ഞാൻ വെറും പോഴൻ

Friday, 24 December 2021

പേജർ - അകാലത്തിൽ വീണു പോയ പോരാളി

സൂപ്പർ ഹിറ്റ് സിനിമ "പുഷ്പ'യിൽ ചതുരാകൃതിയുള്ള ഒരു ഉപകരമുപയോഗിച്ച് ഒരു മെസ്സേജ് അയക്കുന്നത് കാണിക്കുന്നുണ്ട്. “പേജർ” എന്ന ഉപകരണത്തെക്കുറിച്ച് ഇപ്പോൾ അധികമാർക്കും ഓർമ്മയുണ്ടാകാൻ വഴിയില്ല; പുതിയ തലമുറയിലെ ആളുകൾ "പേജർ: കണ്ടിട്ട് പോലുമുണ്ടാകാൻ സാധ്യതയില്ല. പേറിനെക്കുറിച്ചാണ് ഈ കുറിപ്പ്....


ടെക്സ്റ്റ് സന്ദേശങ്ങൾ സ്വീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. ബീപ്പർ, പോക്കറ്റ് ബെൽ എന്നീ പേരുകളും ഇതിനുണ്ടായിരുന്നു. 1950-കളിൽ ഇത് വികസിപ്പിക്കപ്പെടുന്നത്. 1980-കളിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. 


1990-കളുടെ പകുതിയിലാണ് ഇന്ത്യയിൽ പേജർ സർവീസ് ആരംഭിച്ചത്. ലാൻഡ് ഫോണിന്റെയും മൊബൈൽ ഫോണിന്റെയും ഇടക്കുള്ള കാലഘട്ടത്തിലെ ഏറെക്കുറെ ആഡംബരമെന്ന് തന്നെ വിശേഷിപ്പിക്കാമായിരുന്ന ഉപകരണമായിരുന്നു പേജർ. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പേജറിൽ വൺ-വേ സന്ദേശങ്ങൾ മാത്രമേ
സ്വീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അക്കങ്ങൾ മാത്രം അയക്കാൻ പറ്റുന്ന ന്യൂമെറിക് പേജറുകളും അക്ഷരങ്ങളും അക്കങ്ങളും അയക്കാൻ പറ്റിയ ആൽഫ ന്യൂമെറിക് പേജറുകളും ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. മോട്ടൊറോള, BPL, മൊബിലിങ്ക്, USHA ഒക്കെയായിരുന്നു ഇന്ത്യയിലെ പ്രധാന പേജർ ഓപ്പറേറ്റർമാർ.

അക്കാലത്ത് പേജർ വിലയും സർവീസ് ചാർജ്ജും കണക്കിലെടുത്താൽ അത് ഉപയോഗിക്കുന്നത് വളരെ പണച്ചിലവുള്ള കാര്യമായിരുന്നു. എന്നാൽപ്പോലും മൊബൈൽ സർവീസിന്റെ ആദ്യകാലത്തെ അതുപയോഗിക്കുന്നതിന്റെ ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ പേജർ ലാഭകരമായിരുന്നതിനാൽ കുറച്ചു കാലം കൂടി പേജർ പിടിച്ചു നിന്നു. പിന്നീട് സെൽ‌ഫോണുകളും സ്മാർട്ട്‌ഫോണുകളും വ്യാപകവും ചിലവ് കുറഞ്ഞതുമായതോടെ സ്വാഭാവികമായും പേജർ‌ സർവീസുകൾ ഇല്ലാതായി. പല പേജർ ഓപ്പറേറ്റർമാരും സെല്ലുലാർ ഫോൺ സർവീസിലേക്ക് മാറുന്നതും കാണാനായി. ഹോബിയിസ്റ്റുകളുടെ വ്യക്തിതിഗത ശേഖരത്തിൽ ഇപ്പോൾ പേജറുകൾ കാണാം. 

1999-ൽ പുറത്തിറങ്ങിയ Haseena Maan Jaayegi എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു ഗാനത്തിൽ പരാമർശിക്കുന്ന Sorry mobile nahi, Lele tu pager number എന്ന വരിയിലെ പേജർ പോസ്റ്റിൽ പ്രതിപാദിക്കുന്ന അതേ കഥാപാത്രമാണ്.

ചുരുക്കത്തിൽ മൊബൈൽ ഫോൺ കൊടുങ്കാറ്റിൽ പെട്ട് അകാല ചരമടഞ്ഞു പോയ കമ്യൂണിക്കേഷൻ ഗാഡ്ജെറ്റാണ് പേജർ !!  

(ചിത്രത്തിലെ പേജർ എന്റെ കളക്ഷനിൽ ഉള്ളതാണ്)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Saturday, 20 November 2021

ചുരുളി @ OTT യും തെറി കേട്ട് കുരു പൊട്ടിയ മലയാളിയും...


"ചുരുളി" കണ്ടില്ല; അതിലെ കുറെ വീഡിയോ ക്ലിപ്പുകൾ വാട്ട്സ് ആപ്പിൽ വന്നത് കാണുകയും കേൾക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വാളുകളിൽ സദാചാരക്കുരുക്കൾ പൊട്ടിക്കാൻ പോന്ന വിവിധ തെറികളുടെ സമ്പന്നത നിറഞ്ഞു നിൽക്കുന്ന ക്ലിപ്പുകളാണ് കണ്ടതെല്ലാം. ഇന്നലെ മുതൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പ്രധാന ചർച്ചാ വിഷയം ചുരുളിയും അതിലെ തെറിയുമാണ്.

നിത്യജീവിത വ്യവഹാരത്തിനിടയിൽ ചുരുളിയിൽ ഉള്ളത് പോലെ തെറി പറയുന്നവർ ഒരു പക്ഷെ അപൂർവ്വമായിരിക്കും; പക്ഷെ ചില പ്രത്യേക ഇടങ്ങളിലോ പ്രകോപനങ്ങളിൽ പ്രതികരിക്കുമ്പോഴോ രോഷത്തോടെ സംസാരിക്കുമ്പോഴോ ഈ ഭാഷ ഉപയോഗിക്കപ്പെടുന്നത് ഒട്ടുമേ അപൂർവ്വമല്ല. പത്തിരുപത് കൊല്ലം മുൻപ് തൃശൂർ ശക്തൻ മാർക്കറ്റിലോ അങ്കമാലി ഇറച്ചിച്ചന്തയിലോ കേരളത്തിലെ ചില മീൻ ചന്തകളിലോ ഒക്കെ ഈ രീതി ഭാഷണങ്ങൾ തീരെ അപൂർവ്വമായിരുന്നില്ല; ഇപ്പോഴത്തെ സ്ഥിതി എനിക്കത്ര നിശ്ചയം പോരാ. നാട്ടിൻപുറങ്ങളിലെ ചില അതിർത്തിത്തർക്കങ്ങളും റോഡപകടങ്ങളെ തുടർന്നുള്ള തർക്കങ്ങളും ഈ ലെവലിൽ പോകുന്നത് പല വട്ടം കേട്ടിട്ടുണ്ട്. ഈയടുത്ത് ഗായത്രി സുരേഷ് എന്ന സിനിമ നടി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിലും ഇജ്ജാതി വാമൊഴി വഴക്കങ്ങളുടെ നിർലോഭമായ പ്രയോഗങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന ചിലരും ഓൺലൈൻ വാർത്താ പോർട്ടലുകളിൽ പ്രത്യക്ഷപ്പെടുന്ന ചിലരും ഇത്തരം ഭാഷയിൽ സംസാരിക്കുന്നത് നമ്മൾ എത്ര വട്ടം കേട്ടിരിക്കുന്നു. ഏതെങ്കിലും മതത്തെ (അതിപ്പോ ഒരു പ്രത്യേക മതം എന്നൊന്നുമില്ല) വിമർശിക്കുന്ന എന്തെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌താൽ അതിനു കീഴെ, ദൈവത്തിന് വേണ്ടി നിലകൊള്ളുന്ന ചില "പരിശുദ്ധാത്മാക്കൾ" വന്ന് എഴുതി വിടുന്ന ചില ഭാഷകൾക്ക് മുന്നിൽ ഇതൊക്കെ എന്ത്..!!???
ഒരു വിഷയമോ സന്ദർഭമോ സിനിമയിൽ ആവിഷ്കരിക്കുമ്പോൾ തെറി പ്രയോഗങ്ങൾ അങ്ങനെ തന്നെ ചിത്രീകരിക്കുകയും കേൾപ്പിക്കുകയും ചെയ്യണമോ വേണ്ടയോ എന്നത് അതിന്റെ ശില്പികളുടെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിൽപ്പെടുന്ന കാര്യമാണ്. അഥവാ അപ്രകാരം പ്രദർശിപ്പിക്കാൻ തീരുമാനിച്ചാൽ, നിയമത്തിനുള്ളിൽ നിന്ന് പ്രവർത്തിക്കുമ്പോൾ അവർക്കാകെ ചെയ്യാൻ പറ്റുന്നത് നിയമപ്രകാരമുള്ള മുന്നറിയിപ്പുകൾ നൽകുക എന്നതാണ്. ചുരുളിയുടെ ശില്പികൾ അത് കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് എനിക്ക് മനസിലായത്.
പെയിന്റ് അടിച്ചിട്ടുണ്ട്; തൊട്ട് നോക്കരുത് എന്ന് എഴുതി വച്ചിരിരിക്കുന്നിടത് തൊട്ടു നോക്കുകയും നോ പാർക്കിംഗ് ബോർഡിനടിയിൽ തന്നെ പാർക്ക് ചെയ്യുകയും റോഡ് കാലിയാണെന്ന ന്യായത്തിൽ റെഡ് സിഗ്നലിൽ വണ്ടി മുന്നോട്ടെടുക്കുകയും പുഷ് എന്നെഴുതി വച്ചിരിക്കുന്ന വാതിലിന്റെ ഹാൻഡിൽ ഒന്നെങ്കിലും പുൾ ചെയ്യുകയും ഒക്കെ നിത്യം ചെയ്യുന്ന നമ്മൾക്കെന്ത് A within Circle & 18+ നോട്ടിഫിക്കേഷൻ...ല്ലേ !!???

ആരൊക്കെയോ ചുരുളിയിലെ തെറി പ്രയോഗത്തിനെതിരെ പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചു എന്നാണ് കേട്ടത്. എന്റെ നോട്ടത്തിൽ കോടതിയും പോലീസും ഇതിൽ ഇടപെടാനോ ഇതിനെതിരെ ഒരു നിലപാടെടുക്കാനോ സാധ്യത കാണുന്നില്ല.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday, 18 November 2021

No More Shadows: A Pledge for Our Children









Little eyes so bright and new,

Hearts so pure, and spirits true.

Like tiny flowers, soft and small,

Trusting hands, ready for all.

A child is soft, with smiling face,

They trust the world, they laugh, they play.


They do not know of dark and fright,

Just sunny days and happy light.

Innocent hearts don’t understand,

How evil hands can hurt and plan.

A cruel shadow, hard to name,

Sets their tender souls aflame.


A trust broken, a smile undone,

Before their little lives have run.

A wound inflicted, deep inside,

Where pain and fear now try to hide.

Their happy dreams begin to fade,

By grown-up cruelties, sadly made.


We must stand tall, with hearts so clear,

To wipe away each child's tear.

Stop this crime, stand up and shout,

Let not one child live with doubt.

Their body is not yours to own,

Leave them, let them grow alone.


Zero tolerance, our firm stand,

Protecting every child in the land.

Strict punishment, quick and sure,

To keep our little ones secure.

Let law be strong, no more delay,

Let abusers face the fire, without a say.


Let every child be safe and free,

From this cruel evil, wild to see.

Let justice shine, and good remain,

To heal the hurt, and ease the pain.

We’ll guard them with care, and drive evil away,

Let children laugh, let childhood stay.

Poetic Reflections of a Crazy Soul

Wednesday, 17 November 2021

സാറാ ബാർട്ട്മാൻ; നൂറ്റാണ്ടുകൾ നീണ്ട മനുഷ്യാവകാശ ധ്വംസനത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ഇര

 

ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടായ ക്രൂരമായ യാതനകൾ വായിച്ചിട്ട്, അത് കൊണ്ട് മനസ്സ് ദിവസങ്ങളോളം അസ്വസ്ഥമായിപ്പോയി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. 1789-ൽ ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിൽ ജനിച്ച സാറാ ബാർട്ട്മാൻ (Sarah Baartman) എന്ന കറുത്തവർഗ്ഗക്കാരിയാണ് ഒരു സാധാരണ മനുഷ്യന്റെ ഉള്ളുലക്കുന്ന യാതനതകൾക്ക് വിധേയയായ ആ സ്ത്രീ. രണ്ട് വയസ്സിൽ തന്റെ അമ്മയെയും നാല് വയസ്സിൽ അപ്പനെയും നഷ്‌ടമായ സാറ തീർത്തും അനാഥയായി. കാലിമേച്ചും കൃഷിചെയ്തും ജീവിച്ചു പോന്നിരുന്ന ഗുഹാവാസികളുടെ ഗോത്രത്തിലായിരുന്നു അവളുടെ ജന്മം. കൗമാരത്തിൽ തന്നെ ഒരു ഡ്രമ്മറുമായി അവളുടെ വിവാഹം കഴിഞ്ഞു. ആ ബന്ധത്തിൽ അവൾക്കൊരു കുട്ടിയുമുണ്ടായിരുന്നു. ആഫ്രിക്കയിൽ കോളനിവൽക്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അധിനിവേശത്തിനിടയിൽ ഡച്ചുകാര്‍  കറുത്ത വര്‍ഗ്ഗക്കാരെ യാതൊരു ദയയുമില്ലാതെ കൊന്നു തള്ളിക്കൊണ്ടിരുന്നു. അതില്‍ അവളുടെ ഭര്‍ത്താവുമുൾപ്പെട്ടു. അയാൾ കൊല്ലപ്പെടുമ്പോള്‍ അവളുടെ  പ്രായം കേവലം 16 വയസ്സായിരുന്നു. ഭർത്താവിന്റെ മരണശേഷം ഉപജീവനമാർഗ്ഗം തേടി അവർ കേപ്ടൗണിലേക്ക് പോയി. അവിടെ അവൾ ഒരു വീട്ടിലെ വേലക്കാരിയുടെ തൊഴിൽ ചെയ്ത് ജീവിച്ചു വരികയായിരുന്നു.  

സാറ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നാണ് സാറയുടെ ദുർവിധി ആരംഭിക്കുന്നത്. അതിന് കാരണമായതാകട്ടെ അവളുടെ ശരീരത്തിന്റെ ചില പ്രത്യേകതകളും. സാറയുടെ മുതലാളി പീറ്റർ സീസറുടെ വീട്ടിലേക്ക് ഒരു ദിവസം രണ്ട് അതിഥികൾ വന്നെത്തി. പീറ്ററിന്റെ സഹോദരൻ ഹെൻറിക്ക് സീസറും അയാളുടെ സുഹൃത്ത് വില്യം ഡൺലപ്പുമായിരുന്നു ആ അതിഥികൾ. സാറായുടെ ശരീരത്തിന്റെ ഒരു പ്രത്യേകതയിൽ അവരുടെ ദൃഷ്ടി പതിഞ്ഞു. അൽപ്പം വലിപ്പം കൂടിയ നിതംബമുള്ള ശരീരഘടനയായിരുന്നു പൊതുവെ സാറ ഉൾപ്പെടുന്ന ഖോയ്ഖോയ് ഗോത്രവർഗക്കാരുടെ സ്ത്രീകൾക്കുണ്ടായിരുന്നത്. എന്നാൽ സാറയാകട്ടെ അതിലുമേറെ നിതംബവളർച്ചയുള്ള വ്യക്തിയായിരുന്നു.  ആ നിതംബ വലിപ്പം കുറച്ച് അസാധാരണവും ഏവരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലും ഉള്ളതായിരുന്നു. സത്യത്തിൽ, നിതംബത്തിൽ അസാധാരണമായി കൊഴുപ്പടിഞ്ഞ് വണ്ണം വെക്കുന്ന Steatopygia എന്ന മെഡിക്കൽ കണ്ടീഷൻ ആയിരുന്നു അത്.  

സാറയുടെ പ്രത്യേക ശരീരഘടനയിൽ ആകൃഷ്ടരായ അതിഥികൾ അവളെ ലണ്ടനിലെത്തിച്ച് പ്രദർശിപ്പിച്ച്  പണമുണ്ടാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വിവിധങ്ങളായ പ്രദർശന വേദികൾക്ക് പ്രശസ്തമായിരുന്നു അക്കാലത്തെ ലണ്ടൻ നഗരം. ഏതെങ്കിലും ഒരു പ്രദർശനശാലയുടെ നടത്തിപ്പുകാരനോ ഉടമയോ ആയിരിക്കുക എന്നത് വലിയ ഒരു സാമൂഹിക ഔന്നത്യമായി കൊണ്ടാടപ്പെട്ടിരുന്ന കാലമായിരുന്നു അത്.

വായിച്ചു നോക്കിയാൽ സാറക്ക് എളുപ്പം മനസിലാവാത്ത വിധത്തിലുള്ള ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കപ്പെട്ട ഒരു കരാറിന്റെ ബലത്തിൽ അവർ സാറയെ ലണ്ടനിലെത്തിച്ചു. 1810-ൽ ആയിരുന്നു അത്. സാമാന്യം തടിച്ച നിതംബം എന്നത് അന്ന് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കരുതിയിരുന്ന യൂറോപ്യർക്കിടയിൽ സാറയും അവളുടെ നിതംബവും ചൂടുള്ള വാർത്തയായി. ആഫ്രിക്കൻ വംശജരായ സ്ത്രീകൾക്ക് പൊതുവെയും ഖോയ്ഖോയ് ഗോത്രത്തിലെ സ്ത്രീകൾക്ക് പ്രത്യേകിച്ചും ഗുഹ്യാവയവമായ ലേബിയക്ക് സാധാരണയിൽ കവിഞ്ഞ നീളമുണ്ടെന്ന് അക്കാലത്തെ യൂറോപ്യന്മാർക്കിടയിൽ ഒരു വിശ്വാസമുണ്ടായിരുന്നു. പരിഹാസം കലർത്തി അവർ അത്തരം ലേബിയയെ "Hottentot apron" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സാറയുടെ അവയവങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള പാട്ടുകളൊരുക്കി പ്രദർശന നടത്തിപ്പുകാർ കാണികളെ പ്രദർശനത്തിലേക്ക് മാടി വിളിച്ചു. അവളുടെ സ്ഥൂലനിതംബത്തിന്റെ ചിത്രങ്ങൾ ലണ്ടൻ നഗര ഭിത്തികളിൽ ഒരു ലജ്ജയുമില്ലാതെ സ്ഥാനം പിടിച്ചു. പക്ഷിത്തൂവലുകൾ പിടിപ്പിച്ച ഇറുകിയ വസ്ത്രങ്ങളണിയിച്ച് അർദ്ധനഗ്നനായി സാറയെ അവർ പ്രദർശനത്തിന് നിർത്തി. പ്രദർശനത്തിന് നിർത്തിയിരിക്കുന്ന ഒരു മൃഗത്തെയെന്നതു പോലെ ഇരുമ്പുകൂട്ടിലാക്കിയായിരുന്നു സാറയെ വേദിയിലേക്ക് വലിച്ചു കൊണ്ടു വന്നിരുന്നതത്രെ. “കൂട്ടിലടച്ച ആഫ്രിക്കൻ  ഇരുകാലി മൃഗം’ എന്നായിരുന്നു സാറയെ പ്രദര്ശിപ്പിച്ചിരുന്നതിന്റെ പരസ്യവാചകം. സാറയുടെ അർദ്ധ നഗ്ന ശരീരം കാണാൻ ഇംഗ്ലീഷുകാർ കൂട്ടമായെത്തി. വർണ്ണവെറിയും വംശവെറിയുമെല്ലാം കച്ചവടത്തിന് ഇന്ധനമാകുന്ന കാലവുമായിരുന്നു അത്. യൂറോപ്പിന്റെ വിവിധ  ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ അവൾ ഹഠാദാകർഷിച്ചു. കറുത്ത ശരീരങ്ങൾ ഒന്ന് കാണാൻ പോലും അപൂർവ്വമായിരുന്ന യൂറോപ്പിൽ വേണ്ടത്ര നാണം പോലും മറക്കാനാവാതെ കൂട്ടിനുള്ളിൽ ഞെളിപിരി കൊള്ളുന്ന സാറയെ നുള്ളിയും പിച്ചിയും വെള്ളക്കാർ ക്രൂരമായ ആനന്ദം കണ്ടെത്തി. അതി സമ്പന്നരുടെ വീടുകളിലെ സ്വകാര്യ പ്രദർശനങ്ങളിലും സാറ എത്തിക്കപ്പെട്ടു കൊണ്ടിരുന്നു. നിറവും രൂപവും നോക്കി പരിഹസിക്കുന്ന പെൺകാണികളുടെ കാഴ്ച്ചവസ്‌തുവും ആൺ നേരമ്പോക്കുകളുടെ കളിപ്പാട്ടവുമായി സാറ മാറി.   അവളെ അവർ വളരെ ഹീനമായ വാക്കുകളിൽ "Hottentot Venus" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 

എന്നാൽ ഇതിനിടെ, അടിമത്വത്തിനെതിരെ ചില മുന്നേറ്റങ്ങൾ ബ്രിട്ടനിൽ  ശക്തിയാർജ്ജിച്ചു. അടിസ്ഥാന മനുഷ്യാവകാശത്തെപ്പറ്റി ധാരണയുള്ള ഏതാനും പേരെങ്കിലും സാറ ബാർട്മാന്റെ അവകാശ നിഷേധത്തെ ചോദ്യം ചെയ്തു. എന്നാൽ, തന്നെ പ്രദർശനത്തിന് വയ്ക്കാൻ  സാറ സമ്മതം നൽകിയതായി പറയപ്പെടുന്ന സാക്ഷ്യപത്രം കാണിച്ച് പ്രദർശകനായ ഡൺലപ്പ് നിയമത്തിന്റെ കുരുക്കിൽ നിന്ന് വഴുതി മാറി. 1807-ൽ അടിമക്കച്ചവടം അവസാനിപ്പിച്ചു കൊണ്ടുള്ള നിയമം ലണ്ടനിൽ പ്രാബല്യത്തിൽ വന്നു. അതോടെ, പ്രദർശന സംഘാടകർ അവളേയും കൊണ്ട് ബ്രിട്ടണിലേക്കും അയർലന്റിലേക്കും പ്രദർശന യാത്രകൾ സംഘടിപ്പിച്ചു. പ്രദർശന ഷോകൾക്ക് വിലക്ക് വന്നേക്കാമെന്നതോടെ 1814-ൽ സീസർ, സാറയുമായി പാരീസിലേക്ക് പോയി. അവിടെ അവൾ മദ്യപാനശാലകളിലെ കസ്റ്റമേഴ്സ്സിനെ ആകർഷിക്കാൻ നിയോഗിതയായി. അയാൾ ഏറെക്കാലം അവളെ  ക്രൂരമായി ചൂഷണം ചെയ്ത് ധാരാളം സമ്പാദിച്ചുകൂട്ടി. ഒടുക്കം സീസർ അവളെ ഒരു മൃഗശാലക്കാരന് കൈമാറി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോയി. പ്രദർശനവസ്തു എന്ന നിലയിലുള്ള ജീവിതത്തിനിടെ ഏകാന്തതയും വിഷാദവും സാറയെ പിടികൂടി. ഇക്കാലയളവിൽ അവൾ നിർബന്ധിത വ്യഭിചാരത്തിനും ഇരയാക്കപ്പെട്ടതായി പറയപ്പെടുന്നു. ഇതെല്ലം  സാറയെ ഒരു നിത്യ മദ്യപാനിയാക്കി മാറ്റി.

വംശീയ ശാസ്ത്ര പഠനങ്ങളുടെ ഒരു തുടക്കകാലമായിരുന്നു അത്. അക്കാലത്ത് പഠനാവശ്യങ്ങൾക്കായി സാറയുടെ ശരീരഘടന വരച്ചെടുക്കാനും അവളുടെ പ്രത്യേകതകൾ പഠിക്കാനുമായി പല ശാസ്ത്രകാരന്മാരും അവളെ സമീപിച്ചു. എന്നാൽ അവരുടെ മുന്നിൽ തന്റെ നഗ്നത പ്രദർശിപ്പിക്കാൻ സാറ വിസമ്മതം പ്രകടിപ്പിച്ചു.  

1815 ഡിസംബർ 29-ന്, സാറ അവളുടെ ഇരുപത്തിയാറാം വയസിൽ, പാരീസിലെ ഒരു സ്റ്റേജ് ഷോക്കിടയിൽ  മരിച്ചു വീണു.

സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ച് എല്ലാ ദുരിതങ്ങളിൽ നിന്നും വിടുതൽ നൽകുന്ന ഒന്നായിരിക്കും മരണം. സാറയുടെ കാര്യത്തിൽ മരിച്ചിട്ടും തീർന്നില്ലായിരുന്നു അവളുടെ ദുരിതപർവ്വം. ജീവിച്ചിരുന്നപ്പോളെന്ന പോലെ മരണശേഷവും അവൾക്ക് ഒരു പ്രദർശന വസ്തുവായി തുടരേണ്ടി വന്നു. സാറയുടെ നിതംബവും ഗുഹ്യഭാഗങ്ങളും തലച്ചോറും അസ്ഥികൂടവും ഫ്രാൻസിലെ മ്യൂസിയ (Museum of Man)-ത്തിൽ പ്രദർശനത്തിനു വെക്കപ്പെട്ടു. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത അവളുടെ ഒരു പൂർണ്ണകായ ശില്പവും അതിനോടൊപ്പം സ്ഥാപിക്കപ്പെട്ടു.

1940-കളോടെ സാറയുടെ ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നുള്ള ആവശ്യങ്ങൾ ഉയരാൻ തുടങ്ങി. ഈ കാലയളവിൽ പുറത്തിറങ്ങിയ ചില സാഹിത്യ രചനകളും സാറയുടെ നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നതായിരുന്നു. 1994-ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായപ്പോൾ സാറയുടെ ഭൗതികാവശിഷ്ടങ്ങൾ സാറയുടെ ഭൗതിക ശരീരം വിട്ടുതരാൻ ഫ്രാൻസിനോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് ദേശീയ അസംബ്ലിയിൽ നടന്ന നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം 2002 മാർച്ച് ആറിന് ഫ്രാൻസ് ഈ അഭ്യർഥന അംഗീകരിച്ചു. ഒടുക്കം 2002 മെയ് 6-ന്, സർവ്വ വിധ നീതി നിഷേധങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും ഇരയായി മരിച്ച സാറാ ബാർട്ട്മാന്റെ ഭൗതികാവശിഷ്ടങ്ങൾ സ്വന്തം ജന്മനാടായ Gamtoos Valley-യിൽ തിരിച്ചെത്തി. വളരെ ഉചിതമായ വരവേൽപ്പാണ് ആ തിരിച്ചുവരവിന് മണ്ടേല ഒരുക്കിയത്. 2002 ആഗസ്ത് 9-ന്, സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ, അവയെ ഹാർക്കി പട്ടണത്തിലെ വെർഗാസെറിംഗ്‌സ്‌കോപ്പിലെ കുന്നിൻ മുകളിൽ  അടക്കം ചെയ്തു.

1999-ൽ കേപ്ടൗണിൽ ആരംഭിച്ച, ഗാർഹിക പീഡനം അനുഭവിക്കുന്നവർക്കുള്ള അഭയ കേന്ദ്രത്തിന് സാർജി ബാർട്മാൻ സെന്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ എന്ന പേരാണ് കൊടുത്തത്. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ ഓഫ്‌ഷോർ പ്രകൃതി സംരക്ഷണ കപ്പലിന്റെ പേരും സാറയെന്നാണ്. കേപ്ടൗൺ സർവകലാശാല ക്യാമ്പസിന്റെ മധ്യഭാഗത്തുള്ള ഹാളിന് സാറ ബാർട്മാൻ ഹാൾ എന്ന് പിൽക്കാലത്ത് പുനർനാമകരണം ചെയ്തു. ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ എത്ര മോശം മനോഭാവമുള്ളവർ ആയിരുന്നു എന്നും മനുഷ്യർ തമ്മിലുള്ള തുല്യത, ബഹുമാനം, ആധുനിക മനുഷ്യാവകാശങ്ങൾ എന്നിവയുടെ പ്രാധാന്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും ഓർമ്മിപ്പിക്കാൻ സാറാ ബാർട്ട്മാന്റെ കഥ സഹായിക്കട്ടെ.  

Wednesday, 13 October 2021

കോടതികളിലും നിയമവാഴ്ചയിലും ജനങ്ങൾക്ക് വിശ്വാസം കുറയുന്നില്ലേ !!???

മാധ്യമങ്ങളിൽ വായിച്ച ഒന്നോ രണ്ടോ  വാർത്തകളാണ് ചുവടെ: 

1. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനകത്ത് വച്ച് കുത്തിക്കൊന്ന് സഹോദരന്‍ (ന്യൂ ഡൽഹി 01-07-2020),  ബലാൽസംഗക്കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു (ജാർഖണ്ഡ് 02.07.2020). 

2. ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു. 2017-ൽ പൂനെയിൽ നടന്നതാണ്. 

2019 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച രാജ്യം ഉണര്‍ന്നത് തെങ്കാനയില്‍ പോലീസ് "നീതി" നടപ്പാക്കിയ വാര്‍ത്ത കേട്ടാണ്. തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു ആ വാർത്ത. പോലീസിന്റെ വിശദീകരണം കേൾക്കുമ്പോഴേ ഫേക്ക് എൻകൗണ്ടർ ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്ന ഈ സംഭവം എന്തുകൊണ്ടാണ് പൊതുജനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം ആഘോഷമാക്കുന്നത് ? തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍ വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് "നീതി നടപ്പാക്കിയവർ" എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ?

വാളയാർ പീഡന-കൊലപാതക കേസിലെ വിധി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന കഥ മഞ്ചേരിയിലെ ശങ്കരനാരായനെപ്പറ്റിയുള്ളതായിരുന്നു. കേവലം പതിമൂന്ന് വയസുള്ള  പൊന്നുമകളെ ബലാൽസംഗം ചെയ്ത് കൊന്ന അയല്‍ക്കാരൻ മുഹമ്മദ് കോയയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ; വെറുമൊരു സാധാരണക്കാരൻ. മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച ശങ്കരനാരായണനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. 

നീതിപീഠങ്ങളെ ബഹുമാനപ്പെട്ട കോടതി എന്നും ന്യായാധിപന്മാരെ My Lord എന്നും ഇപ്പോഴും ഇവിടത്തെ പൗരൻ വിളിക്കുന്നത് നിയമപരമായ ബാധ്യത കൊണ്ടോ ഗതികേട് കൊണ്ടോ അല്ല സർ; ജുഡീഷ്യറിയിൽ അവർ ഇപ്പോഴും വിശ്വസിക്കുന്നത് കൊണ്ടാണ്. 

അർഹതപ്പെട്ട നീതി എത്രയും വേഗത്തിൽ ആനുപാതികമായ അളവിൽ ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണക്കാരായ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത്. എന്നാല്‍ കാലഹരണപ്പെട്ട ഇവിടുത്തെ നിയമസംവിധാനം മൂലം, കോടതി നടപടികളിൽ ഉണ്ടാകുന്ന കാലതാമസം ജനങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. Justice Delayed is Justice Denied എന്ന തത്വമെടുത്താൽ ഈ നാട്ടിലെ നീതിനിഷേധങ്ങളും നീതി നിരാസങ്ങളും എണ്ണിയെടുക്കാനാവില്ല. കോടതികളുടെ വെക്കേഷൻ, പ്രവർത്തനസമയം ഇവയെല്ലാം പുനർനിശ്ചയിക്കേണ്ടിയിരിക്കുന്നു.  വളരുന്ന ജനസംഖ്യക്കും പെരുകുന്ന കുറ്റകൃത്യങ്ങൾക്കും അനുസൃതമായി കോടതി സൗകര്യങ്ങൾ വളരുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള വിവിധ ഘടകങ്ങൾ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കും കേസുകളുടെ തീർപ്പാക്കലിനും കാലതാമസം വരുത്തുന്നു. കേവലം നീതി വൈകുന്നത് മാത്രമല്ല, എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്ന് പൗരന് വിശ്വാസവും ബോധ്യവും പ്രത്യാശയും കുറയുന്നതു കൊണ്ട് കൂടിയാണ് ഇത്തരം "നീതി നടപ്പാക്കലുകളിൽ" ഒരു ജനത ഉന്മത്തരാകുന്നത്......

കുറ്റകൃത്യങ്ങളുടെ സ്വഭാവവും വൈവിധ്യവും അനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി മാറുന്നില്ല എന്നതും പൊതുജനത്തിന്റെ അസംതൃപ്തിയ്ക്ക് വലിയൊരളവിൽ കാരണമാകുന്നുണ്ട്. 

പലപ്പോഴും ക്രിമിനൽ കേസുകളിൽ സ്തോഭജനകമായ വസ്തുതകൾ, നിയമത്തിന്റെ വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും കേവലസാങ്കേതികതയിൽ മാത്രം ഊന്നി നിന്ന് ചതുരവടിവിൽ, വ്യാഖ്യാനിക്കുന്ന "കഴിവേറിയ" ക്രിമിനൽ അഭിഭാഷകരുടെ മിടുക്കിന്റെ ഫലമായി, യാന്ത്രികമായ വിധികൾ വരുമ്പോൾ സാധാരണ പൗരന്മാർക്കുണ്ടാകുന്ന ആത്മനൊമ്പരവും നിരാശയും ചെറുതല്ല. സൗമ്യ കേസും ഗോവിന്ദചാമിയും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾക്ക് താക്കീതാണോ പ്രോത്സാഹനമാണോ എന്ന് ഇവിടുത്തെ നീതിന്യായസംവിധാനങ്ങൾ മനസിരുത്തി ചിന്തിക്കുന്നത് നല്ലതാണ്. 

കോടതികൾ പുറപ്പെടുവിക്കേണ്ടത് വെറും വിധികൾ മാത്രമല്ല; വിശ്വാസമാണ്; നിയമവാഴ്ചയോടും നീതിപീഠത്തോടുമുള്ള സംശയമേതുമില്ലാത്ത സാധാരണ പൗരന്റെ വിശ്വാസം. മനുഷ്യ മനഃസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന കൊലപാതകക്കേസുകളിൽപ്പോലും കൊടുക്കുന്ന ശിക്ഷകളുടെ കാഠിന്യമില്ലായ്മ വല്ലാത്തൊരു നിരാശയിലേക്കും അമർഷത്തിലേക്കുമാണ് സാധാരണക്കാരനെ തള്ളി വിടുന്നത്. മുൻ കാലങ്ങളിലെ സമാനതകളില്ലാത്ത കൊലപാതകക്കേസുകളിലെ പല പ്രതികളും രാഷ്ട്രീയദത്തമായ പ്രിവിലേജിന്റെ പേരിലും പരോളിന്റെ അനുകൂല്യത്തിലും നല്ലനടപ്പിന്റെ സൗജന്യത്തിലും ജയിലിലും പുറത്തുമായി സുഖവാസം നടത്തുന്ന ജനത്തിന് ധാർമ്മിക രോഷമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ഓരോ പീഡനവാർത്ത കേൾക്കുമ്പോഴും അത്തരം പല കേസുകളിലെയും ശിക്ഷാവിധി കേൾക്കുമ്പോഴും അറിയാതെ പറഞ്ഞു പോകുന്ന ചിലതുണ്ട്....‘ശങ്കരനാരായണനായിരുന്നു ശരി’; 'തെലങ്കാന പോലീസിന് സല്യൂട്ട്" "പൂനെയിലെ അച്ഛനും ന്യൂ ഡൽഹിയിലെ ചേട്ടനും ജാർഖണ്ഡിലെ ജനങ്ങളും ചെയ്തത് നന്നായി' എന്നൊക്കെയാണത്. നിർഭയ, സൗമ്യ, ജിഷ, ദിശ, ഉന്നാവിലെ ബാലിക, മാധ്യമവാർത്തകളിൽ സ്ഥലപ്പേരിൽ മാത്രം അറിയപ്പെടാൻ വിധിക്കപ്പെട്ട എണ്ണമറ്റ സ്ത്രീകൾ... ഒരു മാറ്റവുമില്ലാതെ ഇരകളുടെ നിര നീളുമ്പോൾ പാടേ നിരാശ ബാധിച്ച ഒരു സമൂഹം, മനുഷ്യാവകാശം, ഭരണഘടനമൂല്യങ്ങൾ, നിയമവാഴ്ച മുതലായവയെ ഏതാനും നിമിഷത്തേക്കെങ്കിലും തമസ്കരിച്ചിട്ട് ഇങ്ങനെയെങ്കിലും നീതി നടപ്പായി എന്ന ആശ്വാസത്തിൽ കയ്യടിക്കുമ്പോഴും, ഇങ്ങനയേ ഇവിടെ നീതി നടപ്പാകുന്നുള്ളല്ലോ എന്ന ഗതികേട് നമ്മെ എത്ര കണ്ട് ലജ്ജിപ്പിക്കണം. ശങ്കരനാരായണൻ എന്ന സാധാരക്കാരണക്കാരനും തെലങ്കാന പോലീസും ഒരു പോലെ വാഴ്ത്തപ്പെടുമ്പോൾ നിയമവാഴ്ചയുടെ ഭാവിയെപ്പറ്റിയുള്ള ഭീതിയും എന്നിൽ നിറയുന്നു. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 12 October 2021

ഒരേയൊരു നെടുമുടി...

 

ആലപ്പുഴ നെടുമുടിക്കാരൻ കേശവൻ വേണുഗോപാൽ എന്ന കലാകാരനെ മലയാള സിനിമ ആസ്വാദകർക്ക് മനസിലാക്കാൻ പേര് അത്രയും നീട്ടി പറയേണ്ട കാര്യമില്ല; ചുമ്മാ നെടുമുടി എന്ന് പറഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയാത്തവർ ചുരുക്കമായിരിക്കും.ഒരു ജേർണലിസ്റ്റ് ആയി തൊഴിൽ ചെയ്തതിന് പുറമെ നടനെന്ന നിലയിൽ അയത്നലളിതവും സമാനതകളില്ലാത്തതുമായ ഭാവപ്പകർച്ചകളും പകർന്നാട്ടങ്ങളും നടത്തിയ  ഈ പ്രതിഭാധനൻ നാടകം, സീരിയൽ, കഥയെഴുത്ത്, സംവിധാനം, സംഗീതം എന്ന് തുടങ്ങി കൈവയ്ക്കാത്ത കലാ മേഖലകൾ ചുരുക്കം. 

രണ്ടാഴ്ചക്ക് മുൻപാണ് "ആണും പെണ്ണും" എന്ന ആന്തോളജി സിനിമ കണ്ടത്; അതിലും ഇദ്ദേഹം ചെയ്ത കഥാപാത്രം പതിവ് പോലെ കിടിലം ആയിരുന്നു. ഞായറാഴ്ചയാണ് ഡോക്ടർ പശുപതിയിലെ കോമഡി സീനുകൾ ഇരുന്നു കണ്ടത്; അതിലെ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ നായർ എന്നും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു. പിന്നെ ധിം തരികിട തോമിലെ കീരിക്കാടൻ ചെല്ലപ്പൻ പിള്ള, ചിത്രത്തിലെ കൈമൾ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദൻ, കള്ളൻ പവിത്രനിലെ പവിത്രൻ, ചമ്പക്കുളം തച്ചനിലെ കുട്ടിരാമൻ, ആലോലത്തിലെ തമ്പുരാൻ, തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണൻ, അപ്പുവിലെ ചാണ്ടിക്കുഞ്ഞാശാൻ, ഒരു സെക്കൻഡ് ക്‌ളാസ് യാത്രയിലെ നാരായണൻ മേസ്ത്രി, പൂച്ചക്കൊരു മൂക്കൂത്തിയിലെ രാവുണ്ണി മേനോൻ, ബെസ്റ്റ് ആക്റ്ററിലെ ഡെൻവർ ആശാൻ, .... അങ്ങനെയങ്ങനെ ഇഷ്ടമുള്ള കഥാപാത്രങ്ങൾ എഴുതാൻ തുടങ്ങിയാൽ ഇവിടെയൊന്നും തീരില്ല.

യഥാർത്ഥ ജീവിതത്തിലിപ്പോൾ വാർദ്ധക്യത്തിൽ എത്തിയെങ്കിലും മലയാള സിനിമയിൽ ശ്രദ്ധേയമായ വൃദ്ധവേഷങ്ങൾ അതിഭാവുകത്വമോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിച്ച് ഫലിപ്പിച്ചത് നെടുമുടിയുടെ യൗവനത്തിലും മധ്യവയസിലുമായിരുന്നു. സംഗീതവും കവിതയും അവതരിപ്പിക്കുന്ന രംഗങ്ങളിൽ ചുണ്ടുകൾക്കൊപ്പം വിരലുകളും ശരീരവുമൊക്കെ അഭിനയിക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്. അച്ഛനായും മുത്തച്ഛനായും ഏട്ടനായുമൊക്കെ പല വട്ടം മരിച്ചപ്പോഴും അനുവാചകനെന്ന നിലയിൽ കണ്ണ് നനയിപ്പിച്ച നിങ്ങൾ ഇനി പുതിയ വേഷപ്പകർച്ചകൾ സമ്മാനിച്ച് ഇനി വെള്ളിത്തിരയിൽ വരില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ...

പ്രിയ നെടുമുടിക്ക് ആദരാഞ്ജലികൾ... 

Thursday, 30 September 2021

ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് ആർക്കാണ് !!???

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കടിയിൽ വരുന്ന കമന്റുകൾ പലതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത അടിവരയിട്ടുറപ്പിക്കുന്നതാണ്. പല കമന്റുകളും കാണുമ്പോൾ ലൈംഗികത എന്ന വാക്ക് കേട്ടാലേ ചിലർക്ക് രതിമൂർച്ഛ സംഭവിക്കുന്നുണ്ടെന്ന് തോന്നുന്നു. വലിയ പുരോഗമനവും മുന്തിയ ആശയങ്ങളും മുന്നോട്ട് വയ്ക്കുന്ന സിംഹങ്ങൾ പലരും ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് അന്യായ കോമഡിയാണ്.

ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടാകുന്നതിനോടാനുബന്ധമായെങ്കിലും മുതിർന്നവരിൽ നിന്ന് അവശ്യം ലൈംഗികജ്ഞാനം പകർന്നു കിട്ടുന്നുണ്ട് (അപൂർവ്വം Exceptional Cases വിട്ടേരെ). ഞാനടക്കമുള്ള പുരുഷുക്കൾക്ക് ആരാണ് ആ ജ്ഞാനം പകർന്നു തരുന്നത് (ഇവിടെയും അപൂർവ്വം Exceptional Cases വിട്ടേരെ)..... ഉത്തരം വലിയൊരു നിരയിൽ ഏതെങ്കിലും ഒക്കെയാണ്....
അജ്ഞാനികളും അൽപ്പജ്ഞാനികളും വികലജ്ഞാനികളും ആയ ചില കൂട്ടുകാർ, പല നിലവാരത്തിലും ശ്രേണിയിലും പെട്ട കൊച്ചു കൊച്ചു പുസ്തകങ്ങൾ, കുറെ തുണ്ടുപടങ്ങൾ, ക്ലിപ്പിംഗുകൾ, ഓൺലൈൻ എൻസൈക്ക്ളോപീടികകൾ, ഇതേ വിദ്യാർജ്ജന സമ്പ്രദായത്തിലൂടെ അറിവ് സമ്പാദിച്ചും പ്രയോഗിച്ചും "പണ്ഡിതന്മാ"രായ മാമന്മാരും ചേട്ടന്മാരും.... ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള, സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കൗതുകങ്ങളുടെയും സംശയങ്ങളുടെയും ആശങ്കകളുടെയും വ്യക്തതയ്ക്ക് വേണ്ടി എത്ര അപര്യാപ്തരായ ഗുരുക്കന്മാരെയാണ് ഞങ്ങൾക്ക് ലഭിച്ചത് !!???
"ത്വങ് മാംസ രക്താസ്ഥി വിൺ മൂത്ര രേതസാം" എന്ന കവിതാശകലത്തിലെ രേതസ്സ് എന്താണെന്ന് സംശയം ചോദിച്ചവനോട് അവന്റെയൊരു സംശയം; ഇരിയെടാ അവിടെ എന്ന മറുപടി കൊടുത്ത അധ്യാപകനെ എനിക്കറിയാം. വേദപാഠക്‌ളാസിൽ പത്തു കൽപ്പനകൾ പഠിപ്പിക്കുമ്പോൾ വ്യഭിചാരം എന്താണെന്ന സംശയത്തിന് കിട്ടിയ ഉത്തരം വേണ്ടാതീനം ചെയ്തു നടക്കുന്നതാണെന്നായിരുന്നു. എന്താണ് ബലാൽസംഗം, പീഡനം എന്നൊക്കെ കുട്ടികൾ ചോദിക്കുമ്പോൾ എന്തുത്തരമാണ് അവർക്ക് കൊടുക്കേണ്ടത് എന്നറിയാത്ത മുതിർന്നവർ ആണ് നമ്മൾ. ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തരുത്.
ആദ്യ ഘട്ടത്തിൽ അത് അടിയന്തിരമായി നൽകേണ്ടത് ഈ നാട്ടിലെ മുഴുവൻ അധ്യാപകർക്കുമാണ്; അതേ മുൻഗണനയോടെ സമൂഹത്തിലെ എല്ലാ മുതിർന്നവർക്കും ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. എന്നാൽ മാത്രമേ ഇതൊക്കെ ആരോഗ്യകരമായി കുട്ടികൾക്ക് എങ്ങനെ പറഞ്ഞു കൊടുക്കാം എന്ന് അവർ പഠിക്കൂ.
പെണ്ണ് എന്താണെന്നും അവളെ എങ്ങനെ മാന്യമായി സമീപിക്കണമെന്നും ഒരാണ് പഠിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാവണം; തിരിച്ചും അങ്ങനെ തന്നെ. ആണധികാരബോധത്തിൽ തിളച്ചും പുളച്ചും വിധേയപ്പെട്ടും പുലരുന്ന സമൂഹത്തിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്ത്രീക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന മോശം സമീപനങ്ങൾ സ്വന്തം അമ്മയിൽ നിന്നും വീട്ടിലെ മറ്റ് സ്ത്രീകളിൽ നിന്നും ഒരാൺകുട്ടി കേട്ടറിയണം. പല കോണുകളിൽ നിന്നും ഓരോ സ്ത്രീക്കും നേരെ വരാറുള്ള മോശം കമന്റുകൾ, വൃത്തികെട്ട നോട്ടങ്ങൾ, വഷളൻ സ്പർശനങ്ങൾ അങ്ങിനെ സ്ത്രീ അനുഭവിക്കുന്ന ചെറുതും വലുതുമായ വ്യഥകളെല്ലാം. എല്ലാ മാസവും അവളിൽ വന്നു പോകുന്ന വേദനകൾ.. അത് പോലെ തന്നെ അവളുടെ ശാരീരിക പ്രത്യേകതകളും അസ്വസ്ഥതകളും.... ഇതിനെക്കുറിച്ചെല്ലാം അമ്മയിൽ നിന്നും വീട്ടിൽ നിന്നും അറിവും തിരിച്ചറിവും നേടുന്ന ഒരാണും പെണ്ണിനെ വെറും ഭോഗവസ്തുവായി കാണില്ല. ലൈംഗികതയെക്കുറിച്ച് പറയാതെയും മടിച്ചും മറച്ചുമൊക്കെ പറഞ്ഞുമാണ് നമ്മൾ ഈ പരുവത്തിലായത്.
ഈ നാട്ടിലെ സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരോടാണ്, ലൈംഗിക വിദ്യാഭ്യാസമെന്നാൽ സുരതം ചെയ്യാൻ പഠിപ്പിക്കലല്ല. സെക്സ് ചെയ്യുന്നതിൻ്റെ പ്രാക്ടിക്കൽ ക്‌ളാസൊന്നും അതിന്റെ സിലബസിൽ എന്തായാലും ഉണ്ടാവാൻ സാധ്യതയില്ല. ഓരോ വ്യക്തിയും അവരവരുടെയും തങ്ങൾ ഇടപഴകുന്ന അപരന്റെയും ലൈംഗികാഭിമുഖ്യങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും ബഹുമാനിക്കാനും വേണ്ടിയുള്ള അറിവ് നേടലാണ്.
ആണ് പെണ്ണ് എന്നീ ദ്വന്ത ബന്ധങ്ങൾക്കപ്പുറം നൂറോളം ലൈംഗികാഭിമുഖ്യങ്ങൾ ഈ ഭൂമിയിൽ ഉണ്ടെന്ന് അറിയാനും അതിനെ അംഗീകരിക്കാനും പഠിക്കലാണ്.
ലൈംഗിക വികാരവും ലൈംഗിക ചിന്തകളും ഭാവനകളും നൈസർഗികമാണെന്നും അത് പാപമോ ഒതപ്പോ ഒന്നുമല്ലെന്നുമുള്ള തിരിച്ചറിവ് നേടലാണ്. CONSENT എന്ന വാക്കിന്റെ സൂക്ഷ്മതയേറിയ അർത്ഥവും പ്രാധാന്യവും മനസിലാക്കലാണ്. NO എന്നാൽ വെറുമൊരു വാക്കല്ല ഒരു പൂർണ്ണ വാചകമാണ് എന്ന തിരിച്ചറിവ് നേടലാണ്. ലൈംഗികത സ്വകാര്യതയും കൺസെന്റും ആവശ്യപ്പടുന്ന ഒന്നാണെന്നു മനസിലാക്കലാണ്. അതിനപ്പുറമുള്ളത് വയലേഷനും വയലൻസുമാണെന്ന് തിരിച്ചറിയലാണ്.
ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസവും അവബോധങ്ങളും ലൈംഗിക സംസ്കാരവും ഈ നാടിനെ ശുദ്ധി ചെയ്യട്ടെ.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Tuesday, 10 August 2021

A time when postal stamps were used instead of currency notes !!!


In Russia, the February Revolution of 1917 forced Tsar Nicholas II to abdicate. A Provisional Government was then established under the leadership of Prince Georgy Yevgenyevich Lvov. That government was formed in Petrograd (now St. Petersburg). The government aimed to establish a constitutional and democratic political system in post-revolutionary Russia, resolve socio-economic problems, and continue Russia's involvement in World War I. Generally moderates and liberals were behind this government.

This government faced many challenges, including the ongoing war, economic difficulties, and the rise of radical political movements, particularly the Bolsheviks led by Vladimir Lenin. At the time, the Provisional Government also faced a Duel Power situation, sharing power with the Petrograd Soviet, a workers' and soldiers' council. This dual power arrangement created political instability. The Provisional Government's inability to solve the socio-political problems Russians were experiencing eroded popular support for it. Uprisings like The July Days and the Kornilov Affair further weakened the Provisional Government.

As mentioned earlier, the shortage of common currency was a consequence of the severe economic challenges faced by the Provisional Government. To solve this problem, some institutions have started issuing emergency currencies. These often differed from traditional forms. One such form was the use of postage stamps as temporary currency. On the back is written a text in Russian which means "It circulates at par with copper coin" in English. These stamp currencies were not officially issued by the government, but were a temporary unofficial solution to economic instability and the scarcity of traditional currency. It is important to note that it was by no means a formal or stable monetary system.

Finally, in the October Revolution of 1917, the Bolsheviks overthrew the Provisional Government and seized power and Soviet Russia (USSR) came into being. As the new government introduced its own currency and took measures to stabilize the economy, the Stamp Currency system became unnecessary.

Although not in circulation, these stamp notes are a favorite among stamp and note collectors. In a sense, it is the smallest currency in use in the world so far. But there are note collectors who do not even accept it as a currency.

കറൻസി നോട്ടിന് പകരം പോസ്റ്റൽ സ്റ്റാമ്പ് ഉപയോഗിച്ച കാലം


റഷ്യയിൽ 1917-ലെ ഫെബ്രുവരി വിപ്ലവത്തോടെ സാർ ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയേണ്ടതായി വന്നു. തുടർന്ന് ജോർജി എൽവോവ് (Prince Georgy Yevgenyevich Lvov)-ന്റെ നേതൃത്വത്തിൽ ഒരു താൽക്കാലിക സർക്കാർ (Provisional Government) സ്ഥാപിതമായി. പെട്രോഗ്രാഡിൽ (ഇപ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗ്) വച്ചായിരുന്നു ആയിരുന്നു ആ സർക്കാർ രൂപീകരിക്കപ്പെട്ടത്. വിപ്ലവാനന്തര റഷ്യയിൽ ഭരണഘടനാപരവും ജനാധിപത്യപരവുമായ രാഷ്ട്രീയ സംവിധാനം സ്ഥാപിക്കുക, സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക, ഒന്നാം ലോക മഹായുദ്ധത്തിൽ റഷ്യയുടെ ഇടപെടൽ തുടരുക എന്നിവ ലക്ഷ്യമിട്ടുള്ള ഒന്നായിരുന്നു ആ സർക്കാർ. പൊതുവെ മിതവാദികളും ലിബറലുകളുമായിരുന്നു ഈ സർക്കാരിന് പിന്നിൽ 
നിലവിലുള്ള യുദ്ധം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സമൂലമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് വ്‌ളാഡിമിർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകളുടെ ഉയർച്ച എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഈ സർക്കാർ നേരിട്ടു. അക്കാലത്ത്, തൊഴിലാളികളുടെയും പട്ടാളക്കാരുടെയും കൗൺസിലായ പെട്രോഗ്രാഡ് സോവിയറ്റുമായി അധികാരം പങ്കിടുന്ന രീതിയിലുള്ള Duel Power (ഇരട്ട അധികാരം) സ്ഥിതിവിശേഷവും താൽക്കാലിക ഗവൺമെന്റിന് നേരിടേണ്ടി വന്നു. ഈ ഇരട്ട അധികാര ക്രമീകരണം രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചു. റഷ്യക്കാർ അനുഭവിച്ചു കൊണ്ടിരുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംഭവിച്ച, താൽക്കാലിക ഗവൺമെന്റിന്റെ കഴിവില്ലായ്മ അതിനുള്ള ജന പിന്തുണ ഇല്ലാതാക്കി. The July Days, Kornilov Affair തുടങ്ങിയ പ്രക്ഷോഭങ്ങളും താൽക്കാലിക സർക്കാരിനെ കൂടുതൽ ദുർബലപ്പെടുത്തി. 

മുൻപ് പറഞ്ഞത് പോലെ, താൽക്കാലിക ഗവൺമെന്റിന്റെ കാലത്തെ ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളുടെ അനന്തരഫലമായി സാധാരണ കറൻസിയുടെ ക്ഷാമം അനുഭവപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാൻ, ചില സ്ഥാപനങ്ങൾ അടിയന്തര കറൻസികൾ ഇറക്കാൻ ആരംഭിച്ചു. ഇവ പലപ്പോഴും പരമ്പരാഗത രൂപങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അത്തരത്തിലുള്ള ഒരു രൂപമായിരുന്നു തപാൽ സ്റ്റാമ്പുകൾ താൽക്കാലിക കറൻസിയായി ഉപയോഗിച്ചത്. 
ഇതിന് പിറകിൽ "It circulates at par with copper coin" എന്ന് ഇംഗ്ലീഷിൽ അർത്ഥം വരുന്ന റഷ്യൻ ഭാഷയിലുള്ള ഒരു വാചകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ സ്റ്റാമ്പ് കറൻസികൾ ഗവൺമെന്റ് ഔദ്യോഗികമായി അനുവദിച്ചതല്ല, മറിച്ച് സാമ്പത്തിക അസ്ഥിരതയ്ക്കും പരമ്പരാഗത കറൻസിയുടെ ദൗർലഭ്യത്തിനും ഉള്ള ഒരു താൽക്കാലിക അനൗദ്യോഗിക പരിഹാരമായിരുന്നു. അത് ഒരു തരത്തിലും ഔപചാരികമോ സുസ്ഥിരമോ ആയ ഒരു പണ വ്യവസ്ഥ ആയിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഒടുവിൽ, 1917-ൽ തന്നെ ഒക്ടോബർ വിപ്ലവത്തിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെന്റിനെ അട്ടിമറിച്ച് ഭരണം കയ്യടക്കുകയും സോവിയറ്റ് റഷ്യ (USSR) നിലവിൽ വരികയും ചെയ്തു. പുതിയ സർക്കാർ സ്വന്തം കറൻസി അവതരിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ Stamp Currency എന്ന സംവിധാനം ആവശ്യമില്ലാതെ വന്നു.

പ്രചാരത്തിൽ ഇല്ലെങ്കിലും സ്റ്റാമ്പ്, നോട്ട് എന്നിവ ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ടവ  ആണ് ഈ സ്റ്റാമ്പ് നോട്ടുകൾ. ഒരർത്ഥത്തിൽ ലോകത്ത് ഇത് വരെ ഉപയോഗത്തിലിരുന്ന കറൻസികളിൽ ഏറ്റവും ചെറുത് ഇതാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇതിനെ ഒരു കറൻസിയായി പോലും അംഗീകരിക്കാത്ത നോട്ട് ശേഖരണക്കാരുമുണ്ട്.  

Monday, 9 August 2021

ഇ ബുൾ ജെറ്റിന് ചെയ്യാൻ പാടില്ലാത്തത് പിങ്ക് പോലീസിനും ഹൈവെ പോലീസിനും ചെയ്യാമോ !!???


ദശ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സും ഫോളോവേഴ്‌സും ഉള്ള വാൻ ലൈഫ് ടൂർ വ്‌ളോഗിംഗ് ചെയ്യുന്ന യൂട്യബ് ചാനലായ ഇ ബുൾ ജെറ്റിന്റെ "നെപ്പോളിയൻ" എന്ന വാൻ നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുകയും ചെക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കണ്ണൂർ കിളിയന്തറ സ്വദേശികളായ ലിബിൻ, എബിൻ സഹോദരങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ ഇ ബുൾ ജെറ്റിന്റെ ആരാധകർ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞു. 

"108 ആംബുലൻസി"ന്റെയും പിങ്ക് പട്രോളിന്റെയും ഹൈവേ പട്രോളിന്റെയും യുമൊക്കെ വാഹനങ്ങളിൽ കളർ തീമുകൾ ഉപയോഗിക്കാമെങ്കിൽ ഇ ബുൾ ജെറ്റ് ബ്രദേഴ്സ്സിന്റെ "നെപ്പോളിയന്" കളർ തീം ഉപയോഗിക്കുന്നതിൽ എന്താണ് തടസമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. 

നിയമത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ ചോദിക്കാൻ കാരണം. ആംബുലൻസ്, പിങ്ക് പെട്രോൾ, ഹൈവേ പട്രോൾ, എം വി ഡി തുടങ്ങിയ സേവന വിഭാഗങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, കോർപ്പറേറ്റ്  കമ്പനികൾ മുതലായവയുടെ വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന യൂണിഫോം കളർ ആൻഡ് ഡിസൈൻ കോഡിന് "ലിവറി" (Livery) എന്നാണ് പറയുന്നത്. ഇത്തരം ലിവറികളെല്ലാം നിയമപരമായി റജിസ്റ്റർ ചെയ്യപ്പെട്ടവയാണ്‌. 

ഒരു സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ ആവശ്യമെന്ന് തോന്നുന്ന പക്ഷം, സ്വന്തം വാഹനത്തിന്‌ അല്ലെങ്കിൽ വാഹനങ്ങൾക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാകും. പാഴ്‌സൽ സർവീസ്, കൊറിയർ സർവീസ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ATM നോട്ട് മാനേജ്‌മന്റ് കമ്പനികൾ, ഓയിൽ കമ്പനികളുടെ ടാങ്കറുകൾ, കുടിവെള്ള ടാങ്കറുകൾ തുടങ്ങി ലിവറികളുടെ അനേകം ഉദാഹരണങ്ങൾ നമ്മുടെ നിരത്തുകളിലേക്കൊന്ന് കണ്ണോടിച്ചാൽ യഥേഷ്ട്ടം കാണാനാകും. പോലീസ്, സൈനിക അർദ്ധ സൈനിക വിഭാഗങ്ങളുടെ ലിവറികളുമായോ രജിസ്റ്റേർഡ് ലിവറികളുമായോ സാമ്യമില്ലാത്തതും നിയമവിരുദ്ധമല്ലാത്തതുമായ ലിവറികൾ നമുക്ക് ഉപയോഗിക്കാനാകും. 

നിയമം അനുവദിക്കുന്ന തരത്തിലുള്ള ഏത് ലിവറിയും നിങ്ങളുടെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ആർ ടി ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അതിന് വേണ്ടിയുള്ള അപേക്ഷാഫോമിൽ അപേക്ഷിച്ചു നിയമവിധേയമാക്കാം. ഇക്കാര്യം വണ്ടിയുടെ RC ബുക്കിൽ രേഖപ്പെടുത്തി കിട്ടുകയും ചെയ്യും.

Friday, 6 August 2021

The Bonsai : Magic of Miniatures









In handy bowls, a world contained,

A miniature tree, carefully trained.

With patient hands, the artist’s touch,

Shapes the small tree, so grand.


A bonsai’s grace, a quiet art,

A silent story, nature’s heart.

Each twist and turn, each curve so fine,

A timeless dance, for souls to align.


From China’s soil, its roots did rise,

Through centuries, beneath vast skies.

To Japan it came, where it took its place,

A living art, a serene embrace.


With care and hands, the artist bends,

As nature’s form and craft both blend.

A thousand years in inches small,

The grandeur of the mighty tall.


In World War's dark wake, it stood so still,

Surviving the atom bomb, with strength and will.

A tree that endured, free from all hate,

Japan’s sweet revenge, a gentle gift to the US.


Through seasons’ change, it stands serene,

A living sculpture, poised and keen.

In pots so small, yet life abounds,

A silent whisper, peace resounds.


A living dream beneath the skies,

Your spirit soars, though small your size.

In bonsai’s roots, the world we see,

A timeless bond, you set us free.

Poetic Reflections of a Crazy Soul

 

Thursday, 1 July 2021

ലോകപ്രശസ്തമായ ഈ ടാപ്പിന്റെ ചരിത്രം കേരളത്തിന് അഭിമാനമാനവും അപമാനവും ആകുന്നതെങ്ങിനെയാണ് !?

 

കുറച്ച് കാലം മുൻപ് വരെ നമ്മുടെ റോഡ് വക്കുകളിലെയും റെയിൽവെ സ്റ്റേഷനുകളിലെയും ട്രെയിൻ കംപാർട്ട്മെന്റുകളിലെയും ഒരു സാധാരണ കാഴ്ചയായിരുന്ന ചിത്രത്തിൽ കാണുന്ന തരം വാട്ടർ ടാപ്പുകൾ. നമ്മുടെ റോഡുവക്കുകളിൽ ഇപ്പോൾ ഇത്തരം ടാപ്പുകൾ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളു. എന്നിരുന്നാലും ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽ‌വേ ഇപ്പോഴും ജെയ്‌സൺ വാട്ടർ ടാപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ‘ജെയ്‌സൺ’ വാട്ടർ ടാപ്പ് അല്ലെങ്കിൽ ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ്’ "നോ വാട്ടർ വേസ്റ്റ് ടാപ്പ്" എന്നൊക്കെയാണ് ഈ ടാപ്പ് അറിയപ്പെട്ടിരുന്നത്. ജലനഷ്ടം കുറയ്ക്കാനായി ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ വാട്ടർ ടാപ്പിന്റെ പേരിൽ കേരളത്തിന് അഭിമാനിക്കാനും അപമാനഭാരത്താൽ തല കുനിക്കാനും വകയുണ്ട്.

ചിത്രത്തിൽ കാണുന്ന ആളുടെ പേര് ജെ. പി. സുബ്രഹ്മണ്യ അയ്യർ എന്നാണ്. ഇത്തരം ടാപ്പ് വികസിപ്പിച്ചെടുത്തത് നമ്മുടെ നാട്ടുകാരനായ ഇദ്ദേഹമാണ്. ഇദ്ദേഹം തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ ഉപയോഗശേഷം ആളുകൾ കൃത്യമായി അടക്കാത്തത് മൂലം ധാരാളം വെള്ളം പാഴായിപ്പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ഈ ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈനിന് പേറ്റന്റ് നേടുകയും ചെയ്തു. എന്നാൽ, ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് വ്യക്തതയുള്ള വിവരങ്ങൾ ലഭ്യമല്ല. സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു. തൊഴിൽത്തർക്കങ്ങൾ അടക്കമുള്ള പല വിധ പ്രശ്നങ്ങൾ മൂലം കേരളത്തിൽ ഫാക്ടറി പ്രവർത്തിപ്പിക്കൽ അദ്ദേഹത്തിന് ദുഷ്കരമായി. പിന്നീടദ്ദേഹം നിർമ്മാണശാല കോയമ്പത്തൂരിലേക്ക് മാറ്റി. ‘ഹൈഡ്രോ പ്ലാൻ’ എന്ന ഒരു ജർമ്മൻ കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് നിർമ്മിക്കാനും വിൽക്കാനുമുള്ള അവകാശം അയ്യരുടെ കയ്യിൽ നിന്ന് വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെയ്‌സൺ ടാപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായി. 

ജീവിത നിലവാരത്തിലെ ഉയർച്ചയും നഗരവൽക്കരണവും വീടുകളിലേക്കുള്ള ജലവിതരണത്തിന്റെ രീതികളെ മാറ്റി മറിച്ചു. കുപ്പിയിൽ വരുന്ന കുടിവെള്ളത്തിന്റെ സ്വീകാര്യത കൂടി വന്നു. ഇതോടെ പൊതുടാപ്പുകൾ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത്തരം മാറ്റങ്ങൾ റോഡുകളിലെ പൊതുടാപ്പുകളുടെ വംശനാശത്തിലേക്ക് നയിച്ചു; അപൂർവ്വമായുള്ള പൊതുടാപ്പ് പോയിന്റുകളിലും ജെയ്‌സൺ ടാപ്പുകൾ ഉപയോഗിക്കാതായി. 

ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന, വെള്ളം പാഴാക്കാത്ത ഈ ടാപ്പുകളുടെ ഉത്ഭവം നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നതിനൊപ്പം അതുണ്ടാക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട നിർമ്മാണശാല നമ്മുടെ സാമൂഹ്യമനോഭാവങ്ങളിലെ ന്യൂനതകൾ കൊണ്ട് കേരളത്തിൽ നിന്ന് പുറംനാട്ടിലേക്ക് പോയി എന്നതിൽ കുറച്ച് അപമാനഭാരവും ഉണ്ടാകേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്  : Archives  of The Hindu Daily & Achuthsankar S Nair

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Wednesday, 23 June 2021

21 മാസങ്ങൾ ലോക്ക് ഡൗണിൽ പെട്ടുപോയ ഇന്ത്യൻ ജനാധിപത്യം...


സ്വ
തന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 21 മാസങ്ങൾ ആയിരുന്നു ദേശീയ അടിയന്തരാവസ്ഥകാലം. അന്ന്
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും ഡിക്രീകൾ പുറപ്പെടുവിച്ച് ഭരിക്കുവാനും ഉള്ള അധികാരം ഇതിലൂടെ ഇന്ദിരാഗാന്ധിക്ക് കരഗതമായി.

ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി 1971-ൽ നടന്ന തിരഞ്ഞെടുപ്പിൽ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികൾ വളരെ നാളുകളായി ആരോപിച്ചിരുന്ന കാലമാണത്.  സോഷ്യലിസ്റ്റ് നേതാ‍വായ ഗാന്ധിയൻ ജയപ്രകാശ് നാരായൺ ബിഹാറിൽ പ്രവിശ്യാ സർക്കാരിനെ മാറ്റുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭവും അക്കാലത്ത് തന്നെയായിരുന്നു. സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സർക്കാരിനെ പുറത്താക്കുവാനല്ല ജനകീയ പ്രക്ഷോഭം നടത്തുവാൻ അദ്ദേഹം ശ്രമവും തുടങ്ങി. ജെപിയും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാർഗ്ഗത്തിലൂടെ ഇന്ത്യൻ സമൂഹത്തെ മാറ്റിമറിക്കുവാനായി ഒരു സമ്പൂർണ്ണ വിപ്ലവത്തിനായി വിദ്യാർത്ഥികളെയും കർഷകരെയും തൊഴിലാളി സംഘടനകളെയും ഏകോപിപ്പിക്കുവാൻ ശ്രമിച്ചു. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർലമെന്റിൽ സർക്കാർ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന ഘട്ടം വന്നു. 

ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ നരൈൻ ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നിവയായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ. 1975 ജൂൺ 12-നു ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻ‌ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്നും കോടതി വിലക്കി. അതേ സമയം, വോട്ടർമാർക്ക് കൈക്കൂലികൊടുത്തു, ഇലക്ഷൻ തിരിമറി തുടങ്ങിയ ഗൗരവമേറിയ കുറ്റാരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞു. ഇലക്ഷൻ വേദികൾ നിർമ്മിക്കാൻ സംസ്ഥാന പോലീസിനെ ഉപയോഗിച്ചു, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചു, പ്രസംഗ വേദി വളരെ ഉയരത്തിൽ സ്ഥാപിച്ചു തുടങ്ങിയ ലഘുതരമായ കുറ്റങ്ങൾക്കാണ് ഇന്ദിരാഗാന്ധിയെ കോടതി ശിക്ഷിച്ചത്. എന്നാൽ ഇവയിൽ പലതും പ്രധാനമന്ത്രിയുടെ സുരക്ഷാ ചട്ടങ്ങളുടെ (പ്രോട്ടോക്കോൾ) ഭാഗമായിരുന്നു.  മാരകമായ കുറ്റങ്ങൾക്ക് വെറുതേ വിടുകയും താരതമ്യേന ലഘുവായ കുറ്റങ്ങൾക്ക് ശിക്ഷിക്കുകയും ചെയ്തതിനെ റ്റൈംസ് മാസിക രാജ്യത്തിന്റെ പ്രധാനമന്ത്രിയെ "ട്രാഫിക്ക് ടിക്കറ്റി" (ഗതാഗത നിയമലംഘനം) ന് പുറത്താക്കി എന്നാണ് വിശേഷിപ്പിച്ചത്. ഇതേ സമയം, മൊറാർജി ദേശായി, ജയപ്രകാശ് നാരായൺ എന്നിവർ നയിച്ച പ്രക്ഷോഭങ്ങൾ തൊഴിൽ-ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ തുടങ്ങിയവയുടെ സമരങ്ങളുമായി ചേർന്നപ്പോൾ അതൊരു രാജ്യവ്യാപക പ്രക്ഷോഭമായി. ദില്ലിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി എന്നിവയോടു ചേർന്നുള്ള നിരത്തുകൾ എല്ലാം സമരക്കാരെക്കൊണ്ട്‌ നിറഞ്ഞു. 

വ്യാപകമായ രാഷ്ട്രീയ എതിർപ്പിനും രാജ്യമൊട്ടാകെ പാർട്ടിയിൽ നിന്നുള്ള അനുയായികളുടെ കൊഴിഞ്ഞു പോക്കിനുമിടയിൽ വളരെ ചെറിയ എണ്ണം അടുത്ത പാർട്ടി അനുഭാവികളുടെയും ഇളയ മകനായ സഞ്ജയ് ഗാന്ധിയുടെയും ഉപദേശം സ്വികരിച്ചാണ് ഇന്ദിര അടിയന്തരാവസ്ഥ തീരുമാനമെടുത്തത്. പല ഘട്ടങ്ങളിലായി ദീർഘിപ്പിച്ച് 21 മാസക്കാലം നീണ്ടു നിന്ന അടിയന്തിരാവസ്ഥക്കാലത്ത് സംസ്ഥാന അസംബ്ലികളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നീട്ടി വെക്കപ്പെട്ടു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും ഒപ്പം പൗരാവകാശങ്ങളും വ്യാപകമായി അടിച്ചമർത്തപ്പെട്ടു. പാകിസ്താനുമായി ഉള്ള യുദ്ധം അവസാനിച്ച് അധികം വർഷങ്ങൾ ആയിരുന്നില്ല എന്ന സാഹചര്യം രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു എന്ന കാരണമാണ് ഈ അടിച്ചമർത്തലുകൾക്ക് ന്യായീകരണമായി സർക്കാർ പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നും സർക്കാർ ആരോപിച്ചു. 

രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സർക്കാർ അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, ചരൺ സിംഗ്, രാജ നാരായണൻ, ജെ.ബി. കൃപലാനി, അടൽ ബിഹാരി വാജ്പേയി, മധു ലിമയേ, ലാൽ കൃഷ്ണ അഡ്വാനി, തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആർ.എസ്.എസ്, ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു. ബറോഡ ഡൈനാമിറ്റ് കേസിൽ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ജോർജ് ഫെർണാണ്ടസ്, എ കെ ഗോപാലൻ തുടങ്ങി അനേകം സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് നേതാക്കളും ഒട്ടേറെ അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും മാരകവും ക്രൂരവുമായി പീഡിപ്പിക്കപ്പെട്ടു.

നിയമ നിർമ്മാണ സഭയുടെ സഹായത്തോടെ രാജ്യത്തെ നിയമങ്ങൾ തിരുത്തിയെഴുതുവാൻ ഇന്ദിര ആവത് ശ്രമിച്ചു. സഭയിൽ കോൺഗ്രസിന് മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും അധികാരം വേണ്ടത്ര വേഗതയിൽ തന്റെ വരുതിക്കെത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാർലമെന്റിനെ പൂർണ്ണമായി മറികടക്കുന്ന വിധം രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങൾ പുറപ്പെടുവിച്ചു. അങ്ങനെ ഉത്തരവുകൾ കൊണ്ട് ഭരിക്കുവാൻ (Rule by Decree) ഇന്ദിര അടിയന്തിരാവസ്ഥയെ ഉപയോഗപ്പെടുത്തി. രാജ്യത്തിന്റെ വ്യാവസായിക-കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുവാനും സർക്കാർ പൊതുസേവനങ്ങൾ കാര്യക്ഷമമാ‍ക്കുവാനും ദാരിദ്ര്യം, നിരക്ഷരത എന്നിവയ്ക്കെതിരേ പോരാടുവാനും ഇന്ദിര ഒരു 20-ഇന പരിപാടി നിർമ്മിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസിൽ നിന്നും ഇന്ദിരയെ പൂർണ്ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കുവാനും അവർക്ക് സാധിച്ചു. വാർത്തകൾ പുറത്ത് വരാതിരിക്കാൻ പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി; പൊതു, സ്വകാര്യ മാധ്യമങ്ങളെ സർക്കാർ നിലപാടുകളുടെ പ്രചരണത്തിനു വേണ്ടി അനിയന്ത്രിതമായി ഉപയോഗിക്കപ്പെട്ടു. ദേശീയമാധ്യമമായ ഓൾ ഇന്ത്യ റേഡിയോ (All India Radio) ഇന്ദിരയുടെ അപദാനങ്ങൾ മാത്രം പാടുന്ന സംവിധാനമായി. അക്കാലത്ത് ആൾ ഇന്ത്യ റേഡിയോയെ "ആൾ ഇന്ദിര റേഡിയോ" എന്ന് വിശഷിപ്പിച്ചത് സാക്ഷാൽ എൽ കെ അദ്വാനിയാണ്. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ തുർക്ക് മാൻ ഗേറ്റ് ചേരി ഒഴിപ്പിക്കലും വ്യാപകമായ നിർബന്ധിത വന്ധ്യംകരണവും അടക്കം എണ്ണമറ്റ മനുഷ്യാവകാശധ്വംസനങ്ങളും പൗരാവകാശനിഷേധങ്ങളും അടിയന്തിരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമാക്കി.


ഇന്ദിരയ്ക്ക് എതിരായ പാർട്ടികൾ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചു വിട്ട് ഇന്ദിര രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളും അണികളും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ച് വളരെ കുപ്രസിദ്ധി ഉണ്ടാക്കിയ രാജൻ കേസ്‌ ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡി.ഐ.ജി ജയറാം പടിക്കൽ, സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തു.

രാജ്യത്തെ ഔദ്യോഗിക രഹസ്യാന്വേഷണ ഏജൻസികൾ ഭരണം രാജ്യമൊട്ടാകെ വളരെ ജനപ്രിയമാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ചത് എന്ന് പറയപ്പെടുന്നു. 1977 ജനുവരി 23-നു ഇന്ദിരാഗാന്ധി എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിൽ വിമുക്തരാക്കി, പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥ 1977 മാർച്ച് 23-നു ഔദ്യോഗികമായി അവസാനിച്ചു.


“ജനാധിപത്യവും സ്വേഛാധിപത്യവും തമ്മിൽ“ ആണ് തിരഞ്ഞെടുപ്പ് എന്നതായിരുന്നു ജനതാ പാർട്ടിയുടെ പ്രചരണം. രാജ്യത്തെ ജനങ്ങളോട് ഈ തിരഞ്ഞെടുപ്പ് അവരുടെ അവസാനത്തെ അവസരം ആയിരിക്കും ഇത് എന്ന് ആഹ്വാനം ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ ഇന്ദിരയും സഞ്ജയ് ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും അവരുടെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് അനുഭാവികളിൽ പലരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരയെ കയ്യൊഴിഞ്ഞു. കോൺഗ്രസിന് 153 സീറ്റുകൾ മാത്രമേ ആ തിരഞ്ഞെടുപ്പിൽ ലഭിച്ചുള്ളൂ. ഇതിൽ പകുതിയിൽ കൂടുതൽ സീറ്റുകളും നാല് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. രാഷ്ട്രീയ കേരളം പൊതു ദേശീയ ചിന്താഗതിക്ക് വിരുദ്ധമായി മുഴുവൻ സീറ്റുകളിലും ഇന്ദിരയെ പിന്തുണച്ചു എന്നതും ശ്രദ്ധേയമാണ്. 295 സീറ്റുകൾ കിട്ടിയ ജനതാ പാർട്ടിയും കോൺഗ്രസ് ഇതര കക്ഷികളും ചേർന്നപ്പോൾ സഭയിൽ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. അങ്ങനെ മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. 

ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ അടിയന്തരാവസ്ഥയെ അനുകൂലിച്ച പല പ്രമുഖരുമുണ്ട്. പ്രശസ്ത വ്യവസാ‍യി ജെ.ആർ.ഡി. ടാറ്റ, ഭൂദാന പ്രസ്ഥാനത്തിന്റെ ആചാര്യൻ വിനോബ ഭാവെ, "കനിവിന്റെ മാലാഖ" മദർ തെരേസ, എഴുത്തുകാരനായ ഖുശ്‌വന്ത് സിങ് തുടങ്ങി ആ നിര ചെറിയതല്ല. ഇതിൽ ചിലർ പിന്നീടുള്ള ഘട്ടങ്ങളിൽ ഈ നിലപാട് മാറ്റി പറഞ്ഞിട്ടുമുണ്ട്.  


അടിയന്തരാവസ്ഥകാലഘട്ടത്തിലെ സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രിക്ക് പാർലമെന്റിലൂടെ ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകൾ - അതിന്റെ അടിസ്ഥാന ഘടന - ഇന്ത്യൻ പാർലമെന്റിന് തിരുത്താൻ പറ്റില്ല എന്നതായിയിരുന്നു അത്.

വിവരങ്ങൾക്ക് കടപ്പാട് : world wide web, വിക്കിപീഡിയ  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക