ഞാൻ വെറും പോഴൻ

Monday 27 March 2017

ഇത് മാധ്യമപ്രവർത്തനമല്ല; ഒളിഞ്ഞു നോട്ടമാണ്; സദാചാരഗുണ്ടായിസമാണ്; സർവ്വോപരി ക്രൈം ആണ്.


ആണിനും പെണ്ണിനും പിന്നാലെ സദാചാരഭൂതക്കണ്ണാടിയും താങ്ങിപ്പിടിച്ച് സർവ്വരും കുന്തവും കുറുവടിയുമായി നടക്കുന്ന വർത്തമാനകാലമാണിത്. സദാചാര പോലീസിങ്ങിനെപ്പറ്റി ആവർത്തിച്ച് സംസാരിക്കുന്ന കാലവുമാണ്. പ്രാദേശിക സദാചാര പോലീസിങ് കൂടാതെ ശരിക്കും പൊലീസുകാരുടെ വക സദാചാരപ്പോലീസിങ്, രാഷ്ട്രീയപാർട്ടികളുടെ വക സദാചാര പൊലീസിങ്... അങ്ങനെ എണ്ണമില്ലാത്ത  സദാചാരപ്പോലീസിങ് വാർത്തകൾക്കിടയിൽ ഇതാ മറ്റൊരു സദാചാര പോലീസിങ്. അതെ, മാധ്യമങ്ങളുടെ വക സദാചാര പോലീസിങ്. 

മംഗളം ചാനൽ അതിന്റെ ലോഞ്ചിങ്ങിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്ത ഒരു ടെലിഫോൺ സംഭാഷണമാണിന്ന് കേരളം സമൂഹം ചർച്ച ചെയ്യുന്നത്. മന്ത്രിയുടെ ഓഫീസിൽ പരാതിയുമായി എത്തിയ ഒരു സ്ത്രീയോട് മന്ത്രി ലൈംഗികച്ചുവയുള്ള ടെലിഫോൺ സംഭാഷണം നടത്തി എന്നതാണ് ആരോപണം. തെളിവായി സ്ത്രീയുടെ സംഭാഷണഭാഗങ്ങൾ ഇല്ലാത്ത, മന്ത്രിയുടെ ശബ്ദമെന്ന് ആരോപിക്കപ്പെടുന്ന, ലൈംഗികകാര്യങ്ങൾ പരാമർശിക്കുന്ന കോൾ റെക്കോർഡ്. ഒരു മ്യൂട്ടിങ്ങോ ബീപ്പ് മാസ്‌ക്കോ ഇല്ലാതെ ചാനൽ ചർച്ചക്കിരിക്കുന്ന മഹതികളുടെ ക്ളോസ് അപ്പ് ഷോട്ട് കാണിച്ചു കൊണ്ട് കേരളത്തിലെ സ്വീകരണമുറികളിലേക്ക് മംഗളം ചാനൽ തുറന്നു വിടുന്നു. ഇതെല്ലാം കേൾപ്പിച്ച് കഴിഞ്ഞിട്ട് നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഇതൊന്നും കേൾപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. 

ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഇന്ത്യൻ നിയമങ്ങൾ ഏറെക്കുറെ ഇങ്ങിനെയാണ്‌. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുവാന്‍ നിയമതടസ്സമില്ല എന്നാണെന്റെ എന്റെ അറിവ്. എന്നാല്‍, ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് ഇമ്മോറല്‍ ട്രാഫിക്കിങ് നിരോധന നിയമത്തിലെ ചില വകുപ്പുകള്‍. ഇത് ഉപയോഗിച്ചാണ് ഹോട്ടലില്‍ മുറിയെടുത്ത അല്ലെങ്കില്‍ ഒരു വീട്ടില്‍ ഒന്നിച്ചു കണ്ട സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇമ്മോറല്‍ ട്രാഫികിങ് നിരോധന നിയമത്തിലെ വകുപ്പ് 6(ബി) പ്രകാരം, ഒരുമിച്ചു ഒരു വീട്ടിലോ, റൂമിലോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഗൃഹപരിസരത്തോ കഴിയുന്ന സ്ത്രീയെയും പുരുഷനെയും, അവര്‍ വിവാഹിതര്‍ അല്ലെങ്കില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കാവുന്നതാണ്. ഐ.പി.സി. 497 സത്യത്തില്‍ ഒരു തമാശയാണ്. മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാണ് പോലും. സൌകര്യപ്രദമായി വ്യാഖ്യാനിച്ചാല്‍, അയാള്‍ ഒന്ന് സമ്മതിച്ചാല്‍ കുറ്റകരമല്ല. ഒരു കാര്യം ശ്രദ്ധിക്കണമെന്നു മാത്രം...ഇതില്‍ സ്ത്രീയുടെ സമ്മതം ഇല്ലെങ്കില്‍ സംഗതി പീഡനമാകും...ഐ.പി.സി. 497 അനുസരിച്ച് പുരുഷനെ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ എന്നതാണ് അടുത്ത തമാശ. പുരുഷനെ പ്രലോഭിപ്പിച്ചത് സ്ത്രീ ആയാല്‍ പോലും സ്ത്രീയെ ശിക്ഷിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ പുരുഷവിരുദ്ധമാണ് എന്ന് തോന്നിയേക്കാവുന്ന ഈ നിയമം യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണ് എന്നാണു നിയമ വിദഗ്ദര്‍ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം ഭര്‍ത്താവ് വഞ്ചിച്ചാല്‍ (ഇങ്ങേര്‍ക്ക് പരസ്ത്രീയുടെ ഭര്‍ത്താവിന്റെ സമ്മതം മതിയല്ലോ) വഞ്ചിക്കപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വകുപ്പില്ല. എന്നാല്‍ സ്വന്തം ഭാര്യ വഞ്ചിച്ചാല്‍ ഭാര്യയുടെ ജാരനെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവിന് കഴിയും (കാരണം ജാരന്‍ സമ്മതം വാങ്ങിയില്ലല്ലോ). അതുപോലെ സ്വന്തം ഭര്‍ത്താവ് വിവാഹിത അല്ലാത്ത ഒരു സ്ത്രീയുമായി ഗമിച്ചാലും ഭാര്യക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഐ.പി.സി. 497 പ്രകാരം അത് വ്യഭിചാരമല്ല. ഇവിടെയും ഭാര്യ കബളിപ്പിക്കപ്പെടുകയാണ്. ലൈംഗികബന്ധത്തിന്റെ കാര്യത്തിൽപ്പോലും നിയമത്തിനു ഇത്രയുമേ പറ്റുകയുള്ളൂ എങ്കിൽ, പ്രായപൂർത്തിയായ മന്ത്രിയും ഒരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം, ഇനി അത് തെറിപ്പാട്ട് തന്നെയായാലും എങ്ങനെയാണ് പൊതു സമൂഹത്തെ ബാധിക്കുക....മനസ്സിലാവുന്നില്ല.

ഇവിടെ ഉയരുന്ന കുറെ ചോദ്യങ്ങളുണ്ട് .

ചാനലിൽ മുഴത്തിനു മുഴം പരാതിക്കാരി പരാതിക്കാരി എന്ന പരാമർശം കേട്ടിരുന്നു; എന്തായിരുന്നു ഇവരുടെ പരാതി ?

പരാതിക്കാരിയായ വന്ന അശരണയും നിസ്സഹായയും ആയ സ്ത്രീയോടാണ് മന്ത്രി ഇത് ചെയ്തതെന്ന് മാധ്യമം പറയുന്നത് ഏതേത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ?
എന്ത് പരാതി പറയാനാണ് അവര്‍ ഗതാഗത മന്ത്രിയെ സമീപിച്ചത് ?

ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?...

മുഖം മറച്ചോ വോയ്‌സ് ബൈറ്റ് ആയോ ഇവരുടെ പരാതി ചാനലിന് കേൾപ്പിക്കാമായിരുന്നില്ലേ ?

പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?

സംഭവം പുറത്തു വന്നു 24 മണിക്കൂർ കഴിഞ്ഞിട്ടും അദൃശ്യയായിരിക്കുന്ന സ്ത്രീ പേരിന് വാക്കാലെങ്കിലും ഒരു പരാതി എവിടെയെങ്കിലും സമർപ്പിച്ചിട്ടുണ്ടോ ?

മന്ത്രി തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ സ്ത്രീയെ വശത്താക്കിയതാണോ; എങ്കിൽ അതിനെന്ത്  തെളിവാണുള്ളത് ?

ഈ സ്ത്രീ പ്രായപൂർത്തി ആകാത്ത വ്യക്തിയാണോ ?

ഈ ശബ്ദം മന്ത്രിയുടേത് തന്നെയാണോ ?

മംഗളത്തിന്റെ റിപ്പോർട്ടിൽ എവിടെയാണ്  പൊതുസമൂഹത്തെ ബാധിക്കുന്ന വാർത്തയുള്ളത് ?

പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?

സ്വകാര്യമായി മന്ത്രിയും സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയും നടത്തിയ സംഭാഷണം (ദൃശ്യവും ?) റെക്കോഡ് ചെയ്യാൻ ആർക്കാണ് അവകാശം?

ഒരു മന്ത്രി (എം എൽ ഏ) യുടെ ഫോൺ ചോർത്തിയത് ആരാണ് ?

തികച്ചും വ്യക്തിപരമായ ഒന്ന് വാർത്തയാക്കാൻ ആർക്കാണ് അവകാശം?

പൊതു പ്രവർത്തകനോ മന്ത്രിയോ ആയിപ്പോയാൽ നിലവിലുള്ള നിയമങ്ങൾക്കെതിരല്ലാത്ത രീതിയിൽ ലൈംഗിക ബന്ധമോ വ്യക്തി ബന്ധമോ പുലർത്താൻ ഒരു വ്യക്തിക്ക് അവകാശമില്ലേ ?

അശ്ലീലത്തിന്റെയും കുറ്റകൃത്യങ്ങളുടെയും വിവരണങ്ങൾ ഉള്ള പരിപാടികൾ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദ്ദേശം മംഗളം ചാനലിന് ബാധകമല്ലേ ?

സ്ത്രീ പക്ഷത്തെന്ന് അവകാശപ്പെട്ട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ ഒരു മറയുമില്ലാതെ കേൾപ്പിച്ച് ചർച്ചക്കിരുന്ന സ്ത്രീകളെക്കൊണ്ട് പോലും ചെവിപൊത്താൻ നിർബന്ധിച്ച ചാനലല്ലേ സത്യത്തിൽ സ്ത്രീവിരുദ്ധത കാണിച്ചത് ?

തികച്ചും അശ്ലീലമായ സംഭാഷണങ്ങൾ പ്രായപൂർത്തി മുന്നറിയിപ്പില്ലാതെ ചാനലിലൂടെ ഉറക്കെക്കേൾപ്പിച്ചതിന് ചാനലിനെതിരെ നടപടിയെടുക്കേണ്ടതല്ലേ ?

വാർത്ത വായിച്ച അവതാരകയെപ്പോലും അപമാനിക്കുന്ന ചീഞ്ഞ പണിയല്ലേ "മഞ്ഞളം T V" ചെയ്തത് ? 

ഉദ്ഘാടന ദിവസം ഇങ്ങനെയാണെങ്കിൽ, പ്രാകൃതമായ സദാചാര പോലീസിങ്ങ് മനോഭാവം വച്ച് പുലർത്തുന്ന ഈ മാധ്യമം ഭാവിയിൽ സമൂഹത്തിൽ വലിയ അപകടങ്ങൾ ഉണ്ടാകില്ലേ ?

സഖാവ് സ്വരാജിന്റെ ഭാഷയിൽ ഇത്തരം പിതൃശൂന്യമാധ്യമപ്രവർത്തനത്തെ വെറുതെ വിട്ടാൽ, വരും നാളുകളിൽ മാധ്യമപ്രവർത്തനത്തിന്റെ കൂടുതൽ അധാർമികരീതികൾ നമ്മൾ കാണേണ്ടി വരില്ലേ ?


ഉത്തരങ്ങൾ എന്ത് തന്നെയായാലും, ഇത് മാധ്യമപ്രവർത്തനമോ മാധ്യമ ധർമ്മമോ ഒന്നുമല്ല. ഇത് സദാചാരഗുണ്ടായിസമാണ്; ഇത് ഒളിഞ്ഞുനോട്ടമാണ്; ഇത് ന്യൂസ് പോണോഗ്രഫി ആണ്; ഇത് ബ്ലാക്ക് മെയിലിങ് ആണ്; സർവ്വോപരി മാതൃകാപരമായി കഠിനശിക്ഷ കൊടുക്കേണ്ട ഒരു ക്രൈം ആണ്. മറൈൻ ഡ്രൈവിൽ സദാചാരപ്പോലീസിങ് നടത്തിയ ശിവസേനക്കാരെ പിടിച്ചു ജയിലിലിട്ട അതേ ആർജ്ജവം പിണറായിയുടെ പൊലീസ് ഈ ഒളിഞ്ഞുനോട്ട മാധ്യമക്കാർക്ക് നേരെയും കാണിക്കേണ്ടതുണ്ട്. 

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും വേണ്ടി സാഹചര്യങ്ങൾക്കനുസരിച്ച് സൗകര്യപൂർവ്വം വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും കൃത്രിമവാർത്തകൾ നൽകുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ ശ്രമിക്കേണ്ടതല്ലേ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു. 

ഇക്കിളി വാർത്തകൾ കൊണ്ട് പ്രേക്ഷകരെയും വായനക്കാരെയും പിടിച്ചു നിർത്താനും റേറ്റിങ് കൂട്ടാനും വെമ്പുന്ന മാധ്യമചവറുകളോട് പൊതു ജനത്തിനും ചിലത് പറയാനുണ്ട്. അത് നമ്മുടെ വെള്ളിത്തിര നായകന്മാർ തന്നെ പറയട്ടെ അല്ലെ........




ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


5 comments:

  1. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസിയുവതിക്ക് വഴിനീളെ പ്രസവം’.


    അറയ്ക്കുന്നു ഈ
    തലക്കെട്ടിനെക്കുറിച്ചോർത്ത്‌
    ..

    ReplyDelete
    Replies
    1. മാതൃഭൂമിയിലാണ് ഇത് വന്നതെന്നോർത്ത് ഞാൻ കൂടുതൽ ലജ്ജിക്കുന്നു....

      Delete