ഞാൻ വെറും പോഴൻ

Friday 10 March 2017

ഇത് മാത്രമല്ല അങ്കമാലി; പക്ഷെ തീർച്ചയായും ഇത് കൂടിയാണ് അങ്കമാലി


(മുൻ‌കൂർ ജാമ്യം : ഞാനൊരു സിനിമാ നിരൂപകനല്ല; അത് കൊണ്ട് ഇതൊരു നിരൂപണവും അല്ല; സിനിമയെപ്പറ്റിയുള്ള റിവ്യൂ ഒക്കെ ആ പണി നന്നായി അറിയാവുന്നുന്നവർ എഴുതട്ടെ. സിനിമയുടെ സാങ്കേതിക വശങ്ങളെപ്പറ്റി തീരെ വിവരമില്ലാത്ത ഒരു ആളുടെ അഭിപ്രായം മാത്രമാണിത്.)

അങ്കമാലി ഡയറീസിനെക്കുറിച്ച് എഴുതണമെന്ന് തോന്നാൻ കുറച്ചു കാരണങ്ങൾ ഉണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ചെമ്പൻ (വിനോദ്) എന്റെ സ്ക്കൂൾ സഹപാഠി ആണെന്നത് മാത്രമല്ല എന്റെ പ്രൊഫഷണൽ ക്ലയന്റ് കൂടി ആണ്. ചെമ്പൻ ഈ പ്രോജക്ടിനെപ്പറ്റിയും കൺസെപ്റ്റിനെപ്പറ്റിയും അവന്റെ ആദ്യത്തെ പടം (നായകൻ) കഴിഞ്ഞ സമയത്ത് പറഞ്ഞതെന്റെ ഓർമ്മയിലുണ്ട്. പിന്നീട് നേരിൽ കാണുമ്പോൾ എല്ലാം ഇതിനെപ്പറ്റി ചോദിക്കുമ്പോൾ അവൻ പറയാറുള്ളത് "ചെയ്യണം; എനിക്ക് സമയം കിട്ടുമ്പോൾ ലിജോ തിരക്കിലായിരിക്കും; ലിജോ ഫ്രീ ആകുമ്പോൾ ഞാൻ തിരക്കിലാവും" എന്നൊക്കെയാണ്. കൂടെക്കൂടെ ഇത് കേട്ടപ്പോൾ ഇത് വെറും തള്ളാണോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു. കഴിഞ്ഞ വർഷം ഇവർ രണ്ടാളുടെയും കൂടെ ഒരു ഡിസ്കഷനിൽ ഇരുന്നപ്പോഴാണ് സംഭവം ഒരു ഫൈനൽ സ്റ്റേജിൽ എത്തിയെന്നും ഫ്രൈഡേ ഫിലിംസ് പ്രൊഡ്യൂസ് ചെയ്യാം എന്ന് സമ്മതിച്ചു എന്നും പറയുന്നത്. ഇതിനകം തന്നെ സിനിമയിൽ സ്വന്തം സ്ഥാനങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയ ഒരു സംവിധായകനും നടനും അമരക്കാരായി ഒരു പടം ചെയ്യുമ്പോൾ അത് നിർമ്മിക്കാൻ വിജയ് ബാബു എന്ന ബ്രില്ല്യന്റ് നിർമ്മാതാവ് തയ്യാറായി എന്നത് വലിയ അതിശയം ഒന്നും ഉണ്ടാക്കിയില്ല.  പക്ഷെ, മുഴുവൻ കഥാപാത്രങ്ങളെയും പുതുമുഖങ്ങളെ വച്ചാണ് പടം ചെയ്യാൻ പോകുന്നതെന്ന് കേട്ടപ്പോൾ ശരിക്കും ഞെട്ടി. ടീം ഇതായത് കൊണ്ട് സംഭവം എറിക്കുമെന്ന് മനസ്സ് പറഞ്ഞെങ്കിലും അങ്കമാലി എന്ന ഒരു ചെറുപ്രദേശത്തിന്റെ കഥ കേരളം മുഴുവൻ എങ്ങനെ മാർക്കറ്റ് ചെയ്യും എന്ന സംശയം നേരിട്ട് തന്നെ ചെമ്പനോട് ചോദിച്ചു. സംവിധായകനും നിർമ്മാതാവിനും ഇല്ലാത്ത ടെൻഷൻ എന്തിനാടാ മച്ചാ നിനക്കെന്നു ചോദിച്ചു കൊണ്ട് ചെമ്പൻ അവന്റെ സ്വതസിദ്ധമായ ചിരിയിൽ എന്റെ ആ ആശങ്കയെ പുറംകാലിനടിച്ച് തെറിപ്പിച്ചു. അത് കൊണ്ട് തന്നെ പടത്തിന്റെ റിലീസിനായി ആകാംഷാപൂർവ്വം കാത്തിരിക്കുകയായിരുന്നു ഞാൻ. അഭിപ്രായം എഴുതാനല്ല രണ്ടാമത്തെ കാരണം ഞാൻ ഒരു അങ്കമാലിക്കാരൻ ആണെന്നുള്ളതാണ്. അതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാരണം, പടമിറങ്ങിക്കഴിഞ്ഞു പൊതുവെ നല്ല അഭിപ്രായമാണ് പടത്തെപ്പറ്റി കേട്ടതെങ്കിലും ഒറ്റപ്പെട്ട ചില എതിരഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു; അതും അങ്കമാലിയോടടുത്ത് ജീവിക്കുന്ന ചില സുഹൃത്തുക്കളിൽ നിന്ന്. അതിനൊക്കെ അപ്പുറം കേരളത്തിൽ വർഗീയത വച്ച് വിളമ്പുന്ന ഒരു ചാനൽ സിനിമക്കെതിരെ ക്രിസ്തുമത പ്രകീര്‍ത്തനം നടത്തുന്നു എന്ന ഗുരുതരമായ ഒരു വർഗ്ഗീയ ആരോപണവും നടത്തിക്കണ്ടു. മതത്തിന്റെയും വർഗീയതയുടെയും കാവികണ്ണട വയ്ക്കാത്തവർ ചാനലിന്റെ പതംപറച്ചിലിനെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞോളും എന്നത് കൊണ്ട് ആ റിപ്പോർട്ടിനെ ഞാനും അവഗണിക്കുന്നു. 

Joseph Sunny Mulavarickal എന്നൊരു സ്നേഹിതൻ FB യിൽ കുറിച്ചത്. "അങ്കമാലി ഡയറീസ് കണ്ടു, അതിന്റെ മുന്നണിയിലും പിന്നണിയിലും തിളങ്ങിയ അങ്കമാലിക്കാരായ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. പിന്നെ അങ്കമാലി ഡയറിസിനെ കുറിച്ച്... നാടിന്റെ പേരിൽ സിനിമ ഇറങ്ങിയതും. അങ്കമാലിക്കാരായ സുഹൃത്തുക്കൾ അഭിനയിച്ചതും കൊണ്ടും ആണ് ബഹുഭൂരിപക്ഷം അങ്കമാലിക്കാരും, ഞാനും സിനിമ കണ്ടത്. കുറെ പോർക്കും തല്ലും വെട്ടും ഗുണ്ടായിസവും അല്ല അങ്കമാലി. സിനിമക്ക് യാഥാർഥ്യത്തിന് വലിയ സ്ഥാനം ഉണ്ട് എന്ന് തോന്നണില്ല, കച്ചവട താൽപര്യമാണ് മുഖ്യം, എന്നാലും ഇത് തീർത്തും നിരാശപ്പെടുത്തി . ശരിയാണ് നമ്മൾ കുറച്ച് കൂടുതൽ പോർക്കിറച്ചി കഴിക്കും, നമ്മുടെ മാത്രം മാങ്ങാക്കറിയും, ആഘോഷങ്ങളും മതേതരത്വവും നമ്മുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്; എന്നാലും സിനിമ കാണുന്ന അങ്കമാലിക്കാർക്ക് അഭിമാനിക്കാനും, ഓർത്തിരിക്കാനും എന്ത് നൽകി ? അങ്കമാലിക്കാർ ഈ സിനിമയിലെ പോലെ അല്ല എന്ന് സിനിമ കണ്ട ഓരോ അങ്കമാലിക്കാരനും തിരുത്തി പറയണ്ട വരില്ലെ ?? സിനിമയുടെ ഇതിവൃത്തം. അങ്ങനെയാണ്; സമ്മതിക്കുന്നു. എന്നാലും കുറച്ച് വയലൻസ് ഒഴിവാക്കാമായിരുന്നു, അങ്കമാലിയെയും പരിസര പ്രദേശങ്ങളെയും നന്നായി സ്ക്രീനിൽ പകർത്തിയെടുത്തത് അഭിനന്ദനാർഹമാണ്. അങ്കമാലിക്കാരോട്ഒരുവാക്ക്: ഞാൻ ഈ സിനിമക്ക് എതിരല്ല. കുറെ പ്രതീക്ഷിച്ചതിന്റെ നിരാശയുണ്ട്; സ്വാഭാവികമായും തോന്നാവുന്ന ഒരു വികാരം പങ്ക് വെച്ചു എന്നെ ഉള്ളു ക്രൂശിക്കരുത് പ്ലീസ്. അങ്കമാലിക്കാരല്ലാത്തവരോട്: അങ്കമാലി അത്ര കട്ട ലോക്കൽ അല്ല."

Pallissery Antu എന്ന സുഹൃത്ത് FB യിൽ കുറിച്ചത്. "മലയാറ്റൂരിന്റെ സ്പർശനമേറ്റു കിടക്കുന്ന അങ്കമാലിയേയും ആദിശങ്കരന്റെ ജന്മനാടിനെയും അടച്ചാക്ഷേപിക്കുന്ന "അങ്കമാലി ഡയറി" എന്ന മലയാള സിനിമ കാണുവാൻ ഇടയായി . എന്റെ 56 വയസ്സ് ജീവിത കാലത്തു ഇത്രയും മോശമായി ഒരു നാടിന്റെ സംസ്കാരത്തെ തെറ്റായി ചിത്രീകരിക്കുന്ന സിനിമ ഞാൻ കണ്ടിട്ടില്ല . അങ്കമാലി ആകെ ഗുണ്ടാ വിളയാട്ടവും, സ്ത്രീകളെ വശീകരിക്കുന്നവരും , ചേട്ടത്തിയമ്മയെ കല്യാണം കഴിക്കുന്നവരും ആണെന്നും , സ്ത്രീകൾ പോലും മദ്യപിച്ചു അങ്കമാലി പെരുന്നാൾ കൂടുന്നതായും ആണ് ഇ ചിത്രം സമൂഹമനസ്സിനു നൽകുന്ന സന്ദേശം. നൂറ്റാണ്ടുകൾക്കു മുൻപത്തെ ചില ഇരുട്ടു ഇപ്പോഴത്തെ വെളിച്ചത്തിലും പ്രകാശിപ്പിക്കുന്നത് തീരെ ശരിയല്ല. ചിന്തയുള്ളവർ എല്ലാവരും ഉടനെ പ്രതികരിക്കണം" 

പിന്നെയും ഇത് പോലെ കുറച്ച് സ്വാഭാവികവും ന്യായവും തികച്ചും ദുരുദ്ദേശ്യങ്ങൾ ഇല്ലാത്തതുമായ പ്രതികരണങ്ങൾ. എഴുതിയവരുടെ ആശങ്ക ഒട്ടും അസ്ഥാനത്തല്ല എന്നത് കുറച്ച് സത്യമാണ്; നല്ല അങ്കമാലിക്കാരെ നേരിട്ടറിയാത്ത NON അങ്കമാലിക്കാർ അങ്കമാലിക്കാരെപ്പറ്റി മോശമായിക്കരുതാനുള്ള ഒരു ചെറിയ സാധ്യത ഉണ്ട്; ചില സിനിമകളും മാധ്യമങ്ങളും വരച്ചിട്ട കൊച്ചിക്കാരെപ്പോലെ; കടാപ്പുറക്കാരെപ്പോലെ; കണ്ണൂരുകാരെപ്പോലെ . 

പക്ഷെ അവഗണിക്കാനാവാത്ത മറ്റൊരു കാര്യമുണ്ട്. എയർപോർട്ട് നൽകിയ പുത്തൻ പ്രസിദ്ധിയും റിയൽ എസ്റ്റേറ്റ് പണത്തിന്റെ മിനുക്കവും ന്യൂ ജനറേഷൻ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അതിപ്രസരവും വരുന്നതിന് മുൻപ്, എന്റെയും ചെമ്പന്റെയും ഒക്കെ സ്ക്കൂൾ - കോളേജ് കാലഘട്ടത്തിൽ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന രീതിയിൽ മാർക്ക് ചെയ്യാവുന്ന നിരവധി കഥാപാത്രങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. സ്ക്കൂൾ സീനിലെ യൂണിഫോമിന് ഞങ്ങൾ പഠിച്ച കിടങ്ങൂർ സ്‌കൂളിലെ യൂണിഫോമിന്റെ നിറമായിരുന്നു എന്നത് യാദൃശ്ചികമല്ലെന്നാണ് ഞാൻ കരുതുന്നത്. സ്ക്കൂളിലെയും അയൽപക്കത്തെ പറമ്പിലേയും വഴിവക്കിലെയും മാങ്ങയും ജാതിക്കയും പേർക്കാണ് ഒക്കെ പറിച്ചു തിന്ന ഓർമ്മയില്ലാത്ത എത്ര അങ്കമാലിക്കാർ കാണും. ചെമ്പന് നേരനുഭവമുള്ള കഥാപാത്രങ്ങൾ ആണ് സിനിമയിൽ വന്നു പോകുന്നതെന്നാണ് എന്റെ ഉത്തമബോധ്യം. ചില കഥാപത്രങ്ങളുടെ പേര് പോലും ജീവിച്ചിരുന്നവരുടേതാണ്. വിശാലമായ ലോക പരിചയമൊന്നുമില്ലാത്ത; അങ്കമാലി മാർക്കറ്റും പള്ളിയും പരിസരപ്രദേശങ്ങളും മാത്രം ലോകമായിക്കാണുന്ന; അങ്കമാലിക്ക് പുറത്തേക്ക് അപൂർവ്വമായി മാത്രം പോയി വരുന്ന; സുഹൃത്ബന്ധത്തിന്റെ ആത്മാർത്ഥതയിൽ ഏതപകടത്തിലേക്കും എടുത്തു ചാടാനും ജീവിതവും സ്വത്തും പണയപ്പെടുത്താൻ ഒരു മടിയുമില്ലാത്ത; ഇറച്ചിക്കൂട്ടാനും മാങ്ങാക്കൂട്ടാനും കുറച്ചു സ്‌മോളും കിട്ടിയാൽ ആഘോഷമാക്കുന്ന; ഒരു പെരുന്നാളിൽ നിന്ന് മറ്റൊരു പെരുന്നാളിലേക്ക് ജീവിതത്തിലെ വർഷങ്ങൾ ക്രമപ്പെടുത്തുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്ന കാലഘട്ടത്തെയാണ് ഡയറീസിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കാലഘട്ടത്തിൽ അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും ജീവിച്ചിരുന്ന ഒട്ടേറെ വ്യക്തികളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ കുറച്ചു കഥാപാത്രങ്ങളിലേക്ക് സമന്വയിപ്പിച്ച് നടത്തിയ കഥാപാത്രസൃഷ്ടിക്ക് ചെമ്പന് ഒരു ബിഗ് സല്യൂട്ട്; അതിൽ ചെമ്പനുണ്ട്; ഞങ്ങളുടെ പല സുഹൃത്തുക്കളുണ്ട്; നിങ്ങൾക്കും എനിക്കും നേരിട്ടറിയാൻ സാധ്യതയുള്ള പലരുമുണ്ട്. അത് കൊണ്ട് തന്നെ അങ്കമാലി ഡയറീസിൽ കാണുന്ന ഒന്നല്ല അങ്കമാലി എന്ന നിരീക്ഷണത്തെ അംഗീകരിക്കുമ്പോൾ തന്നെ തീർച്ചയായും പറയേണ്ടി വരും; "അങ്കമാലി ഡയറീസിൽ കാണുന്ന ഒന്ന് കൂടിയാണ് അങ്കമാലി". ചുരുക്കത്തിൽ, ഒരു ദിശയിൽ നിന്ന് നോക്കുമ്പോഴുള്ള അങ്കമാലിയുടെ ഒരു നേർചിത്രം തന്നെയാണ് ഡയറീസ് വരച്ചു വയ്ക്കുന്നത്; ആ ദിശയിൽ നിന്നല്ലാതെ നോക്കുന്നവർക്ക് അലോസരമുണ്ടാകുന്നത് സ്വാഭാവികം.

നെയ്ത്തുണ്ടം :  സിനിമ ഒരു വ്യവസായവും അതിന്റെ ഉദ്ദേശം ലാഭവും ആകുമ്പോൾ കുറച്ച് കച്ചവട ഘടകങ്ങൾ സിനിമയിൽ  ഉണ്ടാകാൻ ഇടയുണ്ട്; അതിനെ അതിന്റെ പാട്ടിന് വിടാതെ എന്ത് ചെയ്യാനാ ? പക്ഷെ, ഈ സിനിമയിലെ പ്രകടനം കൊണ്ട് മാത്രം മലയാളസിനിമയിലേക്ക് ഒരു ഡസൻ പുതിയ കലാകാരന്മാർ എങ്കിലും കടന്നു വരാൻ ഇടയുണ്ട്. 



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



2 comments:

  1. സിനിമ കണ്ടില്ല.അഭിപ്രായം പറയാൻ വരുന്നതായിരിക്കും.

    ReplyDelete
  2. കണ്ട് അഭിപ്രായം പറയൂ...

    ReplyDelete