമാർ എന്നിവരോടൊക്കെ ഒപ്പം പ്രവർത്തിച്ചയാളാണ് അലൻസിയർ. ഏഷ്യാനെറ്റിന്റെ ക്യാപ്‌സ്യൂള്‍ സറ്റയറായ മുന്‍ഷിയില്‍ കോൺഗസ് നേതാവായി ഇദ്ദേഹം കുറേക്കാലം അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ദയ, ജഗപൊക, മാര്‍ഗം എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നെങ്കിലും അതെല്ലാം പൊതുവെ ശ്രദ്ധിക്കപെടാതെ പോവുകയായിരുന്നു. അടുത്ത കാലത്ത് "മഹേഷിന്റെ പ്രതികാര"ത്തിന് മുൻപേ  അന്നയും റസൂലും, വെടിവഴിപാട്, ഞാൻ സ്റ്റീവ് ലോപ്പസ്, കന്യക ടാക്കീസ്, നാളെ, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിൽക്കൂടി അദ്ദേഹം അഭിനയിച്ചിരുന്നു. ഇപ്പോൾ സംവിധായകന്‍ കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ തിട്ടൂരമിറക്കിയ സംഘ്പരിവാര്‍ ഫാസിസ്റ്റ് നിലപാടിനെതിരെ തനിക്കേറ്റവും കൈത്തഴക്കമുള്ള നാടകമെന്ന കലാരൂപം മാധ്യമമാക്കി അവതരിപ്പിച്ച  ഏകാംഗ പ്രതിഷേധ പ്രകടനമാണ് അലൻസിയറെ കേരള പൊതുസമൂഹത്തിന് മുന്നിൽ കുറേക്കൂടി ശ്രദ്ധേയനാക്കിയത്. 

മലയാള സിനിമയിലെ പ്രഗത്ഭനായ ഒരു സംവിധായകനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഭീഷണിയും ഉയരുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള മലയാള സിനിമയിലെ താരങ്ങള്‍ നിശബ്ദരായി ഇരുന്നു. ഒരാള്‍ പോലും കമലിനെ പിന്തുണച്ചോ ആക്രമണങ്ങളെ എതിര്‍ത്തോ രംഗത്ത് എത്തിയില്ല. ഈ സമയത്താണ് അലൻസിയർ ലെ ലോപ്പസ് എന്ന യഥാർത്ഥ കലാകാരൻ അവസരത്തിനൊത്ത് ഉണർന്ന് പ്രവർത്തിച്ചത്. കാസർകോട്‌ പുതിയ ബസ് സ്റ്റാൻന്റിലെ ലോക്കൽ ബസ്സുകാരോട് അമേരിക്കയിലേക്ക്‌ പോകാന്‍ ടിക്കറ്റ് വേണമെന്ന് ചോദിച്ചായിരുന്നു അലന്‍സിയർ തന്റെ പ്രതിഷേധകലാപരിപാടി തുടങ്ങിയത്. “വരു, നമുക്ക്‌ പോകാം അമേരിക്കയിലേക്ക്‌…” ഒറ്റമുണ്ടുടുത്ത്‌ ഷർട്ടിടാത്ത ഒരാൾ കണ്ടക്ടറോട്‌ അമേരിക്കയിലേക്ക്‌ ഒരു ടിക്കറ്റ്‌ ആവശ്യപ്പെടുമ്പോൾ ഇത്‌ കേട്ട എല്ലാവരും ആകാംക്ഷയോടെ പരസ്പരം നോക്കുന്നു. ആൾ തന്റെ സംഭാഷണം തുടരുകയാണ്; “ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ്‌ നമ്മുടെ ധാരണ. അതാണ്‌ അടുത്തകാലത്തായി ഭരണാധികാരികളിൽ നിന്ന്‌ കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ നൽകുന്ന സൂചന. നമ്മൾ നിശബ്ദരായാൽ രാജ്യം അപകടാവസ്ഥയിലേക്ക്‌ നീങ്ങുന്ന നാൾ വിദൂരമല്ല.” പതിയെ ആളുകൾക്ക് പ്രതിഷേധിക്കുന്ന വ്യക്തിയെ മനസ്സിലാകുന്നു. രാജ്യസ്നേഹത്തിന്റെ പേരിൽ നമ്മുടെ നാട്ടിൽ കലാകാരൻമാർക്കും സാധാരണക്കാരനുമെതിരെ ഉയരുന്ന പരാമർശങ്ങൾക്കും അക്രമങ്ങൾക്കുമെതിരെയാണ് തന്റെ പ്രതിരോധമെന്നും പലരും നിശബ്ദരാകുന്നെങ്കിലും തന്നെ പോലുള്ളവർക്ക്‌ നിശബ്ദരായിരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. പേരും ജാതിയും വച്ച്‌ നാടുകടത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ബ്രിട്ടീഷുകാരുടെ ഏറാംമൂളികളായിരുന്ന ആർഎസ്‌എസുകാരാണ്‌ ഇന്ന്‌ നമ്മെ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സ്വീകരിക്കുന്ന ഭാരത സംസ്ക്കാരത്തെ കാവിയിൽ പുതപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹിയുടെ സര്‍ട്ടിഫിക്കറ്റ് തേടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് അമേരിക്കയിലേക്കോ പോര്‍ച്ചുഗലിലേക്കോ രക്ഷപ്പെടുകയാണെന്നും തന്റെ കൂടെയാരെങ്കിലും വരുന്നുണ്ടോയെന്ന് ബസുകളില്‍ കയറി യാത്രക്കാരോട് ആരാഞ്ഞപ്പോൾ അലന്‍സിയറിനെ അറിയാത്തവര്‍ ഇതാരാണെന്ന് തിരക്കാൻ തുടങ്ങി. ആളാരാണെന്ന് അറിഞ്ഞപ്പോള്‍ അവരും കൗതുകത്തോടെ ഒപ്പം  കൂടി.

ബിജെപിയിൽ മാത്രമല്ല എല്ലാ കക്ഷികളിലും ഫാസിസം ഉണ്ടെന്ന അഭിപ്രായമാണ് അലൻസിയർക്കുള്ളത്. അദ്ദേഹത്തിന്റെ  അഭിപ്രായത്തിൽ ബി ജെ പി യിലെ ഒരു വിഭാഗം മാത്രമാണ് പ്രശ്‌നക്കാര്‍. കോണ്‍ഗ്രസുകാരിലും കമ്മ്യൂണിസ്റ്റുകാരിലും ഫാസിസ്റ്റു മനോഭാവക്കാർ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അധികാരം ദുഷിപ്പിക്കുമെന്നത് തിരിച്ചറിഞ്ഞത് തന്നെ ഇടതുപക്ഷത്തെ ആള്‍ക്കാരില്‍ നിന്നാണെന്നും ഇടതുപക്ഷം ദുഷിക്കുന്നിടത്തുനിന്നാണ് ഫാസിസം ആരംഭിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 

മഹാഭാരത്തില്‍ ജനിച്ച തനിക്ക് ഇവിടെത്തന്നെ ജീവിക്കാനുള്ള പ്രതിരോധമാണ് ഈ പ്രതിഷേധമെന്നും നടനായ താന്‍ നടിച്ചുകൊണ്ടാണ് പ്രതിഷേധിക്കുന്നതെന്നും ഫാസിസത്തിന്റെ ആജ്ഞക്കനുസരിച്ച് ജീവിക്കാനാകില്ലെന്നും മറ്റുള്ളവര്‍ മിണ്ടാതിരുന്നാലും താന്‍ തന്റേതായ രീതിയില്‍ പ്രതിരോധിക്കുമെന്നും പറഞ്ഞിട്ടാണ് അലന്‍സിയര്‍ മടങ്ങിയത്. 

ഈ പ്രതിഷേധത്തോടെ സിനിമാ രംഗത്ത് നിന്ന് കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ജോയ് മാത്യു, ടോവിനോ തോമസ് തുടങ്ങി പലരും അലൻസിയറെ പ്രകീർത്തിച്ചു മുന്നോട്ടു വരാൻ തയ്യാറായി. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രസിദ്ധനായ ഡോ. ബിജു ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത്. "അഭിവാദ്യങ്ങള്‍ പ്രിയ അലന്‍സിയര്‍….മലയാള സിനിമയിലെ നടന്മാരില്‍ കലാകാരന്മാര്‍ ഇപ്പോഴും ഉണ്ട് എന്ന് തെളിയിച്ചതിന്..താരങ്ങള്‍ എന്ന പേരില്‍ ഉപജീവനത്തിനായി തൊഴില്‍ ചെയ്യുന്ന ഒട്ടേറെ ആളുകള്‍ മലയാള സിനിമയില്‍ ഉണ്ട്..പക്ഷെ മനുഷ്യനോടും ജീവിക്കുന്ന സാമൂഹിക ചുറ്റുപാടുകളോടും പ്രതിബദ്ധത ഉള്ള കലാകാരന്മാര്‍ വളരെ വളരെ കുറവാണ്…കലാകാരന്‍ എന്ന വാക്കിന് ഒട്ടേറെ മാനങ്ങള്‍ ഉണ്ട്..കേവലം സിനിമയില്‍ അഭിനയിക്കുന്നു, കോടികള്‍ പ്രതിഫലം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം നല്ല കലാകാരന്‍ ആവുന്നില്ല ആരും..സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ ആര്‍ജ്ജവത്തോടെ പ്രതികരിക്കുമ്പോഴുമാണ് കലാകാരന്‍ എന്ന വാക്ക് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്… നന്ദി അലന്‍സിയര്‍ ഈ ആര്‍ജ്ജവത്തിനും.. പ്രതികരണത്തിനും…"

കമലിന്റെ പടത്തിൽ ഒരു റോൾ കിട്ടും എന്ന് മോഹിച്ചാണ് അലൻസിയർ ഇത് ചെയ്തത് എന്ന് പറയുന്നവവരോട്...... ആർട്ടിസ്റ്റ് ബേബി എന്ന കഥാപാത്രത്തെയോ അതവതരിപ്പിച്ച അലൻസിയർ എന്ന നടനെയോ മാത്രമേ നിങ്ങൾക്കറിയൂ. ഉള്ളിൽ കത്തുന്ന ജാഗ്രതയുടെ കനൽ കൊണ്ട് നടക്കുന്ന അലൻസിയർ എന്ന പോരാളിയെ തീർച്ചയായും നിങ്ങൾക്കറിയില്ല. സ്വന്തം വീടിനടുത്തുള്ള പള്ളിയിലെ കരിസ്മാറ്റിക് ധ്യാനത്തിനിടയിൽ ആ പരിപാടിയിലെ തട്ടിപ്പിനെതിരായി നാടകം ചെയ്തയാളാണ് അലൻസിയർ. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടർന്ന് നിരോധനാജ്ഞ നിലവിലിരിക്കുമ്പോൾ ‘അള്ളാഹു അകബര്‍ എന്റെ രാജ്യത്തിനെന്തോ സംഭവിക്കാന്‍ പോകുന്നു’ എന്നലറിക്കരഞ്ഞു കൊണ്ട് സെക്രട്ടറിയേറ്റിനു ചുറ്റും ആറു തവണ ഓടി പ്രതിഷേധിച്ചവനാണ് അലൻസിയർ. ഗുലാം അലിയെ ഇന്ത്യയിൽ പാടാനനുവദിക്കില്ലെന്നു ശിവസേന പറഞ്ഞപ്പോൾ ഗുലാം അലി പാടും എന്ന് പറഞ്ഞ് നടത്തിയ പ്രതിഷേധപരിപാടിയില്‍ സ്വന്തം മക്കളോടൊപ്പം പങ്കെടുത്തവനാണ് അലൻസിയർ. 

നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാർവ്വതി (Maala Parvathi T) ഫേസ്‌ബുക്കിൽ കുറിച്ചത് കൂടി ഇവിടെ ചേർക്കുന്നു..... "എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളെ പോലുള്ളവർക്ക് അദ്ദേഹത്തെ മനസ്സിലാവാൻ സാദ്ധ്യതയില്ല. ബാബറി മസ്ജിദ് തകർത്തപ്പോൾ വാവിട്ട് കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് ഈ അലൻസിയർ. നാടകക്കാരൻ ആയത് കൊണ്ട് അന്ന് അത് ആരും ചർച്ച ചെയ്തില്ല. അസഹിഷ്ണുതയും അനീതിയും യഥാർത്ഥ കലാകാരന്റെ ചങ്ക് പൊളളിക്കും. അത് അവർ കലയാക്കും അലൻസിയർ നാടകം ചെയ്തതിലൂടെ പറഞ്ഞത് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. ജീവന്റെ തുടിപ്പുകൾ ഈ മണ്ണിൽ ശേഷിക്കുന്നു എന്നാണ്. റോളിന് വേണ്ടി തന്തയെ മാറ്റി പറയുന്ന ആളല്ല അലൻ. ചിലർക്കെങ്കിലും ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കാരണം ഒന്നിനും വേണ്ടി അല്ലാതെ ജീവിക്കുന്നവരെ അവർ ഈ കാലയളവിൽ കണ്ടിട്ടുണ്ടാവില്ല"

സത്യം അത് തന്നെയാണ്.... 
ലാഭനഷ്ടങ്ങൾ അളന്നു കുറിച്ച് വിശകലനം ചെയ്ത് മനുഷ്യർ തമ്മിൽ ഇടപഴകുന്ന,
ഒഴുക്കിനനുസരിച്ച് നീന്തുന്ന പ്രായോഗിക ബുദ്ധി രാക്ഷസന്മാരുടെ ഈ ലോകത്ത്,
തെല്ലും ലാഭേച്ഛയില്ലാതെ ഒഴുക്കിനെതിരെ നീന്തുന്ന ഇത്തരം പച്ചയായ മനുഷ്യർ അപൂർവ്വജീവികളോ അന്യഗ്രഹജീവികളോ ആയി മാറിക്കഴിഞ്ഞു. 

ഈ പ്രതിഷേധപരിപാടിയുടെ പേരിൽ ഭൂരിഭാഗം ആളുകളും അലൻസിയറെ അഭിനന്ദിക്കുമ്പോൾ പ്രതിഷേധപരിപാടിയിലെ അർദ്ധനഗ്നതയെ കൂട്ട് പിടിച്ച് വിമർശിക്കുന്ന ഒരു വിഭാഗവും ഉണ്ട്. മുണ്ടു മാത്രം ധരിച്ചു കൊണ്ട് തുടങ്ങുന്ന ഏകാംഗ പ്രകടനം പുരോഗമിക്കുമ്പോൾ തന്റെ മുണ്ടൂരി അമേരിക്കന്‍ പതാക അടിവസ്ത്രമാക്കി നിൽക്കുന്ന രംഗമാണ് ഈ വിമർശനത്തിനാധാരം. പക്ഷെ, വിമർശിക്കുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ മനസ്സിലാകും അർദ്ധനഗ്‌നതയല്ല; മറിച്ച് അലൻ ഉയർത്തിപ്പിടിച്ച മുദ്രാവാക്യം തന്നെയാണ് വിമർശകരുടെ കുരു പൊട്ടിക്കുന്നതെന്ന്. 

അവരോട് പറയാൻ ഒന്നേയുള്ളൂ......
ശരീരം രാഷ്ട്രീയ ആയുധമാക്കിയ തീക്ഷ്ണപ്രതിഷേധങ്ങൾ ഇവിടെ ആദ്യമായല്ല ഉയർന്നു വന്നിട്ടുള്ളത്. മണിപ്പൂരിലെ നിസ്സഹായരായ കുറെ അമ്മമാര്‍ മുതൽ നാടക പ്രവർത്തകയായ മല്ലിക താനേജ വരെ ആ ശ്രേണിയിലുണ്ട്. സണ്ണി ലിയോണിനെയും പോൺ സ്റ്റാറുകളെയും മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ശരീരങ്ങൾ മാത്രമേ കാണാനാകൂ. 
നഗ്നതയ്ക്കപ്പുറമുള്ള ശരീരത്തിന്റെ രാഷ്ട്രീയം മനസ്സിലാവില്ല.

അലൻസിയറെ മനോരോഗി എന്ന് വിളിക്കുന്നവരോടും ഒരു വാക്ക്.... അബ്‌നോർമലായ ഭൂരിപക്ഷത്തിനിടയിൽ നോർമലായി ചിന്തിക്കുന്ന ഒരാൾ മനോരോഗി എന്ന് വിളിക്കപ്പെടുന്നതിൽ ഒട്ടും തന്നെ അത്ഭുതപ്പെടേണ്ടതില്ല . 

ജന്മസിദ്ധമായ അഭിനയ സിദ്ധിയോടൊപ്പം ചലച്ചിത്രപ്രേമികളുടെ സ്നേഹവും ആദരവും ആരാധനയും മൂലധനമാക്കി അളവറ്റ ധനവും സ്വത്തും പ്രശസ്തിയും നേടിക്കഴിയുമ്പോൾ അവാർഡുകൾക്കും അധികാരങ്ങൾക്കും അതിന്റെ അലങ്കാരങ്ങൾക്കും ആലഭാരങ്ങൾക്കും വേണ്ടി നിലപാടുകൾ മാറ്റുന്ന മികച്ച "നടന്മാർക്ക്" നടുവിൽ അലൻസിയറെപ്പോലെ ചിലരെ മാത്രമേ തലച്ചോറുള്ളവർ "ഹീറോ" ആയിക്കാണുന്നുള്ളൂ. ബാക്കിയെല്ലാവരും സന്ദർഭത്തിനനുസരിച്ചു വേഷപ്പകർച്ച നടത്തുന്ന "വെറും നടന്മാർ" മാത്രം. ഇത്തരം യഥാർത്ഥ  ഹീറോകൾക്കെതിരെ തലക്കുള്ളിൽ ചാണകവും ചതുപ്പ് ചേറും മാത്രമുള്ള കില്ലപ്പട്ടികളുടെ കുര ആര് ഗൗനിക്കുന്നു. അത്തരം കുരകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനുള്ള പ്രബുദ്ധതയൊക്കെ ഇവിടത്തെ ചിന്തിക്കുന്ന ഭൂരിപക്ഷത്തിനുണ്ട്. 


നഗ്ന പ്രതിഷേധങ്ങളെപ്പറ്റി മുൻപെഴുതിയ പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം ==>> നഗ്നത ഇന്ത്യയിൽ ഒരു സമരായുധമാകുന്നത് ആദ്യമായല്ല... 

  
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment