ഞാൻ വെറും പോഴൻ

Monday 17 March 2014

രണ്ടു കുതിരച്ചന്തികളുടെ വീതിയും പെരുന്നയിലെ പോപ്പും ഇടുക്കി ബിഷപ്പും.....


ഒരു ബഹിരാകാശ പേടകം (സ്പെയ്സ് ഷട്ടിൽ) ലോഞ്ചിംഗിന് മുന്‍പ് കാണുമ്പോള്‍ അതിന്റെ ഇരു വശത്തും രണ്ട് വലിയ വാണങ്ങള്‍ ഇരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇവയെ സോളിഡ് റോക്കറ്റ് ബൂസ്റ്ററുകൾ അഥവാ എസ്.ആർ.ബികൾ എന്നാണ് സാങ്കേതികമായി വിളിക്കുന്നത്‌. ഈ എസ്.ആർ.ബികൾ ആദ്യമായി രൂപകല്‍പ്പന ചെയ്തപ്പോള്‍ അവ തമ്മിലുള്ള അകലം നാലടി എട്ടര ഇഞ്ചായിരുന്നു. ഈ വീതി എങ്ങനെയാണ് നിശ്ചയിച്ചത് എന്നറിയാമോ ? നിര്‍മ്മിക്കപ്പെടുന്ന ഫാക്ടറിയിൽ നിന്ന് ഷട്ടിൽ ലോഞ്ചിംഗ് സൈറ്റിലേയ്ക്ക് ട്രെയിനിലാണ് ഈ എസ്.ആർ.ബികൾ എത്തിച്ചിരുന്നത്.  ഈ വഴിയിൽ പര്‍വതഭാഗത്ത് ഒരു തുരങ്കം കടന്നായിരുന്നത്രേ  റെയില്‍പ്പാളം വരുന്നത്. അതുകൊണ്ട് ആ തുരങ്കത്തിന്റെ വീതി കണക്കാക്കി വേണമായിരുന്നു എസ്.ആർ.ബി.യുടെ വീതിയും നിശ്ചയിക്കാൻ. റെയില്‍പ്പാളത്തേക്കാൾ വളരെ കുറച്ചു വീതിയേ തുരങ്കത്തിന് കൂടുതലുള്ളൂ. അപ്പോള്‍ ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിച്ചത്രേ റെയില്‍പ്പാളത്തിന്റെ വീതിയായ നാലടി എട്ടര ഇഞ്ചായിരിക്കണം എസ്.ആർ.ബികളുടെ വീതി എന്ന്. വിശദമായി പറഞ്ഞാല്‍, അമേരിക്കയിലെ രണ്ടു റെയില്‍പ്പാളങ്ങളിലെ റെയിലുകൾക്കിടയിലുള്ള അകലം (റെയില്‍ സ്റ്റാൻഡേഡ് ഗേജ്) നാലടി എട്ടര ഇഞ്ചാണ്. അതിശയകരമാം വിധം വിചിത്രമായ ഈ ഒരളവ്‌ എങ്ങനെ വന്നു. ഉത്തരം, ബ്രിട്ടണിലും അങ്ങനെയായതു കൊണ്ട് വന്നു എന്നാണ്. കാരണം ബ്രിട്ടിഷുകാരാണ് അമേരിക്കയിലും റെയിൽ പണിതത്.
ബ്രിട്ടിഷുകാര്‍ക്ക്  ഈ അളവെവിടുന്നു  കിട്ടി? റെയിൽവേ വരും മുമ്പ് ബ്രിട്ടണിലുണ്ടായിരുന്ന ട്രാംവേ പണിതവർ തന്നെയാണ് ആദ്യമായി റെയിൽവേയും  പണിതത്. ട്രാംവേയിൽ അവർ ഉപയോഗിച്ചിരുന്ന ഗേജും നാലടി എട്ടര ഇഞ്ചു തന്നെയായിരുന്നു.


അവർക്ക്  ഈ അളവ്  എവിടന്നു കിട്ടി? ട്രാംവാഗണുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ തന്നെയാണ് ട്രാംവേ ഉണ്ടാക്കാനും അവർ ഉപയോഗിച്ചത്. വാഗണുകളുടെ രണ്ടു വശത്തെ ചക്രങ്ങൾക്കിടയിലുള്ള ദൂരം അതായിരുന്നു.


വാഗണുകളുടെ  ചക്രങ്ങള്‍ തമ്മിലുള്ള ദൂരം എങ്ങനെ നാലടി എട്ടര ഇഞ്ചായി ?  കാരണം ഇതാണ്,  അക്കാലത്തെ ബ്രിട്ടണിലെ റോഡുകളിലെ ചക്രച്ചാലുകൾ തമ്മിലുള്ള വീതി അതായിരുന്നു.


എങ്ങനെയാണ് റോഡുകളിലെ ചക്രലുകളുടെ വീതി നാലടി എട്ടര ഇഞ്ചായത് ? റോമാ സാമ്രാജ്യക്കാർ അവരുടെ അധിനിവേശ കാലത്താണ് അവരുടെ സൈനിക ആവശ്യങ്ങൾക്കായി യൂറോപ്പിലെ ആദ്യകാല ദീർഘദൂര റോഡുകൾ ഈ പറഞ്ഞ വീതിയില്‍ പണിതത്.


എന്നാലും, ചക്രച്ചാലിന്റെ ഈ വീതി എവിടെ നിന്ന്  വന്നു? ഉത്തരം അതിശയജനകമാണ്; റോമിലെ അശ്വരഥങ്ങളുടെ ചക്രങ്ങൾ ഓടിയോടി ഉണ്ടായതാണ് അവിടത്തെ രഥചക്രച്ചാലുകള്‍.  ഇരട്ടക്കുതിരകൾ വലിക്കുന്ന രഥങ്ങളായിരുന്നു അക്കാലത്ത് റോമിൽ ഉപയോഗിച്ചിരുന്നതത്രേ. ആദ്യ രഥ നിര്‍മാണത്തിനു ഉപയോഗിച്ച വീതി എന്നത് അതില്‍ പൂട്ടാന്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കുതിരകളുടെ ചന്തികളുടെ വീതിയായ നാലടി എട്ടര ഇഞ്ചായിരുന്നു പോലും. പിന്നീടങ്ങോട്ട് അതി വിസ്തൃതമായ റോമാ സാമ്രാജ്യം മുഴുവൻ ആ ഒരൊറ്റ അളവിലായിരുന്നുവത്രേ രഥ നിര്‍മാണം. 


ചുരുക്കി  പറഞ്ഞാല്‍,  ശാസ്ത്ര ലോകത്തിലെ  ഏറ്റവും മഹത്തായ ഒരു കണ്ടു പിടിത്തം എന്ന് വിശേഷിപ്പിക്കാവുന്ന സേപ്സ് ഷട്ടിലിന്റെ  ഒരു പ്രധാനഘടകത്തിന്റെ വീതിക്കു പോലും അതുമായി യാതൊരു പുലബന്ധവുമില്ലാത്ത രണ്ടു കുതിരച്ചന്തികളുടെ വീതിയാണ് മാനദണ്ഡം ആയത് എന്നാണു ഇന്റര്‍നെറ്റില്‍ പ്രചുര പ്രചാരം നേടിയ ഈ നുണക്കഥ നമ്മോട് പറയുന്നത്. ഈ ഗോസിപ്പ് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നു തന്നെയാണ് വിദഗ്ദ്ധന്മാര്‍ അന്തിമ തീര്‍പ്പും കല്‍പ്പിച്ചിരിക്കുന്നത്. 

എന്നാലും, ഇപ്പോള്‍ ഈ കുതിരച്ചന്തികളുടെ കാര്യം ഓര്‍മ്മയില്‍ വന്നത് സമകാലീന കേരള രാഷ്ട്രീയ രംഗത്തെ സാമുദായിക നേതാക്കളുടെ ഇടപെടലുകള്‍ കണ്ടപ്പോഴാണ്. ഇവിടെ രാഷ്ട്രീയക്കാരും ഭരിക്കുന്നവരും എന്താണ് ചെയ്യേണ്ടത്, ഏതു രീതിയിലാണ് ഭരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ചില സമുദായ നേതാക്കളാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് എന്നതാണ് ജനാധിപത്യത്തിന്റെ മഹത്തായ സങ്കല്പം. പക്ഷേ, തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും ഗവണ്‍മെന്റും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഹൈ ജാക്ക് ചെയ്യപ്പെടുകയും സ്വന്തം താല്പര്യത്തിനു വേണ്ടി അവ ഉപയോഗിക്കപ്പെടുമ്പോള്‍ ജനാധിപത്യം എന്ന "സങ്കല്പം" മാതാധിപത്യം, സമുദായാധിപത്യം, ജാതിയാധിപത്യം എന്നൊക്കെ ഉള്ള രീതിയില്‍ തരം താഴ്ത്തപ്പെടും. അതായത് ഒരു ജനാധിപത്യ സംവിധാനത്തിന്റെയും അതിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തെയും അവയുടെ ഭരണപരവും നയപരവുമായ പല കാര്യങ്ങളിലും വരുന്ന അന്തിമ തീരുമാനങ്ങളെയും എല്ലാം നിശ്ചയിക്കുന്നത് ചില സാമുദായിക നേതാക്കന്മാരുടെ ഇംഗിതങ്ങളും മനോരാജ്യങ്ങളും ഒക്കെയാണ് എന്നത് പൊതുജനത്തിനെ അമ്പരപ്പിക്കുന്നതാണ്. എടുക്കുന്ന ഓരോ തീരുമാനത്തിനും പിന്നിലും നമ്മള്‍ ഊഹിക്കാനാവുന്നതിനേക്കാള്‍ ഒരുപാട് ഒരുപാട് അകലെ ഉള്ള മറ്റു പലരുടെയും തീരുമാനങ്ങള്‍ ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.




കേരളത്തിലെ ഭരിക്കുന്ന മുഖ്യ പാര്‍ട്ടിയുടെ പരമോന്നതന്‍ പെരുന്നയിലെ സമുദായ ആസ്ഥാനം സന്ദര്‍ശിച്ചിട്ടു സമുദായ പ്രമുഖനെ സന്ദര്‍ശിക്കാതിരുന്നതിനു നടന്ന പുകില്‍ എന്തായിരുന്നു. താന്‍ ആ സമുദായത്തിന്റെ പോപ്പ് ആണെന്ന് വരെ അദ്ദേഹം വിളിച്ചു പറഞ്ഞു. അത് കേട്ട മറ്റൊരു സമുദായ ഉടമസ്ഥന്‍ പെരുന്നയിലെ പോപ്പിനെ കയറി മന്ദബുദ്ധി എന്ന് വിളിച്ചിരിക്കുന്നു. ഈ പറഞ്ഞ നേതാവിനെ കണ്ണെടുത്താല്‍ കണ്ടു കൂടാത്ത സമുദായ പ്രമാണി ആണ് ഇപ്പോള്‍ നേതാവ് തന്റെ ആളാണെന്ന അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഇതൊക്കെ ഒന്ന് കെട്ടടങ്ങി കഴിഞ്ഞപ്പോഴേക്കും ഒരു നല്ല ഇടയന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു വോട്ടും അനുഹ്രഹവും തേടാന്‍ ചെന്ന ഒരു കുഞ്ഞാടിനെ ആഘോഷമായി അധിക്ഷേപിച്ചു ഇറക്കി വിട്ടു. രണ്ടു സംഭവങ്ങളിലും ഒരു ബലരാമന്‍ കയറി സമുദായ ഉടമസ്തന്മാര്‍ക്കെതിരെ കോപ്പ്, നികൃഷ്ട ജീവി മുതലായ വാമൊഴി വഴക്കങ്ങള്‍ എടുത്തു പ്രയോഗിച്ചു. എന്തായാലും പിണറായി ഈ വാക്ക് ഉപയോഗിച്ചപ്പോള്‍ ഇടയന്മാര്‍ തിരിച്ചടിച്ചത് രണ്ടാം വിമോചന സമരം എന്ന ചീട്ടിറക്കിയായിരുന്നു. എന്നാല്‍ ഇത്തവണ ആ ചീട്ടു ഇത് വരെ ഇറക്കിയിട്ടില്ല. ലോക്സഭ, രാജ്യസഭ, നിയമസഭ തുടങ്ങി സര്‍വ്വ നിയമ നിര്‍മ്മാണ സഭകളും, തങ്ങളുടെ സഭയുടെ ഉപ സഭകളാണ് എന്നാണ് തിരുമേനിമാര്‍ കരുതിയിരിക്കുന്നത് എന്ന് തോന്നുന്നു. സമുദായ നേതാക്കന്മാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവര്‍ ആകരുതെന്നു ഗുണദോഷിച്ച ആള്‍ ഇരിക്കുന്ന സമിതി തന്നെ ബലരാമനെ വിളിച്ചു ചെവിക്കു പിടിച്ചു വായില്‍ ഒരു പ്ലാസ്റ്ററും ഒട്ടിച്ചു വിട്ടു തല കഴുത്തിലാക്കി. തിരഞ്ഞെടുപ്പാണ്...വയറ്റിപ്പിഴപ്പാണ് പ്രധാനം എന്ന് ഈ ബലരാമന്‍മാരോട് ഈ നേതാക്കന്മാരല്ലാതെ ആര് പറഞ്ഞു കൊടുക്കും. കൊടിയുടെ നിറം ഏതായാലും വോട്ട് ചെയ്യേണ്ട പൊതുജനങ്ങളെക്കാണുന്നതിനു മുന്‍പേ നേതാക്കള്‍ ആദ്യം പോകുന്നത് ജാതി മത സമുദായ സംഘടനകളുടെ ആസ്ഥാനങ്ങളിലെക്കാണ്. മതം ഏതായാലും വോട്ട് കിട്ടിയാല്‍ മതി എന്നതാണ് പൊതു മുദ്രാവാക്യം. (കേന്ദ്രത്തില്‍ ഈ സമുദായ നേതാക്കളുടെ സ്ഥാനത്ത് വമ്പന്‍ കോര്‍പ്പറേറ്റുകളും അവരുടെ സപ്പോര്‍ട്ടിംഗ് മാധ്യമങ്ങളും ആണെന്നാണ്‌ ആം ആദ്മി നേതാവ് അരവിന്ദ്‌ കേജ്രിവാള്‍ ആരോപിക്കുന്നത്)

കേരളത്തിലെ പത്രം വായിക്കാത്തവരും ടിവി കാണാത്തവരും ഉള്ള ബുദ്ധി മൊത്തത്തില്‍ പണയം വച്ചവരും ആയ ഒരു ന്യൂനപക്ഷം ഒഴികെ ഒരു സമുദായ അംഗങ്ങളും തന്നെ ഈ സമുദായ നേതാക്കന്മാര്‍ പറയുന്നതിന് അനുസ്സരിച്ച് വോട്ടു ചെയ്യാറില്ല എന്നതാണ് സത്യം. ഈ ബ്ലാക്ക്‌ മെയില്‍ രാഷ്ട്രീയം ഒഴിവാക്കാന്‍ രാഷ്ട്രീയക്കാര്‍ തന്നെ തീരുമാനിക്കണം. പക്ഷെ മിക്കവാറും രാഷ്ട്രീയ നേതാക്കളെയും സ്പോണ്‍സര്‍ ചെയ്യുന്നതും അവരെ ഓരോ സ്ഥാനങ്ങളില്‍ അവരോധിക്കുന്നതും അതത് സമുദായങ്ങള്‍ ആകുമ്പോള്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതില്‍ അതിശയിക്കാന്‍ ഒന്നും ഇല്ല. താക്കോല്‍ സ്ഥാനങ്ങളില്‍ നമ്മുടെ സമുദായക്കാരെ പ്രതിഷ്ഠിക്കാന്‍ വേണ്ടി സമുദായ ഉടമസ്ഥന്മാര്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ അതിനു മൌനാനുവാദം നല്‍കുന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ് മുഖ്യ പ്രതികള്‍.  ജാതിയുടെയും സമുദായത്തിന്റെയും മറ്റു പ്രത്യേകതകളുടെയും പേരില്‍ ജനത്തിന്റെ ഇടയില്‍ സ്പര്‍ധ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അതിനെ എതിര്‍ത്ത് തോല്പ്പിക്കേണ്ടത് ഇവിടത്തെ പ്രബുദ്ധരായ ജനങ്ങളും അവരെ ഭരിക്കുന്ന രാഷ്ട്രീയക്കാരും ആണ്. 

Last Lap : ഇന്ന് ഫേസ്‌ബുക്കില്‍ കണ്ടത് "പത്ത് വോട്ട് കിട്ടുമെന്ന് ആരു പറഞ്ഞാലും അവിടെയെല്ലാം നമ്മള്‍ എത്തും. ഇതിന് ഇടതുവലതു ഭേദം ഇല്ല. മന്നം സമാധിയിലെ നിത്യസന്ദര്‍ശകരില്‍ സുരേഷ് കുറുപ്പെന്നോ പിജെ കുര്യന്‍ എന്നോ ഭേദമില്ലാത്തതും അതു കൊണ്ടാണ്. എന്നാല്‍ ഇവിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചില നിലപാടുകളെ നമ്മള്‍ ബഹുമാനത്തോടെ വീക്ഷിക്കേണ്ടി വരുന്നത്. ലാവലിന്റെ പേരിലോ ടിപി വധക്കേസിന്റെ പേരിലോ നിങ്ങള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കാം. പക്ഷെ തിരുകേശം ആരാധനയ്ക്ക് വച്ചപ്പോള്‍ അത് ഇസ്ലാം വിരുദ്ധമാണെന്ന് പറയാനും അമൃതാനന്ദമയി മഠത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ മുഖം നോക്കാതെയുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനും കേരളത്തില്‍ ഒരൊറ്റ രാഷ്ട്രീയ നേതാവേ ധൈര്യപ്പെട്ടുള്ളു. അതിന് അദ്ദേഹത്തെ അഭിനന്ദിക്കാതെ നിര്‍വാഹമില്ല."



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment